വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളാണ് തലക്കെട്ട്. ‘നീരാട്ട്’ എന്ന കവിത. ചെറുപ്പത്തില്‍ ഒറ്റക്ക് പുഴയില്‍ കുളിക്കാന്‍ ആദ്യമായി അനുവാദം ലഭിച്ച കുട്ടി. ഇഞ്ചകീറി പതപ്പിച്ചും തളിര്‍ത്താളി തേച്ചും അരയ്‌ക്കൊപ്പമുള്ള ആറ്റുനീരിലെ ചരല്‍ത്തട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ട് അമ്മ പറയുന്നു:
”തുടിച്ചോളു, നീ ഞാന്‍ കരയ്ക്കുണ്ട്, പേടിക്കവേണ്ട.”
അന്ന് ആനന്ദത്താല്‍ മതിമറന്ന് പുഴയില്‍ നില്‍ക്കവേ അനുഭവിച്ച ”കുഞ്ഞലക്കൈകളാലെന്നരയ്ക്കാറ്റു നീരിന്റെ കെട്ടിപ്പിടുത്തം” ഓര്‍ക്കുകയാണ് കവി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് വാര്‍ധക്യത്തിനോടടുക്കുന്ന കാലത്ത് ഈ കവിതയെഴുതുമ്പോഴും കവി അറിയുകയാണ് താനിപ്പോഴും ”അരയ്‌ക്കൊപ്പമുള്ളാറ്റില്‍ നീരാടി നില്‍പ്പൂ” എന്ന്.
ഏതാണ് ആ ആറ്? തന്റെ ചേതസ്സിനെ പ്രേമവായ്പ്പാല്‍ നനയ്ക്കുന്ന നദി! വിശ്വത്തെ ദിവ്യാമൃതത്താല്‍ നിറയ്ക്കുന്ന നദി! കവി വിസ്മയിക്കുകയാണ്:
”ഇളനീര്‍ കൊതിക്കുന്ന പമ്പാസരസ്സോ,
ഇരമ്പുന്ന വര്‍ഷാനിളക്കുത്തൊഴുക്കോ,
വെളുപ്പില്‍ കറുപ്പസ്തമിക്കുന്ന ദേവ-
പ്രയാഗത്തിലെ തീര്‍ത്ഥമോ, സൂര്യലക്ഷം
തടത്തില്‍ത്തഴയ്ക്കുന്ന വിണ്‍ഗംഗയോ, ചി-
ജ്ജഡശ്രീല കൈവല്യ ലീലാസരിത്തോ”
‘ദേവപ്രയാഗ’- ദേവ്ശര്‍മ്മമുനിയുടെ തപോഭൂമി. തീര്‍ത്ഥാടകര്‍ക്ക് പുണ്യസ്ഥാനം. ഉത്തരാഖണ്ഡില്‍ തെഹ്രി ഗഡ്‌വാള്‍ ജില്ലയിലെ ഒരു ചെറുപട്ടണം.
ഗംഗയുടെ ഇരുകൈവഴികള്‍. അളകനന്ദയും ഭാഗിരഥിയും. ദേവപ്രയാഗയില്‍ വച്ച് അവ സംഗമിക്കുമ്പോഴാണ് ഗംഗാനദി പൂര്‍ണയാവുന്നത്. ബദരിനാഥിനപ്പുറം ഹിമാലയത്തിലെ നന്ദാ ദേവി കൊടുമുടിയിലെ ഹിമനദിയില്‍ നിന്ന് അളകനന്ദ ഉത്ഭവിക്കുന്നു. കേദാര്‍നാഥിനപ്പുറം ഗംഗോത്രി ഹിമാനിയിലെ ഗോമുഖില്‍ നിന്ന് ഭാഗീരഥിയും.
‘ദേവപ്രയാഗ’ എന്നാല്‍ ‘ദൈവികസംഗമം’ എന്നര്‍ത്ഥം. മൂന്ന് ദിവ്യമായ കൊടുമുടികളുണ്ട് ദേവപ്രയാഗയില്‍. നടുവില്‍ ഗിദ്ദാഞ്ചല്‍ പര്‍വത്, വലത്ത് ദശരാഞ്ചല്‍ പര്‍വത്, ഇടത്ത് നരസിംഗല്‍ പാര്‍വത്. ഗിദ്ദാഞ്ചലിനും നരസിംഗലിനും ഇടയിലൂടെ അളകനന്ദ ഒലിച്ചെത്തുന്നു. ഗിദ്ദാഞ്ചലിനും ദശരാഞ്ചലിനും ഇടയിലൂടെ ഭാഗിരഥിയും.
ഭാഗിരഥിയിലെ ജലം വെളുത്തിട്ടും അളകനന്ദയിലേത് കറുത്തിട്ടും ആണ് കാണുക. ഗിദ്ദാഞ്ചലില്‍ നദീസംഗമസ്ഥാനത്തിനു മുകളിലായി പ്രസിദ്ധമായ രഘുനാഥിജി ക്ഷേത്രം. അതിന്റെ പടവുകളിറങ്ങിച്ചെല്ലുന്ന മുനമ്പിലിരുന്നാല്‍ കറുപ്പും വെളുപ്പുമായി ഇരുവശത്തുനിന്നും ഇരമ്പിപ്പതഞ്ഞു വരുന്ന അളകനന്ദയും ഭാഗിരഥിയും ഒന്നിച്ച് ഗംഗയായി ലയിച്ചുചേരുന്ന ആപൂര്‍വചാരുതയാര്‍ന്ന കാഴ്ച അനുഭവിക്കാം.
അതെ, ‘വെളുപ്പില്‍ കറുപ്പസ്തമിക്കുന്ന ദേവപ്രയാഗത്തിലെ തീര്‍ത്ഥം.’