മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ പ്രചരണവുമായി രംഗത്തുവന്നിരിക്കയാണിപ്പോള്‍. ജമാഅത്തെ ഇസ്ലാമിയേയും മൗദൂദിയന്‍ തത്വശാസ്ത്രത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ടുപിടിച്ചത് ഇതേ ഭീകരവാദികളെയായിരുന്നു. മദനി ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരവാദികളെ തള്ളിപ്പറയാന്‍ അവര്‍ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്.
ദക്ഷിണേന്ത്യയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കോയമ്പത്തൂര്‍ സ്‌ഫോടനം. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട ഈ സ്‌ഫോടന കേസ് തമിഴ്‌നാട് പോലീസും കേന്ദ്ര ഏജന്‍സിയും അതീവ ഗൗരവത്തോടെ തന്നെ അന്വേഷിക്കുകയും അതിന്റെ സൂത്രധാരന്‍ മദനിയാണെന്ന് കേരള പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേരളത്തില്‍ മദനിക്കെതിരെ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. ഇതിന്റെ ദുരന്തം കേരള പോലീസിന് ബോധ്യമാകാന്‍ 2002 വരെ കാത്തിരിക്കേണ്ടി വന്നു.
2002 സപ്തംബര്‍ 29-നാണ് ബംഗളൂരിലെ സജ്ഞയ് നഗറില്‍ കര്‍ണ്ണാടക തമിഴ്‌നാട് പോലീസിന്റെ എന്‍കൗണ്ടറില്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഉള്‍പ്പെട്ട കൊടും ഭീകരനായ ഇമാം അലിയേയും മറ്റ് നാലു ഭീകരരേയും വധിച്ചത്. പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ച അല്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയിലെ അംഗമായിരുന്നു ഇമാം അലി.
2002-ജൂലായില്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ഇമാം അലിയെ കുറിച്ച് കേരള പോലീസിന് വ്യക്തമായ വിവരം നല്‍കിയിരുന്നു. നടപടിയുണ്ടായില്ല. ബംഗളൂരു ഏറ്റുമുട്ടലിന് ശേഷം നടന്ന അന്വേഷണത്തില്‍ ഇമാം അലി രണ്ട് മാസം കേരളത്തില്‍ താമസിച്ചിരുന്നെന്നും അത് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വള്ളക്കടവില്‍ ആയിരുന്നെന്നും തെളിഞ്ഞു. വിമാനത്താവളത്തിന്റെ ചുറ്റുമതിലിനടുത്തായിരുന്നുവത്രെ ഇയാളുടെ താമസം. അതീവ സുരക്ഷാ മേഖല കൂടിയാണിത്. റോക്കറ്റ് ലോഞ്ചര്‍ വരെ ഇവിടെ പരീക്ഷിച്ചായിരുന്നു ഭീകരരുടെ സുഖവാസം. ഇതിന്റെ അന്വേഷണവും ഗൗരവമായി മുന്നോട്ട് പോയില്ല.
2010 ല്‍ ഇന്‍ഡോറില്‍ സ്‌ഫോടനത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പിടിയിലായ ഷിബിലിയുടെ തട്ടകവും കേരളമായിരുന്നു.വാഗമണ്‍ – പാനായിക്കുളം സിമി ക്യാമ്പിന്റെ സംഘാടകനായിരുന്നു ഷിബിലി. നിരോധിത സംഘടനയായ സിമിയുടെ പേരിലായിരുന്നു ക്യാമ്പ്. പാനായികുളം ക്യാമ്പിന്റെ പേരില്‍ അന്ന് കേരള പോലീസ് 18-പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. 2008-ല്‍ അഹമ്മദാബാദ് സ്‌ഫോടനം നടപ്പാക്കിയത് വാഗമണ്‍ – പാനായിക്കുളം ക്യാമ്പില്‍ പങ്കെടുത്ത സിമി തീവ്രവാദികളായിരുന്നു.
ഗുജറാത്ത് പോലീസിന്റെ അന്വേഷണം വാഗമണ്ണിലേക്ക് നീണ്ടതോട് കൂടിയാണ് ഇക്കാര്യം കേരള പോലീസിന് ബോധ്യമായത്. മലഞ്ചെരിവിലെ ബൈക്ക് റേസിങ്ങ്, മിന്നലാക്രമണം, കയറില്‍ തൂങ്ങിയുള്ള അഭ്യാസം, ബോംബ് നിര്‍മ്മാണം, വെടിവെപ്പ് എന്നിവയായിരുന്നു വാഗമണ്‍ ക്യാമ്പില്‍ നടന്നത്. 35-പേര്‍ പങ്കെടുത്ത വാഗമണ്‍ ക്യാമ്പ് ശരിക്കും രാജ്യത്തിനെതിരായ സായുധപോരാട്ട പരിശീലന പരിപാടിയായിരുന്നു. 2008 ഒക്‌ടോബറിലാണ് കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടത്.
സിപിഎം തട്ടകമായ കണ്ണൂരില്‍ നിന്നായിരുന്നു രണ്ട് പേര്‍. മുഹമ്മദ് ഫയാസും മുഹമ്മദ്ഫയിസും. അതിര്‍ത്തി കടന്നു പാക്ക് ഭീകരര്‍ക്കൊപ്പം ചേരാനുള്ള തീവ്രവാദികളുടെ ശ്രമത്തിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇക്കാര്യം നിയമസഭയില്‍ റിപ്പോര്‍ട്ട് ചെയ്ത കോടിയേരി ബാലകൃഷ്ണന്‍ അര്‍ദ്ധ സത്യങ്ങളാണ് നിയമസഭയില്‍ പറഞ്ഞത്.
2014 – പുനലൂര്‍ അഞ്ചലില്‍ നിന്നാണ് അല്‍തുന്മ ഭീകരന്‍ പറവൈ ബാദുഷ പിടിയിലാവുന്നത്. തമിഴ്‌നാട് പോലീസാണ് ഈ കൊടുംഭീകരനെ അറസ്റ്റ് ചെയ്തത്. 2013-ല്‍ ബംഗളൂരില്‍ ബിജെപി ഓഫീസ് ബോംബ് വെച്ച് തകര്‍ത്ത കേസില്‍ പ്രതിയായിരുന്നു ഈ ഭീകരന്‍. മഥുരയില്‍ ബിജെപി യോഗത്തിനിടെ അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച പൈപ്പ് ബോംബുകേസിലും പ്രതിയായിരുന്നു.
വെല്ലൂരിലും സേലത്തും ഹിന്ദു സംഘടനാ നേതാക്കളെ വധിച്ച കേസിലും തമിഴ്‌നാട് പോലീസ് തേടുന്ന ഭീകരനായിരുന്നു ബാദുഷ. ഒന്‍പത് മാസമാണ് ബാദുഷ അഞ്ചലില്‍ കഴിഞ്ഞത്. കേരളത്തിലെ തീവ്രവാദ സംഘടനകളുടെ സഹായമില്ലാതെ ഇങ്ങനെയൊരാള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതുമോ.
2016ല്‍ കനകമല ഗുഢാലോചന കേസില്‍ പ്രതികളായ അഞ്ചുപേരെ കോടതി ഇപ്പോള്‍ ശിക്ഷിച്ചിരിക്കുകയാണ്. മുഖ്യപ്രതി ചൊക്‌ളി മന്‍സീദിന് 14 വര്‍ഷം കഠിനതടവും രണ്ടാംപ്രതി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷവും 3-ാം പ്രതിക്ക് 7 വര്‍ഷവും അഞ്ചാംപ്രതി സഫ്‌വാന് 8 വര്‍ഷവും 8-ാം പ്രതി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷവുമാണ് ശിക്ഷ.
അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതിയാണ് കനകമല അറസ്റ്റിലൂടെ എന്‍.ഐ.എ പൊളിച്ചത്. ഇവരെ തങ്ങാനും കേരളത്തില്‍ കപട മതേതര രാഷ്ട്രീയക്കാര്‍ മത്സരിക്കുകയായിരുന്നുവെന്നതാണ് നമ്മുടെ ദുര്യോഗം.
അഫ്ഗാന്‍ യുദ്ധവും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ പതനത്തിന് ശേഷം ഉസാമ ബില്‍ലാദന് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ താരപരിവേഷവും സിറിയയിലെ ഐഎസ്സിന്റെ മുന്നേറ്റവുമെല്ലാം മുസ്ലിം ചെറുപ്പക്കാരെ തീവ്രചിന്താഗതിയിലേക്ക് ആകര്‍ഷിച്ച ഒരു ഘടകമാണ്. കേരളത്തില്‍ ഇവര്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് എല്ലാറ്റിനുമുപരി കേരളം ഇത്തരക്കാരുടെ വിഹാര രംഗമാകാന്‍ കാരണമായിട്ടുള്ളത് എന്ന് കാണാം.
2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ ഭീകരവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
ഇന്ത്യാ സര്‍ക്കാരുമായി നിരന്തരം പോരാടിയിട്ടും ജിഹാദി-മാവോവാദി വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യത്തോട് അടുത്തെത്താനോ പദ്ധതികള്‍ വിജയിപ്പിക്കാനോ കഴിയാതെ വരികയും നിലനില്‍പ്പ് പരുങ്ങലിലാവുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിവേണം ദേശീയതയെ തകര്‍ക്കുക എന്ന പുതിയ ജിഹാദി-മാവോവാദി കൂട്ടുകെട്ടിനെ കാണാന്‍.
രാജ്യത്തിനെതിരായി വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ് ജിഹാദി-മാവോവാദി സഖ്യം ഇപ്പോള്‍ തമിഴ്‌നാട് കേരള ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിഹരിച്ചിരുന്ന മാവോവാദികള്‍ മുസ്ലിം തീവ്രവാദികളുടെ ഒത്താശയോടെ ദക്ഷിണേന്ത്യയില്‍ പുതിയ താവളം കണ്ടെത്തിരിക്കുകയാണിപ്പോള്‍. പ്രത്യേകിച്ച് രാജ്യസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മടിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും ഇവരെ ഈ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നു. പോരാത്തതിന് സി.പി.എം, സി.പി.ഐ പാര്‍ട്ടികളില്‍ ഇവരെ സഹായിക്കാന്‍ ധാരാളം പേരുണ്ട്.
ഇപ്പോള്‍ അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ മാവോവാദികള്‍ക്കുള്ള സ്വാധീനം തിരിച്ചറിഞ്ഞ് ആ സംഘടനയില്‍ നുഴഞ്ഞ് കയറാനാണ് ജിഹാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുതരം പരകായ പ്രവേശമാണിത്. ഇതാണ് പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മാവോവാദികളായ അലന്‍ ഷുഹൈബും താഹ ഫസലും ഉസ്മാന്‍ പാണ്ടിക്കാടും വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലും വ്യക്തമാക്കുന്നത്.
പുറമെ കണ്ടതിലും കൂടുതല്‍ മടയിലുണ്ട്. ഇത് മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ വൈകി എന്നതാണ്. പി. മോഹന്‍ മാസ്റ്ററുടെ പ്രസ്താവനകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.