കയറില്‍ നിന്നും ഫ്രാങ്കിവഴി കമ്മ്യൂണിസത്തിലേയ്ക്ക് പിടിച്ചു കയറിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തപ്രകാരം ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് ഏതു കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കേണ്ടിവരും. ആര്‍.എസ്.എസ്സുകാര്‍ ഭരിക്കുന്ന ബാങ്കുകളൊക്കെ ഹിന്ദു ബാങ്കുകളാണ് എന്നാണ് ഐസക്കിന്റെ സിദ്ധാന്തം. അതനുസരിച്ച് ആര്‍.എസ്.എസ്സുകാര്‍ ഭരിക്കുന്ന രാഷ്ട്രം ഹിന്ദുരാഷ്ട്രമാകണമല്ലോ. ഭാരതം ഭരിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആര്‍.എസ്.എസ്സുകാരന്‍. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ആര്‍.എസ്.എസ്. തന്നെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യം പറയുകയേ വേണ്ട. ആര്‍.എസ്.എസ്. പ്രചാരകനായി ജീവിതം രാഷ്ട്രത്തിനു സമര്‍പ്പിച്ചയാള്‍. കേന്ദ്രമന്ത്രിമാരും നിരവധി മുഖ്യമന്ത്രിമാരും ആര്‍. എസ്. എസ്സുകാര്‍ തന്നെ. അപ്പോള്‍ പിന്നെ ഭാരതം ഹിന്ദുരാഷ്ട്രമാകണ്ടേ സഖാവേ?
ഐസക്ക് ഈ സിദ്ധാന്തം പി.എച്ച്.ഡി പേപ്പറാക്കിയതിന് ഒരു കാരണമുണ്ട്. മാര്‍ക്‌സിസ്റ്റു കുത്തകയായ സഹകരണമേഖലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. സഹകരണ ബാങ്കുകള്‍ ചിലതു തുടങ്ങി. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയ്ക്ക് അപകടം മണത്തു. അവര്‍ ഭരണസ്വാധീനമുപയോഗിച്ച് സംഘപ്രവര്‍ത്തകര്‍ സഹകരണബാങ്ക് തുടങ്ങുന്നത് തടയാന്‍ തുടങ്ങി. അതോടെ സംഘപ്രവര്‍ത്തകര്‍ കമ്പനി നിയമപ്രകാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധന്യബാങ്ക് സംവിധാനം വഴി ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. മൂക്കുമുറിച്ച് ശകുനം മുടക്കല്‍ നടക്കില്ലെന്നു മനസ്സിലായപ്പോള്‍ കള്ളപ്രചരണത്തിന്റെ ഗീബല്‍സിയന്‍ സിദ്ധാന്തം പാര്‍ട്ടി ഏറ്റെടുത്തു. പാര്‍ട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറി നാഗപ്പന്‍ സഖാവ് സഖാക്കളായ നാഗക്കുട്ടികളെ ധന്യബാങ്കുകളുടെ സമീപത്തൊന്നും പോകരുതെന്ന് വിലക്കി. ഇതു ഫലിക്കാതിരുന്നപ്പോഴാണ് ഐസക്കിന്റെ പി.എച്ച്.ഡി തിയറി പുറത്തുവന്നത്. മത ബാങ്കുകള്‍ പാടില്ലെന്നാണ് സിദ്ധാന്തമെങ്കിലും അതു ഹിന്ദുക്കള്‍ക്കു മാത്രമേ ബാധകമുള്ളു എന്ന നിബന്ധനയും സഖാവ് മുന്നോട്ടുവെച്ചിട്ടുണ്ട്. തികച്ചും ഖുറാന്‍ നിയമപ്രകാരമുള്ള ഇസ്ലാമിക ബാങ്കിനെ ന്യായീകരിക്കാന്‍ മുന്നില്‍ നിന്നുവെന്നുമാത്രമല്ല, അതു തുടങ്ങാന്‍ കച്ചകെട്ടിയിറങ്ങുക കൂടി ചെയ്തു ഐസക് തങ്ങള്‍. ബാങ്കു തുടങ്ങലല്ല ആര്‍.എസ്.എസ്സിന്റെ പണിയെന്നും ഹിന്ദുബാങ്ക് എന്നൊരു ബാങ്കില്ലെന്നും ഐസക്കിനു അറിയാത്തതല്ല. ഇസ്ലാമിസ്റ്റുകളുടെ പണവും വോട്ടും പിന്തുണയും കിട്ടാന്‍ ഇത്തരം പല വേലത്തരവും വേണമെന്ന് സഖാവിനു നന്നായറിയാം.