‘മിടുക്കിയായായിരുന്നു എന്റെ മകള്‍ നിമിഷ. അവള്‍ ഫാത്തിമയല്ല. എന്റെ ചിന്നുവാണ്. ചിന്‍മയ മിഷന്‍ സ്‌കൂളിലാണ് അവള്‍ പഠിച്ചത്. പഠനത്തില്‍ എന്നും ഒന്നാമതായിരുന്നു. ഞങ്ങള്‍ ഹിന്ദുക്കളാണ്. തികഞ്ഞ ഈശ്വരവിശ്വാസികളാണ്. രാവിലെ 5 മണിക്ക് ഉണര്‍ന്ന് ഗണപതി കോവിലിലും ആറ്റുകാല്‍ ക്ഷേത്രത്തിലുമൊക്കെ ദര്‍ശനം നടത്തി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവരാണ്. ഞാന്‍ ആറ്റുകാല്‍ ക്ഷേത്ര ഭരണ സമിതിയില്‍ ചുമതല വഹിക്കുന്നു. എന്നിട്ടും എന്റെ മോളെ തിരിച്ചു തരാന്‍ എന്താണ് ആരുമൊന്നും ചെയ്യാത്തത്? ഇതെന്ത് ഹിന്ദു രാഷ്ട്രമാണ്…?’ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദു സമ്പത്ത് കുറച്ചു കാലങ്ങളായി മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ ഉന്നയിക്കുന്ന കാര്യങ്ങളാണിവ.
കാസര്‍ഗോഡ് പൊയ്‌നാച്ചിയിലുള്ള ‘സെഞ്ച്വറി’ ഡെന്റല്‍ കോളജില്‍ അവസാന വര്‍ഷ ബി. ഡി. എസ്. വിദ്യാര്‍ത്ഥിനിയായിരുന്നു ബിന്ദുവിന്റെ മകള്‍ നിമിഷ. തന്റെ പ്രിയപ്പെട്ട മകള്‍ ഇപ്പോള്‍ കാബൂളില്‍ ജയിലിലാണ്. അവള്‍ പഠിച്ചിരുന്ന പൊയ്‌നാച്ചി ഡെന്റല്‍ കോളജില്‍ നിന്ന് ശ്രീലങ്ക വഴി സിറിയയിലേക്കും അവിടെ നിന്ന് കാബൂളിലെ ജയിലിലേക്കുമുള്ള നിമിഷയുടെ സഞ്ചാരപഥം അത്യന്തം ശ്രദ്ധാര്‍ഹമാണ്; കേരളം പഠന വിഷയമാക്കേണ്ടതാണ്. ഏറെ ഗൗരവത്തോടെ ഈ വിഷയം വിലയിരുത്തപ്പെട്ടില്ല എങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന സാമൂഹ്യ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരും. ബിന്ദു എന്ന ഒരമ്മയുടെയോ നിമിഷയെന്ന ഒരു മകളുടെയോ മാത്രം പ്രശ്‌നമല്ല ഇത്. മലയാളക്കരയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇതേപോലെ നെഞ്ചില്‍ തീയുമായി കഴിയുന്ന അമ്മമാരുണ്ട്.
2015 നവംബര്‍ 11നാണ് മകള്‍ കാമുകനൊപ്പം പോയെന്ന് കൂട്ടുകാരി വിളിച്ചറിയിച്ചതെന്ന് ബിന്ദു പറയുന്നു. അതിനും മുമ്പ് നിമിഷയെന്ന ഹിന്ദു യുവതി മതം മാറി മുസ്ലീമായിക്കഴിഞ്ഞിരുന്നു. വേഷവും ഭൂഷയും മാറിയിരുന്നു. അതിനവളെ പ്രേരിപ്പിച്ചത് സജാദ് സലീം എന്ന ഡോക്ടര്‍ ബിരുദധാരിയായ മുസ്ലിം യുവാവാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലാവാനുള്ള രംഗവേദിയൊരുക്കിയതാവട്ടെ നിമിഷയുടെ അടുത്ത കൂട്ടുകാരികളായ മുസ്ലീം പെണ്‍കുട്ടികളും. കൂട്ടുകാരികളുടെ ഒത്താശയോടെ സജാദിന്റെ പ്രണയിനിയായി മാറിയ നിമിഷ പക്ഷെ, സജാദിനാല്‍ ഉപേക്ഷിക്കപ്പെട്ട വിരഹിണിയായി മാറുന്നു. പിന്നെയാണ് പാലക്കാട്ടുകാരന്‍ ബെന്‍സന്‍ എന്ന ക്രിസ്ത്യന്‍ യുവാവ് നിമിഷയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ബന്‍സനാകട്ടെ ഇസയെന്ന പേരു സ്വീകരിച്ച് ഇസ്ലാം മതവിശ്വാസിയായി മാറിയതിനു ശേഷമാണ് നിമിഷയെ തേടിയെത്തിയത്. ഇവിടെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് അതേ കൂട്ടുകാരികള്‍!
മകളെത്തേടി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ബിന്ദുവിന് അവളെ തിരിച്ചു കൊണ്ടുവരാനായില്ല. വീണ്ടെടുക്കുന്നതിനായി പോലീസിനെയും കോടതിയെയും സമീപിച്ചു. പക്ഷെ നിയമവും നീതിന്യായക്കോടതിയും പ്രായപൂര്‍ത്തിയെത്തിയ നിമിഷയോടൊപ്പമായിരുന്നു. അച്ഛനമ്മമാരെ വിട്ട് ഇസയോടൊപ്പം പോയ്‌ക്കോളാന്‍ നിയമം അവളെ അനുവദിച്ചു. പാട്ടും നൃത്തവും പഠിപ്പിച്ചും അമ്പലങ്ങളില്‍ തൊഴുവിച്ചും കടലോളം സ്‌നേഹം നല്‍കിയും പോറ്റി വളര്‍ത്തിയ അമ്മയുടെ കരള്‍ പിളര്‍ക്കുന്ന വേദന നിമിഷയ്ക്ക് ഒരു വിഷയമേ ആയില്ല. കാരണം അവള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഫാത്തിമയായി മാറിയിരുന്നു.
പിന്നീടവളുടെ യാത്ര ഇതുപോലെ മതം മാറ്റപ്പെടുകയും സ്വര്‍ഗരാജ്യം പണിയാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത മറ്റ് ഇരുപതു പേരോടൊപ്പമായി. ആദ്യം അവര്‍ ശ്രീലങ്കയിലെത്തി. തുടര്‍ന്ന് സിറിയയില്‍. സങ്കല്പ സ്വര്‍ഗത്തിന്റെ ലഹരി സിരകളിലേറ്റി സ്വപ്‌നാടകരായി മാറിയ ഒരു കൂട്ടം മനോരോഗികളോടൊപ്പം അവളും ചേര്‍ന്നു. കഴുത്തറുത്തും തീയുണ്ടകള്‍ വര്‍ഷിച്ചും പച്ച മനുഷ്യനെ കൊന്നൊടുക്കുന്ന കൊടും ക്രൂരതയ്ക്ക് വിശുദ്ധിയുടെ കവചമുണ്ടാക്കി ചാകാനും കൊല്ലാനുമുള്ള പ്രാകൃത മനസ്സ് സ്വായത്തമാക്കി.
ഭര്‍ത്താക്കന്മാര്‍ ഐ. എസ് സൈന്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ വിശുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന കാഴ്ചയാണ് പിന്നീടവര്‍ കണ്ടത്. ഏറെ വൈകാതെ, പിടിക്കപ്പെട്ട നാനൂറിലേറെ ഭീകരന്‍മാരുടെ കൂട്ടത്തില്‍ നിമിഷയും മറ്റ് മൂന്ന് മലയാളി യുവതികളും കാബൂളിലെ തടവറയിലെത്തി.
കൊടുംഭീകരന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളില്‍ ഇസ്ലാം മതത്തില്‍ നിന്നുള്ളത് ഒരാള്‍ മാത്രമാണ്. രണ്ട് പേര്‍ ക്രിസ്ത്യാനികളും ഒരാള്‍ നിമിഷയെന്ന ഹിന്ദുവും. അന്യമതസ്ഥരായ സ്ത്രീകളെ ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗം പ്രണയമാണ്. മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെയോ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയോ പ്രണയത്തിന്റെ പേരില്‍ വശീകരിക്കുന്നു. പിന്നീട് അവളില്‍ കുറെശ്ശേയായി ആ മതത്തിന്റെ ഇല്ലാത്ത മേന്മകളെയും അതിന് വേണ്ടി മരിച്ചാല്‍ കിട്ടുന്ന സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും മധുരമായ സങ്കല്‍പങ്ങള്‍ നിറയ്ക്കുന്നു. മനോവൈകൃതം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തലത്തിലേക്കവരെത്തുന്നു.
മതം മാറിയ ശേഷം നിമിഷയുടെ പേര് ഫാത്തിമ എന്നായി. നിമിഷ എന്ന ഫാത്തിമ വിവാഹം ചെയ്ത ബെക്‌സണ്‍ എന്ന ഇസയുടെ ജ്യേഷ്ഠനാണ് ബെസ്റ്റിന്‍ ജേക്കബ്ബ്. ഇയാളും തീവ്ര ഇസ്ലാമിക ചിന്തയില്‍ കുടുങ്ങി യാഹ്യയായി. ഈ യാഹ്യ തന്റെ മതത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെക്കൂടി ഇസ്ലാമിന് സമ്മാനിച്ചു. അതാണ് മെറിന്‍ ജേക്കബ്. മെറിന്‍ വിവാഹത്തിന് ശേഷം മറിയ എന്ന മുസ്ലിം പേര് സ്വീകരിച്ചു. മകളുടെ മതം മാറ്റത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മറിയയെ മാറ്റുവാന്‍ അവര്‍ക്കാവുമായിരുന്നില്ല. അത്രയ്ക്ക് തീവ്രമായാണ് ഇസ്ലാം തീവ്രവാദം അവളുടെ ഉള്ളില്‍ കയറിയത്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയ ബെക്‌സന്‍ എന്ന ഈസയും ബെസ്റ്റിന്‍ എന്ന യാഹ്യയും വീടുമായി അകന്ന് കഴിഞ്ഞവരാണ്.
മറ്റൊരാള്‍ കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ്. ഇസ്ലാമിക തീവ്രവാദിയായ അബ്ദുള്‍ റഷീദ് അബ്ദുല്ലയെ സോണിയ വിവാഹം കഴിച്ചു. ഇരുവരും നേരത്തെ ഗള്‍ഫിലെ സ്‌കൂളില്‍ പഠിച്ചവരാണ്. ഏറെ കാലത്തിനു ശേഷം എറണാകുളത്ത് എംജി സര്‍വ്വകലാശാലയിലെ ഒപ്പന മത്സരത്തില്‍ മണവാട്ടിയായ സോണിയയെ റാഷിദ് അബ്ദുല്ല കാണുന്നു. പിന്നീട് ഈ ബന്ധം പ്രണയമായി വളര്‍ന്നു. ഇതിനിടയില്‍ എഞ്ചിനീയറിംഗും എംബിഎയും കഴിഞ്ഞ സോണിയയുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ചു തുടങ്ങി. എന്നാല്‍ ഇതിനിടെ സോണിയ മതം മാറി റാഷിദിനെ വിവാഹം ചെയ്തു. വിവാഹശേഷം റാഷിദിന് കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ലഭിച്ചു. അവിടെവെച്ച് ബീഹാറുകാരിയായ യാസ്മിനെ പരിചയപ്പെട്ടു. ഇവരാണ് റാഷിദിനെ ഐഎസിലേക്ക് അടുപ്പിച്ചത്. റാഷിദ് പിന്നീട് യാസ്മിനെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് പോയി. സോണിയയുടെ ഇപ്പോഴത്തെ പേര് ആയിഷ.
2019 ല്‍ ഇവരെ അഫ്ഗാന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍ പോയ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇവരെല്ലാം അങ്ങേയറ്റം ഇസ്ലാംതീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്നുവെന്നാണ്. ഇവരെ കൈമാറാന്‍ അഫ്ഗാന്‍ ഗവര്‍മെന്റ് സന്നദ്ധമാണെങ്കിലും സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഭാരത സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ദുരൂഹത ഏറെയുണ്ട്. ഒരാഴ്ച മുമ്പ് ഒരേ ദിവസമാണ് കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ മകള്‍ക്കുവേണ്ടി വിലപിക്കുന്ന ബിന്ദുവിനെ അവതരിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച യുവതിയെ നാട്ടിലെത്തിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ ‘മനുഷ്യത്വ വിരുദ്ധ’ നടപടിയായി ഇതിനെ ചിത്രീകരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള മുറവിളി കള്‍ ഉയര്‍ന്നു. കാര്യം വ്യക്തമാണ്. ജിഹാദികളുടെ ഒളിയജണ്ട നടപ്പാക്കണം.
മലയാളി കുടുംബങ്ങള്‍ ഇനിയുമുണരുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും. വിദ്യാഭ്യാസവും ലോക വിവരവുമുള്ള യുവതികളാണ് കെണിയില്‍പെടുന്നത്. കെണിയൊരുക്കുന്നതാകട്ടെ ഒരു പറ്റം മതമൗലികവാദവും ഭീകരതയും ഇന്ധനമാക്കുന്ന ഇസ്ലാമിക സംഘടനകളും. അവര്‍ക്ക് മാധ്യമ ലോകത്തും പോലീസിലും, എന്തിന് ജുഡീഷ്യറിയില്‍ പോലും ഏജന്റുമാരുണ്ട്. ഭരണകൂട രാഷ്ട്രീയ സംവിധാനത്തില്‍ പിടിപാടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വേരുകളുണ്ട്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ സമൂഹം സജ്ജമാകേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് ഓര്‍ക്കപ്പെടേണ്ടതാണ്. നിമിഷയില്‍ നിന്ന് ഫാത്തിമയിലേക്കുള്ള അകലം കുറഞ്ഞു വരുന്നു. കേരളം ഭയപ്പെടുക തന്നെ വേണം.