ഗുരുപാദസപര്യ
(ശ്രീവിദ്യാനന്ദതീര്‍ത്ഥപാദ
സ്വാമികളുടെ ലഘുജീവചരിത്രം)
ഹരികൃഷ്ണന്‍
തീര്‍ത്ഥപാദാശ്രമം, വാഴൂര്‍
പേജ്: 392 വില: 400 രൂപ
മലയാളമണ്ണിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനായി അദ്ധ്യാത്മവിജ്ഞാനത്തിന്റെ ദുഗ്ദ്ധം ചുരത്താനും വേണ്ടുവോളം കറന്നെടുക്കാനുമായി കാമധേനുവിനെ തീര്‍ത്ഥപാദപരമ്പര തെക്കന്‍ കേരളത്തിലേക്കയച്ചു. ആ കാമധേനുവാണ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ മഠാധിപതിയായിരുന്ന ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍. ഹരികൃഷ്ണന്‍ രചിച്ച സ്വാമികളുടെ ജീവചരിത്രമായ ‘ഗുരുപാദസപര്യ’ യില്‍ വിവരിക്കുന്ന ഒരു സംഭവത്തില്‍ നിന്നു നമുക്ക് ഇങ്ങനെയൊരു നിഗമനത്തിലെത്താം. ഏഴുമറ്റൂരിലെ വയോധികനായ ഒരു ഗൃഹസ്ഥ ശിഷ്യന്‍ ”വാഴൂര്‍ നിന്നും മച്ചിപ്പശുക്കളെ ഇങ്ങോട്ട് വിടുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല” എന്ന കത്തിനു മറുപടിയായി ‘ഒരു നല്ല കടിഞ്ഞൂല്‍പ്പശുവിനെ അയച്ചുതരുന്നു. കഴിവുപോലെ കറന്നെടുത്തുകൊള്ളണം’ എന്ന മറുപടിയാണ് തീര്‍ത്ഥപാദ സ്വാമികള്‍ നല്‍കിയത് (പേജ് 112) തീര്‍ത്ഥപാദസ്വാമികളുടെ വാക്കുകള്‍ക്ക് കാലാതിവര്‍ത്തിയായ പ്രസക്തിയുള്ളതാണ്. അതു യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളുടെ ജീവചരിത്രം വായിച്ചാല്‍ മനസ്സിലാകും അദ്ദേഹം കേവലമൊരു കടിഞ്ഞൂല്‍ പശുവല്ല; കാമധേനു തന്നെയാണെന്ന്. അതുതിരിച്ചറിഞ്ഞ് കറന്നെടുത്ത ശിഷ്യഗണങ്ങള്‍ ഏറെയാണ്. അവരെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വാമിജി സ്വയം ചുരത്തിയ അദ്ധ്യാത്മദുഗ്ദ്ധധാര അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളുമായി സമൂഹത്തെ ആത്മീയോന്നതിയിലേയ്ക്കുയര്‍ത്തി.
തീര്‍ത്ഥപാദസ്വാമികളുടെ വത്സലശിഷ്യനായിരുന്ന വിദ്യാനന്ദതീര്‍ത്ഥപാദര്‍ ഏഴുമറ്റൂരിലും വാഴൂരിലും ആശ്രമാധിപതിയായി. ഈ ആശ്രമങ്ങളെ കേവലം ആത്മീയകേന്ദ്രങ്ങളാക്കി നിര്‍ത്താനല്ല, ആശ്രമത്തിനുചുറ്റുമുള്ള സമൂഹത്തിന്റെ ഉയര്‍ച്ചയുടെ കേന്ദ്രമാക്കാനാണ് സ്വാമിജി ശ്രമിച്ചത്. ആദ്യം മതപാഠശാലയും പിന്നീട് വിദ്യാലയവും ആരംഭിച്ച അദ്ദേഹമാണ് വാഴൂര്‍ എന്‍.എസ്.എസ്. കോളേജ് നിലവില്‍ വരുന്നതിന്റെ മുഖ്യകാരണക്കാരന്‍. അന്യമതങ്ങളെ ദ്വേഷിക്കാതെ, അതേസമയം അവയുടെ കടന്നാക്രമണങ്ങളെ ശക്തിയുക്തം ചെറുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഹിന്ദുസമൂഹത്തില്‍ ധാര്‍മ്മികാവബോധം സൃഷ്ടിക്കുക എന്നതാണ് അദ്ദേഹം ചെയ്തത്.
തനിക്ക് മന്ത്രദീക്ഷ തന്ന തീര്‍ത്ഥപാദസ്വാമികളുമായുള്ള ആദ്യദര്‍ശനത്തെ ‘ഏതോ ഒരു വിദ്യുത്പ്രവാഹം ഏറ്റാലെന്നപോലെ എന്നില്‍ ഒരു പരിവര്‍ത്തനവുമുണ്ടായി. അതെന്താണെന്നു നിര്‍വ്വചിക്കാന്‍ ഇന്നും ഞാന്‍ പ്രാപ്തനല്ല’ എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. സ്വാമിജിയുടെ സമാധിയുടെ കാര്യത്തിലുമുണ്ട് ചില സവിശേഷത. തന്റെ സമാധിനാളും സമയവും അദ്ദേഹം മുന്‍കൂട്ടിക്കണ്ട് സൂചന നല്‍കിയിരുന്നുവെന്നു മാത്രമല്ല അതിനു സാക്ഷിയാകാന്‍ പ്രിയപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
സന്യാസവും ദീക്ഷാസ്വീകരണവുമൊക്കെ ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അര്‍ഹതയുള്ളതാണ് എന്ന തീര്‍ത്ഥപാദപരമ്പര വിശ്വസിച്ചിരുന്നു. സന്യാസതുല്യമായ ജീവിതം നയിച്ച കനകാലയം കെ.എസ്. മീനാക്ഷിയമ്മ, ശ്രീചിദ്‌വിലാസിനി ദേവി എന്നിവര്‍ക്ക് ദീക്ഷ നല്‍കിയത് വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളാണ്. ‘തീര്‍ത്ഥപാദസമ്പ്രദായത്തിലെ രഹസ്യവിദ്യകളെല്ലാം അഭ്യസിച്ച ശ്രീ ചിദ്‌വിലാസിനി ദേവിക്ക്, ശ്രീചട്ടമ്പി സ്വാമികള്‍ക്ക് അവധൂത ഗുരുവാല്‍ നല്‍കപ്പെട്ട അപൂര്‍വ്വവും രഹസ്യവുമായ മഹാവാക്യദീക്ഷ സ്വാമിജി നല്‍കി’ (പേജ് 327) എന്ന് പുസ്തകത്തില്‍ പറയുന്നു. ആ മഹതിയുടെ മാഹാത്മ്യം വ്യക്തമാക്കുന്ന പദ്യരൂപത്തിലുള്ള എഴുത്തും സ്വാമിജിയുടെ വകയായിട്ടുണ്ട്.
ശ്രീവിദ്യാനന്ദതീര്‍ത്ഥ പാദസ്വാമികളുടെ ആദ്ധ്യാത്മികമായ അറിവിന്റെയും പഠന മനനസ്വഭാവത്തിന്റെയും ചെറിയൊരു രൂപം ഈ പുസ്തകത്തില്‍ നിന്നു ലഭ്യമാകും. ഒരു മഹാരഥന്റെ ജീവിതത്തെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സാധിക്കുന്നതാണ് ഈ പുസ്തകം.
തീര്‍ത്ഥപാദപരമ്പരയുടെ സവിശേഷത, സ്വാമിജിയുടെ ജനനവും വിദ്യാഭ്യാസവും, സന്ന്യാസദീക്ഷ, ഏഴുമറ്റൂര്‍, വാഴൂര്‍ ആശ്രമജീവിതം എന്നിവയെക്കുറിച്ച് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാമിയുടെ ഗ്രന്ഥങ്ങളെക്കുറിച്ചും പ്രസംഗങ്ങളെയും യാത്രകളെയും കുറിച്ചും ശിഷ്യോപദേശത്തെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. സ്വാമിജിയുടെ സമാധിയ്ക്കുശേഷം വര്‍ഷങ്ങള്‍ പിന്നിട്ടു തയ്യാറാക്കിയ ജീവചരിത്രഗ്രന്ഥം പരമാവധി സമഗ്രമാക്കാന്‍ ഗ്രന്ഥകാരന്‍ കഠിനപ്രയത്‌നം ചെയ്തിട്ടുണ്ട്.