ആധുനികത ഒരു പ്രസ്ഥാനമായി മലയാള സാഹിത്യത്തില്‍ അരങ്ങേറുന്നത് തൊള്ളായിരത്തി എഴുപതുകളിലാണ്. പടിഞ്ഞാറന്‍ സാഹിത്യത്തിന്റെ അനുകരണവും അനുരണനവും കൊണ്ട് പുതിയ ഭാവുകത്വം സൃഷ്ടിയ്ക്കാനുള്ള വൃഥാവേലകളായിരുന്നു പല സാഹിത്യകാരന്‍മാരും ചെയ്തുവന്നത്. അസ്തിത്വവും വ്യക്തിത്വവും തേടി പാരമ്പര്യത്തിന്റെ വീടു വിട്ടുപോവുകയും മൂല്യങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നതാണ് വിപ്ലവം എന്നവര്‍ തെറ്റിദ്ധരിയ്ക്കുകയും ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിലരാകട്ടെ സ്വകീയമായ ശൈലികൊണ്ടും രചനാതന്ത്രം കൊണ്ടും പുതിയ ഭാവുകത്വം സൃഷ്ടിക്കുക തന്നെയുണ്ടായി. അക്കൂട്ടത്തില്‍ പ്രാതസ്മരണീയനായ എഴുത്തുകാരനാണ് മാടമ്പു കുഞ്ഞുകുട്ടന്‍ എന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി. തെറ്റുകളെ സധൈര്യം തിരസ്‌കരിച്ചും ശരികളെ സാഭിമാനം സ്വീകരിച്ചും കൊണ്ട്, പാരമ്പര്യത്തില്‍ നിന്ന് അടര്‍ന്നു പോകാതെ തന്നെ നീതിവിരുദ്ധമായതിനെ അടര്‍ത്തിമാറ്റി കാലികപ്രസക്തമാക്കുന്നതും വിപ്ലവമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പൂര്‍വ സങ്കേതങ്ങളെ നിരാകരിയ്ക്കുമ്പോഴും പൂര്‍വ സംസ്‌കൃതിയെ നിരാകരിയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
നിരന്തരമായ പരീക്ഷണത്തിനും പരിണാമത്തിനും മലയാള സാഹിത്യം സാക്ഷ്യം വഹിച്ച ആ എഴുപതുകളില്‍ തന്നെയാണ് അസ്തിത്വ പ്രതിസന്ധിയുടെ ആഴങ്ങളില്‍ കിടന്ന് മൃത്യഞ്ജയനായി, സ്വയം ജീര്‍ണിച്ച് നരകിക്കാന്‍ ശാപം നേടിയ കുഞ്ഞുണ്ണി എന്ന കഥാപാത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ മലയാളത്തില്‍ അവതരിക്കുന്നത്. വാറ്റുചാരായത്തിന്റെ മണമുള്ള ആ കഥാപാത്രം കൂച്ചുവിലങ്ങുകള്‍ തകര്‍ത്തെറിഞ്ഞ നാട്ടു കൊമ്പനെ പോലെ, ചോരച്ച് പഴുത്ത്, വ്രണം കെട്ടിയ മനസ്സുമായി ശപിക്കപ്പെട്ട ചിരംജീവിത്വത്തില്‍ വെന്തുരുകി ആധുനിക അശ്വത്ഥാമാവായി കടന്നുവന്നപ്പോള്‍ മലയാള സാഹിത്യത്തിന്റെ ഹൃദയവീഥിയില്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന എഴുത്തുകാരന്‍ സ്വന്തം നാമകരണം നടത്തുകയായിരുന്നു.
1979 ഒക്‌ടോബര്‍ 26-ന് അശ്വത്ഥാമാവ് എന്ന നോവല്‍ ചലച്ചിത്രമായി റിലീസ് ചെയ്തു. കെ. ആര്‍.മോഹന്‍ സംവിധാനം ചെയ്ത, പി.ടി കുഞ്ഞി മുഹമ്മദ് നിര്‍മ്മിച്ച ആ സിനിമയില്‍ മാടമ്പ് തന്നെയാണ് കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അശ്വത്ഥാമാവിന് ഏറ്റവും നല്ല ചിത്രത്തിനുള്ള കേരളാ സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചെങ്കിലും സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടു.
അശ്വത്ഥാമാവ് എഴുതി തീര്‍ത്ത് ആദ്യം കാണിച്ചത് കോവിലനെയാണത്രെ. അതുവരെ കോവിലനെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത മാടമ്പ് നോവലുമായി മതില്‍ ചാടി കടന്നാണ് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പ്രവേശിച്ചത് എന്നൊരു കഥയുണ്ട്. ഉമ്മറത്ത് ചാരുകസേരയിലിരുന്ന് അതു കണ്ട കോവിലന്‍ ഊറിച്ചിരിച്ചുവത്രെ. നോവല്‍ വായിച്ചു നോക്കാന്‍ മാടമ്പ് അപേക്ഷിച്ചപ്പോള്‍ അത് വാങ്ങി വയ്ക്കുകയും ചെയ്തു. മാടമ്പ് തിരിച്ചു പോയതിന് ശേഷം കോവിലന്‍ പറഞ്ഞു ‘ആ വരവ് കണ്ടാലറിയാം, അത് ഒന്നാന്തരം കൃതിയായിരിയ്ക്കും’. കോവിലന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മാടമ്പ് അശ്വത്ഥാമാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയത്. കഥയെന്തായാലും ശരി എല്ലാവരും നടക്കുന്ന വഴികളുപേക്ഷിച്ച് സ്വന്തമായ എഴുത്തിന്റെ വഴി അശ്വത്ഥാമാവ് എന്ന കൃതിയില്‍ തന്നെ മാടമ്പ് രേഖപ്പെടുത്തിയിരുന്നു. ആരെയും അനുകരിയ്ക്കാത്ത ആര്‍ക്കും അനുകരിയ്ക്കാനും കഴിയാത്തതാണ് മാടമ്പിന്റെ ശൈലി. പരമ്പരാഗത രചനാരീതിയുടെ സര്‍വമതിലും തകര്‍ക്കുന്ന ധിക്കാരിയായ ഒരു ഒറ്റ കൊമ്പനെ അനുസ്മരിയ്ക്കുന്നതാണ് കുഞ്ഞുണ്ണി എന്ന കഥാപാത്രവും അയാളുടെ ചിന്തയും അയാളെ അവതരിപ്പിക്കുന്ന ഭാഷയും.
അശ്വത്ഥാമാവിന് ശേഷം മാതൃഭൂമി തന്നെ പ്രസിദ്ധികരിച്ച ഭ്രഷ്ട് മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ചരിത്രത്തില്‍ പലതരത്തില്‍ പല കാലങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടതാണ് കുറിയേടത്ത് താത്രി എന്ന അന്തര്‍ജനത്തിന്റെ സ്മാര്‍ത്തവിചാരം. ആ സ്മാര്‍ത്തവിചാരത്തിന്റെ ആചാര്യന്‍ മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ മുത്തച്ഛനായിരുന്നുവെന്നതും അതേ വിചാരണയില്‍ സാധനമായ താത്രി പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ആചാര്യന്‍ ശങ്കരന്‍ നമ്പൂതിരിയുടെ രണ്ട് സഹോദരങ്ങള്‍ക്ക് ഭ്രഷ്ട് കല്പിയ്ക്കപ്പെട്ടു എന്നതും മറ്റൊരു ശങ്കരന്‍ നമ്പൂതിരിയായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കേട്ടറിഞ്ഞ കഥ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്ന കുഞ്ഞുകുട്ടന്റെ അച്ഛനും മുത്തച്ഛനും ശങ്കരന്‍ നമ്പൂതിരിമാരായിരുന്നു. അതുകൊണ്ട് അമ്മയ്ക്കും മുത്തശ്ശിയ്ക്കും ശങ്കരാ എന്ന് വിളിയ്ക്കാന്‍ കഴിയില്ല. ഭര്‍ത്താവിന്റെ പേര് പറയരുതല്ലോ. അതിനാലാണ് കുഞ്ഞുകുട്ടന്‍ എന്ന വിളിപ്പേരുണ്ടായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.) കുറിയേടത്ത് താത്രിയുടെ ചരിത്രത്തില്‍ നിന്ന് ആധുനിക കാലത്തേയ്ക്ക് വളര്‍ന്നുവന്ന കഥാപാത്രമാണ് ചെറിയേടത്ത് പ്രാപ്തികുട്ടി എന്ന ഭ്രഷ്ടിലെ നായിക. ചരിത്രത്തില്‍ പദമൂന്നി വര്‍ത്തമാന കാല പ്രതിസന്ധികളിലേയ്ക്ക് തല ഉയര്‍ത്തി നിന്ന കഥാപാത്രം. ഒരു അന്തര്‍ജ്ജനമായി ജനിച്ചതാണോ താന്‍ ചെയ്ത തെറ്റ് എന്ന് പൊതു സമൂഹത്തോട് ചോദിയ്ക്കുന്ന പ്രാപ്തികുട്ടി സര്‍വാധികാരങ്ങളേയും ചോദ്യം ചെയ്യുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാണ്. സ്ത്രീപക്ഷ രചന എന്നത് മലയാളത്തില്‍ കേട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്താണ് സ്ത്രീപക്ഷ ചിന്താഗതി അതിശക്തമായി ആവിഷ്‌കരിച്ച ഭ്രഷ്ട് മലയാളത്തിലുണ്ടാകുന്നത്. ആണധികാരത്തെ മാത്രമല്ല, ജാത്യാധികാരത്തേയും വര്‍ണ വ്യവസ്ഥിതിയേയും ചോദ്യം ചെയ്യുന്ന കൃതിയാണ് ഭ്രഷ്ട്. ഭ്രഷ്ടും സിനിമയാക്കപ്പെട്ടു. ടി.കെ ബാബുരാജ് നിര്‍മ്മിച്ച് തൃപ്രയാര്‍ സുകുമാരന്‍ സവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതം നല്‍കിയത് എം.എസ്.ബാബുരാജാണ്. സുകുമാരന്‍, കുതിരവട്ടം പപ്പു, പറവൂര്‍ ഭരതന്‍, എം എസ് നമ്പൂതിരി എന്നിവര്‍ ഈ സിനിമയിലഭിനയിച്ചിട്ടുണ്ട്.
മിത്തും ചരിത്രവും വേര്‍പെടുത്താനാകാത്ത രീതിയില്‍ ചേര്‍ത്തു വയ്ക്കുന്നതാണ് മാടമ്പിന്റെ രചനാ രീതി. സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇഴ പിരിച്ചെടുക്കാന്‍ വായനക്കാരന് കഴിഞ്ഞോളണമെന്നില്ല. ആദ്യ നോവലായ അശ്വത്ഥാമാവ് മുതല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട അവസാന നോവലായ പെഴച്ച പന്ത്രണ്ട് വരെയുള്ള മിക്ക നോവലുകളിലും മിത്തും ചരിത്രവും ഇഴുകിചേര്‍ന്ന് നില്‍ക്കുന്നത് കാണാം. മാരാര ശ്രീ, വാസുദേവ കിണി, പെഴച്ച പന്ത്രണ്ട് എന്നിവയിലാകട്ടെ ഇവതമ്മിലുള്ള പാരസ്പര്യം കൊണ്ട് കഥയും പൊരുളും തിരിച്ചറിയാതെ അനുവാചകന്‍ ഒട്ടൊക്കെ വിഷമിക്കാനും സാധ്യതയുണ്ട്.
വീടുവിട്ടിറങ്ങിയവര്‍ വീട്ടിലേയ്ക്കുള്ള വഴി തേടുന്ന തിരിച്ചു പോക്കിന്റെ കാലമായിരുന്നുവല്ലൊ എണ്‍പതുകള്‍. ഇക്കാലത്ത് പാരമ്പര്യത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതല്‍ ആഴത്തില്‍ ആലിംഗനം ചെയ്ത് അതില്‍ നിന്ന് മുത്തും പവിഴവും കണ്ടെടുക്കാനുള്ള ത്വര മാടമ്പിന്റെ പ്രതിഭയിലും സംജാതമായി. 1983-ല്‍ കേരളാ സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ മഹാപ്രസ്ഥാനം എന്ന നോവല്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ശ്രീബുദ്ധന്റെ കഥയാണിത്. ത്യാഗമാണ് അമരത്വത്തിനുള്ള ഉപാധി എന്ന് തിരിച്ചറിഞ്ഞ്, സ്വജീവിതം മറ്റുള്ളവര്‍ക്കായി ത്യജിച്ച് അമരപദം നേടിയ കപിലവസ്തുവിലെ രാജകുമാരന്‍ ശ്രീബുദ്ധന്റെ കഥ. ശാപം കൊണ്ട് ചിരംജീവിയായ അശ്വത്ഥാമാവില്‍ നിന്ന് , ത്യാഗം കൊണ്ട് ചിരംജീവിയായ ബുദ്ധനിലേയ്ക്കുള്ള ദൂരം മൂന്നടി കൊണ്ടളന്നു തീര്‍ക്കുമ്പോള്‍ എഴുത്തിന്റെ ബലവും അതിനുള്ള ബലിയും ആകാശംമുട്ടുന്ന വാമന സ്വരൂപമാര്‍ജ്ജിക്കുന്ന മാടമ്പിന്റെ മാന്ത്രികതയാണ് വെളിപ്പെടുന്നത്.
ജ്ഞാനം കൊണ്ടു മൃത്യുഞ്ജയത്വം വരിച്ച പരമഹംസരേയും വിവേകാനന്ദനേയും മാടമ്പിന്റെ ധിഷണ ഊതി കാച്ചിയെടുത്തപ്പോഴാണ് അമൃതസ്യ പുത്ര:, ഗുരുഭാവം എന്ന കൃതികള്‍ പിറന്നത്. ‘ജ്ഞാനവിഹീന സര്‍വമതേന മുക്തിം ഭജതി ന ജന്‍മശതേന ‘ എന്നാണല്ലോ സാക്ഷാല്‍ ആദി ശങ്കരന്‍ പറഞ്ഞത്. ആത്മാന്വേഷണത്തിന്റെ ഉത്തുംഗ ഗിരിശൃഗങ്ങള്‍ കടന്ന് ചെന്ന് ആര്‍ഷ ദര്‍ശനങ്ങള്‍ ഉള്ളം കൈയിലെടുത്താചമിയ്ക്കുന്ന, ആ ആദ്ധ്യാമിക ദര്‍ശനത്തിലൂടെ ജീവീതം ആഘോഷമാക്കി അമരത്വം വരിയ്ക്കാമെന്ന അത്യുദാരമായ സങ്കല്പമാണ് ഈ കൃതികളിലെത്തുമ്പോള്‍ മാടമ്പിനുള്ളത്.
ജ്ഞാനത്തിന്റെ സര്‍വ മേഖലകളും കീഴടക്കിയ ഒരു മഹാ മനീഷിയായിരുന്നു മാടമ്പ്. വേദങ്ങള്‍, വേദാംഗങ്ങള്‍, ദര്‍ശനങ്ങള്‍, ചരിത്രം, തന്ത്ര ശാസ്ത്രം, ആനചികിത്സ തുടങ്ങി അദ്ദേഹം പഠിച്ച മേഖലകള്‍ പലതായിരുന്നു. ശാന്തിക്കാരനായി ജീവിതം തുടങ്ങി റേഡിയോ മെക്കാനിക്കായി, സ്‌പ്രെ പെയ്ന്ററായി, ആനക്കാരനായി, പാരലല്‍ കോളേജ് അധ്യാപകനായി, അവസാനം നടനായി, തിരക്കഥാകൃത്തായി അതിലൊക്കെയുപരി മലയാളത്തിലെ എക്കാലത്തേയും അനനുകരണീയനായ എഴുത്തുകാരനായി, അങ്ങനെ മാടമ്പിന്റെ ലോകം എന്നും വിശാലമായിരുന്നു. വളരെ കുറച്ച് സിനിമകള്‍ക്കെ അദ്ദേഹം തിരക്കഥ എഴുതിയിട്ടുള്ളൂ എങ്കിലും തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി (കരുണം എന്ന സിനിമയിലൂടെ). കൈ വച്ച മേഖലകളിലെല്ലാം കഴിവു തെളിയിച്ച അപൂര്‍വ പ്രതിഭ.
സ്വയം ബോധ്യപ്പെട്ട ശരികളുടെ കൂടെ സഞ്ചരിയ്ക്കാനും നീതീകരിയ്ക്കാന്‍ കഴിയാത്ത നിലപാടുകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിയ്ക്കുവാനും സധൈര്യം മുന്നില്‍ നിന്ന മാടമ്പ് തന്റെ ആത്മകഥാപരമായ കുറിപ്പുകള്‍ക്ക് ‘എന്റെ തോന്ന്യാസങ്ങള്‍’- എന്നാണ് പേര് നല്‍കിയത്. തോന്നിയതുപോലെ വസിയ്ക്കലാണല്ലോ തോന്നിവാസം. അഭിനയം അരങ്ങത്തു മാത്രമാക്കി ജീവിതത്തില്‍ നാട്യങ്ങളില്ലാതെ തോന്നിയ പോലെ വസിച്ചു. തോന്നിയ പോലെ ചിന്തിച്ചു. തോന്നിയ പോലെ എഴുതുകയും പറയുകയും ചെയ്തു. മറ്റുള്ളവര്‍ എന്തു പറയുമെന്നത് ഒരിയ്ക്കലും അദ്ദേഹത്തെ അധീരനാക്കിയില്ല. യുവകലാസാഹിതിയില്‍ നിന്ന് തപസ്യയിലേയ്ക്ക്, മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേയ്ക്ക്, അസ്തിത്വദുഃഖത്തില്‍ നിന്ന് വൈദിക ദര്‍ശനങ്ങളിലേയ്ക്ക്, അങ്ങനെ ഭ്രമണ പഥങ്ങള്‍ മാറി മാറിമാത്രം സഞ്ചരിച്ച ജ്ഞാനത്തിന്റെ, ക്രോധത്തിന്റെ, സ്‌നേഹത്തിന്റെ, ഫലിതത്തിന്റെ അപൂര്‍വവും അതുല്യവുമായ ഒരു ഗ്രഹ വിസ്മയമായി മലയാള സാഹിത്യ ചക്രവാളത്തില്‍ എന്നും അദ്ദേഹം നിലകൊള്ളുക തന്നെ ചെയ്യും. ആ മഹാ പ്രതിഭയ്ക്കു മുന്നില്‍ ശതകോടി പ്രണാമമര്‍പ്പിച്ച് ഒന്നേപറയാനുള്ളൂ ‘എന്തോരു മഹാനുഭാവലു’