കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ മരണമടഞ്ഞ മലയാളി പെണ്‍കുട്ടിയോട് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം പുലര്‍ത്തിയ വിരോധം കേരളത്തിനുണ്ടാക്കിയ നാണക്കേട് പറഞ്ഞറിയിക്കുക വയ്യ. ജിഹാദി ഭയം മലയാളികളില്‍ ഒരു വിഭാഗത്തെ എത്രത്തോളം വേട്ടയാടുന്നു എന്നതാണിത് കാണിക്കുന്നത്. പാവപ്പെട്ട ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ ആശ്രയമായിരുന്നു സൗമ്യ സതീഷ് എന്ന ആ പെണ്‍കുട്ടി. അവര്‍ മരിച്ചത് ഹമാസിന്റെ ആക്രമണം മൂലമാണ് എന്നും അത് സംഭവിച്ചത് ഇസ്രായേലില്‍ ആണ് എന്നതും കൊണ്ടാണ് ഈ വകതിരിവില്ലാത്ത നിലപാട് കേരളത്തിലെ ഇടത് – വലത് രാഷ്ട്രീയക്കാരും അതിലേറെ ക്രൈസ്തവ സഭയും സ്വീകരിച്ചത്.
പലസ്തീന്‍ പ്രശ്‌നത്തിലെ ഇന്ത്യന്‍ നിലപാട് വളരെ വ്യക്തമാണ്. അവര്‍ക്കെതിരല്ല ഇന്ത്യ. കാലാകാലങ്ങളായി നാം പുലര്‍ത്തുന്ന സമീപനം നരേന്ദ്ര മോദി സര്‍ക്കാരും തുടരുന്നു. യു.എന്നിലും മറ്റു അന്താരാഷ്ട്ര വേദികളിലും മോദി സര്‍ക്കാര്‍ ആ സമീപനം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്; ഇപ്പോള്‍ പോലും. എന്നാല്‍ ഇസ്രായേലുമായും നല്ല ബന്ധമുണ്ടാവണം എന്നും ഇന്ത്യ കാണുന്നു. ഇസ്രായേല്‍ -ഇന്ത്യ സൗഹൃദം നല്ല നിലയിലാണ് താനും. പ്രതിരോധ- ശാസ്ത്ര ഗവേഷണ മേഖലകളില്‍ അത്രയേറെ സഹായ സഹകരണം രണ്ടു രാജ്യങ്ങളും തമ്മിലുണ്ട്. 2018- ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലും പലസ്തീനും സന്ദര്‍ശിച്ചത്. ആദ്യം ഇസ്രായേലിലെത്തിയ മോദി തിരികെ പോയശേഷം പാലസ്തിനില്‍ സന്ദര്‍ശിക്കുകയായിരുന്നു. രണ്ടു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. ഇരു രാഷ്ട്രങ്ങളും വളരെ സൗഹാര്‍ദ്ദത്തോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേറ്റത്. രണ്ടു സന്ദര്‍ശനങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തിലുള്ളതുമായി.
മറ്റൊന്ന് നാം കാണേണ്ടത് ഒരു ദശാബ്ദം മുന്‍പുണ്ടായിരുന്ന നിലയിലല്ല ഇസ്രായേല്‍ ഇന്ന്. ആഗോളതലത്തില്‍ അവര്‍ എത്രത്തോളം ഒറ്റപ്പെട്ടിരുന്നു എന്നതോര്‍ക്കുമ്പോഴാണ് ലോക വേദികളില്‍ നിന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ പ്രാധാന്യം ബോധ്യമാവുക. 1977- ലെ ഒരു അനുഭവം ഇന്ത്യക്ക് മറക്കാവുന്നതല്ല. കേന്ദ്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍, ജനത പാര്‍ട്ടി സര്‍ക്കാര്‍ രൂപീകൃതമായ സമയം. ജനസംഘത്തിന്റെ നേതാവായിരുന്ന എ.ബി വാജ്‌പേയിയാണ് അന്ന് മൊറാര്‍ജി ദേശായ് സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി. ഇസ്രായേല്‍ വിഷയത്തില്‍ അനുകൂല നിലപാടുണ്ടായിരുന്ന ജനസംഘം അധികാരത്തിലുള്ളത് രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായകരമാവുമെന്ന് ഇസ്രായേല്‍ കരുതി. അന്നത്തെ അവരുടെ വിദേശകാര്യ മന്ത്രി മോഷെ ഡയാന്‍ ഡല്‍ഹിയിലെത്തിയത് വേഷപ്രച്ഛന്നനായിട്ടാണ്. ഇസ്രായേല്‍ പ്രതിനിധിയായി പരസ്യമായി ഇന്ത്യയില്‍ പോലും വരാന്‍ അവര്‍ക്കാവുമായിരുന്നില്ല എന്നര്‍ത്ഥം. ഇന്ന് അതല്ല സ്ഥിതി. അറബുരാജ്യങ്ങള്‍ പോലും സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയവ, ഇസ്രയേലുമായി വ്യാപാര വാണിജ്യ ബന്ധങ്ങളുണ്ട്, നയതന്ത്ര തലത്തില്‍ സൗഹൃദത്തിലുമാണ്.
പിന്നെ ഇപ്പോഴത്തെ പ്രശ്‌നം പലസ്തീനല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്രായേലില്‍ പോയി കുഴപ്പമുണ്ടാക്കിയത്, അല്ലെങ്കില്‍ ഇസ്രായേലില്‍ ഭീകരാക്രമണം നടത്തിയത്, ഹമാസ് എന്ന ഭീകര പ്രസ്ഥാനമാണ്. അവരുടെ കേന്ദ്രം ഗാസ മുനമ്പും. ഗാസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹമാസിനെ ലോകത്തെ ഒട്ടെല്ലാ പ്രധാന രാജ്യങ്ങളും ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഇസ്രായേല്‍, ജപ്പാന്‍ എന്നിവ അതിലുള്‍പ്പെടും.
മറ്റൊന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്; അടുത്ത കാലത്തായി ലോകത്ത് നടന്ന ആഭ്യന്തര കലാപങ്ങളില്‍ ഒട്ടെല്ലാം തന്നെ നടന്നത് ഇസ്ലാമിക രാജ്യങ്ങളിലായിരുന്നു എന്നതാണത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തമ്മിലടിക്കുന്നു, രക്തച്ചൊരിച്ചില്‍ നടക്കുന്നു. സിറിയ, സുഡാന്‍, സോമാലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ഒക്കെ അതിനുദാഹരണം. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളായ സ്ത്രീകളും കുട്ടികളുമാ ണുതാനും. ഒരര്‍ത്ഥത്തില്‍ ഇസ്ലാമിക സംഘടനകള്‍ മറ്റുള്ളവരെ മാത്രമല്ല സ്വന്തം മതത്തിലള്ളവര്‍ക്കു നേര്‍ക്കും കരുണയില്ലാതെ തോക്ക് ചൂണ്ടുന്നു. ഇത്തരമൊരു ഭീകര പ്രസ്ഥാനത്തിന്റെ ആക്രമണത്തിലാണ് മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
ഇരട്ടത്താപ്പിന്റെ ഭീകര മുഖം
ഈ മരണവാര്‍ത്ത വന്നയുടനെ പലരും പ്രതികരിച്ചു; സമൂഹ മാധ്യമങ്ങളിലൂടെയാണ് അതാദ്യം നാം കാണുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ‘പലസ്തീനിലെ ഹമാസ് ഭീകരരാല്‍ കൊല്ലപ്പെട്ട’ എന്ന അര്‍ത്ഥം വരുന്ന വാചകം കൂടി അവരുടെ ആദ്യ പ്രതികരണത്തിലുണ്ടായിരുന്നു. പക്ഷെ, അതിനെതിരെ എന്തൊക്കെ ആക്രമണമാണ് ഒരു വിഭാഗം നടത്തിയത്. അതോടെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ചിലരുടെ നിലപാടുകള്‍ അപ്രത്യക്ഷമായി; ചിലര്‍ ഭീകരര്‍ എന്ന പ്രയോഗം എടുത്തുമാറ്റി. ഹമാസിനെ ഇത്രത്തോളം ഇക്കൂട്ടര്‍ ഭയപ്പെടുന്നുവോ എന്ന് ആരും ചോദിച്ചുപോകും.
കഴിഞ്ഞില്ല, സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ നമ്മുടെ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പാടുകള്‍ ചെയ്തു; കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരന്‍ അതിനായി പ്രത്യേക ശ്രമങ്ങള്‍ നടത്തി എന്നതും നാം കണ്ടു. ഞാന്‍ മനസിലാക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അത് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിന് നല്‍കിയിരുന്നു എന്നാണ്. മോദി അത്രമാത്രം ശ്രദ്ധ അതിലെടുത്തു. ഇസ്രായേല്‍ ഭരണകൂടവും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചു. ഡല്‍ഹിയിലെത്തിയ മൃതദേഹം ഏറ്റുവാങ്ങാന്‍ വി.മുരളീധരനും ഉയര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു; ഇസ്രായേല്‍ എംബസി പ്രതിനിധികളും. കൊച്ചി വരെ മൃതദേഹമെത്തിച്ചത് കേന്ദ്ര സഹ മന്ത്രിയാണ്; അദ്ദേഹമാണ് അത് കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്. ഇത്രയും പോലും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചു. പിന്നീട് അതെ കേന്ദ്ര സഹ മന്ത്രി, വി.മുരളീധരന്‍, ആ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചു. ഇസ്രായേല്‍ പ്രതിനിധികളും അവിടെയെത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചു; വിമാനത്താവളത്തില്‍ ആരുമെത്തിയില്ല; സംസ്‌കാര ചടങ്ങിലെ സ്ഥിതിയും അതുതന്നെ. കേരളത്തിലെ ക്രിസ്ത്യാനികളുടെ കുത്തക അവകാശപ്പെടുന്ന കേരളാ കോണ്‍ഗ്രസുകാരും തിരിഞ്ഞുനോക്കിയില്ല എന്നതും പറയാതെ പോകാനാവില്ല. ഹമാസ് ഭീകരര്‍ കൊലചെയ്ത യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാല്‍ ഇസ്ലാമിക വോട്ട് പോകുമെന്ന് കരുതുന്നവരോട് എന്താണ് പറയാനാവുക. ഇത്രമാത്രം ‘ഭീകരത’ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ നേതാക്കളുടെ മനസ്സില്‍ കുടിയിരിക്കുന്നുണ്ടോ എന്നതാണ് ആശങ്കപ്പെടുത്തുന്നത്. എവിടേക്കാണ് നമ്മുടെ മതേതരത്വ ചിന്തകള്‍ എത്തിനില്‍ക്കുന്നത്?
ഇനി ഇക്കൂട്ടരുടെ നിലപാടെന്താണ്? ജിഹാദി പ്രസ്ഥാനങ്ങളുമായി അടുപ്പവും സഹവര്‍ത്തിത്വവുമുള്ള പാര്‍ട്ടികളുമായി ഇവര്‍ക്ക് കൂട്ടുചേരാം. ജമാ അത്തെ ഇസ്ലാമി ബന്ധം ഇവിടെ എത്രമാത്രം ചര്‍ച്ചചെയ്തതാണ്. അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടി രാഷ്ട്രീയം മറന്നു യോജിച്ചവരാണ് ഇവിടെയിപ്പോള്‍ ഭരണ- പ്രതിപക്ഷ ബെഞ്ചുകളിലുള്ളത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവിധത്തില്‍ തലയുയര്‍ത്തിനിന്ന അനുച്ഛേദം 370 പാര്‍ലമെന്റ് എടുത്തുകളഞ്ഞപ്പോള്‍ ഒന്നിച്ചുകൂടിയവരാണിവര്‍. പൗരത്വ നിയമത്തിന്റെ പേരില്‍ ഉറച്ച ഒരു നിലപാട് രാജ്യമെടുത്തപ്പോള്‍ വര്‍ഗീയ – ജിഹാദി കോമരങ്ങള്‍ക്കൊപ്പം ആടിപ്പാടിയവരാണ് ഇക്കൂട്ടര്‍. രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്തവരാണിവര്‍. രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് ഒരുക്കം കൂട്ടിയവര്‍ക്ക് സംരക്ഷണമേകിയവരും പിന്തുണ നല്കിയവരുമാണിവര്‍. ലവ് ജിഹാദ് പോലുള്ള പ്രശ്‌നങ്ങളില്‍ അടക്കം ഇക്കൂട്ടര്‍ ചേര്‍ന്നുനിന്നത് ഈ ജിഹാദി ശക്തികള്‍ക്കൊപ്പമാണ്. അതാണിപ്പോള്‍ കേരളത്തില്‍ മറ്റൊരു രൂപത്തില്‍ കാണുന്നത്,കേള്‍ക്കുന്നത്.
ഹിന്ദുവിന് ഇവിടെ എന്താണ് രക്ഷ, എന്താണ് നിലനില്‍പ്പ് എന്നാരെങ്കിലും ചോദിച്ചാല്‍ ? ഇതിപ്പോള്‍ ഹിന്ദുവിന്റെ പ്രശ്‌നം മാത്രമല്ലല്ലോ. ഇസ്രായേലില്‍ ഹമാസുകാര്‍ വധിച്ചത് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ്. ആ കുട്ടിയോട് ക്രൈസ്തവ സഭ നീതി പുലര്‍ത്തിയോ? ഒരു വാചകത്തില്‍ ഒരു അനുശോചനം സഭ മേധാവികള്‍ ആരെങ്കിലും പുറത്തുവിട്ടോ? കണ്ടില്ല, കേട്ടില്ല ഇതുവരെ. അവര്‍ക്കും ഹമാസിനെ ഭയമാണോ? അല്ലെങ്കില്‍ ഹമാസിന്റെ കേരളത്തിലെ വക്താക്കളെ ഭയപ്പെടുന്നുവോ? ഇവരെക്കാളൊക്കെ ഭയക്കേണ്ടത് കേരളത്തിലെ ഇടത്- വലത് മുന്നണികളെയാണ്, അവയ്ക്ക് നേതൃത്വമേകുന്ന കക്ഷികളെയാണ്. അവര്‍ ഭീകരതക്കൊപ്പമാണ്, ഇസ്ലാമിക ജിഹാദിനൊപ്പമാണ് എന്നതാണ് സൗമ്യയിലൂടെ നമ്മെ കാണിച്ചുതരുന്നത്.