കവിതയെ കഥകളില്‍ നിന്നും മറ്റൊന്നാക്കുന്നത് അതിന്റെ ഘടനയാണ്. ഈ ഘടനയിലാണ് പുത്തന്‍ തലമുറയിലെ എഴുത്തുകാര്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ കവിതയുടെ ആശയപരവും ഭാഷാപരവുമായ മാറ്റത്തിന് കാരണമായി തീര്‍ന്നിരിക്കുന്നു. ഇന്ന് ആകാശത്തിന്റെയും കടലിന്റെയും ഭാഷയില്‍ കവിതകള്‍ ഉണ്ടാവുന്നു. ഉറക്കത്തിന്റെയും, സ്വപ്‌നത്തിന്റെയും, കണ്ണീരിന്റെയും ഭൂമിശാസ്ത്രത്തില്‍ കവിതകള്‍ ഉണ്ടാവുന്നു. അത്തരം ഒരവസ്ഥയില്‍ കവിത ഏറ്റവും പുതിയ ചില കവികളെ തേടുകയാണ്. അവന്റെ മസ്തിഷ്‌കത്തില്‍ നിന്നും ഒരു ഭ്രൂണമെന്നപോല്‍ ജനിച്ച് പിന്നീടൊരു വായനക്കാരന്റെ ഹൃദയത്തില്‍ വളരാന്‍ കവിത തിടുക്കം കാട്ടുന്നു. കവിതകളും അതിന്റെ സങ്കല്‍പ്പങ്ങളും അതിരുകള്‍ ഭേദിച്ച് പൊട്ടി പുറപ്പെടുന്നു.
പുതിയ കാലത്തില്‍ വായിക്കപ്പെടേണ്ട ഒരു കൂട്ടം മനോഹരമായ കവിതകളുടെ ശേഖരമാണ് ഗണേഷ് പുത്തൂരിന്റെ ‘അച്ഛന്റെ അലമാര’ എന്ന കവിതാ സമാഹാരം. ഗണേഷ് പുത്തൂരിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കാവ്യസംഗ്രഹമാണിതെങ്കിലും, ഇതിലെ കവിതകളില്‍ ഒരിടത്തും ഇതെഴുതുന്നത് ഒരു പുതുകവിയാണല്ലോ എന്ന തോന്നലുണ്ടാവുന്നില്ല. അതാണ് ഈ പുസ്തകത്തിന്റെ വിജയം..
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മുപ്പത്തൊമ്പതോളം കവിതകള്‍ അടങ്ങിയ ഈ പുസ്തകം പോയകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അവശേഷിക്കപ്പെട്ട ഓര്‍മ്മപ്പെടുത്തലുകളുടെ നാഴികക്കല്ലുകളാണ്. ചരിത്രത്തിന്റെ തീക്ഷ്ണഗന്ധം പേറുന്ന ഇവയിലോരോന്നിലും അതിഗംഭീരമായ ഗൃഹാതുരത്വബോധമുണ്ട്. ഈ ഗൃഹാതുരത തിരിച്ചു വിളിക്കുന്നത് ജീര്‍ണമായി പോയെന്ന് നാം കരുതുന്ന കാവ്യബിംബങ്ങളുടെ ആ പഴയ ഭൂമികയെയാണ്.
മനുഷ്യവിലാപങ്ങള്‍ ഏറ്റവും മനോഹരമായി തുറന്ന് പറയാനാവുന്നത് കവിതകളിലൂടെയാണ്. വിലാപങ്ങള്‍ക്ക് ഒരു പ്രപഞ്ച സങ്കല്പമുണ്ട്. നാം മറന്നു പോയ പലതിന്റെയും മാഞ്ഞുപോയ വിലാപങ്ങള്‍ വരികളിലൂടെ കവിതകളില്‍ പുനര്‍ജനിക്കുന്നു. ഈ വിലാപങ്ങളെ അതിന്റെ ഏറ്റവും പൊള്ളുന്ന അവസ്ഥയില്‍ വരച്ചു കാട്ടുന്നു ‘അച്ഛന്റെ അലമാര’ എന്ന പുസ്തകത്തിലെ ‘മഴച്ചോര്‍ച്ച ‘ എന്ന കവിത.
ഈ കവിതയിലെ ഉറങ്ങാത്ത കുഞ്ഞിന്റെ ബിംബം വായനക്കാരനെ ഒരു പേടിസ്വപ്‌നം പോലെ വേട്ടയാടുന്നു. എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ഒരു മനുഷ്യന്റെ സ്വസ്ഥതയെ ഈ ബിംബം ശല്യം ചെയ്യുന്നു. നിലയ്ക്കാത്ത ബിംബ ബോധത്തിന്റെ സിംഹഗര്‍ജ്ജനമാണ് അച്ഛന്റെ അലമാരയിലെ ‘ബിനാലെ’ എന്ന കവിത. ‘ബിനാലെ’യിലെ ‘ഘടികാരം’ എന്ന ബിംബം പോയ കാലത്തിന്റെയും ഭാവികാലത്തിന്റെയും ഇടയില്‍ വിളക്കിച്ചേര്‍ക്കപ്പെട്ട വര്‍ത്തമാനകാലത്തിന്റെ നൂല്‍പ്പാലമാണ്. ‘ബിനാലെ’യിലൂടെ കവി വിസ്മരിക്കപ്പെട്ട വിലാപത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുടെ പുതിയൊരു സാധ്യത തുറന്നിടുന്നു. അത് വായനക്കാരനെ താനനുഭവിക്കാത്ത അപര ലോകത്തിന്റെ വ്യഥകളെ പറ്റി ബോധവാനാക്കുന്നു.
മറ്റൊരു സുന്ദരമായ കവിത ‘പോപ്പിന്‍സാ’ണ്. പോപ്പിന്‍സിലെ ഓരോ കവിതയും ഒരു നിറത്തെ ചുരുളഴിക്കുന്നു. നിറങ്ങളുടെ അപാര സാധ്യതകള്‍ മനുഷ്യന്റെ തീവ്ര വികാരങ്ങളെ സംബോധന ചെയ്യുമ്പോള്‍ ‘പോപ്പിന്‍സ്’ എന്ന കവിത ഉണ്ടാവുന്നു. എന്നാല്‍ ഇതിലെ ഓരോ വരിയും പോപ്പിന്‍സ് മിഠായിയെ പോലെ മധുരമുള്ളതല്ല, നാം തിരിച്ചറിയാത്ത പല ആത്മ വികാരങ്ങളുടെയും എരിവുള്ള ഓര്‍മപ്പെടുത്തലാണ്.
‘അച്ഛന്റെ അലമാര’ എന്ന കവിത വശ്യമായ ഒരു പോര്‍ട്രെയിറ്റാണ്. ‘കീശപോലെ തന്നെ ശോഷിച്ചതാണ്, അച്ഛന്റെ രാത്രികളും’ എന്നവിടെ കവി ഓര്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ നിഷ്‌കളങ്കമായ ചാറ്റല്‍ മഴ വായനക്കാരന്റെ ചുണ്ടില്‍ പുഞ്ചിരിയുണ്ടാക്കുന്നു. നിസിം എസെക്കിയലിന്റെയും കമലാദാസിന്റെയും ഒക്കെ തനത് ഇന്ത്യന്‍ രീതി നമുക്ക് ‘അച്ഛന്റെ അലമാര’യില്‍ ആവര്‍ത്തിച്ചു വരുന്നത് കാണാം.
‘കല്‍ക്കട്ടാ ട്രാം’ എന്ന കവിത നോക്കുക. ഇവിടെ ‘ട്രാം’ എന്ന ബിംബം കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്ര പുസ്തകമാണെന്ന് കവി ഓര്‍മപ്പെടുത്തുന്നു. അതൊരു തരം ഓര്‍മ്മകളുടെ മൂല്യബോധത്തിന്റെ പറയാതെയുള്ള പറച്ചിലാണ്. ഈ കവിതയിലെ ”തെരുവില്‍ ഭിക്ഷതേടുന്ന കുഞ്ഞുങ്ങളുടെ നീട്ടുന്ന കൈകള്‍” നാം അശ്രദ്ധമായി മറികടന്ന് പോവുന്ന അപരിചിത മനുഷ്യരുടെ ലോകവും ഭൂമികയും അവരുടെ ദു:ഖങ്ങളുമാണ് നമ്മോട് പറയുന്നത്. ഇത്തരത്തില്‍ പോയകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഭാവികാലത്തിന്റെയും പാകം ചെയ്‌തെടുത്ത സന്തോഷങ്ങളുടെയും ദുരന്തങ്ങളുടെയും നിര്‍വ്വചനങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളുടെയും സമഗ്രമായ ലിഖിത രൂപങ്ങളാണ് ഗണേഷ് പുത്തൂരിന്റെ കവിതകള്‍.
ലളിതമായ ഭാഷയും, അസാധാരണമായ എഴുത്തും കൊണ്ട് ഏതൊരാള്‍ക്കും മനസ്സിലാവുന്ന തലത്തില്‍ ‘അച്ഛന്റെ അലമാര’ മലയാള കാവ്യലോകത്തില്‍ പുതിയൊരു അനുഭവമായി നിലകൊള്ളുന്നു. തീര്‍ച്ചയായും ഏതൊരാളും വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍, ‘അച്ഛന്റെ അലമാര’ അതുകൊണ്ടുതന്നെ സ്ഥാനം പിടിക്കുന്നു.
ഗണേഷ് പുത്തൂരിന് ഇനിയും നമ്മോട് കവിതകള്‍ കൊണ്ട് സംവദിക്കാനാകട്ടെ എന്ന് പ്രത്യാശിക്കാം. ഇതിലെ ഓരോ കവിതയും അദ്ദേഹത്തിന്റെ ആത്മാവ് കൊണ്ടുള്ള അന്വേഷണങ്ങളാണ്. ഈ കവിതയിലെ ഓരോ വരിയിലും ഒരു യാഥാര്‍ഥ്യമുണ്ട്.
അച്ഛന്റെ അലമാര
ഗണേഷ് പുത്തൂര്‍
ലോഗോസ് ബുക്‌സ്
പേജ്: 85 വില: 110