പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യ നല്‍കുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കി. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ഫ്രണ്ടിലോ മറ്റേതു ഭീകരസംഘടനയിലോ ഉള്‍പ്പെട്ട ആളായാലും ഭാര്യയെന്ന നിലയില്‍ റെയ്ഹാനത്ത് കോടതിയില്‍ പോയതിനെ ആര്‍ക്കും കുറ്റം പറയാനാകില്ല. ഏത് ഭീകരനെയായാലും സ്വന്തം കുടുംബം തള്ളിപ്പറയുന്നത് വിരളമാണ്. പക്ഷേ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് സി.പി.എം അനുവര്‍ത്തിക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ തനിപ്പകര്‍പ്പാണ്. ഈ സംഭവത്തെ എതിര്‍ക്കുന്നവരുടെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കിലും അത് ഉയര്‍ന്നില്ലെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയനെയും ഈ രംഗത്തെയും ഇസ്ലാമിക ഭീകരത പൂര്‍ണ്ണമായും വിഴുങ്ങും.
ഈ സംഭവത്തില്‍ ഹര്‍ജി നല്‍കാനും കാപ്പന് വേണ്ടി നിലപാട് എടുക്കാനുമുള്ള പത്രപ്രവര്‍ത്തക യൂണിയന്റെ തീരുമാനം തികഞ്ഞ ആഭാസമാണ്. സിദ്ദിഖ് കാപ്പന്‍ ഏത് പത്രത്തില്‍ എവിടെ ജോലി ചെയ്യുന്നു എന്ന് ആദ്യം പരിശോധിക്കണം. മാസങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു പത്രത്തിന്റെ മേല്‍വിലാസം ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ചുക്കാന്‍ പിടിക്കുകയായിരുന്നു എന്ന കാര്യം ഭൂരിഭാഗം പത്രപ്രവര്‍ത്തകര്‍ക്കും അറിയാം. ഭാരത വിരുദ്ധതയെയും മോദി വിരുദ്ധതയെയും പിന്തുണയ്ക്കുന്ന രാഷ്ട്രവിരുദ്ധ ഏഴാംകൂലികള്‍ നട്ടെല്ല് നഷ്ടമായതുകൊണ്ട് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. സത്യം തുറന്നുപറയാനുള്ള അന്തസ്സും ആര്‍ജ്ജവവും നഷ്ടപ്പെട്ടവരാണവര്‍. സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തനത്തിനോ മാധ്യമസ്വാതന്ത്ര്യത്തിനോ വേണ്ടിയല്ല ഹത്രാസില്‍ പോയത്. 2020 ഒക്‌ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലായത്.
ഭീകരപ്രവര്‍ത്തനം നടത്തി ജയിലിലാകുമ്പോള്‍ ഇരവാദം ഉയര്‍ത്തുക എന്നത് എല്ലാ ഇസ്ലാമിക ഭീകരസംഘടനകളുടെയും പൊതു സ്വഭാവമാണ്. അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യത്തിലും ഇത് കണ്ടതാണ്. കോയമ്പത്തൂര്‍ ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ മദനിയെ ജയില്‍മോചിതനാക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയ ഊളന്മാരുടെ വിഹാരകേന്ദ്രമാണ് കേരള നിയമസഭ. ഒരു കേസിന്റെ സംഭവം എന്തെന്ന് അറിയുംമുന്‍പാണ് ഇവര്‍ പ്രമേയം പാസ്സാക്കിയത്. കോയമ്പത്തൂര്‍ കേസിനുശേഷം ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഇന്ന് മദനി ജയിലിലാണ്. മദനിക്കും ജയില്‍മോചനവും കേരളത്തില്‍ താമസവും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ അയാള്‍ ജാഗ്രതാപൂര്‍വം നിരീക്ഷിക്കപ്പെടേണ്ട വ്യക്തിയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും മക്ബൂല്‍ ഭട്ട് അടക്കമുള്ള മറ്റ് ഭീകരര്‍ക്ക് ആനുകൂല്യം ആവശ്യപ്പെട്ടുമൊക്കെ പലപ്പോഴും ഇരവാദം ഉയര്‍ത്തുന്ന ഭീകരസംഘടനകള്‍ രംഗത്തുവരാറുണ്ട്.
കാപ്പന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ കാപ്പന് വേണ്ടി രംഗത്തുവരുമ്പോള്‍ അയാള്‍ പത്രപ്രവര്‍ത്തകനല്ലെന്നും ഭീകരസംഘടനാ പ്രവര്‍ത്തകനാണെന്നും പത്രപ്രവര്‍ത്തനം എന്ന മറ അതിനുവേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും വിശ്വസിക്കുന്ന ഭരണകൂടവും പോലീസും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്ന കാര്യം കേരളം പത്രപ്രവര്‍ത്തക യൂണിയന്‍ അറിയണം. എല്ലാ സംഘടനകളുടെയും എല്ലാ ആശയങ്ങളുടെയും എല്ലാ ചിന്താധാരകളുടെയും സമന്വയമാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. അതുകൊണ്ടു തന്നെ ഭീകരസംഘടനകള്‍ക്ക് പത്രപ്രവര്‍ത്തക യൂണിയനെ അടിയറ വെയ്ക്കാനുള്ള യൂണിയന്‍ ഭാരവാഹികളുടെ നീക്കം നിന്ദ്യവും നികൃഷ്ടവുമാണ്. അത് യൂണിയന്റെ മൂല്യങ്ങളില്‍ നിന്നും പ്രഖ്യാപിത പ്രവര്‍ത്തന പഥത്തില്‍ നിന്നും സദാചാരത്തില്‍ നിന്നുമുള്ള വ്യതിചലനമാണ്. യൂണിയന്റെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി പത്രപ്രവര്‍ത്തക യൂണിയന്റെ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും നഗ്നമായ വ്യഭിചാരമാണ് അവര്‍ നടത്തുന്നത്.
സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേക്ക് പോകുമ്പോള്‍, അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെയാണ്? അവരാരും പത്രപ്രവര്‍ത്തകര്‍ ആയിരുന്നില്ല. ഫോട്ടോഗ്രാഫര്‍മാരോ ക്യാമറാമാന്‍മാരോ ആയിരുന്നില്ല. കാമ്പസ് ഫ്രണ്ട് നേതാക്കളായ ആതിഖുര്‍ റഹ്മാന്‍, ജാമിയ മിലിയ വിദ്യാര്‍ത്ഥി കൂടിയായ മസൂദ് ഖാന്‍, ഡ്രൈവറും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനുമായ ആലം എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഭാരതത്തിന്റെ ഏത് ഭാഗത്തും ഹിന്ദുക്കളെ വിഘടിപ്പിക്കാനും തമ്മില്‍ തല്ലിക്കാനും ഭാരതത്തില്‍ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാനും പ്രഖ്യാപിത നയവുമായി ഇറങ്ങിയിട്ടുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് യോഗി ആദിത്യനാഥുമൊക്കെ കണ്ണിലെ കരടുകളാണ്.
ഹത്രാസ് സംഭവത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാനും വര്‍ഗ്ഗീയലഹള സൃഷ്ടിക്കാനുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയുടെ ഭാഗമാണ് ഈ നേതാക്കളുടെ വരവ് എന്നാണ് യു പി സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം അവിശ്വസിക്കാന്‍ ന്യായമില്ല. കാരണം ഇസ്ലാമിക സമൂഹത്തോടൊപ്പം പട്ടികജാതി-വര്‍ഗ്ഗക്കാരെയും പിന്നാക്ക സമുദായക്കാരെയുംകൂടി ചേര്‍ത്താല്‍ ഭാരതവിഭജനം അനായാസമായിരിക്കുമെന്ന പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പദ്ധതിയാണ് ഈ ഇസ്ലാമിക ഭീകരസംഘടനകള്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, പിന്നോക്ക വിഭാഗക്കാരനായ നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാവുകയും ചെയ്തതോടെ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. മാത്രമല്ല, ജാതിയില്ലാത്ത ഹിന്ദുത്വത്തിനായി കഴിഞ്ഞ 95 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം മുഴുവന്‍ ഹിന്ദുക്കളെയും ഒറ്റക്കുടക്കീഴിലാണ് അണിനിരത്തുന്നത്. വര്‍ഗ്ഗ-വര്‍ണ്ണ-ജാതി വ്യത്യാസമില്ലാത്ത, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇല്ലാത്ത ഭാരതാംബയുടെ ഒരമ്മപെറ്റ മക്കള്‍. ഈ വൈക്ലബ്യമാണ് ഇസ്ലാമിക ഭീകരസംഘടനകള്‍ പലതരത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ പണ്ടത്തെപ്പോലെ ഭാരതത്തിന്റെ മണ്ണില്‍ ബോംബു പൊട്ടിക്കാന്‍ കഴിയുന്നില്ല. ഭീകരപ്രവര്‍ത്തനത്തിന് പെട്രോ ഡോളറും പേര്‍ഷ്യന്‍ പണവും വന്നിരുന്ന വഴികള്‍ ഒട്ടുമുക്കാലും അടച്ചിരിക്കുന്നു. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും സ്രോതസ്സുകളും ഒടുങ്ങിയിരിക്കുന്നു. ഇനിയും ഏതാനും കണ്ണികള്‍ അറ്റുപോകാനുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ പ്രഭവകേന്ദ്രം കേരളമാണ് എന്ന കാര്യം മറക്കാനാവില്ല. ഇന്ത്യയില്‍ എവിടെ ഭീകരപ്രവര്‍ത്തനം നടന്നാലും അതിന്റെ വേരുകള്‍ കേരളത്തിലേക്ക് എത്തുന്നു എന്ന കാര്യം മാധ്യമപ്രവര്‍ത്തനം തൊഴിലാക്കിയവരെങ്കിലും മറക്കരുത്. സിദ്ദിഖ് കാപ്പന് മേല്‍വിലാസം ഒരുക്കാനും പുറത്തു കൊണ്ടുവരാന്‍ ഹേബിയസ് കോര്‍പ്പസ് കൊടുക്കാനും കാണിക്കുന്ന തത്രപ്പാട് മറ്റു പല പത്രപ്രവര്‍ത്തകരുടെയും കാര്യത്തില്‍ ഉണ്ടായില്ല. സോണി എം ഭട്ടതിരിപ്പാടിന്റെ കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ ഇതേ കാലത്ത് തന്നെ ചര്‍ച്ചയായതാണ്. സോണിയുടെ തിരോധാനത്തിന് പിന്നില്‍ ഭീകരസംഘടനകള്‍ ഇല്ലേ? പലപ്പോഴും സോണിയുടെ നിലപാട് ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് അലോസരമുണ്ടാക്കുന്നതായിരുന്നല്ലോ. ഗോവ ചലച്ചിത്രോത്സവത്തിന് പോയ സോണിയെ മംഗലാപുരത്ത് വെച്ചാണ് കാണാതായത്. സോണിക്കുവേണ്ടി എന്തുകൊണ്ട് ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പത്രപ്രവര്‍ത്തക യൂണിയന്‍ ഇന്നുവരെ സമര്‍പ്പിച്ചില്ല? എസ്.വി. പ്രദീപിന്റെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായത്. ഏറ്റവും അവസാനം കൊറോണ മഹാമാരിയായി കേരളത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മുന്‍നിരയില്‍ നിന്ന് പണിയെടുക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ കൊറോണ വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ പോലും ത്രാണിയും തന്റേടവും ഇല്ലാത്ത പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ഭീകരസംഘടനാ പ്രവര്‍ത്തകന്റെ മോചനത്തിന് മുന്നിട്ടിറങ്ങുന്നത് അപമാനകരമാണ്.
കാപ്പനെ ചോദ്യംചെയ്തതില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ യു പി പോലീസിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും ലഭിച്ചു. സിമിയുടെ സ്ഥാപക നേതാവും ഇന്ത്യയിലെ ഒളിപ്പോര്‍ ആക്രമണങ്ങളുടെ ആസൂത്രകനുമായ ഡാനിഷ് അബ്ദുള്ള, കാമ്പസ് ഫ്രണ്ടിന്റെ നേതാവായ റൗഫ് ഷെരീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ്ഖാന്‍ എന്നിവര്‍ അറസ്റ്റിലായത് ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫിനെ വിദേശത്തുനിന്ന് ഇവിടേക്ക് എത്തിച്ചാണ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസ് ചുമതല വഹിച്ചിരുന്ന സിദ്ദിഖ് കാപ്പന് സംഘടനയുടെ പണത്തിന്റെ വരവിനെക്കുറിച്ചും ഉള്ളുകള്ളികളെ കുറിച്ചും വ്യക്തമായ സൂചനകളാണ് ഉള്ളത്. ഇക്കാര്യം അന്വേഷണ ഏജന്‍സികളോട് പങ്കുവെച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കാപ്പന്‍ മാപ്പുസാക്ഷിയാകുമോ? എന്ന ഭയവും ഇന്ന് പോപ്പുലര്‍ഫ്രണ്ട് നേതൃത്വത്തിനുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ ആശങ്കയാണ് പല വഴികളില്‍ക്കൂടി പത്രപ്രവര്‍ത്തക യൂണിയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയുമൊക്കെ ഇടപെടല്‍ തേടാന്‍ കാരണമെന്നും ആരോപണമുണ്ട്. ഒരു ക്രിമിനല്‍ കേസ് പ്രതിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയക്കുന്ന അല്പബുദ്ധിയോ വിവരദോഷിയോ ആയി പിണറായി വിജയനും മാറിയിരിക്കുന്നു.
കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ദേശീയതലത്തില്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാടിനെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെയൊരു നാണം കെട്ട ഏര്‍പ്പാടിന് എന്തിന്റെ പേരിലായാലും നിന്നുകൊടുക്കണമായിരുന്നോ? കഴിഞ്ഞില്ല, സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിക്കാതെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ചികിത്സക്കുശേഷം മഥുര ജയിലിലേക്ക് മടക്കി അയക്കാന്‍ പറഞ്ഞ ഉത്തരവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. പത്രപ്രവര്‍ത്തനം ഭീകരതയ്ക്ക് മറ പിടിക്കാനുള്ളതല്ല. ഒരാളേ അവശേഷിക്കുന്നുള്ളൂ എങ്കിലും മരിച്ചുവീഴുംവരെ ഭാരതത്തിനുവേണ്ടി പോരാടാന്‍ ഞങ്ങളുണ്ടാകും.