കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ദൈവത്തിന്റെ നാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ആദിവാസികളുടെ അടിസ്ഥാന വികസനത്തെക്കുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ചര്‍ച്ചയുണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ രണ്ട് നിയോജകമണ്ഡലങ്ങളാണ് ആദിവാസികള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്നത് വയനാട് ജില്ലയിലാണ്. ഈ രണ്ട് നിയമസഭ മണ്ഡലങ്ങള്‍ 1. മാനന്തവാടി, 2. സുല്‍ത്താന്‍ ബത്തേരി. കേരളത്തില്‍ 14 ജില്ലകളില്‍ വനാന്തരത്തിലും വനാതിര്‍ത്തിയിലും പശ്ചിമ ഘട്ട മലനിരകളിലും, പുഴകള്‍ക്ക് അരികിലും, വന്‍കിട തോട്ടങ്ങളുടെ മൂലകളിലും ആണ് ആദിവാസികള്‍ ജീവിച്ചുവരുന്നത്. 4762 ഗ്രാമങ്ങളില്‍ 107965 കുടുംബങ്ങളിലായി 4,84,839 (1.28%) ആളുകള്‍ കേരളത്തില്‍ ഉണ്ട് എന്നതാണ് 2011 ലെ സെന്‍സസ് സൂചിപ്പിക്കുന്നത്. ഇന്ന് അത് 538000 ജനസംഖ്യയായി മാറിയിട്ടുണ്ടാവാം. 37 ഗോത്രവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ഏറ്റവും ജനസംഖ്യ കൂടുതലുള്ള ഗോത്രം പണിയ ഗോത്രമാണ് 88450 (2011 ലെ സെന്‍സസ്). ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ആദിവാസി ജനസംഖ്യയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനമാണ് കേരളം.
കേരള ജനസംഖ്യയുടെ 1.28% മാത്രമുള്ള ആദിവാസികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിക്ഷേധിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍.
കേരളത്തിലെ ആദിവാസികളുടെ ഏറ്റവും പ്രധാന ആവശ്യവും അവകാശവുമാണ് നിലനില്‍പ്പിനായുള്ള ഭൂമി ലഭിക്കുക എന്നത്. എന്തുകൊണ്ട് ആദിവാസി ജനത അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നു എന്നത് നമുക്ക് പരിശോധിക്കാം.
1970-ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാറില്‍ ബേബി ജോണ്‍ റവന്യൂ മന്ത്രിയായിരിക്കെ കേരള നിയമ സഭയില്‍ പാസ്സാക്കിയ നിയമമാണ് ഭൂപരിഷ്‌കരണം. നിയമം നടപ്പിലാക്കുന്നതോടെ കേരളത്തിലെ സാധാരണക്കാര്‍ക്കും ആദിവാസികള്‍ക്കും ഭൂമി എന്ന ആവശ്യം പരിഹരിക്കപ്പെടും എന്നത് കേരളത്തില്‍ ഏവരിലും സംസാരവിഷയമായിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം അട്ടിമറിക്കപ്പെട്ടു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സാധാരണക്കാര്‍ക്കും ആദിവാസികള്‍ക്കും ഭൂമി ലഭിച്ചതുമില്ല. 1970-ല്‍ നിയമസഭയില്‍ ഭൂപരിഷ്‌കരണ നിയമം പാസ്സാക്കുന്നതിന് മുന്നെ തന്നെ വയനാട്ടില്‍ ആദിവാസി സംഘം എന്ന സംഘടന ഭൂമിക്കായുള്ള അതിശക്തമായ സമരങ്ങള്‍ നടത്തിവന്നിരുന്നു. പിന്നീട് കേരളത്തില്‍ ഭൂമി എന്ന ആവശ്യവുമായി ഉയര്‍ന്ന് വന്ന സമരങ്ങള്‍ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരമായിരുന്നു. 2000-ല്‍ മുത്തങ്ങയില്‍ നടന്ന സമരം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെയും വനംവകുപ്പ് മന്ത്രി ആയിരുന്ന സുധാകരന്റെയും നേതൃത്വത്തില്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. ജോഗി എന്ന ആദിവാസി യുവാവും ഒരു പോലീസ് ഉദ്യോഗസ്ഥനും സംഘര്‍ഷത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സി.കെ. ജാനു അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് അതിക്രൂരമായി എ.കെ. ആന്റണിയുടെ പോലീസ് മര്‍ദ്ദിച്ചിരുന്നു. ജയിലില്‍ അടച്ചിട്ടും വീണ്ടും സമര മുഖത്ത് സി.കെ. ജാനു സജീവമാകുന്നത് നമുക്ക് കാണാന്‍ സാധിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങള്‍ നീണ്ടുനിന്ന നില്‍പ്പ് സമരവും കുടില്‍ കെട്ടി സമരവും കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇത്തരത്തില്‍ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ചെറുതും വലുതമായ സമരങ്ങള്‍ ഭൂമിക്കായി നടന്നിരുന്നു. എന്നാല്‍ സമരങ്ങള്‍ അവസാനിക്കുമ്പോള്‍ അന്നത്തെ ഭരണാധികാരികളും സര്‍ക്കാറും കൊടുത്ത ഒരു ഉറപ്പും എഗ്രിമെന്റുകളും തന്നെ നാളിതുവരെ നടപ്പിലായില്ല.
‘ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ച് ലഭിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന 1975ലെ നിയമം 1999-ല്‍ കൊണ്ടുവന്ന മറ്റൊരു നിയമത്തിലൂടെ പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടു’.
1975-ല്‍ കേരള സര്‍ക്കാര്‍ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ കൊണ്ടുവന്ന നിയമമാണ് കേരള പട്ടികവര്‍ഗ്ഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ച് കൊടുക്കലും) ആക്ട് 1975. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സബ് കളക്ടര്‍മാര്‍ മുഖാന്തിരം നഷ്ടപ്പെട്ട ഭൂമി തിരിച്ച് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുവന്നു. വയനാട് ജില്ലയില്‍ മാത്രം 2132 അപേക്ഷകള്‍വന്നു. (10000 ഏക്കറില്‍ അധികം ഭൂമി തിരിച്ച് ലഭിക്കാന്‍). ഇതില്‍ 1975ലെ നിയമം അനുസരിച്ച് കേസ് മുന്നോട്ടുപോയി. ഭൂമി തട്ടിയെടുത്തതും കയ്യേറിയതുമായ ആളുകളുടെ പട്ടികയില്‍ വയനാട്ടിലെ പല സമ്പന്നരും കുടിയേറ്റക്കാരും ഉണ്ടായിരുന്നു. ഭൂമി തിരിച്ച് പിടിക്കാതെ കേരളം മാറി മാറി ഭരിച്ച സര്‍ക്കാര്‍ മുന്നോട്ടുപോയി. 1999-ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു നിയമമാണ് പട്ടികവര്‍ഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും. ഈ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കേരളത്തില്‍ ആദിമവാസികളുടെ ഭൂമി കൈയ്യേറിയവരില്‍ നിന്ന് 2 ഹെക്ടറില്‍ കുറവുള്ള ഭൂമി തിരിച്ച് കൊടുക്കേണ്ടതില്ല. 1975 ലെ നിയമം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ട നിയമമായിരുന്നു 1999-ല്‍ കൊണ്ടുവന്ന നിയമം. ഈ നിയമം അനുസരിച്ച് വയനാട്ടിലെ ഭൂമി നഷ്ടപ്പെട്ടവരുടെ കേസ്സിലെ 2100 കേസുകള്‍ ഒഴിവാക്കി. ചുരുക്കിപറഞ്ഞാല്‍ 2100 ആദിവാസി കുടുംബങ്ങളുടെ 9500 ഏക്കറോളം വരുന്ന ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ പലരും കൈക്കലാക്കി, ആദിമനിവാസികള്‍ ഭൂരഹിതരുമായി ഈ കേസില്‍. ബാക്കിയുള്ള 32 കേസ്സില്‍ സുപ്രീംകോടതിയുടെ വിധിപ്രകാരം 12 കേസില്‍ അന്നത്തെ മാനന്തവാടി സബ്കളക്ടര്‍ വന്നില്ല.
32340 (29.82%) കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്’.
ആദിവാസി പുനരധിവാസ പദ്ധതി പരാജയത്തിന്റെ നിഴലില്‍
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതി എന്ന നിലയില്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം പുനരധിവാസ പദ്ധതി. 7500 കോടി രൂപയാണ് ഇതിനായി ടി.എസ്.പി ഫണ്ട് ഉപയോഗിച്ച് ചിലവഴിച്ചത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പരാജയപ്പെട്ട ഒരു പദ്ധതിയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം കാട്ടാനയുടെ ആക്രമണം കാരണം 7 ആദിവാസി യുവതി-യുവാക്കള്‍ ഇവിടെ മരണപ്പെട്ടു. ആറളം ഫോറസ്റ്റ് വൈല്‍ഡ് ലൈഫിനോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയത്. പുനരധിവാസ പദ്ധതിക്ക് ആവശ്യമായ ഭൂമി ഫോറസ്റ്റിനോട് ചേര്‍ന്നുള്ള ഭൂമിയാണ് നല്‍കിയത്. അതായത് ആറളം ഫാമില്‍ കാട്ടുമൃഗങ്ങളുടെ ശല്ല്യമുള്ള മേഖല ആദിവാസികള്‍ക്ക് നല്‍കികൊണ്ട് ബാക്കിയുള്ള ഫാം ഭൂമി സംരക്ഷിക്കാന്‍ ആദിവാസികളെ ഒരു വേലിയായി ഉപയോഗിച്ചു. സര്‍ക്കാര്‍, പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ട്മെന്റ്, ഫാം അധികൃതര്‍ എന്നിവരെല്ലാം ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയത്.
വനവകാശനിയമം പൂര്‍ണ്ണമായിനടപ്പാക്കാതെ കേരള സര്‍ക്കാര്‍
കേരളത്തില്‍ വനഅവകാശഭൂമിയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വ്യക്തിഗത അവകാശവും സാമൂഹിക അവകാശവും നിഷേധിക്കുകയാണ് അധികൃതര്‍. ഇത്തരത്തില്‍ ഭൂമിയുടെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാടാണ് മാറി, മാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്.
ആദിവാസികളുടെ അവകാശങ്ങളും വനഅവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിയമങ്ങളില്‍ അതീവ പ്രാധാന്യമുള്ളതും ഇന്ത്യയില്‍ ആദിവാസികളുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്യന്ത്യാപേക്ഷിതവുമായ നിയമനിര്‍മ്മാണമാണ് 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ വനാവകാശ നിയമം Scheduled Tribse and other Traditional For the Dwellers (Recognition of For the Rigth) Act 2006 (FRA).
വനവകാശ നിയമത്തിന്റെ സവിശേഷതകളില്‍ ഒന്ന് ഈ നിയമം ആദിമവാസികളുടെ പാരമ്പര്യമായ വന ത്തിനും വനവിഭവങ്ങള്‍ക്കും വേണ്ടിയുള്ള അവകാശത്തെ പുനഃസ്ഥാപിക്കുന്നു. രണ്ടാമത് വനവും ഭൂപ്രകൃതിയുമായുള്ള സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതിനും സുസ്ഥിരമായ ജീവനോപാധികളായി വനത്തെ ആശ്രയിക്കുന്ന ആദിമവാസികള്‍ക്കും പാരമ്പര്യമായി വനത്തെയും വനവിഭവങ്ങളെയും ആശ്രയിക്കുന്ന മറ്റിതര വിഭാഗങ്ങള്‍ക്കും വനത്തിനുമേല്‍ അവകാശം സ്ഥാപിച്ചു നല്‍കുന്നു. ഈ നിയമം വനത്തെയും വനവിഭവങ്ങളെയും സമൂഹത്തിനുപയോഗിക്കുന്നതിന് ലഭ്യമാക്കുന്നതിനുള്ള ഒരു ഉപാധിയും എന്നാല്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു മാര്‍ഗ്ഗവും കൂടിയാണ്.
വനവിഭവശേഖരണം, മത്സ്യം പിടിക്കാം, കാലിമേയ്ക്കാം, ആരാധാനാസ്ഥലം, ശ്മശാന ഭൂമി, വേട്ടയാടുന്ന പ്രദേശങ്ങള്‍, കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയെല്ലാം സാമൂഹിക വനവകാശമനുസരിച്ച് ഒരു വനവകാശ കമ്മിറ്റിയുള്ള ഗ്രാമത്തിന് അവകാശമായി അളന്നു തിരിച്ച് കൈവശാവകാശ രേഖ കരസ്ഥമാക്കുവാന്‍ അവകാശമുണ്ട്.
യഥാര്‍ത്ഥത്തില്‍ വനാവകാശനിയമം അനുസരിച്ച് ഗ്രാമസഭയിലും, വനാവകാശ കമ്മിറ്റി (FRC ) ഒഴികെ ഒരു മേല്‍ക്കമ്മിറ്റിയിലും ആദിവാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നില്ല. 2015 ഡിസംബര്‍ 7ന് കേന്ദ്ര ആദിവാസി മന്ത്രാലയം പ്രധാനമന്ത്രിക്ക് അയച്ച കണക്കില്‍ പറയുന്നത് കേരളത്തില്‍ വനവകാശ അപേക്ഷ 37535 എണ്ണമാണ്. ഇതില്‍ 36140 അപേക്ഷകള്‍ വ്യക്തിഗത വനാവകാശത്തിനും 1395 അപേക്ഷകള്‍ സാമൂഹിക വനാവകാശത്തിനും ഉള്ളതായിരുന്നു. കേരളത്തില്‍ രൂപീകരിക്കപ്പെട്ട വനവകാശ കമ്മിറ്റി 510 എണ്ണമാണ്. ഗ്രാമസഭകള്‍ അംഗീകരിച്ച് മേല്‍ക്കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്ത അപേക്ഷ 32962, അതില്‍ 32468 അപേക്ഷകള്‍ വ്യക്തിഗത വനാവകാശത്തിനും 494 അപേക്ഷകള്‍ സാമൂഹിക അവകാശത്തിനുമായിരുന്നു. ഇതില്‍ സബ് ഡിവിഷന്‍ കമ്മിറ്റികള്‍ അംഗീകരിച്ച് ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ചത് 26894 അപേക്ഷകളാണ്. എന്നാല്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 25683 എണ്ണമാണ്. അതിന്റെ അടിസ്ഥാനത്തില്‍ വനാവകാശരേഖ വിതരണം നടത്തിയത് 24599 എണ്ണമാണെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ വിതരണം നടത്തിയ ഭൂമിയുടെ കണക്ക് 33018 ഏക്കര്‍ മാത്രം എന്ന് പ്രധാനമന്ത്രിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ വനത്തിലുള്ളിലെ ആദിമവാസികളുടെ കൈവശമുള്ള ഭൂമി എന്നത് 21696.22 ഏക്കര്‍ എന്ന് കേരള സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇന്നും സാമൂഹിക അവകാശം കേരളത്തില്‍ നടപ്പായില്ല. സ്‌കൂള്‍, റേഷന്‍കട, റോഡ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ശ്മശാനം, പൊതു കളിസ്ഥലം എന്നിവയില്ലാതെ അടിസ്ഥാന വികസനം അല്ലാതെ വനത്തിനുള്ളില്‍ 20269 കുടുംബങ്ങളിലായി 80000 അധികം ആദിവാസികള്‍ കേരളത്തില്‍ ദുരിതമനുഭവിക്കുകയാണ്.
തൊഴില്‍ക്ഷാമം
കേരളത്തില്‍ തൊഴില്‍രഹിതരായ ആദിവാസികളുടെ എണ്ണം വളരെ കൂടുതലാണ്. അതായത് 18നും 44 വയസ്സിനുമിടയില്‍ 70794 യുവതി യുവാക്കള്‍ തൊഴില്‍രഹിതരാണെന്ന് 2011 ലെ സെന്‍സസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ആദിവാസികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സംരംഭം തുടങ്ങുന്നതിനും 2013 വരെ എസ്.ജി.എസ്.വൈ (സ്വര്‍ണ്ണ ജയന്തി ഗ്രാമ രോസ്ഗാര്‍) പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 50000 രൂപ വരെ ജാമ്യരഹിത തുക ലഭ്യമായിരുന്നു. എന്നാല്‍ 2013ന് പി.കെ. ജയലക്ഷ്മി മന്ത്രിയായിരിക്കെ ഈ പദ്ധതി പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു മന്ത്രിയില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള നടപടി ആദിമവാസികള്‍ക്ക് വളരെ വേദനാജനകമായിരുന്നു. ഈ പദ്ധതിക്ക് പകരമായി പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ഡിപ്പാര്‍മെന്റ് തലത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എങ്കിലും നാളിതുവരെ കേരളത്തില്‍ പകരം പദ്ധതി നിലവില്‍ വന്നില്ല.
1972ല്‍ സ്ഥാപിതമായ കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമായും സ്വയംതൊഴില്‍ വായ്പകളും വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങള്‍ക്കുള്ള ഇതര വായ്പകളും നല്‍കുന്ന ഒരു വികസന ധനകാര്യ സ്ഥാപനമാണ്. കോര്‍പ്പറേഷന്റെ മുഖ്യകാര്യാലയം തൃശൂരിലും ജില്ലാ കാര്യാലയങ്ങള്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. വിവിധ വായ്പകള്‍ നല്‍കുന്നത് ജില്ലാ കാര്യാലയങ്ങള്‍ വഴിയാണ്. ഈ സ്ഥാപനം വഴി കേരളത്തിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ നേടുന്നതിനും വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ പദ്ധതി, ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതി, ആദിമവാസി മഹിളശാക്തീകരണ യോജന, പട്ടികവര്‍ഗ്ഗ സംരംഭര്‍ക്കുള്ള വായ്പ പദ്ധതി, ഓട്ടോ റിക്ഷ വായ്പ പദ്ധതി, ചെറുകിട വ്യവസായ വായ്പ, ആദിവാസി ശിക്ഷറിന്‍ യോജന (വിദ്യാഭ്യാസ വായ്പ) എന്നീ വായ്പകള്‍ യുവതി യുവാക്കള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്ന് എടുക്കണമെങ്കില്‍ രണ്ട് ജാമ്യ വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്.
1. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം, 2. വസ്തു ജാമ്യം. രണ്ടാമത് പറയുന്ന വസ്തുജാമ്യം സ്വീകരിക്കാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇതില്‍ തന്നെ ആദ്യത്തെ ജാമ്യവ്യവസ്ഥയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥജാമ്യം കേരളത്തിലെ ആദിവാസികളിലെ 95.7% ആളുകള്‍ക്കും സ്വീകാര്യമല്ല. രണ്ടാമത്തെ ജാമ്യവ്യവസ്ഥയായ വസ്തുജാമ്യം കേരളത്തില്‍ 50 സെന്റിന് മുകളില്‍ ഭൂമിയുള്ള ആദിവാസികള്‍ എന്ന് പറയുന്നത് 13584 (12.66 %) പേരാണ്. ഇവര്‍ക്ക് മാത്രമാണ് വസ്തുജാമ്യ വ്യവസ്ഥ സ്വീകാര്യമാകുന്നത്. ഇതില്‍ തന്നെ കേരളത്തിലെ 87.34% (471255) വരുന്ന ആദിവാസി ജനങ്ങള്‍ക്ക് വസ്തു ജാമ്യത്തിന് ആവശ്യമായ ഭൂമിയില്ലാത്തതിനാല്‍ വസ്തു ജാമ്യവ്യവസ്ഥ സ്വീകാര്യവുമല്ല. വര്‍ഷം തോറം കേന്ദ്രഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി നല്‍കുന്നു. എങ്കിലും ആദിമവാസികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഈ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമാകുന്നില്ലായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 100 കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ജോലി നല്‍കുന്ന ഒരു സ്ഥാപനം മാത്രമായി ഈ സ്ഥാപനം മാറിയിരിക്കുന്നു.
നിയമങ്ങളുടെ പരിരക്ഷയിലുടെ മാത്രമേ ഇനി കേരളത്തിലെ ഗോത്രജനതയെ സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ കഴിയുകയുള്ളു. ആയതിനാല്‍ കൃത്യമായ വികസന പരിപ്രേക്ഷ്യം നടപ്പിലാക്കി ഈ വിഭാഗങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
Comments