”അണുധൂളിപ്രസരത്തിന്‍
അവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ
പൂര്‍വപുണ്യത്തിന്റെ കയങ്ങളില്‍”
(ആറ്റൂര്‍രവിവര്‍മ)
പി. നാരായണക്കുറുപ്പ് സാറിനെ ഓര്‍മ്മിക്കുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന വരികളാണിവ. പ്രതിഭാശാലിയായ കവി, കരുത്തുറ്റ നിരൂപകന്‍, സമര്‍ത്ഥനായ വിവര്‍ത്തകന്‍, ദൃഢമനസ്‌കനായ സാംസ്‌കാരിക നായകന്‍, ഉജ്ജ്വലവാഗ്മി, കുശലനായ സംഘാടകന്‍, രംഗകലകളുടെ മര്‍മ്മമറിഞ്ഞ സഹൃദയന്‍, ബഹുഭാഷാപണ്ഡിതന്‍, വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേര്‍രൂപം – പി. നാരായണക്കുറുപ്പിന് ഈ വിശേഷണങ്ങളെല്ലാം പൂര്‍ണമായും യോജിക്കും. മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനല്പമായ സംഭാവനകളര്‍പ്പിച്ച ഈ മഹാപുരുഷനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമാദരിക്കേണ്ടത് സാംസ്‌കാരിക ലോകത്തിന്റെ കടമയാണ്. ദേശീയമായ സാംസ്‌കാരിക വീക്ഷണത്തിന്റെ ഉള്ളുറപ്പ് പി.നാരായണക്കുറുപ്പിന്റെ ബഹുമുഖമാനങ്ങളുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഘനകേന്ദ്രമായി വര്‍ത്തിക്കുന്നു. വളഞ്ഞവഴിയിലൂടെ കരഗതമായ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരുടെ ഗണത്തിലല്ല പി.നാരായണക്കുറുപ്പിന്റെ സ്ഥാനം. അടിയുറച്ച ദേശഭക്തിയുടെ പൊന്‍വെളിച്ചം പ്രസരിപ്പിച്ച മഹാന്മാരായ എഴുത്തുകാരുടെ നിരയിലാണ് മലയാളം അദ്ദേഹത്തെ ആദരപൂര്‍വം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭരണകൂടങ്ങള്‍ വലിച്ചെറിയുന്ന എല്ലിന്‍കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടികൂടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുവാനാണ് അദ്ദേഹമെന്നും താത്പര്യപ്പെട്ടത്. ദേശവിരുദ്ധമായ ആശയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ ഈ സാരസ്വതോപാസകന്റെ അക്ഷരപ്രപഞ്ചത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
ശതാഭിഷിക്തനായ പി. നാരായണക്കുറുപ്പ്
ജനനം 1943 ല്‍ ഹരിപ്പാട്ട്. എം.എ. (ഇംഗ്ലീഷ്). കേന്ദ്രഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും (ദല്‍ഹി) കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. തപസ്യ കലാസാഹിത്യവേദി, ഭോപ്പാലിലെ ഭാരത്ഭവന്‍, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തപസ്യയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോള്‍ രക്ഷാധികാരി. അമൃതകീര്‍ത്തിപുരസ്‌കാരം, ഓടക്കുഴല്‍പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (കവിതയ്ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, വള്ളത്തോള്‍ സാഹിത്യസമിതി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, ഷാര്‍ജ മലയാളി പുരസ്‌കാരം, എസ്.ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട് പി. നാരായണക്കുറുപ്പ്.
അസ്ത്രമാല്യം, കുറും കവിതയും നെടും കവിതയും, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തുകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, കിംപ്യൂട്ടര്‍, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം(ഖണ്ഡകാവ്യം), വാക്കിലെ ശകുന്തള, കപോതപുഷ്പം, ഞാന്‍ എന്ന രണ്ട്, കേള്‍ക്കാത്ത ഗാനം, ദശപുഷ്പം (തിരഞ്ഞെടുത്ത കവിതകള്‍), ചൂതയ്യന്റെ ദുരന്തപുരാണം തുടങ്ങിയ കാവ്യസമാഹാരങ്ങളുടെ കര്‍ത്താവ്. ഉണ്ണായിവാരിയര്‍ (ജീവചരിത്രം-ഇംഗ്ലീഷ്), കവിയും കവിതയും, കവിയും കവിതയും കുറേക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും, മലയാള വൃത്തപഠനം, തനതു കവിത തനതു നാടകം, കവിതയിലെ റിയലിസം, തിരനോട്ടം, വിമര്‍ശവിചാരം എന്നിവയാണ് അദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥങ്ങള്‍. വിവേകാനന്ദന്‍ (ജീവചരിത്രം), ആറ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍, ഗെഫേയുടെ ഫൗസറ്റ്, വേദങ്ങളിലെ രാഷ്ട്രഗീതം, ഗാന്ധിജിയും ക്രിസ്തുമതവും (പഠനങ്ങള്‍), കടലാസ്സു കപ്പല്‍, വിക്കരനും ചക്കരനും, തേനീച്ചക്കൂട്, കോലപ്പന്‍ പാണ്ടിത്തട്ടാന്‍, പണ്ടു പണ്ട് (കഥകള്‍), ഷേക്‌സ്പിയര്‍ കഥകള്‍, കരിമല കഴിഞ്ഞോ ?, സമ്പൂര്‍ണ്ണവിപ്ലവത്തിലേക്ക്, അരബിന്ദോ ലേഖനങ്ങള്‍, ഈശ്വരന്റെ സ്വന്തം നാട്, ബ്ലാക്മണി തുടങ്ങി ഒട്ടേറെ കൃതികളും പി നാരായണക്കുറുപ്പിന്റേതായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്.
വിജയലക്ഷ്മിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. മക്കള്‍: ഡോ. വൃന്ദ ജയകുമാര്‍, കെ.എന്‍.വിജു, വിവേക് നാരായണന്‍ താമസം: തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിരാനഗറില്‍
കവിതയുടെ നേര്‍വഴികള്‍
സാമൂഹ്യവിമര്‍ശനത്തിന്റെ ഉത്തമമാധ്യമമെന്ന നിലയില്‍ കവിതയെ സക്രിയമായും സാര്‍ത്ഥകമായും സര്‍ഗാത്മകമായും ഉപയോഗപ്പെടുത്തിയ കവിയെന്ന നിലയിലാണ് സഹൃദയലോകം പി.നാരായണക്കുറുപ്പിനെ അംഗീകരിക്കുന്നതും അടയാളപ്പെടുത്തുന്നതും. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പി.നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തെ ഇതുവരെ മലയാളവിമര്‍ശനം നോക്കിക്കണ്ടിട്ടില്ല എന്നതാണ് ഖേദകരമായ യാഥാര്‍ത്ഥ്യം. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി മലയാളകാവ്യലോകത്ത് നിസ്തന്ദ്രം വ്യാപരിച്ചുവരുന്ന പ്രതിഭാധനനായ ഈ കവിയെ വേണ്ടവിധം വിലയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മലയാളകവിതക്ക് അലഘുവായ സംഭാവനകളര്‍പ്പിച്ച കവിയാണ് പി.നാരായണക്കുറുപ്പ്. മറുനാടന്‍മലയാളിയായി ഡല്‍ഹിയില്‍ ജീവിതം നയിച്ച കാലഘട്ടത്തിലാണ് സാഹിത്യരംഗത്ത് അദ്ദേഹം സജീവമായി ഇടപെട്ടു തുടങ്ങിയത്. അക്കാലത്ത് രാജ്യതലസ്ഥാനത്തെ സമ്പന്നമാക്കിയ സൗഹൃദകൂട്ടായ്മയാണ് നാരായണക്കുറുപ്പിലെ സാഹിത്യകാരനെ ശരിയായി കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. ആംഗലേയസാഹിത്യത്തില്‍ സാമാന്യത്തിലധികം അവഗാഹം നേടിയെടുത്ത കവി അതുവഴി സംലബ്ധമായ പുതിയ കാവ്യബോധത്തെ മലയാള കാവ്യപ്രപഞ്ചത്തിലേക്ക് കടത്തിവിടാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക് അക്കാലത്തു തന്നെ തുടക്കമിടുകയുണ്ടായി. പാരമ്പര്യത്തിന്റെ ഉള്ളുണര്‍വ്വുകളെ യഥാര്‍ഹം സ്വാംശീകരിച്ചു കൊണ്ട് തന്നെ കവിതയില്‍ പുതിയൊരു വഴി വെട്ടിത്തുറക്കാനുള്ള പരിശ്രമത്തിലാണ് മുഖ്യമായും അന്നദ്ദേഹം ആണ്ടുമുഴുകിയത്. ആധുനികമലയാളകവിതക്ക് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിക്കുവാന്‍ മുന്‍കയ്യെടുത്ത എന്‍.വി കൃഷ്ണവാര്യരുടെ നിര്‍ലോഭമായ പ്രോത്സാഹനം പി.നാരായണക്കുറുപ്പിന് തുടര്‍ന്ന് അക്കാലത്ത് ലഭിക്കുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അദ്ദേഹത്തിന്റെ കവിതകള്‍ വെളിച്ചം കണ്ടുതുടങ്ങി എന്നതായിരുന്നു അതിന്റെ സത്ഫലം. പാരമ്പര്യത്തിന്റെ മണ്ണില്‍ വേരൂന്നി നില്‍ക്കുകയും ആധുനിക ജീവിതത്തെ അതിന്റെ സമഗ്രസങ്കീര്‍ണ്ണതകളോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒന്നാന്തരം കവിതകളാണ് പി.നാരായണക്കുറുപ്പ് അക്കാലയളവില്‍ എഴുതി വന്നത്. അനുകരണത്തിന്റെയോ കൃത്രിമതയുടെയോ കറപുരളാത്ത കവിതകളെന്ന നിലയില്‍ അവ ആധുനികമലയാളകവിതക്ക് പുതിയമുഖമാണ് സമ്മാനിച്ചത്. ഭാവുകത്വനവീകരണത്തിന് എന്നും സന്നദ്ധത കാട്ടിയ കവിയെന്ന നിലയിലും പി.നാരായണക്കുറുപ്പ് സമാദരണീയനാണ്. കാവ്യഭാഷയിലും പ്രമേയസ്വീകരണത്തിലും ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്താന്‍ ഔത്സുക്യം കാട്ടിയ കവികള്‍ നമുക്കധികമില്ലെന്ന് തന്നെ പറയാം.
ആധുനികജീവിതത്തിന്റെ അനിവാര്യഘടകങ്ങളായി മാറിത്തീര്‍ന്ന പൊള്ളത്തരങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും കപടനാട്യങ്ങളുടെയും ഉള്ളുകീറി പരിശോധിക്കുന്നതില്‍ എന്തെന്നില്ലാത്ത താല്പര്യം പ്രകടിപ്പിച്ചു പോരുന്ന കവിയാണ് പി.നാരായണക്കുറുപ്പ്. കുഞ്ചന്‍നമ്പ്യാരുടെയും സഞ്ജയന്റെയും മാധവ്ജിയുടെയും എന്‍.വി.കൃഷ്ണവാര്യരുടെയും അയ്യപ്പപ്പണിക്കരുടെയും വഴിത്താരയിലാണ് അദ്ദേഹത്തിന്റെയും നില്‍പ്പ്. ആധുനിക മാനവന്റെ പൊയ്മുഖങ്ങളെ മാത്രമല്ല, ആത്മീയദാരിദ്ര്യത്തെക്കൂടി തുറന്ന് കാട്ടുന്നുണ്ട് മലയാളത്തിലെ ഈ മുതിര്‍ന്ന കവി. ആസ്വാദകസമൂഹത്തെ ഇക്കിളിപ്പെടുത്തുവാനോ കോരിത്തരിപ്പിക്കുവാനോ അല്ല, ഞെട്ടിയുണര്‍ത്താനാണ് പി.നാരായണക്കുറുപ്പിന് ഉത്സാഹം. അതേ സമയം അനീതികളോടും കപടചിന്താഗതികളോടും തനിക്കുള്ള കടുത്ത അസഹിഷ്ണുത മുദ്രാവാക്യരൂപത്തിലുള്ള ക്രോധഗാഥകളായോ പടപ്പാട്ടുകളായോ പ്രകാശിപ്പിക്കുന്നതിനദ്ദേഹത്തിന് ഒട്ടുമേ താല്പര്യമില്ലതാനും. അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പോലും അതിന്റെ തീക്ഷ്ണതയൊട്ടും ചോരാതെ തന്നെ ഹാസ്യകഷായത്തില്‍ മുക്കി രൂപം മാറ്റിയവതരിപ്പിക്കുന്നതില്‍ ഈ കവി കാട്ടുന്ന അന്യാദൃശമായ വൈഭവം എടുത്തു പറയേണ്ടതു തന്നെ. വിളഞ്ഞ നര്‍മ്മത്തിന്റെയും കറയറ്റ ആക്ഷേപഹാസ്യത്തിന്റെയും വിചിത്രമായ പദച്ചേരുവകളിലൂടെയാണ് തന്റെ കവിതകളദ്ദേഹം പടുത്തുയര്‍ത്തുന്നത്.
സമകാലികലോകം കടുത്ത അന്തഃസാരശൂന്യതയിലേക്ക് നിപതിക്കുന്നതിലുള്ള ധാര്‍മ്മികമായ അസ്വാസ്ഥ്യമാണ് ആക്ഷേപഹാസ്യപ്രധാനമായ ഈ രചനാശൈലിയുടെ അകക്കാമ്പായി വര്‍ത്തിക്കുന്നത്. വ്യതിരിക്തമായ ഈ രചനാമാര്‍ഗ്ഗത്തിന്റെ മര്‍മ്മം യഥാവിധി ഗ്രഹിക്കണമെങ്കില്‍ നിശ്ചയമായും നാം നമ്മുടെ പാരമ്പര്യകവിതയുടെ ആക്ഷേപഹാസ്യമുഖത്തെക്കുറിച്ച് ശരിയായ അവബോധം ആര്‍ജ്ജിച്ചിരിക്കണം.
പാരമ്പര്യത്തിന്റെ ഈടുവെയ്പുകളെ ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെ ആത്മസാത്കരിക്കുന്നു എന്നതാണ് പി.നാരായണക്കുറുപ്പിന്റെ കവിതകളുടെ മുഖ്യസവിശേഷത. ഈ പാരമ്പര്യബോധം കാലാനുസാരിയായ നവീകരണത്തെ തടുത്തുനിര്‍ത്തുന്ന യാഥാസ്ഥിതികചിന്തയായി ഒരിക്കലും കടന്നുവരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. വേദോപനിഷത്തുക്കളും ഇതിഹാസപുരണാദികളുമുള്‍പ്പെടുന്ന സനാതന സംസ്‌കൃതിയില്‍ നിന്ന് ഉറവപൊട്ടി വരുന്ന പാരമ്പര്യബോധമാണ് നാരായണക്കുറുപ്പിന് പഥ്യം. ആത്മവിദ്യയുടെ നാടായ ഭാരതം ലോകത്തിന് സമ്മാനിച്ച ഹിതകരമായ ഒരു സാംസ്‌കാരിക വീക്ഷണമുണ്ടല്ലോ. പാരസ്പര്യത്തിന്റെ പൊന്‍നൂലുകളാല്‍ ഇഴപാകിയ ഈ സൗമ്യോദാരവീക്ഷണമത്രേ പി.നാരായണക്കുറുപ്പിന്റെ കവിതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ആര്‍ഷമായ സങ്കല്‍പങ്ങളും കാവ്യബിംബങ്ങളും സമകാലിക ജീവിതവ്യാഖ്യാനങ്ങള്‍ക്ക് പര്യാപ്തമാം വിധം സൂക്ഷ്മമായി കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ നാരായണക്കുറുപ്പ് ദീക്ഷിച്ച പാകശാലിത്വം എടുത്തു പറഞ്ഞഭിനന്ദിക്കേണ്ടതാണ്.
കാല്പനികകവികള്‍ പ്രായേണ എടുത്തണിയുന്ന രോമാഞ്ചക്കുപ്പായങ്ങളോട് ഇടശ്ശേരിയുടെയും എന്‍.വി.കൃഷ്ണവാര്യരുടെയും പാത പിന്തുടരുന്നത് കൊണ്ടാവണം ഈ കവിക്ക് തെല്ലും പ്രതിപത്തിയില്ല. അതുകൊണ്ടുതന്നെ ലോലവും മൃദുലവുമായ ഭാവങ്ങള്‍ക്ക് അത്രയൊന്നും ഇടം കിട്ടുന്നില്ല നാരായണക്കുറുപ്പിന്റെ കവിതകളില്‍. ക്ലാസിക് കരുത്തുള്ള കവിതകളാണ് അദ്ദേഹത്തിന്റെ കാല്പനികകവിതകള്‍ പോലും. ചിരന്തനമൂല്യങ്ങളെക്കുറിച്ച് ശരിയായ വീക്ഷണം പങ്കിടുമ്പോള്‍ തന്നെ പി.നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചം സമകാലികജീവിതത്തെ അഭിമുഖീകരിക്കുന്നതില്‍ തെല്ലും സങ്കോചം കാട്ടുന്നില്ല. വ്യഷ്ടിജീവിതത്തെ സമഷ്ടിജീവിതവുമായി അന്വയിച്ച് കാണാനും വ്യാഖ്യാനിക്കാനും അതിലൂടെ കവിതയുടെ സാമൂഹികവും വൈയക്തികവുമായ ഉള്ളടക്കത്തെ സജ്ജമാക്കേണ്ടതെങ്ങനെയാണെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ആധുനിക കവിതയുടെ വിശാലഗോത്രത്തിലെ ഒരു കണ്ണിയായി നിലകൊള്ളുമ്പോള്‍തന്നെ അസ്തിത്വവിഷാദത്തിന്റെ ലാഞ്ഛനയോ വൈയകതിബോധത്തിന്റെ സാന്നിദ്ധ്യമോ സംശയഗ്രസ്തതയുടെ ഇരുളിമയോ സര്‍വവിനാശബോധത്തിന്റെ തീക്ഷ്ണതയോ പി.നാരായണക്കുറുപ്പിന്റെ കവിതകളില്‍ കണ്ടെത്താനാവില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പാരമ്പര്യനിരാസം ഇദന്താന്വേഷണപ്രധാനമായ കവിതക്ക് അവശ്യഘടകമാണെന്ന വിശ്വാസം തിരുത്തിക്കുറിക്കാന്‍ നാരായണക്കുറുപ്പിന് സാധിച്ചത് തന്നെ ഈ സവിശേഷമനോഭാവത്തിന്റെ ഉള്‍ക്കരുത്തുകൊണ്ടാണ്.
പി.നാരായണക്കുറുപ്പിന്റെ കാവ്യഭാഷയെക്കുറിച്ച് ചില വസ്തുതകള്‍ ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ഭാവാനുരോധവും വൈവിധ്യസമ്പന്നവുമായ കാവ്യഭാഷ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഇതരഭിന്നമായ വ്യക്തിത്വം പകര്‍ന്നേകുന്നതില്‍ നിര്‍ണായകമായപങ്കാണ് വഹിച്ചുവരുന്നത്. അനനുകരണീയമായ ഒരു മൗലികകാവ്യഭാഷാക്രമം തന്നെ പി.നാരായണക്കുറുപ്പ് മലയാളകവിതക്ക് സമ്മാനിച്ചിട്ടുണ്ട്. അത് ഒരേസമയം പാരമ്പര്യബദ്ധവും പാരമ്പര്യത്തിന്റെ സൂക്ഷ്മവികാസവുമായി നമുക്കനുഭവപ്പെടുന്നു. കാവ്യഭാഷയെക്കുറിച്ച് നാം വച്ചു പുലര്‍ത്തിപ്പോരുന്ന അഭിജാതവും കുലീനവും ആഢ്യമ്മന്യതാപ്രധാനവുമായ യാഥാസ്ഥിതികസങ്കല്പങ്ങളെ പലപ്പോഴും നാരായണക്കുറുപ്പിന്റെ കാവ്യഭാഷ അട്ടിമറിക്കുന്നതായും കാണാം. വിചിത്രമായ പദച്ചേരുവകള്‍ യഥേഷ്ടം ഈ കവിതകളില്‍ കണ്ടെത്താനാവും. പാരമ്പര്യചിഹ്നങ്ങളെയും വാഗ്‌സംയുക്തങ്ങളെയും ആധുനിക ജീവിതപരിസരത്തിന്റെയും സാംസ്‌കാരികജീവിതവീക്ഷണത്തിന്റെയും തട്ടകത്തിലേക്ക് സമര്‍ത്ഥമായി സന്നിവേശിപ്പിക്കുവാന്‍ തികച്ചും പര്യാപ്തമത്രേ അദ്ദേഹത്തിന്റെ കാവ്യഭാഷ. സംസ്‌കൃതഭാഷയുടെ ചടുലതയെന്താണെന്ന് ബോധ്യപ്പെടുത്തുന്ന പദക്കൂട്ടുകളും നാടന്‍വീര്യത്തിന്റെ വെളിച്ചം പ്രസരിക്കുന്ന ശൈലീപ്രയോഗങ്ങളുമിടകലര്‍ന്ന ഈ കാവ്യഭാഷ ഇടശ്ശേരിയുടെയും എന്‍.വി.കൃഷ്ണവാര്യരുടെയും കാവ്യഭാഷയെ അനുസ്മരിപ്പിക്കുന്നുണ്ട് എന്നുകൂടി ഇവിടെ സൂചിപ്പിക്കട്ടെ. നാരായണക്കുറുപ്പിന്റെ ആദ്യകാലരചനകളില്‍ പ്രകടമായ കാവ്യഭാഷക്ക് ഇംഗ്ലീഷ്‌കവിതകളോടായിരുന്നു കൂടുതലടുപ്പം. പിന്നീട് ഈ സ്വാധീനത നേര്‍ത്ത് നേര്‍ത്ത് വരുന്നത് കാണാനാവും. എന്നാല്‍ ഭാവതലത്തില്‍ അന്നുമിന്നും നാരായണക്കുറുപ്പിന്റെ കവിതകള്‍ക്ക് ഭാരതീയ കാവ്യപാരമ്പര്യത്തോടാണ് ആധര്‍മണ്യം.
കവിതയില്‍ വൃത്തത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇത്രമാത്രം ആഴത്തിലറിവു നേടിയെടുത്ത ആധുനികകവികള്‍ നമുക്കധികമില്ല. വൃത്തനിരാസം ആധുനികകവിതയുടെ നിയാമഘടകമാണെന്ന് ഇടക്കാലത്ത് ശക്തിപ്പെട്ട പൊതുധാരണയെ കിഴുക്കിയിരുത്താന്‍ എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു ഈ കവി. വൃത്തമൊപ്പിച്ചെഴുതിയാല്‍ കവിതയാകുമെന്ന പഴഞ്ചന്‍വിശ്വാസത്തോടും മുക്തചന്ദസ്സിലെഴുതപ്പെടുന്നത് മാത്രമേ കവിതയാവൂ എന്ന തലംതിരിഞ്ഞ ചിന്താഗതിയോടും ഒരുപോലെ വിയോജിപ്പ് രേഖപ്പെടുത്താനാണ് അദ്ദേഹത്തിന് താല്‍പര്യം. വൃത്തബദ്ധമായ കവിതകളാണ് ഏറിയകൂറും പി.നാരായണക്കുറുപ്പ് എഴുതിയിട്ടുള്ളത് എന്നുകൂടി ഇവിടെ സൂചിപ്പിക്കട്ടെ. സംസ്‌കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും സമര്‍ത്ഥമായി കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഇതിനകം തന്നെ അദ്ദേഹം സഹൃദയരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃത വൃത്തപാരമ്പര്യത്തെ അറിഞ്ഞാദരിക്കുന്നത് കവിതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് പി.നാരായണക്കുറുപ്പിന്റെ പക്ഷം.വൃത്തഘടനയില്‍ തനിക്ക് ഉചിതമെന്നുതോന്നുന്ന പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താനും നാരായണക്കുറുപ്പിന് തെല്ലും മടിയില്ലെന്ന് കാണാനാവും.
നാരായണക്കുറുപ്പിന്റെ കവിതകളില്‍ തെളിയുന്ന വിഷയങ്ങളെന്തെല്ലാമാണെന്നും അത്തരം വിഷയങ്ങളെ എപ്രകാരമാണ് ആവിഷ്‌കരിക്കുന്നതെന്നുമുള്ള ചോദ്യം ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. പൊതുമണ്ഡലത്തെ മലീമസമാക്കുന്നതെന്തും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ രചനകളില്‍ എന്ന വസ്തുത നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
സാമൂഹികവിമര്‍ശനത്തിന് പ്രാധാന്യമേകിയുള്ള ആക്ഷേപഹാസ്യ കവനങ്ങളാണ് പി.നാരായണക്കുറുപ്പിന്റെ തൂലികയില്‍ നിന്ന് കൂടുതലായി പിറവി കൊണ്ടിട്ടുള്ളത്. അത്തരം കവിതകളെഴുതുമ്പോഴും നാരായണക്കുറുപ്പിന്റെ കവിതയുടെ ആത്മാവായി നിലകൊണ്ടത് ആദ്ധ്യാത്മികതയാണെന്ന് കാണാന്‍ കഴിയും. ആക്ഷേപഹാസ്യശൈലിയെയും ആദ്ധ്യാത്മികനിരീക്ഷണത്തെയും ഇത്രത്തോളം പൊരുത്തപ്പെടുത്തി അവതരിപ്പിച്ച കവികളും നമുക്കധികമില്ല. ഹാസ്യരസാവിഷ്‌കാരത്തിലാണ് പി.നാരായണക്കുറുപ്പിന്റെ സിദ്ധി മുഴുവനായും പ്രകടമാവുന്നത്. ‘പല്ല്’ എന്ന കവിതയില്‍ ദന്തിസ്റ്റുകള്‍ക്കും വൃദ്ധന്മാര്‍ക്കും വരെ അജ്ഞാതമായ രഹസ്യം പല്ലുമുളയ്ക്കാതെ കുഞ്ഞിനറിയാമെന്ന സത്യം ഹാസ്യരസത്തില്‍ ചാലിച്ചാണ് കവിയാവിഷ്‌കരിച്ചിട്ടുള്ളത്. ധ്വനിവൈഭവം നിറഞ്ഞഹാസ്യമാണ് അത്തരം കവിതകളുടെ ജീവനാഡി. ‘മറുതാപ്പാതി’ പോലുള്ള കവിതകളില്‍ ഹാസ്യം നാടന്‍പ്രേതകഥയുടെ അകമ്പടിയോടെ അരങ്ങേറ്റം ഗംഭീരമാക്കുന്നത് കാണാനാകും. മഹാഭാരതത്തിലും മറ്റും നാം കാണുന്ന ദാര്‍ശനികവും ഉദാത്തവുമായ ഹാസ്യമാണ് ഇത്തരം കവിതകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അധിനിവേശം അതിന്റെ സമഗ്രവ്യാപ്തിയില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാനകാലത്ത് സാംസ്‌കാരികമായ ജാഗരൂകതയുടെ അര്‍ത്ഥമെന്താണെന്ന് നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നതില്‍ സമ്പൂര്‍ണവിജയം കൈവരിച്ച ആധുനിക കവിയെന്ന നിലയിലാണ് നാരായണക്കുറുപ്പ് ഇന്ന് പ്രസക്തനാവുന്നത്. പാരമ്പര്യത്തിന്റെയും നവീനലോകബോധത്തിന്റെയും ഉചിതമായ മേളനമാണ് നാരായണക്കുറുപ്പിന്റെ കവിതകളില്‍ നാം കണ്ടുമുട്ടുന്നത്. ആസ്തിക്യവാദത്തിന്റെ വെളിച്ചമേറ്റുവാങ്ങുകയും ധര്‍മ്മബോധത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന കാവ്യലോകമാണ് നാരായണക്കുറുപ്പിന്റേത്. അരസികത്വം അശേഷമില്ലാതെ രസസ്ഫൂര്‍ത്തിയോടെ കാവ്യവൃത്തിയിലേര്‍പ്പെടുന്നതാണ് കവിത്വത്തിന്റെ മികവറിയേണ്ട മാനദണ്ഡമെങ്കില്‍ പി.നാരായണക്കുറുപ്പ് നിശ്ചയമായും മഹാകവിത്വത്തിനര്‍ഹനാണ്. സനാതനധര്‍മ്മത്തിന്റെ ദീപശിഖകളെന്ന നിലയില്‍ അനശ്വരഭാസ്സോടെ നാരായണക്കുറുപ്പിന്റെ കവിതകള്‍ മലയാളകാവ്യലോകത്ത് തലയെടുപ്പോടെ നിലകൊള്ളുമെന്ന കാര്യത്തില്‍ തര്‍ക്കത്തിന് സ്ഥാനമില്ല.
കേരളീയസ്വത്വബോധത്തെ വിശേഷിച്ച് നമ്മുടെ ദൃശ്യകലാസംസ്‌കൃതിയെ ഗാഢമായി സ്വാംശീകരിച്ച കവി കൂടിയാണ് പി. നാരായണക്കുറുപ്പ്. പി.നാരായണക്കുറുപ്പിന്റെ സ്വത്വബോധം കേരളീയസംസ്‌കൃതിയിലധിഷ്ഠിതമാണെന്ന് പറയുമ്പോള്‍ തന്നെ അത് വിശാലമായ ഭാരതീയസംസ്‌കൃതിയുടെ ഭാഗമാണെന്ന വാസ്തവം കാണാതിരുന്നുകൂടാ. ഭാരതീയകലാദര്‍ശനത്തിന്റെ ഉള്ളുണര്‍വുകളേറ്റുവാങ്ങുന്ന ഒട്ടനേകം കവിതകള്‍ നാരായണക്കുറുപ്പിന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ട്. തനിമനിറഞ്ഞ മൗലികമായ ഒരു കലാസാംസ്‌കാരികദര്‍ശനം തന്നെ അത്തരം രചനകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നും കാണാനാവും. ഇടതുപക്ഷരാഷ്ട്രീയവും പാശ്ചാത്യ കലാദര്‍ശനവും മുന്നോട്ടുവെച്ച സാംസ്‌കാരികനിലപാടുകളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുവാനും പ്രാചീനരാഷ്ട്രമെന്നനിലയില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മികതയിലധിഷ്ഠിതമായ കലാദര്‍ശനത്തെ സുഭഗസുന്ദരമായി ആവിഷ്‌കരിക്കുവാനുമാണ് പി.നാരായണക്കുറുപ്പ് നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. കേരളീയകലകളുടെ മൗലികമായ അടിവേരുകളെക്കുറിച്ച് പരിനിഷ്ഠിതമായ അറിവ് നേടിയെടുത്ത ഈ കവി ഭാരതീയതയുടെ അഭിന്നഘടകമെന്ന നിലയിലാണ് കേരളീയതയെ നോക്കിക്കാണുന്നത്. ‘പഴയകിണര്‍’, നാലുവരി, യക്ഷിയമ്മ, എള്ളിന്‍പൂക്കള്‍ തുടങ്ങിയ കവിതകള്‍ ഇതിനു നല്ല ഉദാഹരണങ്ങളാണ്. കഥകളിയുടെ സ്വാധീനത വ്യക്തമായി പ്രതിഫലിക്കുന്ന കീചകന്‍, ചെങ്ങന്നൂരാശാന്‍, കഥ, കഥ കണ്ടെത്തല്‍, പിന്നെ സുഖം, നളനുണ്ണി, കളിയരങ്ങ്, ശാന്തരസം എന്നീ കവിതകള്‍ വായിക്കുമ്പോള്‍ അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം എത്ര അര്‍ത്ഥവത്താണെന്ന് നാം തിരിച്ചറിയുന്നുണ്ട്.
വേദോപനിഷത്തുകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും പക്വതപ്രാപിച്ചുവന്ന സര്‍വതലസ്പര്‍ശിയായ ആദ്ധ്യാത്മികപ്രബുദ്ധതതന്നെയാണ് (spiritual Enlightment) നാരായണക്കുറുപ്പിന്റെ കവിതകളിലും ചാലകശക്തിയായി നിലകൊള്ളുന്നത്. ഭാരതീയതയെ ഒരു പുണ്യാനുഭൂതിയായും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയായുമാണ് ഈ കവി നോക്കിക്കാണുന്നത്. ആര്‍ഷദര്‍ശനത്തിന്റെ ബലിഷ്ഠമായ അടിക്കല്ലില്‍ കാലുറപ്പിച്ചുകൊണ്ടാണ് സമകാലിക ജീവിതസമസ്യകള്‍ക്ക് അദ്ദേഹം ഉത്തരമാരായുന്നത്. വിദേശത്തുനിന്ന് കടംകൊണ്ട ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രസിദ്ധാന്തങ്ങളോ നാളിതുവരെ കിണഞ്ഞു പരിശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ പോയ മനുഷ്യരാശിയുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് ഈടുറപ്പുള്ള പോംവഴി നിര്‍ദ്ദേശിക്കുവാന്‍ ഋഷികുലത്തിന്റെ ലോകഹിതാനുസാരിയായ ജീവിതദര്‍ശനത്തിന് സമ്പൂര്‍ണ്ണമായും സാധിക്കുമെന്ന് നാരായണക്കുറുപ്പിലെ കവി ഉറച്ചുവിശ്വസിക്കുന്നു. കാവ്യപ്രമേയത്തിന്റെ തലത്തില്‍ മാത്രമല്ല ഭാഷയുടെ തലത്തിലേക്കും കാവ്യദര്‍ശനത്തിന്റെ തലത്തിലേക്കും വരെ ഈ ശുഭാപ്തിവിശ്വാസം പടര്‍ന്നുകയറുന്നതും കാണാം. ലളിതവ്യാഖ്യാനങ്ങള്‍ക്ക് പിടിതരാതെ ഈ കാവ്യപ്രപഞ്ചം നിലകൊള്ളുന്നതിന്റെ കാരണവും മറ്റൊന്നല്ല. നാരായണക്കുറുപ്പിന്റെ കവിതകളിലെ ആത്മീയത ശുദ്ധവും സാത്വികവുമാണ്. നാടന്‍പാട്ടിന്റെ ചാരുത നിറഞ്ഞ’ശിര്‍ദിയിലെ മുരിങ്ങ’ എന്ന കവിതയില്‍ സത്യസായിബാബയുടെ ആദ്യാവതാരമെന്ന് ഭക്തന്മാര്‍ കരുതുന്ന ശിര്‍ദിസായിബാബയുമായി ബന്ധപ്പെട്ട പഴങ്കഥയാവിഷ്‌കരിക്കുന്നത് കാണാം. അതേ കവി തന്നെയാണ് കപടസന്യാസത്തെ കടന്നാക്രമിച്ചുകൊണ്ട് ‘സത്യാന്വേഷി’ എന്ന കവിതയും എഴുതിയത്. ഈ വസ്തുത കുറുപ്പിന്റെ ആത്മീയതയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏറെ പ്രസക്തമത്രേ. തോളില്‍ ഒരു ഭസ്മക്കാവടിയേന്തി മലകയറുന്ന തീര്‍ത്ഥാടകനെ ‘ഭസ്മക്കാവടി’ എന്ന കവിതയില്‍ കൂടി നാം പരിചയപ്പെടുന്നുണ്ട്. നാരായണക്കുറുപ്പിന്റെ ആത്മീയത ഇവിടെ ഒരു രൂപകത്തിന്റെ തലത്തിലേക്ക് മാറുന്നവെന്ന് അര്‍ത്ഥം. ‘ഭസ്മക്കാവടി’, ‘ശിവം’ തുടങ്ങിയ കവിതകളില്‍ ശൈവമെന്നു വിളിക്കാവുന്ന അന്തരീക്ഷമാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമാണ് അത്തരം കവിതകള്‍.
കറുത്തഹാസ്യത്തിന്റെ കവി
അത്യുക്തിയുടെയും വിരുദ്ധോക്തിയുടെയും കറുത്ത ഹാസ്യത്തിന്റെയും സമ്മിശ്രസംസ്‌കാരം നാരായണക്കുറുപ്പിന്റെ കവിതകള്‍ക്ക് സവിശേഷമായ ഒരു തലം സമ്മാനിക്കുന്നുണ്ട്. കറുത്ത ഹാസ്യം ((Black Humour ) അതിന്റെ സമഗ്രഭാവങ്ങളോടെ നാരായണക്കുറുപ്പിന്റെ ഭാവനയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. ആദ്യകാലത്തെഴുതിയ പരിഹാസ കവിതകളില്‍ തന്നെ ഇതിന്റെ ലാഞ്ഛന കണ്ടെത്താനാവുമെങ്കിലും പിന്നീടെഴുതിയ കവിതകളില്‍ ഈ ശ്യാമഹാസ്യം അതിന്റെ വിശ്വരൂപപ്രദര്‍ശനം തന്നെ നടത്തുന്നത് കാണാനാവും. പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ താണ്ഡവമാടുന്ന ചൂഷണശ്രമങ്ങളോടുള്ള കടുത്ത എതിര്‍പ്പായും നാട് ഭരിച്ച് മുടിക്കുന്ന ഭരണാധികാരികളോടുള്ള നിര്‍ദ്ദാക്ഷിണ്യവിമര്‍ശനമായും ഈ കറുത്തഹാസ്യം കവിതയില്‍ സാന്നിദ്ധ്യമറിയിക്കുന്നു. പലപ്പോഴും അവ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു; ചില വേളകളില്‍ ഹൃദയം നുറുങ്ങി പൊട്ടിക്കരയുവാന്‍ കൂടി അവ പ്രേരിപ്പിക്കുന്നുണ്ട്. തന്റെ കാഴ്ചയുടെ പരിധിയില്‍പ്പെടുന്ന ഏതു സംഭവത്തെയും തലനാരിഴ കീറി പരിശോധിക്കുവാനും ചിരിയും ചിന്തയും വേദനയുമിടകലര്‍ത്തി അവയെ കാവ്യാത്മകമായി ആവിഷ്‌കരിക്കുവാനും പി.നാരായണക്കുറുപ്പിന് അനായാസം സാധിക്കുന്നുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യസിദ്ധാന്തങ്ങളില്‍ പരിനിഷ്ഠമായ പാണ്ഡിത്യം സമാര്‍ജ്ജിച്ചിട്ടുള്ള ഈ കവി സിദ്ധാന്തങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ വേലിക്കെട്ടില്‍ കവിതയെ കുടുക്കിയിടാനൊരിക്കലും ശ്രമിച്ചിട്ടില്ല എന്ന വസ്തുതയും എടുത്തുപറയേണ്ടതാണ്. സഹൃദയരെ അപനയിക്കാത്ത കവിതകളെഴുതണമെന്ന ദൃഢനിശ്ചയവും നാരായണക്കുറുപ്പ് ആദ്യന്തം പുലര്‍ത്തുന്നതായി കാണാം. കവിതക്ക് വിഷയമായി വരുന്ന അനുഭവങ്ങളെ സമചിത്തതയോടെ അപഗ്രഥിക്കാനും കാവ്യയുക്തിക്കനുസൃതമായി അവയെ യഥാവിധി വിലയിരുത്താനും പി.നാരായണക്കുറുപ്പിന് നന്നായി അറിയാം. ഉചിതങ്ങളായ ബിംബങ്ങളിലൂടെയും താളക്രമങ്ങളിലൂടെയുമാണ് മുഖ്യമായും ഇതദ്ദേഹം സാധിക്കുന്നത്. സ്വച്ഛന്ദവും സ്വകീയവുമായ രചനാശൈലിക്ക് ഉടമയായ ഈ കവി വ്യംഗ്യമര്യാദ പാലിച്ചുകൊണ്ടാണ് ഏറിയകൂറും കാവ്യവൃത്തിയിലേര്‍പ്പെടാറുള്ളത്. ആധുനികമെന്ന് വ്യവഹിക്കാവുന്ന പുതിയ ജീവിതാനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ബിംബങ്ങളോടൊപ്പം പ്രാചീനതയുടെ ഖനികളില്‍ പാകമായിക്കിടന്ന ബിംബങ്ങളും സമര്‍ത്ഥമായി അദ്ദേഹം കവിതയിലേക്ക് കടത്തിവിട്ടു. ധ്വനിസമ്പന്നമായ ഈ കാവ്യബിംബങ്ങള്‍ നാരായണക്കുറുപ്പിന്റെ കവിതകള്‍ക്ക് പകര്‍ന്നേകിയ അന്തര്‍ഗൗരവം അലഘുവാണെന്ന് മാത്രം ഇവിടെ സൂചിപ്പിക്കട്ടെ.
സവിശേഷമെന്നോ അനന്യമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കാവ്യഭാവുകത്വത്തെയാണ് നാരായണക്കുറുപ്പിന്റെ കവിതകള്‍ പ്രതിനിധാനം ചെയ്യുന്നത്. സാംസ്‌കാരികദേശീയതയുടെ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയനിലപാടുകളും സാമൂഹികവിശകലനമാതൃകകളും സാംസ്‌കാരിക ഉള്ളടക്കമായി സ്വീകരിക്കുന്ന കവിതകളാണ് നാരായണക്കുറുപ്പിന്റെ കവിതകളിലേറിയ പങ്കും. ഇടതുപക്ഷവിരുദ്ധമെന്ന് നിസ്സംശയം പറയാവുന്ന ഒരു നിലപാടുതറയില്‍ നിന്നുകൊണ്ടാണ് ഈ കാവ്യഭാവുകത്വത്തെ തന്റേതായ രീതിയില്‍ കവി രേഖപ്പെടുത്തിപ്പോരുന്നത്. പി.നാരായണക്കുറുപ്പിന്റെ കവിതകള്‍ വേണ്ടവിധം വിലയിരുത്തപ്പെടാതെ പോയതിന്റെ പിന്നില്‍ ഈ വേറിട്ട നിലപാട് ഒരു പ്രധാനകാരണമായിതീര്‍ന്നിട്ടുണ്ട്. ഭാരതീയപുരാവൃത്തങ്ങളുടെയും ആദിരൂപങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഇതിഹാസോപാഖ്യാനങ്ങളുടെയും പാഠാന്തരബന്ധങ്ങള്‍ സൂക്ഷ്മമായി കണ്ടെത്തി കവിതയിലൂടെ അവയെ ഭംഗിയായി പ്രകാശിപ്പിക്കുക എന്ന ശ്രമകരമായ കര്‍ത്തവ്യമാണ് പി.നാരായണക്കുറുപ്പ് നിര്‍വ്വഹിച്ചുപോരുന്നത്. ആധുനികലോകത്തിന്റെ ഉദ്വിഗ്നതാസമ്പന്നമായ അവസ്ഥാവിശേഷത്തെ സമര്‍ത്ഥമായി നേരിടാന്‍ ഇത്തരമൊരു രാഷ്ട്രീയദര്‍ശനത്തിനേ കഴിയൂ എന്നദ്ദേഹം കരുതുന്നുണ്ടാകണം. സ്വാതന്ത്ര്യാനന്തരവും നമ്മുടെ വിചാരതന്ത്രത്തെ നിര്‍ണ്ണയിക്കുന്നത് പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളാണെന്നും ഇതങ്ങേയറ്റം ആപത്കരമാണെന്നും ബൗദ്ധികമായ ഈ അടിമത്തം തുടച്ചുനീക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും നാരായണക്കുറുപ്പിലെ കവി ദൃഢമായി വിശ്വസിക്കുന്നു. ഭൂതകാലത്തിന്റെ പ്രഭാവതന്തുക്കള്‍കൊണ്ട് മാത്രമേ ഐശ്വര്യസമ്പന്നമായ ഒരു ഭവിഷ്യകാലത്തെ കരുപിടിപ്പിക്കുവാനാവൂ എന്ന നിലപാട് ആദ്യകാലം മുതല്‍ക്കുതന്നെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഭൗതികവാദചിന്താഗതിയോടും നിഷേധാത്മകവീക്ഷണങ്ങളോടും സമരസപ്പെട്ടുപോകാന്‍ കുറുപ്പിന്റെ കാവ്യദര്‍ശനത്തിന് സാധിക്കാത്തതും ഇതുകൊണ്ടുതന്നെ. ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് ദേശഭക്തനായ കവിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാവണം മാതൃപ്രരൂപഭാവത്തില്‍ ജഗദംബയും ഭാരതമാതാവും ഈ കവിതകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സാന്നിദ്ധ്യമറിയിക്കുന്നത്. ദേശഭക്തി ഉണര്‍ത്തുന്ന ഒട്ടനേകം കവിതകള്‍ നാരായണക്കുറുപ്പില്‍ നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയപുരുഷന്മാരും ദേശീയമാനബിന്ദുക്കളും ദേശീയപാരമ്പര്യവും ദേശീയമൂല്യവ്യവസ്ഥയും നാരായണക്കുറുപ്പിന്റെ മുഖ്യപ്രചോദനസ്രോതസ്സുകളത്രേ. പി. കുഞ്ഞിരാമന്‍നായരോടാണ് ഈ വിഷയത്തില്‍ കവിക്കടുപ്പമുള്ളത്. മാതൃഭൂമിയുടെ സാംസ്‌കാരികഗരിമയെ ചോദ്യം ചെയ്യുവാനോ ചെളിവാരിയെറിയാനോ ആരെങ്കിലും തുനിഞ്ഞാല്‍ വര്‍ധിതവീര്യത്തോടെയും ഉപഹാസതീഷ്ണതയോടെയും അവര്‍ക്കെതിരെ പ്രതികരിക്കാന്‍ നാരായണക്കുറുപ്പിന് നല്ല ഉത്സാഹമാണ്. വേലുത്തമ്പിദിനം പോലുള്ള കവിതകള്‍ ദേശീയവികാരത്തിന്റെ ജ്വലിക്കുന്ന ദീപശിഖകളാണ്.
സത്യമൂല്യങ്ങളുടെ കാവലാളെന്ന് ഈ കവിയെ നിസ്സംശയം വിശേഷിപ്പിക്കാനാവും. ബാഹ്യവും ആന്തരികവുമായ നാനാവിധ വെല്ലുവിളികളോട് ധൈര്യപൂര്‍വ്വം പ്രതികരിച്ച് പുരാതനമായ തന്റെ തറവാട് കോട്ടംതട്ടാതെ പരിരക്ഷിച്ചുപോരുന്ന തനിനാടനായ ഒരു കാരണവരെ ഈ കവിയില്‍ കണ്ടെത്താനാവും. താമ്പൂലപ്രിയനും സരസനുമായ ഈ കാരണവരുടെ സാംസ്‌കാരികജാഗ്രതയുടെ അമൃതഫലങ്ങളാണ് കവിതകള്‍. കവി കാത്തുസംരക്ഷിച്ചുപോരുന്ന തറവാട് ഭാരതമെന്ന പുണ്യദേശമാണെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കണം. ജനാധിപത്യത്തിന്റെ പേരില്‍ നാടിനെ ഛിന്നഭിന്നമാക്കുന്ന പ്രീണനരാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും തീവെട്ടിക്കൊള്ളയുടേയും മുഖത്തേക്ക് ധൈര്യപൂര്‍വ്വം നോക്കുകയും അവയോട് സന്ധിയില്ലാത്തവണ്ണം പ്രതികരിക്കുകയും ചെയ്യുന്ന കവിതകള്‍ ധാരാളമായി അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങേയറ്റം ജാഗ്രതയോടെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെ പിന്തുടരുന്ന കവി എന്ന നിലയിലും പി.നാരായണക്കുറുപ്പ് ശ്രദ്ധേയനാണ്. നീതിബോധത്തിന്റെയും ധര്‍മ്മചിന്തയുടെയും സനാതനപാരമ്പര്യത്തോട് ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഈ സാംസ്‌കാരിക ജാഗ്രതയുടെ ഉള്ളുരകള്‍ മലയാളവിമര്‍ശനം വേണ്ടവിധം വിശകലനം ചെയ്തിട്ടില്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം. രാഷ്ട്രീയ പകപോക്കലിന്റെ ഇരുണ്ട വിധിന്യായങ്ങള്‍ക്കിരയാവേണ്ടിവന്ന യുവത്വത്തെ ചിരസ്മരണീയതലത്തിലേക്ക് ഉയര്‍ത്തുന്ന ‘അശ്വനികുമാരന്‍’ പോലുള്ള കവിതകള്‍ ഈ രാഷ്ട്രീയബോധത്തിന്റെ ഭാഗമായി എഴുതപ്പെട്ടതാണ്. ‘തോമനും കോമനും’, ‘വിപ്ലവപ്ലവം’, ‘സഖാവ് പി.കെ പിള്ളയുടെ വിശദീകരണം’ പോലുള്ള കവിതകള്‍ രൂക്ഷമായ രാഷ്ട്രീയകവിതകളാണ്. ‘ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്‌ത്രോ’, ‘ദിലീപനു പിന്‍ഗാമി’ ‘കാശ്മീരം-കേരളം’ തുടങ്ങിയ കവിതകളിലും കവിയുടെ രാഷ്ട്രീയദര്‍ശനം പ്രതിഫലിക്കുന്നത് കാണാം. അടിയന്തരാവസ്ഥയുടെ കരാളനീതികളോട് രൂക്ഷമായി പ്രതിഷേധിച്ചുകൊണ്ട് രചിച്ച ‘തൊഴുത്ത്’ എന്ന ഒറ്റക്കവിത മാത്രം മതി നാരായണക്കുറുപ്പിന്റെ രാഷ്ട്രീയബോധത്തിന്റെ വ്യാപ്തിയും ആഴവും വ്യക്തമാക്കാന്‍. ജയപ്രകാശ് നാരായണന്റെ ത്യാഗസുരഭിലവും ആദര്‍ശനിഷ്ഠവുമായ രാഷ്ട്രീയജീവിതത്തെ രേഖപ്പെടുത്തുന്ന ‘ജയഗംഗ’ നാരായണക്കുറുപ്പിന്റെ രാഷ്ട്രീയ കവിതകളില്‍ മുന്തിയ പരിഗണനയര്‍ഹിക്കുന്ന ഒന്നാണ്. സമഭാവന മാത്രമല്ല സംഘര്‍ഷാത്മകതയുടെ ഭാവനക്കും നാരായണക്കുറുപ്പിന്റെ പ്രതിഭയിലിടമുണ്ടെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിതകള്‍ തെളിയിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍കൊണ്ട് നിര്‍ഭരമാണ് രാഷ്ട്രീയ വിമര്‍ശനപ്രധാനമായ രചനകള്‍. തിബത്തിലെ ബുദ്ധമതത്തിന് നേരിടേണ്ടിവന്ന സാംസ്‌കാരികാധിനിവേശത്തെ കൃത്യമായി വരച്ചുകാട്ടുന്ന ‘ബോധിസത്വന്‍’ പോലുള്ള കവിതകളില്‍ ഈ രാഷ്ട്രീയദര്‍ശനം സാംസ്‌കാരികവിശകലനത്തിന്റെ രൂപഭാവങ്ങളാര്‍ജ്ജിക്കുന്നതും കാണാനാവും. നാടന്‍പഴങ്കഥകളുടെയും മൊഴികളുടെയും ഉള്ളില്‍ സന്നിഹിതമായ സാംസ്‌കാരികമൂല്യങ്ങളെ കണ്ടെത്തുകയും അവയെ ധ്വനിമര്യാദയോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ നാരായണക്കുറുപ്പിന് അസാമാന്യപാടവമുണ്ടെന്ന് രാഷ്ട്രീയകവിതകള്‍ തെളിയിക്കുന്നു. പൗരാണികബിംബങ്ങള്‍ സമകാലികജീവിതത്തിന്റെ കരുത്തുറ്റ രൂപകങ്ങളായി മാറിത്തീരുന്നുണ്ട് കുറുപ്പിന്റെ രാഷ്ട്രീയകവിതകളില്‍. നാരായണക്കുറുപ്പിന്റെ രാഷ്ട്രീയകവിതകളില്‍ പലതുകൊണ്ടും ഒറ്റപ്പെട്ടുനിലകൊള്ളുന്ന ഒന്നാണ് ‘ബിജുമജംദാറിന്റെ കഥ’.
നാറാണത്തുഭ്രാന്തന്റെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് ഈ കവി സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ‘നാറാണത്തുഭ്രാന്തന്‍’ എന്ന മനോഹര കവിതയിലൂടെ. ‘നാറാണത്ത്’ എന്ന വികടനാമത്തില്‍ ഒട്ടനേകം രചനകളും അദ്ദേഹത്തിന്റേതായി വെളിച്ചം കണ്ടിട്ടുണ്ട്. ‘നാറാണത്തുഭ്രാന്തന്റെ മക്കള്‍’ എന്ന കവിതയും പി.നാരായണക്കുറുപ്പെഴുതിയിട്ടുണ്ട്. നാറാണത്തുഭ്രാന്തന്റെ തത്വചിന്താപരമായ കാഴ്ചപ്പാടുകളുടെ പുതിയ തുടര്‍ച്ചകളായി പി.നാരായണക്കുറുപ്പിന്റെ കവിതകളെ വിലയിരുത്തുന്നതില്‍ തെറ്റില്ല. അപ്രിയസത്യം തുറന്നു പറയുന്നിടത്ത് ഈ നാറാണത്തുശൈലി അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖംചുളിപ്പിക്കുന്ന വാസ്തവങ്ങള്‍ പതറാതെ പറയുന്നിടത്താണ് നാരായണക്കുറുപ്പ് കൂടുതല്‍ ഉന്മേഷവാനാകുന്നത്. നാറാണത്തുഭ്രാന്തന്റെ സഹോദരന്മാരിലൊരാളായ ഉളിയന്നൂര്‍ പെരുന്തച്ചന്റെ സാന്നിധ്യവും പല കവിതകളിലും അനുഭവപ്പെടുന്നുണ്ട്. ജീവിതശില്‍പം തീര്‍ക്കാന്‍ ചിറ്റുളിയും വീതുളിയും കൊട്ടുപിടിയുമായി തിരുനടയിലിരിക്കുന്ന തച്ചനാണ് താനെന്ന് കവി തന്നെ പറഞ്ഞിട്ടുമുണ്ട്.
(തുടരും)