(7) ”പ്രജാപതി ശ്ചരസി ഗര്‍ഭേ ത്വമേവ പ്രതിജായതേ,
തുഭ്യം പ്രാണ പ്രജാസ്ത്വിമാഃ
ബലിം ഹരന്തിയഃ പ്രാണൈ പ്രതിഷ്ഠന്തി.”
എല്ലാത്തിന്റെയും നാഥന്‍ ഈ പ്രാണനാണ്. ഭാരമില്ലാത്ത വിധം ഗര്‍ഭപാത്രത്തില്‍ ഇത് സഞ്ചരിക്കുന്നു, ശിശുവായി ജനിക്കുന്നു. ഈ പ്രാണന്റെ മുമ്പിലാണ് സകല പ്രാണികളും ബലി തൂവുന്നത്.
ഓരോ ജീവിയും നിലനില്‍ക്കുന്നത് ഭൗതികമായതലത്തില്‍ പ്രാണനില്ലാതെയല്ല. പ്രാണന്‍ വെടിയുന്നതോടെ ആരും തന്നെ ആദരണീയരല്ല. പ്രാണ്‍ പ്രവര്‍ത്തനക്ഷമമാവാന്‍ ശരീരം തിരഞ്ഞെടുക്കുകയാണ്. കര്‍മ്മ ഫലത്തിനനുസൃതം ശരീരം ചലിക്കും അപകടമായാലും ദുരന്തമായാലും രോഗമായാലും കര്‍മ്മത്തിലധിഷ്ഠിതമാണ്. കര്‍മ്മവും കര്‍മ്മഫലവുമാണ് എല്ലാ മാറ്റവും. അതിനെ സുഖം ദുഃഖം എന്നിങ്ങനെ വേര്‍തിരിച്ച് തല്‍ക്കാലം നാം പറയുന്നു എന്നേയുള്ളൂ. പ്രാണന്റെ ഗതിവിഗതികള്‍ക്കനുസൃതം മനസ്സിന്റെ ആഗ്രഹങ്ങളെ ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് പൂര്‍വ്വ-പുനര്‍ജ്ജന്മങ്ങള്‍ സാധ്യമാവുന്നത്.
ഇതില്‍ നിന്നറിയുക പ്രപഞ്ചം ചാക്രികമാണ്. അതില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സദ്കര്‍മ്മാനുഷ്ഠാനമല്ലാതെ മാര്‍ഗ്ഗമില്ല.
(8) ”ദേവാനാമസി വഹ്നിതമഃ
പിതൃൗണാം പ്രഥമാ സ്വധാ
ഋഷീണാം ചരിതം സത്യ-
മഥര്‍വാംഗിര സാ മസി”
ദേവതകള്‍ക്ക് ഹവിസ്സിന്റെ ഭാഗമെത്തിക്കുന്ന ശ്രേഷ്ഠനായ അഗ്നി നീയാകുന്നു. പിതൃക്കള്‍ക്ക് നല്‍കുന്ന അന്നവും അഥര്‍വാംഗിരസുകളുടെ ജന്മവും ചലനവും ചരിത്രവും മറ്റാരുമല്ല.
പ്രാണന്‍ അഗ്നി തന്നെയാണ്. ഏതൊരു കര്‍മ്മത്തിലും ഹവിസിന്റെ ചൈതന്യവും അന്നവും മറ്റൊന്നല്ല, അഥര്‍വ്വസന്ന്യാസിമാരുടെ ജന്മവും ജീവിതവും പ്രാണനില്‍ത്തന്നെയാണ്. പഞ്ചഭൂതങ്ങളുടെയും ജന്മജന്മാന്തരങ്ങളുടെ ചലനവും നിശ്ചലതയും പ്രാണനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. മണ്ണിനും ജലത്തിനും ആകാശത്തിനും അഗ്നിക്കും പ്രാണനെന്ന ശക്തി അനിവാര്യമാണ്. ഈ കാണായ പ്രപഞ്ചത്തിന്റെ സര്‍വ്വ ചരിതവും പ്രാണബന്ധിയാണ്.
(9) ”ഇന്ദ്രസ്ത്വം പ്രാണതേജസാ
രുദ്രോങ്കസി പരിരക്ഷിതാ
ത്വമമന്തരീക്ഷേചരസി
സൂര്യസ്ത്വം ജ്യോതിഷാംപതി”.
തേജസ്സുകൊണ്ട് പ്രാണന്‍ തന്നെയാണ് ഇന്ദ്രനും രുദ്രനും. നക്ഷത്രങ്ങളുടെ നായകനായി അന്തരീക്ഷത്തില്‍ ചരിക്കുന്ന സൂര്യനും അതേ പ്രാണന്‍ തന്നെയാണ്.
നമ്മുടെ സംസ്‌കൃതിയില്‍ ഒട്ടനവധി ദേവതാ സങ്കല്‍പ്പങ്ങള്‍ കാണാം. ഒരുപക്ഷെ നമ്മുടെ മഹദ് ഗ്രന്ഥങ്ങള്‍ അറിയാത്തവര്‍ ചിന്തിക്കുന്നു; ഭാരതീയര്‍ക്ക് ”മുപ്പത്തിമുക്കോടി” ദേവതകള്‍ ആണെന്ന്. ഇവിടെ പറയുന്നത് ശ്രദ്ധിക്കുക; പഞ്ചഭൂതങ്ങളും ഇന്ദ്രനും രുദ്രനും സൂര്യനും ഒരേയൊരു ചൈതന്യത്തില്‍ നിന്നുടലെടുത്ത സത്യം മാത്രം.
ഉദാഹരിക്കാം; അഗ്നിയാണ് നക്ഷത്രവും സൂര്യനും തീയ്യും വൈദ്യുതിയുമെല്ലാം. തീ തന്നെ പല നിറത്തിലായി പലതിലും നാം കാണാറുണ്ട്. ഇന്ധനങ്ങളില്‍ അഗ്നിയാണ് നിറഞ്ഞിരിക്കുന്നത്.
കാര്‍ബണിക സംയുക്തങ്ങളെ നോക്കുക; ഗ്രാഫേറ്റായാലും കരിക്കട്ടയായാലും കല്‍ക്കരിയായാലും വജ്രമായാലും സ്വഭാവം പലതായിത്തോന്നാം, പലതിനും പല പേരുകള്‍ കാണാം. ”ഐസോ മറു” കള്‍ എന്ന സംയുക്തങ്ങളെപ്പറ്റി രസതന്ത്രം പറയുന്നു: ഉദാഹരണത്തിന് നേര്‍പ്പിച്ച സള്‍ഫ്യൂരിക്ക് ആസിഡില്‍ ലയിച്ചാല്‍ പഞ്ചസാര ഫ്രെക്‌ടോസും ഗ്ലൂക്കോസുമായിവേര്‍തിരിയും. ഇവിടെ രണ്ട് വസ്തുക്കളിലും കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ തുല്യമായി കുടികൊള്ളുന്നു. (ഛ6ഒ22ഇ6) എന്നാല്‍ രണ്ടിന്റെയും സ്വഭാവം രണ്ടാണ്: ഒന്ന് വേഗത്തില്‍ ദഹനം കിട്ടുന്ന ഗ്ലൂക്കോസ്, മറ്റൊന്ന് ദഹനക്കേടിന് കാരണമാകുന്ന ഫ്രെക്‌ടോസ്.
ഇതെന്ത്‌കൊണ്ട്? എന്ന ചോദ്യം ശാസ്ത്രമുന്നയിച്ചപ്പോള്‍ ഇവയുടെ ഘടനയാണ് കാരണം (തന്‍മാത്രകളുടെ ഘടന) എന്ന് വ്യക്തമായി. എന്താവാം ‘ഘടന’കള്‍ക്ക് പിന്നിലെന്ന ചിന്ത വന്നു, അതിന്റെ ഉത്തരമാവട്ടെ ഒരു അഭൗമ ശക്തിയാണ് ഏതൊരു ഖരവസ്തുവിന്റെ പോലും തന്‍മാത്രാ ഘടനക്ക് പിന്നില്‍ എന്നിടത്താണ് എത്തിച്ചേര്‍ന്നത്. ഇവിടെ ഉപനിഷത് ചിന്തയുടെ യുക്തിയും ശാസ്ത്രവും വ്യക്തമാവും. ആ ശക്തിയാണ് ഏകമാത്രമായ സത്യം, അതുതന്നെയാണ് പ്രാണന്‍, അഥവാ ആത്മ ചൈതന്യാംശം.
(10) ”യദാ ത്വമഭിവര്‍ഷസ്യഥേമാ
പ്രാണതേ പ്രജാഃ
ആനന്ദരൂപാ സ്തിഷ്ഠന്തി
കാമായാന്നം ഭവിഷ്യതീതി.”
മേഘത്തിന്റെ രൂപത്തില്‍, പ്രാണനായ നീ ജലം വര്‍ഷിക്കുമ്പോള്‍ പ്രജകള്‍ അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം (അന്നം) ഉണ്ടാക്കുന്നു. അപ്പോഴാണ് അതിരില്ലാത്ത സന്തോഷം ഉണ്ടാവുക.
പ്രാണന്‍ തന്നെയാണ് മേഘമായി രൂപം പ്രാപിച്ച് മഴയായി പെയ്തിറങ്ങുന്നത്. മഴ പെയ്താലാണ് വൃക്ഷലതാദികളും സസ്യജാലങ്ങളും മണ്ണും മലയുമെല്ലാം ഉര്‍വ്വരമാകുന്നത്. മരുഭൂമിപോലും സന്തോഷിക്കുന്നത് മേഘവും വര്‍ഷവും കനിയുമ്പോഴാണ്. അന്നവും വിത്തും വിളയുമെല്ലാം മഴയുടെ കാരുണ്യത്താലാണ് ജീവനെടുക്കുന്നത്. അതിലൂടെയാണ് സര്‍വ്വജീവികളും വിശപ്പകറ്റാന്‍ അന്നുമുണ്ടാക്കുകയും ശേഖരിക്കുകയും ചെയ്യുന്നത്. വിശപ്പുമാറിയാല്‍ സന്തോഷം ഉണ്ടാവുന്നത് സ്വാഭാവികവും.
(11) ”വ്രാത്യസ്ത്വം പ്രാണൈകര്‍ഷിരത്താ
വിശ്വസ്യ സത്പതി:
വയമാദ്യസ്യ ദാതാമഃ
പിതാത്വം മാതരിശ്വനഃ”
ലോകത്തിന്റെ നാഥനായി നിലകൊള്ളുന്ന നീ പിതാവും മാതാവുമായി ആദിയില്‍ത്തന്നെ പിറന്ന പരിശുദ്ധനാണ്.
പ്രാണന്‍ ലോക നാഥനാണ്.
ആദ്യവും അന്തവുമായി നിലനില്‍ക്കുന്ന ഏക ചൈതന്യം അതുതന്നെയാണ്. പിതാവെന്നും മാതാവെന്നുമായി രണ്ടായി നിലനില്‍ക്കുന്നതായി നാം കാണുന്നതെല്ലാം ഒരേയൊരു ശക്തിയാണ്. അര്‍ദ്ധനാരീശ്വര ചിന്തയില്‍ ശിവനെന്നും പാര്‍വ്വതിയെന്നും ഭാരതം ഗണിച്ചതിനെ ആധുനിക മനശ്ശാസ്ത്രജ്ഞര്‍ ”അനിമോ അനിമസ്” എന്ന തരത്തില്‍ ഇന്ന് പറഞ്ഞു വരുന്നു. ‘സ്ത്രീ’ എന്നും ‘പുരുഷന്‍’ എന്നുമുള്ള ദ്വൈതമല്ല പ്രപഞ്ചം. ഭൗതികമായി രണ്ടായിത്തോന്നുമ്പോഴും ആന്തരികമായി ഒന്ന് മാത്രമാണ്. ഇതാണ് അദ്വൈതത്തിന്റെ ഒരു തലം.
(12) ”യാതേ താനൂര്‍ വാചി പ്രതിഷ്ഠിതാ
യാ ശ്രോത്രേയാ ച ചക്ഷുഷി
യാ ച മനസിസന്തതാശിവാം
താം കുരുമോത്ക്രമീഃ”
വാക്കിലും ചെവിയിലും കണ്ണിലും ത്വക്കിലും മനസ്സിലും തുടങ്ങി ഇന്ദ്രിയങ്ങളിലെല്ലാം സഞ്ചരിക്കുന്ന പ്രാണശക്തി ശാന്തമാവട്ടെ. ശരീരം വിട്ട് പ്രാണന്‍ പുറത്തുപോകാതിരിക്കട്ടെ.
പഞ്ചേന്ദ്രിയങ്ങളിലെല്ലാം പ്രാണന്‍ സദാസഞ്ചരിച്ചുകൊണ്ടിരിക്കും. മനസ്സിനും ബുദ്ധിക്കും പ്രാണസഞ്ചാരം അനിവാര്യമാണ്. എപ്പോഴും ആ പ്രാണന്‍ ശാന്തമായി, സ്വസ്ഥമായി നിലകൊണ്ടേ മതിയാവൂ. ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും നല്ല രീതിയില്‍ നിലനില്‍ക്കുന്നിടത്തോളം മാത്രമേ പ്രാണന്‍ ശാന്തമായിരിക്കൂ.
ധര്‍മ്മാനുഷ്ഠാനത്തിനുള്ള ഉപകരണമാണ് ശരീരം. അതിലുള്ള ഇന്ദ്രിയങ്ങള്‍ പത്തും ധര്‍മ്മാനുഷ്ഠാനത്തിന് ഉതകും വിധം പ്രവര്‍ത്തനക്ഷമമാവണം. ആ രീതിയില്‍ മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ശരീരത്തെയും ഇന്ദ്രിയങ്ങളേയും ശക്തമായി നിലനിര്‍ത്തിയാല്‍ മാത്രമേ പ്രാണന്‍ അതിനകത്ത് നിലനില്‍ക്കൂ. പ്രകൃതി അനുവദിക്കുന്ന തരത്തിലും നാം സംരക്ഷിക്കുന്ന രീതിയിലുമാണ് ശരീരത്തിന്റെ നിലനില്‍പ്പ്, ഇതില്‍ നിന്ന് വ്യക്തമാവുന്നത് ശരീരം നശ്വരമാണ് എന്നതാണ്. അനശ്വരനായ പ്രാണന് സ്വതന്ത്രമായി ചലിക്കാന്‍ സാധിക്കുമാറ് ശരീരം നിലകൊണ്ടേ മതിയാവൂ എന്നതാണ് കാര്യം.
(13) ”പ്രാണ സ്യേദം വശേ സര്‍വ്വം
ത്രി ദിവേയത് പ്രതിഷ്ഠിതം
മാതേവ പുത്രാന്‍ രക്ഷസ്വ
ശ്രീശ്ച പ്രജ്ഞാം ച വിധേഹി ന ഇതി.”
ഈ ലോകത്തിലുള്ളതും മറ്റ് ലോകങ്ങളിലുള്ളതും പ്രാണനില്‍ത്തന്നെയാണ് നിലനില്‍ക്കുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്കെന്നപോലെ പ്രാണന്‍ ഞങ്ങള്‍ക്ക് എല്ലാ നന്മകളും അരുളിചെയ്യട്ടെ.
”പ്രാണന്‍” എന്ന ഏകമാത്രമായ ചൈതന്യമാണ് എല്ലാ ലോകങ്ങളുടെയും നിലനില്‍പ്പിന്നാധാരം. കല്ലായാലും മരമായാലും ജീവന്റെ തുടിപ്പില്ലാത്ത ഒരു വസ്തുവുമില്ല. വളര്‍ച്ചയും തളര്‍ച്ചയും ഓരോ തരിമണ്ണിനുമുണ്ട്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ വളര്‍ച്ചയും തളര്‍ച്ചയുമല്ല, മാറ്റം മാത്രമാണ് അവയെല്ലാം. ആ മാറ്റത്തിന് ആധാരമായിരിക്കുന്നത്. പ്രാണന്റെ ക്രമാനുഗതമായ ചലനമാണ്. ഇതിന് അടിസ്ഥാനമെന്ത് എന്നതാണ് ഇന്ന് ശാസ്ത്രം അന്വേഷിക്കുന്നത്. ജനീവയില്‍ ജീവകണസിദ്ധാന്തവുമായി ബന്ധപ്പെട്ട ജീവകണ പരീക്ഷണം പുരോഗമിക്കുന്നതോര്‍ക്കുക. ഈ ‘തനിമ’യുടെ പൊരുള്‍ മനുഷ്യന് വെളിപ്പെടുകയില്ല. ആത്മീയമായ ഈശ്വര താദാത്മ്യത്തിലൂടെ മാത്രമേ ഇത് കുറച്ചെങ്കിലും സാധ്യമാവൂ; അതാണ് സത്യം. ”ദ്വേവിദ്യേ വേദിതവ്യേ” – എന്ന ഉപനിഷത്ത് വചനം ഇവിടെ ശ്രദ്ധേയമാണ്. കേവല ഭൗതികവും കേവല അധ്യാത്മികവുമായ രണ്ട് അറിവിന്റെ തലങ്ങളും നാം കടന്നേ മതിയാവൂ,