Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആവിഷ്‌ക്കാര സ്വാതന്ത്ര്യം മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍

ഡോ. റഷീദ് പാനൂർഡോ. റഷീദ് പാനൂർ
12 March 2021

ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകള്‍. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നാഴികയ്ക്ക് നാല്‍പത് വട്ടം ഓരിയിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ തന്നെ മനുഷ്യന്റെ വായ മൂടിക്കെട്ടുന്ന ഓര്‍ഡിനന്‍സുമായി രംഗത്ത് വന്നു എന്നത് ഒരു തമാശയല്ല. മാര്‍ക്‌സിയന്‍ തത്വശാസ്ത്രം പഠിച്ചവര്‍ക്കറിയാം അതിനകത്തുള്ള ചതിക്കുഴികള്‍. കേരളം ഭരിക്കുന്ന സി.പി.എം നേതാവ് പിണറായി വിജയനും, അത് താങ്ങിനിര്‍ത്തുന്ന ഘടകകക്ഷികളും, മീഡിയാ സ്വാതന്ത്ര്യത്തെകുറിച്ച് വാചാലരാകുന്നവരാണ്. പോലീസ് ആക്ടില്‍ ധൃതിപിടിച്ച് കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പ് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല എന്ന മുഴക്കം നാനാഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ പിണറായിക്ക് തന്നെ ഒരു പുനര്‍വിചിന്തനം വേണ്ടിവന്നു. ഓര്‍ഡിനന്‍സിലൂടെ പോലീസ് ആക്ട് ഭേദഗതി ചെയ്ത് തനിക്കും തന്റെ ഓഫീസിനും എതിരെ വരുന്ന വിമര്‍ശനത്തിന്റെ ആഗ്നേയാസ്ത്രങ്ങളെ ചെറുക്കാന്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ തവിട് പൊടിയായത്. ഇവിടെ സാധാരണ ജനങ്ങള്‍ക്ക് പകല്‍വെളിച്ചം പോലെ അറിയാവുന്ന കാര്യമാണ് സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനുള്ള കേന്ദ്രനിയമം നിലവിലുണ്ട് എന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ അതിന്റെ അതിരുകള്‍ ലംഘിച്ച് രാഷ്ട്രീയ എതിരാളികളെ മഴുവെടുത്ത് വെട്ടുന്നു എന്നതും, ലൈംഗിക – അരാജകത്വം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ അവസരങ്ങള്‍ ഏറെയുണ്ട് എന്നതും സത്യമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണമാണ് മാധ്യമ സ്വാതന്ത്ര്യത്തെ ജയിലിലടക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് കേരളാ മുഖ്യമന്ത്രി പറയുന്നു. ഇന്നുള്ള നിയമം എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്നത്തെ കേരളത്തിലെ മുഖ്യനറിയാത്തതുകൊണ്ടല്ല. പോലീസിനെയും ന്യായീകരണ തൊഴിലാളികളേയും ഉപയോഗിച്ച് ഇന്നത്തെ ഇളകിമറയുന്ന അന്തരീക്ഷത്തെ തടുത്തു നിര്‍ത്താന്‍ പറ്റുമോ എന്ന മുഖ്യന്റെ ചെറിയ ബുദ്ധിയാണ് തകര്‍ന്നടിഞ്ഞത്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ലോക കമ്മ്യൂണിസ്റ്റുകളും മാധ്യമ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടോ?

Google NewsAdd Kesari Weekly as a preferred source on Google
കാറല്‍ മാര്‍ക്‌സ്

II
കലാകാരന്മാരേയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളേയും കവികളേയും ഏറ്റവും കൂടുതല്‍ പിഴിഞ്ഞെടുത്തത് ആരാണ്? സ്റ്റാലിനും പോള്‍പോട്ടും ചെഷസ്‌ക്യുവും അരിഞ്ഞുതുള്ളിയ മനുഷ്യര്‍ ചെയ്ത തെറ്റ് എന്തായിരുന്നു? ഇതെഴുതുന്ന ലേഖകനും നോവലിസ്റ്റ് പ്രകാശന്‍ ചുനക്കരങ്ങാടും ഒന്നിച്ച് കഴിഞ്ഞവര്‍ഷം കേരളത്തിലെ കമ്മ്യൂണിസ്റ്റ് തിയറിറ്റീഷ്യനായിരുന്ന എം.ആര്‍.ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. അദ്ദേഹമിപ്പോള്‍ ഒരു കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മനുഷ്യത്വത്തിന്റെ മുഖമുള്ള ഒരു പ്രസ്ഥാനമായി കണ്ടതില്‍ ഖേദിക്കുന്നു എന്നാണ് ഞങ്ങളോട് പറഞ്ഞത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സ്റ്റാലിനിസത്തിന്റെ കൊടുംക്രൂരതയെകുറിച്ച് റഷ്യയില്‍ പുറത്ത് വന്ന പത്തില്‍ കൂടുതല്‍ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ എം.ആര്‍.സിയുടെ കയ്യിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റഷ്യന്‍ ചരിത്രകാരന്‍ മിലോവഞ്ചലാസ് റഷ്യന്‍ ഭാഷയില്‍ എഴുതിയ ‘സ്റ്റാലിന്റെ കാലഘട്ടം’ എന്ന പുസ്തകമാണ്. ”The Era of Joseph Stalin’ എന്നാണി കൃതിയുടെ ഇംഗ്ലീഷിലുള്ള പേര്. എം.ആര്‍.സി. ഇപ്പോഴിത് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കുളക്കോവസ്‌ക്കിയുടെ ‘An Age that shook the world’ എന്ന കൃതിയും, റഷ്യന്‍ കൂട്ടക്കുരുതിയുടെ ആഴവും സ്റ്റാലിന്റെ ഭ്രാന്തമായ മനസ്സും വ്യക്തമാക്കുന്നു. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം സ്റ്റാലിന്റെ വീക്ഷണത്തില്‍ എന്ന ഒരു പുസ്തകം പുറത്തുവന്നാല്‍ ഇന്നത്തെ ‘പുകാസ’ എഴുത്തുകാര്‍ എങ്ങിനെ പ്രതികരിക്കും?

III
സോഷ്യലിസ്റ്റ് റിയലിസം കലയുടേയും സാഹിത്യത്തിന്റേയും ജീവവായുവായി കണ്ട മാര്‍ക്‌സിയന്‍ ചിന്തകന്മാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ വിലയൊന്നും നല്‍കിയില്ല. ”കലാകാരന്മാര്‍ സ്റ്റേറ്റിന്റെ പരിചാരകന്മാര്‍ ആണെന്നും, സോഷ്യലിസത്തിന് വേണ്ടി വാദിക്കേണ്ടവരാണെന്നും” ഉള്ള ഇടുങ്ങിയ ചിന്തയില്‍ നിന്നാണ് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം പിറന്ന് വീണത്.

ADVERTISEMENT

കലാകാരന്മാരെ ചങ്ങലകൊണ്ട് കെട്ടിയിടുന്ന സ്റ്റാലിന്റെ രീതിക്ക് അയവ് വന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്. സാഹിത്യത്തിലെ നിയന്ത്രണങ്ങള്‍ക്ക് വന്ന അയവ് കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രീകരണത്തില്‍ പ്രകടമായി. സമുദായത്തിന്റെ പ്രതിരൂപങ്ങളായും ഭരണത്തിന്റെ കുഴലൂത്തുകാരായിട്ടും മാത്രം കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ പോര എന്ന നിലപാട് സ്റ്റാലിന്റെ മരണശേഷം പ്രകടമായി. കലാസൃഷ്ടിക്ക്, ‘സ്വയംശാസനാധികാരം.’ (Autonomy) കമ്മ്യൂണിസ്റ്റ് ലോകം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ‘ലിബറലൈസേഷന്‍’ റഷ്യയില്‍ വന്നത് സ്റ്റാലിന് ശേഷമാണ്. വ്യക്തിഗതങ്ങളായ വികാരങ്ങളെയും അഭിപ്രായങ്ങളെയും ആവിഷ്‌ക്കരിക്കാതെ കല നിലനില്‍ക്കില്ല. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രീതിയുടെ ശിരസ്സ് തന്നെ ‘ഉത്പാദനബന്ധങ്ങളോട് ചേര്‍ത്ത് വെച്ച് കലയുടെ മൂല്യം അളക്കുക’ എന്നതാണ്. ഭൗതികസമ്പത്തിന്റെ ഉത്പാദനം, കൈമാറ്റം, വിതരണം ഇവയെല്ലാം കലയെ മാര്‍ക്‌സിയന്‍ രീതിയില്‍ വിലയിരുത്തുമ്പോള്‍ പ്രധാനപ്പെട്ട ആശയങ്ങളാണ്. ‘അടിമകളുടെ ഉടമസ്ഥത’ (Slave ownership), ക്യാപ്പിറ്റലിസ്റ്റ് ഉടമസ്ഥത (Capital Ownership), ഫ്യൂഡല്‍ ഉടമസ്ഥത (Feudal Ownership) തുടങ്ങിയ കാര്യങ്ങള്‍ കലയുടേയും സാഹിത്യത്തിന്റേയും മെറിറ്റ് അളക്കുന്ന അളവുകോലായി മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രകാരന്മാര്‍ കാണുന്നു. കലാകാരന് രാഷ്ട്രീയമായ വ്യാപാരം(political function) രാഷ്ട്രീയമായ ശക്യതയും(political potential)ഉണ്ട് എന്ന് മാര്‍ക്‌സിയന്‍ ബുദ്ധിജീവികള്‍ അടിവരയിടുന്നു. കലയെ ‘വിപ്ലവാത്മകം'(revolutionary) എന്ന് വിളിക്കാനാണ് മാര്‍ക്‌സിയന്‍ ബുദ്ധിജീവികള്‍ക്ക് താല്‍പര്യം. കലയും സമൂഹത്തിലെ വര്‍ഗ്ഗവും (social class) തമ്മില്‍ ബന്ധമുണ്ട്. സത്യാത്മകവും പുരോഗമനാത്മകവുമായ കല അടിസ്ഥാന വര്‍ഗ്ഗത്തെയും അവരുടെ സംസ്‌കാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. സാമുദായിക ബന്ധങ്ങള്‍ ചിത്രീകരിക്കാന്‍ റിയിലസമാണ് ആവശ്യമെന്നും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രവിദഗ്ദ്ധര്‍ പറയുന്നു. വര്‍ഗ്ഗസമരത്തിന്റെ അനിവാര്യതയും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍ക്‌സിയന്‍ കലാവീക്ഷണം കാറല്‍ മാര്‍ക്‌സിന്റെ വീക്ഷണവുമായി പൊരുത്തപ്പെടുന്നില്ല.’On literature’ (സാഹിത്യത്തെ കുറിച്ച്) എന്ന വിഖ്യാത ഉപന്യാസത്തില്‍ മാര്‍ക്‌സിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ഷേക്‌സ്പിയറും സോഫോക്ലീസും ഈസ്‌ക്കിലസും ആണ്. ഈ മൂന്ന് വിശ്വസാഹിത്യ നായകന്മാരും വര്‍ഗ്ഗത്തിന്റെയോ അധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെയോ വില അടയാളപ്പെടുത്തുന്ന രചനകള്‍ ചെയ്തവരല്ല. സമൂഹത്തിന്റെ പരന്ന ദൃശ്യം പകര്‍ത്താതെ മനോഹരമായ കാവ്യം ഉണ്ടാകാം എന്ന് 1990ല്‍ ഇ.എം.എസ്സിന് സമ്മതിക്കേണ്ടിവന്നു. കമിറ്റ്‌മെന്റ് സാഹിത്യം മാത്രമേ ഉത്കൃഷ്ടമാകൂ എന്ന വാദത്തില്‍ നിന്ന് കേരളത്തിലെ ഇടതുപക്ഷ വീക്ഷണമുള്ള എഴുത്തുകാര്‍ പിന്‍വാങ്ങി. വിശ്വവിഖ്യാത ചിലിക്കന്‍ കവി നെരൂദ ഇ.എം.എസ്സിന്റേയും പി.ഗോവിന്ദപിള്ളയുടേയും കാഴ്ചപ്പാടില്‍ മാത്രമല്ല ആധ്യാത്മികവാദിയായ നിത്യചൈതന്യയതിയുടേയും ഭാരതീയ കവികളില്‍ എണ്ണപ്പെട്ട ഖാസി നസറുല്‍ ഇസ്‌ലാമിന്റേയും മഹാകവി ജിയുടേയും ഇഷ്ടകവിയായിരുന്നു. മധുരമായ നെരൂദയുടെ അനശ്വര പ്രേമകാവ്യങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നെരൂദയില്‍ സൂപ്പര്‍ഫിഷലായ കമിറ്റ്‌മെന്റും തൊഴിലാളിവര്‍ഗ്ഗ പ്രേമവും അലയടിക്കുന്നില്ല. മഹാകവി ജി.ശങ്കരക്കുറുപ്പ് എഴുതിയ ‘ചരിത്രത്തിന്റെ കിനാവുകള്‍’ എന്ന കവിത ഭാരതത്തിന്റെ വിഭജനം ഉണ്ടാക്കിയ മുറിവുകളെക്കുറിച്ചാണ്. പക്ഷേ ഇതില്‍ ഒരിടത്തും ഉപരിപ്ലവമായി കമിറ്റ്‌മെന്റും മാര്‍ക്‌സിയന്‍ തൊഴിലാളിവര്‍ഗ്ഗ പ്രേമവും തലയുയര്‍ത്തി നില്‍ക്കുന്നില്ല.

”ക്ഷീണമാം ചന്ദ്രക്കല പിന്നെ യും പടിഞ്ഞാറെ
ക്കോണിലെ ചിതറി നിന്ന മുകിലിന്‍ വക്കില്‍കൂടി
നിജമാം പ്രകാശത്തില്‍ രാജ്യത്തെയീഷദ്രക്ത
നിറമാമാതിരിട്ടു നീളവേ തിരിക്കുന്നു.
ഉലകിലെ ഭിത്തിയൊക്കെയും തകര്‍ക്കുവാനു-
ണരും കൊടുങ്കാറ്റിന്‍ സന്ദേശം ശ്രവിക്കാതെ
ഉലകത്തെയൊന്നായി കണ്ടു കൊണ്ടാകാശത്തിലു-
ദയം കൊള്ളും ജ്യോതിര്‍മയരെ ശ്രദ്ധിക്കാതെ.”

ഇതില്‍ കമിറ്റ്‌മെന്റ് ഉണ്ട്, പക്ഷേ അത് ഉപരിപ്ലവമല്ല. ഹിന്ദു-മുസ്ലിം ലഹള, രക്തച്ചൊരിച്ചില്‍, സങ്കുചിതമായ ഭിത്തികളില്‍ ഭൂമി വെട്ടിമുറിക്കല്‍ തുടങ്ങിയവയെല്ലാം കവി ധ്വനിപ്പിക്കുന്നു. ഈശ്വരന്റെ ഐക്യം ഉപഗൂഹനം ചെയ്ത കലയാണ് ശങ്കരക്കുറുപ്പിന്റേത്. ടാഗൂറും ഇക്ബാലും ബഷീറും താരാശങ്കര്‍ ബാനര്‍ജിയും വിപ്ലവം സൃഷ്ടിച്ചത് മനുഷ്യ മനസ്സുകളിലാണ്.

IV
അടിയന്തരാവസ്ഥയും ഓ.വി. വിജയനും


ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ സ്വതന്ത്രമായ ആശയവിനിമയത്തെ തടഞ്ഞു- സ്വാത ന്ത്ര്യം കൈവന്നതിന് ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ കാളരാത്രിയായിരുന്നു അടിയന്തരാവസ്ഥയുടെ ദിനങ്ങള്‍. ‘ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി’ എന്നാണ് പ്രശസ്ത എഴുത്തുകാരന്‍ ഓ.വി. വിജയന്‍ ഈ കാലഘട്ടത്തെ വിശേഷിപ്പിച്ചത്. കിരാതമൗനം (Barbaric SIlence) തളംകെട്ടി നിന്ന ഈ കാലത്ത് ലോക്‌നായക് ജയപ്രകാശ് നാരായണനും അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍കൃഷ്ണ അദ്വാനിയും ജോര്‍ജ് ഫര്‍ണാണ്ടസ്സും മധുലിമായെയും മധു ദന്തവാദെയും സുരേന്ദ്ര മോഹനും അരങ്ങില്‍ ശ്രീധരനും ജയില്‍ മുറിക്ക് അകത്തായി. ഫര്‍ണാണ്ടസ്സിനെ 10 മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ഒറ്റയ്ക്ക് അടിയന്തരാവസ്ഥയോട് പൊരുതുമ്പോള്‍ സി.പി.ഐ ബുദ്ധിജീവികളായ എസ്.എ. ഡാങ്കേയും രാജേശ്വര റാവുവും ഇന്ദ്രജിത്ത് ഗുപ്തയും ഇന്ദിരയ്ക്ക് പൂര്‍ണ്ണ പിന്തുണ കൊടുത്തു. എഴുത്തുകാരും കലാകാരന്മാരും അടിയന്തരാവസ്ഥയെ തൂലികയിലൂടെ നേരിട്ടു. കേരളത്തിലെ നവ ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സച്ചിദാനന്ദനും ബി.രാജീവനും കടമ്മനിട്ടയും ചുള്ളിക്കാടും അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്നു. ദേശാഭിമാനി ബുദ്ധിജീവികളില്‍ ഏറെയും നിശ്ശബ്ദതയുടെ മാളത്തിലേക്ക് പതുക്കെ ഇഴഞ്ഞു കയറി. സോഷ്യലിസ്റ്റ് നേതാവും അടിയന്തരാവസ്ഥകാലത്ത് തീപ്പന്തവുമായിരുന്ന ഫര്‍ണാണ്ടസ് വേഷംമാറി ഇ.എം.എസ്സിനെ കാണാന്‍ വന്നത് അടിയന്തരാവസ്ഥക്കെതിരെ വലിയ സമരപരിപാടിയ്ക്ക് രൂപം നല്‍കാനായിരുന്നു.പക്ഷേ ഇ.എം.എസ്സ് ”പാര്‍ട്ടി ഒരു തീരുമാനവും എടുത്തില്ല” എന്ന നിലപാട് പറഞ്ഞ് ഫര്‍ണാണ്ടസ്സിനെ മടക്കി അയച്ചു.

ഓ.വി. വിജയന്‍ അടിയന്തരാവസ്ഥയുടെ നാളുകളില്‍ സ്വയം ജ്വലിച്ച എഴുത്തുകാരനായിരുന്നു. ‘അരിമ്പാറ’യെന്ന കഥ ഇന്ത്യന്‍ ഭാഷകളില്‍ അടിയന്തരാവസ്ഥക്കെതിരെ എഴുതപ്പെട്ട മികച്ച രചനയായി. കെ.പി. അപ്പനും സച്ചിദാനന്ദനും വിലയിരുത്തിയിരുന്നു. ‘അരിമ്പാറ’ ഏകാധിപത്യത്തിന്റെ പ്രതീകമാണ്. ആദ്യം അത് ഹിംസാത്മക പ്രവണതയില്ലാതെ മനുഷ്യനെ സ്വാധീനിക്കുന്നു. പിന്നീട് വലുതായ് വന്ന് മനുഷ്യനെ കീഴടക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിരൂപാത്മക വ്യാഖ്യാനമാണ് ‘അരിമ്പാറ’യെന്ന കഥ. സര്‍വ്വാധിപത്യത്തിന്റെ നിഷ്ഠൂരതയും ജുഗുപ്‌സയും അതിന്റെ അശ്ലീലതയും വിജയന്‍ തുറന്നു കാണിക്കുന്നു. ‘ധര്‍മ്മപുരാണം’ എന്ന വിഖ്യാത നോവലും, അടിയന്തരാവസ്ഥയുടെ പാരഡിയായി കാണാം. ‘ധര്‍മ്മപുരാണം’ എന്ന വിഖ്യാത മലയാള നോവലിന്റെ പഠനത്തില്‍ കെ.പി. അപ്പന്‍ പറയുന്നതിങ്ങനെയാണ്. ”ഓ.വി. വിജയന്‍ ബുദ്ധിപരമായി ഒരു ജനാധിപത്യവാദിയും, വൈകാരികമായി ഒരു അരാജകവാദിയുമാണ്. ജനാധിപത്യവാദിയുടെ രാഷ്ട്രീയ വിചാരങ്ങളാണ് സമകാലിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള വിജയന്റെ ലേഖനങ്ങള്‍. ആ ലേഖനങ്ങള്‍ രാഷ്ട്രീയ മൂല്യങ്ങളുടെ വിദൂര തുറമുഖങ്ങളെ തേടുന്നു.” (മാറുന്ന മലയാള നോവല്‍ പുറം 50) ഭരണകൂടത്തിന്റേയും പ്രാകൃതമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ജീര്‍ണ്ണതയെ തുറന്നു കാണിക്കുന്നതില്‍ അസാധാരണമായി വിജയിച്ച എഴുത്തുകാരനാണ് ഓ.വി.വിജയന്‍. ചരിത്രത്തിന്റെ നാറുന്ന മുറിപ്പാടുകളെ അശ്ലീലവിശകലനം നടത്തി വായനക്കാരെ ഞെട്ടിക്കുകയാണ് ഓ.വി. വിജയന്‍ ചെയ്തത്. ‘ധര്‍മ്മപുരാണം’ ജനാധിപത്യധ്വംസനത്തിന്റെ കഥയാണ്. അത് സ്റ്റാലിനിസ്റ്റ് റഷ്യയും, പോള്‍പോട്ടിന്റെ കംപൂച്ച്യയും ആകാം. ഇന്ദിരയുടെ അടിയന്തരാവസ്ഥയും ഈ നോവല്‍ ജുഗുപ്‌സാവഹമായി വിശകലനം ചെയ്യുന്നു. ദേശീയ പതാകകൊണ്ട് കോണകമുടുക്കുന്ന പ്രജാപതി, ചെങ്കൊടികൊണ്ട് ലിംഗം മൂടുന്ന മഹാമാന്ത്രികന്‍, വസന്തത്തിന്റെ ഇടിമുഴക്കം കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ അങ്ങിനെ കോമാളികളുടെ ഒരു ഘോഷയാത്രതന്നെ ഈ കൃതിയില്‍ കാണാം. ഇടതുപക്ഷ വീക്ഷണമുള്ള ഓ.വി. വിജയനെ ഞെട്ടിച്ചത് സ്റ്റാലിനിസ്റ്റ് കൊടും ക്രൂരതയാണെന്ന് അദ്ദേഹം അനേകം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആധ്യാത്മിക തീരങ്ങള്‍ തേടിയ വിപ്ലവകാരികളില്‍ ഒരാളായിരുന്നു അരബിന്ദോ. അലക്‌സാണ്ടര്‍ സോള്‍ഷനിറ്റ്‌സന്‍ എഴുതിയ’one day in the life of Ivan denisovitch’ (ഇവാന്‍ ഡെനി സോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം) സ്റ്റാലിനിസത്തിന്റെ ഭീകരഭരണത്തിന്റേയും എതിര്‍ശബ്ദം അമര്‍ച്ച ചെയ്യലിന്റേയും ചരിത്രം തുറന്നു കാണിക്കുന്ന ഉജ്ജ്വല കലാസൃഷ്ടിയാണ്. പസ്റ്റര്‍ നാക്കിന്റെ ‘ഡോക്ട ശിവാഗോ’ എന്ന വിഖ്യാത നോവല്‍ പ്രസിദ്ധീകരിക്കാന്‍ സ്റ്റാലിനിസ്റ്റ് റഷ്യ അനുവദിച്ചിരുന്നില്ല. പക്ഷേ സോള്‍ഷനറ്റ്‌സന്റെ കൃതികള്‍ പബ്ലിഷ് ചെയ്യാന്‍ സ്റ്റാലിന്റെ പിന്‍ഗാമിയായ ക്രൂഷ്‌ചേവ് അനുവാദം നല്‍കി. സ്റ്റാലിന്‍ യുഗത്തിലെ മൂല്യങ്ങളായ മാനുഷിക വൈപരീത്യങ്ങളും അവയെക്കുറിച്ചുള്ള ഒരു കലാകാരന്റെ ഉത്കണ്ഠകളുമാണ് ഈ കൃതിയില്‍ സോള്‍ഷനിറ്റ്‌സണ്‍ വരച്ചിടുന്നത്. മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ ശക്തികള്‍ക്ക് സാധാരണയായി സഹിക്കുവാന്‍ സാധിക്കാത്ത പരിതഃസ്ഥിതികളില്‍ വളര്‍ന്ന് വന്ന ഒരു സമുദായത്തിലെ പരസഹസ്രം മനുഷ്യരുടെ ഉള്ളുരുക്കം ഈ കൃതി അനാവരണം ചെയ്യുന്നു. മനുഷ്യാവസ്ഥയുടെ ശോകാത്മകമായ അവസ്ഥ ഈ കൃതിയുടെ ഓരോ വരികളിലും കണ്ടെത്താന്‍ കഴിയും. അത്രകണ്ട് നരകതുല്യമായ ഒരു ജീവിതമാണ് സോള്‍ഷനിറ്റ്‌സണ്‍ സൈബീരിയന്‍ തടങ്കല്‍ പാളയത്തില്‍ നയിച്ചത്. ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങിയ പതിനായിരക്കണക്കിന് മനുഷ്യര്‍ സൈബീരിയന്‍ ജയിലറകളില്‍ തണുത്ത് വിറച്ച് മരിക്കുന്നത് സോള്‍ഷനിറ്റ്‌സണ്‍ കണ്ടു. ഈ കഥയിലെ നായകന്‍ ഡെനിസോവിച്ച് സുക്കോവ് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പക്ഷെ സ്റ്റാലിന്റെ കൊടും ഭീകരതയെക്കുറിച്ച് തന്റെ സുഹൃത്തിനെഴുതിയ ഒരു കത്ത് സെന്‍സര്‍ ചെയ്തതാണ് ഡെനിസോവിച്ചിന് വിനയായത്. ‘കാന്‍സര്‍ വാര്‍ഡ്’ എന്ന വിഖ്യാത നോവലും റഷ്യന്‍ കാരാഗ്രഹങ്ങളും സൈബീരിയന്‍ തടങ്കല്‍ പാളയങ്ങളും നിറഞ്ഞതാണ്. കാന്‍സര്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ തന്റെ രോഗാതുരമായ മനസ്സ് ഓര്‍ത്തെടുക്കുന്നത് സ്റ്റാലിന്‍ സൃഷ്ടിച്ച ഭീതിപരത്തിയ ദിനങ്ങളാണ്.

സോള്‍ഷനിറ്റ്‌സണ്‍

ലാറ്റിനമേരിക്കന്‍ വിപ്ലവ നോവലുകള്‍
ആധുനിക ലാറ്റിനമേരിക്കന്‍ നോവലുകളെ ഈനൂറ്റാണ്ടിലെ മികച്ച കമിറ്റ്‌മെന്റ് നോവലുകളെന്നും, മികച്ച വിപ്ലവ നോവലുകളെന്നും കേരളത്തിലെ ‘ദേശാഭിമാനി’ ബുദ്ധിജീവികളായ കെ.ഇ.എന്‍ കുഞ്ഞഹമ്മദും അന്തരിച്ച പി.ഗോവിന്ദപിള്ളയും പി.കെ.പോക്കറും വിലയിരുത്തിയിരുന്നു. ജോര്‍ജ് ലൂയീസ് ബോര്‍ഹസ് (Jorge Luis Borges), അലഹോ കാര്‍പെന്റിയര്‍ (Alejo carpentier), റുള്‍ഫോ (Rulfo), ജൂലിയാ കോര്‍ട്ടസാര്‍ (Julio cortazar), വെര്‍ഗാസ് ലോസ (vargas losa) തുടങ്ങിയ വിശ്വസാഹിത്യനായകന്മാര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായോ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ ബന്ധമില്ല. പക്ഷേ ഈ എഴുത്തുകാര്‍ കമിറ്റ്‌മെന്റ് കലാപരമായി അവതരിപ്പിച്ചവരാണ്. എം. സുകുമാരനും പട്ടത്തുവിളയും മനുഷ്യന്റെ വിഹ്വലതകള്‍ ഇടതുപക്ഷ സ്വഭാവത്തോടെ അവതരിപ്പിച്ചപ്പോള്‍ അവരുടെ രചനകളുടെ ആഴങ്ങള്‍ തേടാന്‍ തയ്യാറാകാത്ത ഇടതുപക്ഷം ഗാര്‍സിയാ മാര്‍കേസിന് പിറകെ പോകുന്നത് ശുദ്ധമണ്ടത്തരമാണ്. കമിറ്റ്‌മെന്റ് സാഹിത്യം ചെറുകാടിന്റെ കലാപസാഹിത്യമല്ല എന്ന് ലാറ്റിനമേരിക്കന്‍ കൃതികള്‍ കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളെ പഠിപ്പിച്ചു. പ്രശസ്ത നവീന നിരൂപകന്‍ വി.രാജകൃഷ്ണന്‍ പറയുന്നതിങ്ങനെയാണ്: ”ഇന്ന് ലോകത്തുണ്ടാവുന്ന എണ്ണം പറഞ്ഞ പല രാഷ്ട്രീയ നോവലുകളും സ്പാനിഷ് ഭാഷയില്‍ എഴുതപ്പെടുന്നവയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കേന്ദ്ര പ്രമേയമായി മാറുന്ന നോവലുകള്‍ സാമൂഹ്യ വ്യവസ്ഥിതിയിലെ അനീതികള്‍ തുറന്നു കാട്ടുന്നതിലൂടെ രാഷ്ട്രീയമായ തിരഞ്ഞെടുപ്പിലേക്ക് വിരല്‍ ചൂണ്ടുന്നു.” വൈവിദ്ധ്യമേറിയ ലാറ്റിനമേരിക്കന്‍ നോവലുകള്‍ മാജിക്കല്‍ റിയലിസത്തിന്റെ ഫ്രെയിമോടെ സങ്കീര്‍ണമായ ആവിഷ്‌ക്കരണ മാധ്യമമായി വളര്‍ന്നു. ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്ന അലൗകികമായ മാന്ത്രിക അന്തരീക്ഷം നിലനില്‍ക്കുന്ന ലാറ്റിനമേരിക്കന്‍ കഥകളും നോവലുകളും നീറുന്ന സാമൂഹ്യവ്യവസ്ഥ യാഥാര്‍ത്ഥ്യത്തിനും സ്വപ്‌നത്തിനും ഇടയിലൂടെ കടന്ന് പോകുന്ന ഒരു ശൈലിയിലാണ് അവതരിപ്പിക്കുന്നത്. ഭ്രമകല്‍പനകളുടെ അറ്റം കാണാത്ത തുരുത്തുകളാണ് ഈ കൃതികള്‍ക്ക് ലോകമെമ്പാടും വലിയ തോതില്‍ വായനക്കാരെ ഉണ്ടാക്കിക്കൊടുത്തത്. മലയാളത്തില്‍ സേതുവിന്റെ ‘പാണ്ഡവപുരം’ സക്കറിയായുടേയും പുനത്തിലിന്റേയും ഓ.വി. വിജയന്റേയും പി.പത്മരാജന്റേയും കഥ മാജിക്കല്‍ റിയലിസം പരീക്ഷിച്ചത് കാണാം. ഇന്നത്തെ കഥകളില്‍ സന്തോഷ് ഏച്ചിക്കാനവും ഇടവാ ഷുക്കൂറും എം.രാജീവ് കുമാറും അബു ഇരിങ്ങാട്ടിരിയും രഘുനാഥ് പലേരിയും യു.കെ.കുമാരനും ആന്തരിക ശില്‍പത്തില്‍ വിസ്മയം തൊട്ടുണര്‍ത്തുന്ന ഫാന്റസികള്‍ നിര്‍മ്മിക്കുന്നു.

Share2TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies