ഭഗവന്‍, പരാത്മനേ നിന്റെവീണയില്‍ക്കൂടി,
ഒഴുകും സ്വരധാരയിന്നന്നെ കുളിര്‍പ്പിയ്‌ക്കേ,
പ്രാണന്റെ നിലാമരം പൂത്തുപൂങ്കിനാവിന്റെ,
വേദിയില്‍ക്കരക്കാറ്റ് കൊണ്ടുഞാനിരിക്കുന്നു.
ശാന്തിതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങിയ പ്രകൃതിയില്‍,
സപ്തരാഗത്തിന്‍ക്കൊടിക്കൂറകള്‍പ്പറക്കുമ്പോള്‍,
ആരണ്യവനിയില്‍നിന്നല്ലയോ ഭവാനന്ന്,
അംഭോജരഥമേറിവന്നന്നെ ക്ഷണിച്ചത്?
കാമരൂപിയാംനീലമേഘത്തിന്‍ച്ചോട്ടില്‍നിന്നെ,
തൂവെള്ള ജലാശയംപോലെ ഞാന്‍ കണ്ടിട്ടുണ്ട്.
പകല്‍മായുമ്പോള്‍ ശ്യാമജ്യോതിസ്സായ് ഭവാനെന്റെ
ഭാവനാമയൂരത്തെ നൃത്തമാടിച്ചിട്ടുണ്ട്.
നീലരാത്രിതന്‍ ചാന്ദ്രസ്വപ്നത്തിന്‍പ്പിറാവായി,
ആഴനിദ്രയില്‍ ഗാഢാലിംഗനം ചെയ്തിട്ടുണ്ട്.
വിസ്മൃതിപ്പകര്‍ന്നേകി എന്നെയിന്നന്യാദൃശ-
വിസ്മയലോകങ്ങളെ കാണിച്ചുതന്നിട്ടുണ്ടു.
ധ്യാനമാംജലാശയം നീന്തിഞാന്‍ കടക്കുമ്പോള്‍,
തോണിയായ് നിറഞ്ഞതീ നിന്നിലെ മഹൗദാര്യം.
പ്രാണകാമന നീറി ചിറകുതളരുമ്പോള്‍,
താങ്ങായി തണലായി നിന്നതും ഭവാനല്ലോ!
ദ്വൈതമാം മരീചിക അദ്വൈതക്കണ്ണാടിയില്‍
തഥ്യയായ് തെളിയുന്ന കാഴ്ചയെന്നതുപോലെ,
ശുദ്ധസംഗീതം കുടിച്ചുന്‍മാദിയായി ഞാനോ,
മന്ത്രബന്ധനം പോലെ നിന്നിലേക്കൊഴുകുന്നു.
നിന്നിലെ സ്വരവീണ തന്ത്രിയില്‍പടരുന്നു ..!
നിന്നിലെ ഗാഢോഷ്മാവില്‍ ഞാന്‍ സ്വയമലിയുന്നു…!
അന്നേതോ മഹാസന്ധ്യ, നിന്നുടെ രഥമെന്റെ,
പര്‍ണ്ണശാലക്കുമുന്നില്‍ വന്നു നീ വിളിയ്ക്കവേ,
മായയാം യുവതിതന്‍ മാറിലായ്ച്ചായുന്ന ഞാന്‍,
നിന്‍സ്വരം നിഷേധിച്ചു.. അന്നുഞാനുണര്‍ന്നീല…!
എന്നുടെ അരികിലിന്നെത്രെനാള്‍ മുന്നെമുന്നെ,
വന്നുപോയ് ഭവാന്‍ പക്ഷെ, അന്നുഞാനറിഞ്ഞീല!