ബി.ജെ.പിയെ തോല്പിക്കാന്‍ ഏതു ചെകുത്താനോടും കൂട്ടുകൂടുമെന്നു പ്രഖ്യാപിച്ചവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. എന്നാല്‍ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് അണികള്‍ തീരുമാനിച്ചത് ചെകുത്താനും വേണ്ട, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും വേണ്ട എന്നാണ്. അവര്‍ ബി.ജെ.പിയുടെ കൂടെചേര്‍ന്നു. 2018 മുതല്‍ പാര്‍ട്ടിയണികള്‍ ബി.ജെ.പിയില്‍ ചേരാന്‍ തുടങ്ങിയിട്ടും അതു അംഗീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് നാലുവര്‍ഷം വേണ്ടിവന്നു. ഇയ്യിടെ പാര്‍ട്ടി സംസ്ഥാനഘടകം തയ്യാറാക്കിയ കരടുരേഖയില്‍ ഇക്കാര്യം സമ്മതിച്ചിരിക്കയാണ്. 2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളിലെ പാര്‍ട്ടി അണികള്‍ ബി.ജെ.പിക്കൊപ്പം നിന്നു എന്ന് കരട് രേഖയില്‍ പറയുന്നു. 2019-ലെ ലോകസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടി അണികള്‍ വോട്ടുചെയ്തത് ബി.ജെ.പിക്കാണ് എന്നും രേഖയിലുണ്ട്.
നാലുവര്‍ഷമായി അണികളെ തിരിച്ചു പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരാക്കാന്‍ എന്തുകൊണ്ടു സാധിച്ചില്ല എന്നതിനു ഉത്തരമില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് എന്നതിനു ഭൂതക്കണ്ണാടിവെച്ച് ഉത്തരം കണ്ടെത്തുകയും ചെയ്തു. മമതയുടെ തൃണമൂലിനെയും ബി.ജെ.പിയേയും ഒരു പോലെ കാണാന്‍ കഴിഞ്ഞില്ല എന്നതാണവര്‍ കണ്ടെത്തിയ കാരണം. മമതയുടെ പാര്‍ട്ടിയാണ് കൂടുതല്‍ അപകടം എന്ന് തിരിച്ചറിഞ്ഞാണത്രേ പാര്‍ട്ടി അണികള്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്തത്. അണികളെ സ്റ്റഡിക്ലാസിലിരുത്തി ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് നേതൃത്വം പരിതപിക്കുന്നത്. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിച്ചതും മുസ്ലിം പ്രീണനം കണക്കറ്റ് നടത്തിയതും ഹിന്ദു സമൂഹത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി എന്ന വസ്തുത അവര്‍ ഇപ്പോഴും അംഗീകരിക്കാന്‍ തയ്യാറില്ല.