എല്ലായിടങ്ങളിലും രാമായണമഹാകാവ്യം പാരായണം ചെയ്യപ്പെടുകയാണ്. മലയാളികളുടെ സന്ധ്യകള്‍ ധന്യമായി. മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ വാഗ്‌വൈഭവത്തിലൂടെയാണ് നാം രാമായണം കേട്ട് ധന്യരാകുന്നത്. മഹാമാരി വ്യാപിച്ച ഈ കലി കാലത്തിലും രാമായണത്തിന്റെ പ്രസക്തി ഏറുകയാണ്.
വാക്കുകള്‍ തെറ്റായി പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന ഫലവും അതേസമയം ഭാഷാ ശുദ്ധികൊണ്ട് പ്രഥമദൃഷ്ട്യാ തന്നെ യോഗ്യനാണെന്ന അംഗീകാവും ലഭ്യമാകുന്ന രണ്ട് മുഹൂര്‍ത്തങ്ങള്‍ രാമായണത്തിലുണ്ട്. ആദ്യത്തേത് നീചമായ ലക്ഷ്യത്തോടുകൂടി കുംഭകര്‍ണ്ണന്‍ തപസ്സനുഷ്ഠിക്കുന്നതാണ്. തപസ്സിന്റെ അന്ത്യത്തില്‍ ബ്രഹ്മാവ് പ്രത്യക്ഷമാകുന്നു. വരം നല്‍കുന്നതിനുള്ള മുഹൂര്‍ത്തമായി. ‘നിര്‍ദ്ദേവത്വം’ വേണമെന്ന് ഉദ്ദേശിച്ച് വാക്കുച്ചരിച്ചപ്പോള്‍ അത് ‘നിദ്രാവത്വം’ എന്നായിപ്പോയി.
ദേവന്മാര്‍ ഇല്ലാതാകണമെന്നാണ് കുംഭകര്‍ണ്ണന്‍ ഉദ്ദേശിച്ചത്. കിട്ടിയതോ സദാ ഉറക്കത്തിനുള്ള വരവും. വാക്കിന്റെ ശക്തി നാം തിരിച്ചറിയണം. പാഴ്‌വാക്ക് പറയരുത്. രാമായണം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൈകേയിയോടുള്ള ദശരഥന്റെ വാക്കുപാലിക്കുവാനാണ് രാമന്‍ വനവാസം സ്വീകരിച്ചത്. ഭരതകുമാരനോടുള്ള വാക്കുപാലിക്കുവാനായി കൃത്യം പതിന്നാലാമത് വര്‍ഷം തികയുന്ന ദിനത്തില്‍ തന്നെ ശ്രീരാമദേവന്‍ തിരിച്ചെത്തുന്നു.
ഉന്നതമായ സ്ഥാനത്തിരിക്കുന്നവര്‍ക്ക് രാമായണം ഗുണപാഠങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. വാനരവംശജനായ ഹനുമാനുപോലും ശ്രേഷ്ഠനാണെന്ന് ശ്രീരാമന്‍ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ സംഭാഷണശൈലിയിലൂടെയാണ്. ലക്ഷ്മണനോട് പറയുന്നുണ്ട്-
”ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം”
ബാല്യത്തില്‍ തന്നെ കൈരളിയുടെ കടാക്ഷം ലഭ്യമാകണമെങ്കില്‍ രാമായണം ചൊല്ലി ശീലിക്കണം. ബുദ്ധിവികാസത്തിന് അനിവാര്യമാണീ കാവ്യമെന്ന് നിസ്സംശയം പറയാം. ‘മരാ’ എന്ന അക്ഷരങ്ങളുടെ ഉൗര്‍ജ്ജപ്രവാഹ കഴിവ് ഇന്നും ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുകയാണ്.