മലയാള മനോരമ പ്രസിദ്ധീകരണത്തിന്റെ മാപ്പപേക്ഷ അഞ്ച്
വര്‍ഷത്തിനുശേഷം
സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവത്തിന്റെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന വീര സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ‘ദ വീക്ക്’ വാരിക മാപ്പു പറഞ്ഞു. സവര്‍ക്കറുടെ ചെറുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് വാരികയ്‌ക്കെതിരെ കേസുകൊടുത്തിരുന്നത്.
മെയ് 14 ന്റെ ലക്കത്തിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ‘ദ വീക്ക്’ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് ഇങ്ങനെയാണ്:
”ആട്ടിന്‍കുട്ടിയെ സിംഹമാക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ 2016 ജനുവരി 24 ന് ‘ദ വീക്ക്’ വിനായക ദാമോദര സവര്‍ക്കറെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ ‘ഹീറോ ടു സീറോ’ എന്നൊരു പരാമര്‍ശമുള്ളത് തെറ്റിദ്ധരിപ്പിക്കുന്നതും, വീരസവര്‍ക്കറുടെ ഔന്നത്യത്തെ ദുര്‍വ്യാഖ്യാനിക്കുന്നതുമാണ്. വീര സവര്‍ക്കറെ വളരെ ആദരവോടെയാണ് ഞങ്ങള്‍ കാണുന്നത്. ഈ ലേഖനം ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുകയും, അത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചതില്‍ മാപ്പു പറയുകയും ചെയ്യുന്നു.”
മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ തക്‌ലെ ആണ് ദ വീക്കില്‍ സവര്‍ക്കറെ നിന്ദിക്കുന്ന ലേഖനം എഴുതിയത്. ചരിത്രകാരനായ ഷംഷേര്‍ ഇസ്ലാമിനെ ഉദ്ധരിച്ചാണ് തക്‌ലെ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. തക്‌ലെ ഇപ്പോള്‍ ദ വീക്കില്‍ ജോലി ചെയ്യുന്നില്ല എന്നാണറിയുന്നത്.
ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ ദ വീക്കിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ വാരിക ചരിത്ര വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 34, 500, 501, 502 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ”നിയമപരമായി അവര്‍ ശിക്ഷിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സവര്‍ക്കറെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ എഴുതാന്‍ ആരും തന്നെ ധൈര്യപ്പെടരുത്” എന്നാണ് ദ വീക്കിനെതിരെ കേസുകൊടുത്തതിനെക്കുറിച്ച് അന്ന് രഞ്ജിത്ത് സവര്‍ക്കര്‍ പ്രതികരിച്ചത്.
”സവര്‍ക്കറെക്കുറിച്ച് ഷംഷേര്‍ ഇസ്ലാം എഴുതിയപ്പോള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രമുഖ വാരിക ഒരു പടികൂടി കടന്നു. റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് സവര്‍ക്കര്‍ക്കെതിരായ നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു അതു സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് അന്വേഷിക്കേണ്ടതായിരുന്നു. പക്ഷേ ലേഖകന്‍ അത് ചെയ്തില്ല” ദ സണ്‍ഡെ ഗാര്‍ഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
തികച്ചും ദുഷ്ടലാക്കോടെ പ്രസിദ്ധീകരിക്കപ്പെട്ട ദ വീക്കിലെ ലേഖനത്തെ കൂട്ടുപിടിച്ച് സവര്‍ക്കര്‍ക്കെതിരെ വലിയ തോതിലുള്ള അപവാദ പ്രചാരണമാണ് നടന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നശിപ്പിക്കാന്‍ ഈ ലേഖനത്തിന്റെ ഉള്ളടക്കം തല്‍പ്പര കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ സവര്‍ക്കര്‍ക്കെതിരെ നടത്തിയ ദുരുപദിഷ്ടമായ പ്രസ്താവനകളെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇത്.
ഹിന്ദു വിരുദ്ധ ശക്തികളുടെ പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു വിവാദ ലേഖനം പ്രസിദ്ധീകരിച്ച വാരികയും. അവരാണ് അഞ്ച് വര്‍ഷത്തിനുശേഷം മാപ്പ് പറയാന്‍ തയ്യാറായിരിക്കുന്നത്. ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത് ഒരു പാഠമാണ്. ചരിത്രത്തെ നിഷേധിക്കുകയും, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ആശയപരമായി മാത്രമല്ല നിയമപരമായും നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയണം.