എഴുത്തിലും ജീവിതത്തിലും വേറിട്ട വഴികള്‍ തേടിയ ഒറ്റയാനായിരുന്നു മാടമ്പ്. വൈദിക – യജ്ഞ പൈതൃകമുള്ള കിരാലൂരെ മാടമ്പു മനയ്ക്കല്‍ പിറന്ന മാടമ്പ് ആനക്കമ്പക്കാരനായി. മുറ്റം നിറയെ ആനകളുണ്ടായിരുന്ന ഇല്ലമായിരുന്നു മാടമ്പ്. പൂമുള്ളി ആറാംതമ്പുരാനില്‍ നിന്നും ഹസ്ത്യായൂര്‍ വേദവും മാതംഗലീലയും വശമാക്കി. ആനക്കമ്പത്തോടൊപ്പം ഗജശാസ്ത്രവും വശത്തായതോടെ ആനയെക്കുറിച്ചാണെങ്കില്‍ അത് മാടമ്പ് പറയണമെന്ന നിലയായി. ഒരു മലയാളം ചാനലില്‍ ഇ-ഫോര്‍ എലിഫെന്റ് എന്ന പരിപാടി പ്രചാരം നേടിയത് മാടമ്പിലൂടെയായിരുന്നു. എഴുത്തിലും ജീവിതത്തിലും സിനിമയിലുമൊക്കെ മാടമ്പ് നേടിയ തലപ്പൊക്കത്തില്‍ ഒറ്റയാന്റെ ഗജപ്രകൃതം വല്ലാതെ ആവേശിച്ചതായിക്കാണാം.
മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മാടമ്പിന്റെ കൊടിയടയാളം ഭാരതീയ ദര്‍ശനങ്ങള്‍ ആയിരുന്നു. ഇന്നലെകളില്‍ അഭിരമിക്കാനല്ല ഇന്നിന്റെ സങ്കീര്‍ണ്ണതകളും സ്വസമൂഹത്തിലെ അധികാരശ്രേണിയെ നിയന്ത്രിച്ച പൗരോഹിത്യത്തിനുമെതിരെ കലഹിക്കാനായിരുന്നു കമ്പം. ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടില്‍ നില്‍ക്കുമ്പോഴും പുരോഗമന ചിന്താഗതികളുമായി ചങ്ങാത്തം കൂടുന്നതായിരുന്നു മാടമ്പിന്റെ പ്രകൃതം. ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ ശിഥിലചിന്തകള്‍ ജന്മമെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനെന്ന് ഊറ്റം കൊണ്ടിരുന്നപ്പോഴും ശുദ്ധ ഹിന്ദുവായി മേനി നടച്ചിരുന്നപ്പോഴും ഹിന്ദുവാണെന്ന് പറയാന്‍ തനിക്ക് മടിയില്ലെന്ന് മാടമ്പ് പറഞ്ഞിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ തര്‍ക്കശാസ്ത്രത്തില്‍ കമ്പം കയറിയ മാടമ്പിന് പണ്ഡിതരാജ താര്‍ക്കിക തിലകം നേടിയെടുക്കാനായിരുന്നു ഉത്സാഹം. മുണ്ടത്തിക്കോടും മേലൂരുമായിരുന്നു പഠനം. പത്തില്‍ തോറ്റതോടെ വഴിമാറി. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മലയാള സാഹിത്യാദ്ധ്യാപകനായി മാടമ്പിനെ ക്ഷണിച്ചു. അത് അശ്വത്ഥാമാവിന്റെ രചനയിലേക്ക് നയിച്ചു. കുട്ടിക്കൃഷ്ണമാരാരുടെ അശ്വത്ഥാമാവിന്റെ പുതിയകാലത്തെ അവതാരമായിരുന്നു മാടമ്പിന്റെ നായകകഥാപാത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അശ്വത്ഥാമാവ്, ഭ്രഷ്ട് നോവലുകളിലൂടെയാണ് മാടമ്പ് എന്ന നോവലിസ്റ്റ് ശ്രദ്ധേയനാവുന്നത്.
കോവിലനും വി.ടിയുമായിരുന്നു എഴുത്തിലേക്ക് മാടമ്പിനെ നയിച്ച പ്രകാശഗോപുരങ്ങള്‍. മറ്റുള്ളവര്‍ കൈവയ്ക്കാന്‍ മടിക്കുന്ന വഴികളിലൂടെയൊക്കെ മാടമ്പ് സഞ്ചരിച്ചു. എന്തരോമഹാനുഭാവലു, കോളനി, മാരാരശ്രീ, നിഷാദം, പോത്ത്, മഹാപ്രസ്ഥാനം, പുതിയ പഞ്ചതന്ത്രം തുടങ്ങിയവയൊക്കെ ഇതിന് നിദര്‍ശനങ്ങളത്രെ. മഹാപ്രസ്ഥാനം കേരള സാഹിത്യഅക്കാദമി പുരസ്‌കൃതമായി.
തൊള്ളായിരത്തിഎഴുപതുകളുടെ അവസാനപാദത്തില്‍ മലപ്പുറത്ത് ഏറനാട്ടില്‍ തുവൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകവൃത്തിയുമായിക്കഴിയുന്ന കാലം. പാണ്ടിക്കാട്ട് കൊടക്കാട്ട് മരാട്ടെ മനയില്‍ അശ്വത്ഥാമാവിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മാടമ്പും മറ്റും വരുന്നുവെന്ന് അറിഞ്ഞാണ് അവിടെ എത്തുന്നത്. അവിടെ വച്ചാണ് മാടമ്പിനെ ആദ്യം കാണുന്നത്. മധു അമ്പാട്ടും കെ.ആര്‍.മോഹനും ഉണ്ടായിരുന്നു.
അശ്വത്ഥാമാവിന്റെ ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ സുകുമാരനായിരുന്നു നായകന്‍. മാടമ്പ് തിരക്കഥാകൃത്ത് മാത്രം. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മരാട്ടെ മനയുടെ മര്യാദകള്‍ പാലിക്കാന്‍ കഴിയാതെ സുകുമാരന്‍ പിണങ്ങിപ്പോയി. നിന്ന നില്പില്‍ മാടമ്പ് നായകനായി. എഴുത്തുകാരനില്‍ നിന്നും നടനിലേക്കുള്ള വേഷപ്പകര്‍ച്ച! എന്നു മാത്രമല്ല അതിലെ അഭിനയത്തിന് മാടമ്പിന് പുരസ്‌കാരവും!
ഒരിക്കല്‍ മാടമ്പിനെ കാണാന്‍ ഞാനദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നു. ഗോശാലയുടെ ഇടനാഴിയിലൂടെയാണ് പ്രവേശനം തന്നെ. അക്കാലത്ത് ആയൂര്‍വ്വേദത്തില്‍ കമ്പം കയറിയിരിക്കയാണ്, മദ്യപാനാസക്തി കുറയ്ക്കുന്ന ആരോഗ്യവര്‍ദ്ധകമായ ഒരുതരം ച്യവനപ്രാശത്തിന്റെ നിര്‍മ്മിതിയുടെ ഒരുക്കത്തിലായിരുന്നു. ഇല്ലത്തെ വലിയ ഓട്ടുവാര്‍പ്പുകളില്‍ വിറകടുപ്പില്‍ തികച്ചും പാരമ്പര്യനിഷ്ഠമായി ച്യവനപ്രാശം വലിയതോതില്‍ നിര്‍മ്മിക്കാനുള്ള ഉത്സാഹത്തിലായിരുന്നു മാടമ്പ്. ആ ആവേശം എത്രത്തോളം മുന്നോട്ടു പോയി എന്നറിയില്ല.
ഒരു ബേക്കല്‍ യാത്രയ്ക്കിടയില്‍ തീവണ്ടിയില്‍ യാദൃച്ഛികമായി ഞങ്ങള്‍ സഹയാത്രികരായി. അദ്ദേഹം കാഞ്ഞങ്ങാട്ടേക്കുപോകുന്നു. ഒരു സിനിമയുടെ ചര്‍ച്ചക്കാണ്. കാഞ്ഞങ്ങാട്ടുള്ള സിനിമ നിര്‍മ്മാതാവായ ഒരു കാവിവേഷധാരിയായ സ്വാമിയുമുണ്ട് കൂടെ.
ജയരാജിന്റെ ദേശാടനമാണ് മാടമ്പിന്റെ ചലച്ചിത്രപ്രതിഭ പൂത്തുലയുന്ന ചിത്രം. അതിലെ അഭിനയവും മാടമ്പ് ഗംഭീരമാക്കി. സന്യാസവും ഗാര്‍ഹസ്ഥ്യവും മുഖാമുഖം നില്‍ക്കുന്ന ദേശാടനത്തിന്റെ തിരക്കഥയും ഹൃദയസ്പര്‍ശിയായി. കണ്ണുകള്‍ ഈറനാവാതെ ആ ചിത്രം കണ്ടു തീര്‍ക്കാനാവില്ല. മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡു നേടിയ ‘കരുണം’ ഉള്‍പ്പെടെ പൈതൃകം, ശാന്തം തുടങ്ങിയ ജയരാജ് ചിത്രങ്ങള്‍ക്കൊക്കെ മാടമ്പ് മനയുടെ പുസ്തകമുറിയിലിരുന്നാണ് തിരക്കഥകള്‍ എഴുതിയത്.
അടുക്കും ചിട്ടയുമില്ലാത്ത തോന്ന്യാസങ്ങളായിരുന്നു മാടമ്പിന്റെ ജീവിതം. ശാന്തിക്കാരനും ആനക്കാരനുമായും താന്ത്രിക സാധകനായും എഴുത്തുകാരനായും സിനിമാക്കാരനായും മാടമ്പ് പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെ. ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടില്ല. ഒരു കാലത്തും ഒന്നിനും മുട്ടുവന്നതുമില്ല. ‘എന്റെ തോന്ന്യാസങ്ങള്‍’ എന്ന തന്റെ ആത്മകഥാകുറിപ്പുകളെക്കുറിച്ച് ആരാഞ്ഞാല്‍ മാടമ്പ് പറയും – ജീവിതം ഒരു തോന്ന്യാസമായിരുന്നു. ഒരാള്‍ അങ്ങിനെയാകാന്‍ പറ്റിയതെല്ലാം എന്റെ ജീവിതത്തിലുണ്ടായിരുന്നു.
മലയാള നോവല്‍ സാഹിത്യത്തിലെ ഏകാന്തപഥികനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ കെ.എം.തരകന്‍ വിലയിരുത്തുന്നുണ്ട്. ശപിക്കപ്പെട്ടവന്‍ എന്ന മുഴുവനര്‍ത്ഥത്തില്‍ പറയണമെങ്കില്‍ അശ്വത്ഥാമാവിനെ വേണം. ബ്രാഹ്മണനായി പിറന്നു. ക്ഷത്രിയ കര്‍മ്മം ശീലിച്ചു. ശാപം പേറി. ചിരഞ്ജീവിയായി. കുഞ്ചുണ്ണി ഒരു മാര്‍ഗ്ഗവുമില്ലാത്ത പഥികന്‍. ലക്ഷ്യമില്ല; മാര്‍ഗ്ഗവുമില്ല. നമ്പൂതിരി സമുദായത്തിന്നകത്ത് പുകഞ്ഞു നിന്നിരുന്ന, അകത്തളങ്ങളിലെ ഇരുട്ടില്‍ അടര്‍ന്നുപോയ നെടുവീര്‍പ്പുകളുടെ ശക്തമായ ആവിഷ്‌ക്കാരമായിരുന്നു ‘ഭ്രഷ്ട്’.
എഴുത്തിലും ജീവിതത്തിലും ഒരുതരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും മെരുക്കാനാവാത്ത ഒരൊറ്റയാന്‍ പ്രകൃതമായിരുന്നു മാടമ്പിന്റേത്. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത ഭാഷയും ചിന്തയും ആവിഷ്‌ക്കാരരീതിയും. സിനിമയിലും ആ വേറിട്ട ശൈലി തിളങ്ങി നിന്നു.
ആദിശങ്കരനും അഭിനവ ശങ്കരനും നടുവില്‍ നട്ടം തിരിഞ്ഞ ഒരു ശങ്കരനാണ് താനെന്നാണ് മാടമ്പ് സ്വയം വിലയിരുത്താറുള്ളത് (അച്ഛന്‍ ശങ്കരനെന്നും അമ്മ കുഞ്ഞുകുട്ടനെന്നുമാണ് മാടമ്പിനെ വിളിച്ചിരുന്നത്)
സാഹിത്യത്തിലാവട്ടെ, സിനിമയിലാവട്ടെ മലയാള സഹൃദയലോകം നെഞ്ചേറ്റിയ തിടമ്പുകളിലൊന്നാണ് മാടമ്പ്.