Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പദാനുപദം

പിക്‌നോലെപ്‌സിയും ഫോട്ടോഗ്രാഫിയും

എം.കെ. ഹരികുമാർഎം.കെ. ഹരികുമാർ
9 August 2019

ക്യാമറയാണ് ഒരാളെ ഫോട്ടോഗ്രാഫറാക്കുന്നത്. ഫോട്ടോഗ്രാഫി ഒരു കലയാണല്ലോ. അതുകൊണ്ട് ഫോട്ടോയെടുക്കാന്‍ സംവിധാനമുള്ള ക്യാമറ കയ്യിലുള്ള ഏതൊരാളും കലാകാരനാണ്. മാധ്യമം തന്നെ കലയായി മാറിയിരിക്കുന്നു. കലാകാരന്‍ എന്ന നിലയിലുള്ള ഒരാളുടെ ദുരൂഹവും ആഴമേറിയതുമായ തലങ്ങള്‍ ഇപ്പോള്‍ മറഞ്ഞിരിക്കുകയാണ്. യന്ത്രങ്ങള്‍ തയ്യാറാക്കികൊണ്ടുവരുന്ന റെഡിമെയ്ഡ് കലാകാരന്മാരാണ് ഇപ്പോള്‍ കൂടുതലുള്ളത്.

Google NewsAdd Kesari Weekly as a preferred source on Google

ഫോട്ടോഗ്രാഫി ഒരു വലിയ ആഖ്യാനമാണ്. അത് വാക്കുകള്‍ മറഞ്ഞിരിക്കുന്നതിന്റെ, നിശ്ശബ്ദത സംഗീതമാകുന്നതിന്റെ ആഖ്യാനമാണ്. ഫോട്ടോഗ്രാഫി ഒരു കഥയാണ്; അതില്‍ കവിതയുമുണ്ട്. സംഗീതമാണ് അതിലെ അനുഭവങ്ങള്‍ക്ക് ഹൃദ്യത നല്‍കുന്നത്.

അതേസമയം, ലോകപ്രശസ്ത ഫോട്ടോഗ്രാഫി വിമര്‍ശകനായ സീന്‍ ഓഹാഗന്‍ പറയുന്നത് ഇന്ന് ഫേസ്ബുക്കിലും മറ്റും വന്നുകൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ഫോട്ടോകള്‍ ഈ രംഗത്ത് ഒരു ചവറുകൂന ഉണ്ടാക്കിയിരിക്കുന്നു എന്നാണ്. പാഴ് ഫോട്ടോകള്‍ വന്നടിയുന്ന സ്ഥലമാണ് സൈബര്‍ ഇടങ്ങള്‍. ആ ഫോട്ടോകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. അത് എങ്ങോട്ടാണ് പോകുന്നത്? നിമിഷവേഗത്തില്‍ കാലഹരണപ്പെട്ട്, ദുരൂഹമായ ഒരു സ്ഥലപരതയില്‍ അപ്രത്യക്ഷമാകുന്ന ഈ ഫോട്ടോകള്‍ക്ക് വീണ്ടുമൊരു തിരിച്ചുവരവ് സാധ്യമാകില്ല.

ADVERTISEMENT

ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ കാണാന്‍ ഒരാള്‍ക്ക് പരമാവധി ഇരുപത് സെക്കന്‍ഡില്‍ കൂടുതല്‍ ചെലവിടാനാകില്ലെന്നാണ് ഒരു സര്‍വ്വെ വെളിപ്പെടുത്തിയത്. കാരണം പ്രതിദിനം ദശലക്ഷക്കണക്കിന് ഫോട്ടോകള്‍ വന്നടിയുന്ന സൈബര്‍ തീരമാണത്. അവിടെ ഓരോ ചിത്രവും കണ്ട് തള്ളിക്കളയുകയാണ്. നല്ലതുമാത്രം തിരഞ്ഞെടുത്തുവയ്ക്കാനും ഇടമില്ല. ഒരു നിമിഷനേരത്തെ കാഴ്ചയാണ് ഇന്നത്തെ ഉത്സവം. അതിനപ്പുറം ആയുസ്സ് ആഘോഷത്തിനില്ല.
മുമ്പ് കലാരൂപങ്ങളോടുള്ള സമീപനം ഇതായിരുന്നില്ല. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ആഗോള പശ്ചാത്തലത്തിലുള്ള പുതിയ സാംസ്‌കാരിക വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായ സാഹചര്യമാണ്. ഇതിനെ ഉത്തര – ഉത്തരാധുനികത എന്ന് വിളിക്കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഉത്തരാധുനികത എന്ന സാംസ്‌കാരിക, രാഷ്ട്രീയചിന്തയെ തുടര്‍ന്നുണ്ടായ സവിശേഷതയാണിത്.

ഇവിടെ മനുഷ്യന്റെ ശേഷിക്കും അപ്പുറത്ത് മറ്റെല്ലാ വിനിമയങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. സന്ദേശങ്ങള്‍ കോടിക്കണക്കിനു വരുമ്പോള്‍ അത് നോക്കാന്‍ പോലും സമയം കിട്ടില്ലല്ലോ. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ ഇടങ്ങളിലെ ഫോട്ടോകള്‍ ഒരു വശത്ത് സീമാതീതമായി, മനുഷ്യന്റെ ഗ്രഹണശേഷിയെ വെല്ലുവിളിക്കുമ്പോള്‍, ദൃശ്യകലാരംഗത്തുണ്ടാകുന്ന നൂതനമായ ചിത്രങ്ങളും ഡിസൈനുകളും സൂക്ഷിക്കുന്ന പിന്ററസ്റ്റ് പോലുള്ള സൈറ്റുകള്‍ ദിവസേന പുറത്തുവിടുന്ന കലാ ഉല്പന്നങ്ങള്‍ അനവധിയാണ്. എല്ലാം സുന്ദരമാകാന്‍ വിധിക്കപ്പെടുകയാണ്, ഈ സൈബര്‍ മേഖലയില്‍. കലാകാരന്മാര്‍ ബുദ്ധി ഉപയോഗിച്ച് വികസിപ്പിക്കുന്ന നവസംരംഭങ്ങള്‍ പോലും രണ്ടാമതൊന്ന് കാണാന്‍ സാധ്യത കുറവാണ്.

ലോകത്തിലെ വിഖ്യാത ഫോട്ടോഗ്രാഫറും വിഷ്വല്‍ കണ്ടന്റ് ക്രിയേറ്ററുമായ ക്ലെയര്‍ ഡ്രോപ്പര്‍ട്ട് കടല്‍ത്തീരത്ത് ശക്തമായ കാറ്റടിക്കുമ്പോള്‍ പൊടിമണ്ണ് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നതിന്റെ വിസ്മയകരമായ ചിത്രങ്ങളെടുത്തിട്ടുണ്ട്. ആ മണല്‍ത്തരികള്‍ കാറ്റിന്റെ വേഗത്തിനൊത്ത് ഉരുണ്ടുകൂടി കൈവരിക്കുന്ന രൂപങ്ങളില്‍ ഡ്രോപ്പര്‍ട്ട് മനുഷ്യന്റെയും പട്ടിയുടെയും സ്രാവിന്റെയും രൂപങ്ങള്‍ കണ്ടു. ആകാശത്തിന്റെ നീലത്താഴ്‌വരയില്‍ നീങ്ങുന്ന ആ രൂപങ്ങളില്‍ ശാന്തതയുടെ അഭൗമ സംഗീതമാണ് ഈ ഫോട്ടോഗ്രാഫര്‍ രചിച്ചിരിക്കുന്നത്. മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ഈ ചിത്രങ്ങള്‍ യോഗാത്മകമാണ്.

രഘുറായിയുടെ ‘ഗംഗ’ ചിത്രങ്ങള്‍ ഒരു പ്രാര്‍ത്ഥനപോലെ വിശുദ്ധമായി നമ്മുടെ ആത്മാവിന്റെ പവിത്രമായ ധാരകളിലേക്ക് ലയിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ക്ക് ഗംഗാനദിയുടെ കരയില്‍ ചെന്നാല്‍ കിട്ടാത്ത അനുഭൂതി റായിയുടെ ഫോട്ടോകളില്‍ നിന്ന് നുകരാം. നഷ്ടപ്പെട്ട ആത്മലോകങ്ങളായി ആ ചിത്രങ്ങള്‍ മാറുന്നു. അത് മനുഷ്യനിലെ പരിവ്രാജകഭാവത്തെ പുറത്തുകൊണ്ടുവരികയാണ്. ഫോട്ടോ ഒരു ദൃശ്യമല്ല; അത് സൂക്ഷ്മമായ ഒരു വിവരണമാണ്. എന്നാല്‍ അതിന് വാക്കുകളുടെ ഭാഷയില്ല.

ഫോട്ടോഗ്രാഫിക് ഓവര്‍ലോഡ് ഇന്ന് മനുഷ്യന്റെ സാംസ്‌കാരിക ട്രാഫിക്കില്‍ ഒരു പ്രതിസന്ധിയാണ്. ഫോട്ടോ ഓര്‍മ്മ മരിക്കാതിരിക്കാനാണ്, മുന്‍കാലങ്ങളില്‍ സഹായിച്ചിരുന്നത്. ഇപ്പോള്‍ ഓര്‍മ്മകളെ അപ്പോള്‍ തന്നെ കൊല്ലുന്നതിനാണ് ഫോട്ടോ ഉപയോഗിക്കപ്പെടുന്നത്. രണ്ടാമതൊരു കാഴ്ചയുടെ യോഗം അതിനില്ല.

പിക്‌നോലെപ്‌സി
അതിവേഗ ഓഡിയോ വിഷ്വല്‍ ലോകത്താണ് നാമിപ്പോള്‍ വസിക്കുന്നത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് താങ്ങാനാവാത്ത വേഗമാണ് ഇന്നത്തെ സിനിമകള്‍ക്കും വീഡിയോ പരസ്യങ്ങള്‍ക്കുമുള്ളത്. ഒരു സിനിമ കാണാന്‍ തിയേറ്ററില്‍ കയറുന്ന ആള്‍ എന്തെങ്കിലും കണ്ടു എന്ന് ഉറപ്പുവരുത്തുന്നതിനു മുന്നേ അടുത്ത ദൃശ്യം വരികയായി. ക്യാമറയാണ് കളിക്കുന്നത്. അരികും മൂലയും കാണിക്കാനേ ക്യാമറാമാന്‍ താല്പര്യപ്പെടുന്നുള്ളു. ഒരാളെ തല്ലുന്നത്, താഴെ വീഴുന്നത്, ചായ കുടിക്കുന്നത്, വാഹനം മറിയുന്നത്, നൃത്തം ചെയ്യുന്നത്, കൈവീശുന്നത് ഒന്നുംതന്നെ പ്രേക്ഷകന്‍ ശരിക്കു കാണുന്നില്ല. എല്ലാം കണ്ടു എന്ന് വെറുതെ വിശ്വസിക്കുക എന്നത് പ്രേക്ഷകന്റെ ബാധ്യതയാണ്. തിയേറ്ററിനു പുറത്തിറങ്ങുന്ന പ്രേക്ഷകന്‍ നിരാശനായിരിക്കും. ഒന്നും കണ്ടില്ലെങ്കിലും എല്ലാം കണ്ടു എന്ന് വിശ്വസിച്ച ഒരു ആത്മവഞ്ചകന്റെ പ്രതിച്ഛായയില്‍ നിന്ന് അയാള്‍ക്ക് മോചനമില്ല. അയാളുടെ മനോനിലയില്‍ ഇത് പ്രതിഫലിക്കാതിരിക്കില്ല. വേഗതയും അതിന്റെ ഫലമായുണ്ടായ ശൂന്യതയും തുടര്‍ച്ചയായി അനുഭവിക്കുക വഴി അയാളുടെ ബോധത്തില്‍ ചുഴലിക്ക് സമാനമായ ഒരു രോഗമുണ്ടാകുന്നുവെന്ന് ഫ്രഞ്ച് ഗ്രന്ഥകാരനും ചിന്തകനുമായ പോള്‍ വിറിലിയോ കണ്ടെത്തി. അദ്ദേഹം ഇതിനെ പിക്‌നോലെപ്‌സി എന്ന് വിളിക്കുന്നു. ബോധത്തിന്റെ ധാരയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വിടവുകളാണ് ഒരുവനെ ഈ സംഘര്‍ഷത്തിലേക്കു നയിക്കുന്നത്. ബോധത്തിന്റെ ചെറിയ ചെറിയ മരണങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ സംഭവിക്കുകയാണ്. ഇതിനു കാരണം ഡിജിറ്റല്‍ ഓവര്‍ സ്പീഡാണ്. തീയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ബോധത്തിന്റെ ധാര തടസ്സപ്പെടുകയും യുക്തി നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് വിറിലിയോ നിരീക്ഷിക്കുന്നു.

റില്‍ക്കേയുടെ ഉപദേശങ്ങള്‍
ബൊഹീമിയന്‍ – ഓസ്ട്രിയന്‍ കവിയും നോവലിസ്റ്റുമായ റെയ്‌നര്‍ മരിയ റില്‍ക്കേ ജര്‍മ്മന്‍ ഭാഷയിലെ പ്രധാനികളില്‍ ഒരാളാണ്. 1875- 1926 ആണ് റില്‍ക്കെയുടെ കാലഘട്ടം. ഭാഷയില്‍ ശരിക്കും കവിതയുടെ അംശം സന്നിവേശിപ്പിച്ച കവിയായിരുന്നു. ഇപ്പോള്‍ കവികളുടെ ഭാഷപോലും വരണ്ടുപോയിരിക്കുകയാണല്ലോ. വായനക്കാര്‍ക്ക് തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടാതെ വലയേണ്ടിവരുന്നു. എന്നാല്‍ റില്‍ക്കേ ഭാഷയില്‍ ~ഒരു വസന്തത്തെ കൊണ്ടുവന്നു. ഇത് കവിതയില്‍ മാത്രമല്ല; ഗദ്യലേഖനങ്ങളിലും തുടിച്ചുനില്‍ക്കുന്നു. സോണറ്റ്‌സ് ടു ഓര്‍ഫ്യൂസ്, ദ ബുക് ഓഫ് അവേഴ്‌സ് തുടങ്ങിയ കവിതാസമാഹാരങ്ങള്‍ ശ്രേദ്ധയമാണ്.
യുവ കവി ഫ്രാന്‍സ് സേവര്‍ കപ്പൂസിന് റില്‍ക്കേ എഴുതിയ പത്തു കത്തുകള്‍, (‘ലെറ്റേഴ്‌സ് ടു എ യംഗ് പോയറ്റ്’) പ്രസിദ്ധമാണ്. ഒരു കവിയാകാന്‍ വേണ്ട ഉപദേശങ്ങളാണ് റില്‍ക്കേ നല്‍കിയത്. ആ കത്തുകളിലെ ഏതാനും ചിന്തകള്‍ ഇവിടെ രേഖപ്പെടുത്തുന്നു.

  •  പ്രേമം കൈവിട്ടുകളയരുത്; അത് ഒരു പിന്തുടര്‍ച്ചപോലെ നമ്മളില്‍ സ്ഥിരമായുണ്ട്. ഇത് ശക്തിയും അനുഗ്രഹവുമാണ്. ഇതിന്റെ ബലത്തില്‍ നിനക്ക് എത്രവേണമെങ്കിലും യാത്ര ചെയ്യാം.
  •  എഴുതാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് കണ്ടെത്തുക. അതാണ് ഏറ്റവും വലിയ ഉത്തരം.
  •  പ്രധാന ചോദ്യങ്ങള്‍ ഇതാണ്. ഹൃദയത്തിന്റെ അഗാധതകളില്‍ നിങ്ങളുടെ കവിത അതിന്റെ വേരുകള്‍ പടര്‍ത്തിയിട്ടുണ്ടോ? എഴുതാന്‍ നിങ്ങളെ അനുവദിക്കില്ലെങ്കില്‍ നിങ്ങള്‍ മരിക്കുമോ?
  •  ഒരു കലാകാരനായിരിക്കുക എന്നാല്‍ ഒരു കണക്കുകൂട്ടലല്ല; ഒരു മരത്തെപ്പോലെ സാവധാനം വളരുക എന്നാണ്. ഒരു മരം അതിനുള്ളിലെ കറ ബലമായി ഉണ്ടാക്കുകയല്ലല്ലോ.
  •  ഉത്തരങ്ങള്‍ക്ക് വേണ്ടി വെറുതെ തിരഞ്ഞാല്‍പ്പോരാ; അതിനായി ജീവിക്കണം.
  •  ഏകാന്തതയ്ക്ക് വേണ്ടി യത്‌നിക്കണം. ആന്തരികമായി അഗാധമായ ഏകാന്തത നേടണം.
  •  രാത്രിയുടെ വളരെ നിശ്ശബ്ദമായ നിമിഷത്തില്‍ നിങ്ങള്‍ സ്വയം ചോദിക്കണം: ഞാന്‍ എഴുതണോ?

നല്ല സിനിമയ്ക്ക് ഹിച്ച്‌കോക്കിന്റെ ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • ഒരു നല്ല സിനിമയ്ക്ക് വേണ്ട പ്രധാന ഘടകം തിരക്കഥയാണ്, തിരക്കഥയാണ്, തിരക്കഥയാണ്.
  •  എല്ലാറ്റിനും ഭാഗ്യം വേണം. ഞാനൊരു ഭീരുവാണെന്നതാണ് എന്റെ ഭാഗ്യം. കാരണം ഒരു ഹീറോക്ക് ഒരു നല്ല സസ്‌പെന്‍സ് ചിത്രം ഉണ്ടാക്കാനാവില്ല. ഭയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഞാന്‍ സിനിമയെടുത്തത്.
  •  ഒരു നല്ല സിനിമയ്ക്ക് ശബ്ദം വേണ്ട. അപ്പോള്‍ കാഴ്ചക്കാര്‍ക്ക് എന്താണ് സ്‌ക്രീനില്‍ നടക്കുന്നതെന്ന് വ്യക്തമായി അറിയാന്‍ കഴിയും.
  •  ഒരു സ്ത്രീയെപ്പോലെയാണ് സസ്‌പെന്‍സ്. ഭാവന ചെയ്താല്‍ കൂടുതല്‍ സന്തോഷിപ്പിക്കും.
  •  സിനിമയില്‍ കൊലപാതകം പ്രേമരംഗങ്ങള്‍ പോലെയാണ് ചിത്രീകരിക്കേണ്ടത്; പ്രേമരംഗങ്ങള്‍ കൊലപാതകങ്ങള്‍ പോലെയും.

വായന
കെ.ടി. ബാബുരാജ് എഴുതിയ ‘ഫോട്ടോഗ്രാഫര്‍’ (ഗ്രന്ഥാലോകം) എന്ന കവിത ചിന്തിക്കാനുള്ള വക തരുന്നു. ഫോട്ടോയെടുക്കുന്ന ക്യാമറയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കവി വ്യക്തമാക്കുന്നു. ഒരു വരി ഇങ്ങനെയാണ്.

”ചിലപ്പോള്‍ സാംസ്‌കാരിക
നായകനെപ്പോല്‍
ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണായെന്ന്
കൂമനെപ്പോലിരിക്കും.”

ബാബുരാജ് പറഞ്ഞത് ശരിയാണ്. സാംസ്‌കാരിക നായകനെന്ന് വിളിക്കപ്പെടാന്‍ ഇവിടെയാരുമില്ല. സ്വന്തം സുഖവും സുരക്ഷിതത്വും അല്ലാതെ മറ്റൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കരുത്. എന്തെങ്കിലും അഭിപ്രായമോ, തുറന്ന സമീപനമോ, ഉണ്ടാകാതിരിക്കുന്നിടത്താണ് ഇന്ന് സംസ്‌കാരത്തിന്റെ പ്രവര്‍ത്തകരുള്ളത്. തികഞ്ഞ നിസ്സംഗത, വ്യക്തി താത്പര്യം മാത്രം നോക്കി മൂല്യം നിശ്ചയിക്കല്‍, കണ്ണടച്ച് ഇരുട്ടുണ്ടാക്കുക, പലായനം ചെയ്യുക തുടങ്ങിയ വിദ്യകള്‍ മാത്രമാണ് കാണാനുള്ളത്.

ഇന്ത്യയില്‍ ഇപ്പോള്‍ സംസ്‌കാരവ്യതിയാനത്തെക്കുറിച്ചും രാഷ്ട്രീയ ചുവടുവയ്പുകളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് ചലച്ചിത്രപ്രവര്‍ത്തകരാണ്. കഥാകൃത്തുക്കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കാനാവുന്നില്ല. അതുകൊണ്ട് മുഖ്യധാരാപത്രങ്ങള്‍ പ്രാദേശിക സാഹിത്യകാരന്മാരെ വില കുറച്ചുകാണുകയാണ്. വെറും മാധ്യമക്കണ്ണ് മാത്രമാണ് ഇതെല്ലാം നിശ്ചയിക്കുന്നത്. മലയാളപത്രങ്ങള്‍ക്ക്, പിന്നെ സാഹിത്യമൊക്കെ അലര്‍ജിയാണല്ലോ. ഇംഗ്ലീഷ് പത്രങ്ങളാകട്ടെ, ഇംഗ്ലീഷില്‍ എഴുതുന്നവരെ മാത്രമാണ് സാഹിത്യകാരന്മാരായി കാണുന്നത്. പാപ്പരത്തമാണിത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇംഗ്ലീഷില്‍ എഴുതാത്തവര്‍ക്ക് അഖിലേന്ത്യ തലത്തില്‍ ശ്രദ്ധ കിട്ടുന്നവിധം പത്രപ്രവര്‍ത്തനം മാറണം.

സല്‍മാന്‍ റുഷ്ദിയും അരുന്ധതി റോയിയും വിക്രം സേത്തും മാത്രം പോരാ; പ്രാദേശിക സാഹിത്യകാരന്മാരും വേണം. ദളിതുകള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ജാട കാണിക്കുന്ന ധാരാളം എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഇന്നുണ്ട്. ഇവര്‍ പക്ഷേ, വ്യക്തിപരമായ ഈ വീക്ഷണത്തിന് എതിരുമാണ്. എന്നിരിക്കിലും, യഷിക ദത്ത എന്ന ദളിത് പത്രപ്രവര്‍ത്തകയുടെ ‘കമിംഗ് ഔട്ട് ആസ് ദളിത്’ എന്ന പുസ്തകത്തെക്കുറിച്ച് എഴുതുന്നത് പ്രസക്തമാണ്. ജോണി എം.എല്‍. എഴുതിയ ‘ദളിതയായി പുറത്തു വരുമ്പോള്‍, (മലയാളം) ഒരു വ്യക്തിയുടെ ദളിത് അതിജീവനത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു.

നുറുങ്ങുകള്‍

  • നവസിനിമകള്‍ അല്ലെങ്കില്‍ നവതരംഗ സിനിമകള്‍ നല്ലതാണ്. പക്ഷേ, അതിന്റെ പേരില്‍ തിയേറ്ററില്‍ പോയി കുടുംബസമേതം കാണാനാവാത്തവിധം അശ്ലീലം കുത്തി നിറയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. പൊതുവേ മലയാളികള്‍ തമ്മില്‍ സംസാരിക്കാത്ത വൈകൃതങ്ങള്‍ നവസിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്നത് കേള്‍ക്കാം. ഇത് നല്ലൊരു സംവിധായകനില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
  • ജോര്‍ജ്ജ് ഓണക്കൂറിന് ഒരു സന്തുലിതമായ മനസ്സുണ്ട്. എപ്പോഴും പ്രസന്നഭാവമുണ്ട്; പകയോ വിദ്വേഷമോ ഇല്ല.
  • യഥാര്‍ത്ഥ സ്വര്‍ഗമെന്ന് പറയുന്നത് നമ്മള്‍ നഷ്ടപ്പെടുത്തിയ സ്വര്‍ഗങ്ങളാണെന്ന് ഫ്രഞ്ച് എഴുത്തുകാരന്‍ മാര്‍സല്‍ പ്രൂസ്ത് പറഞ്ഞു.
  • മലയാളിയായ, കന്യാകുമാരി ജില്ല വിഭജിച്ചപ്പോള്‍ തമിഴ്‌നാട്ടുകാരനായ നീല പത്മനാഭന്‍ എന്ന എഴുത്തുകാരനെ നമ്മുടെ ഭാഷയും സാഹിത്യവും ക്രൂരമായി അവഗണിക്കുകയാണ്. നീല പത്മനാഭന്‍ മലയാളത്തില്‍ കുറെ കൃതികള്‍ എഴുതിയിട്ടുണ്ട്; അതുപോലെ തമിഴിലും. എന്നാല്‍ നമ്മുടെ സംസ്‌കാരിക സ്ഥാപനങ്ങള്‍ അദ്ദേഹത്തെ തൊട്ടുകൂടാത്തവനായി കാണുന്നു.
Tags: ഫോട്ടോഗ്രാഫിക്യാമറ
Share1TweetSendShare

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

യാതനയും ആത്മീയസ്വാതന്ത്ര്യവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies