കേരളത്തില്‍ 50 ലക്ഷത്തോളം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുണ്ട്. പി.എസ്.സിക്ക് വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ 3 കോടിക്ക് മേലെ വരുമെന്നാണ് പി.എസ്.സി തന്നെ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയുടെ ശരാശരിയില്‍ കേരളം നമ്പര്‍ വണ്‍ ആയിക്കൊണ്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണം ആവശ്യമില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രകടനപത്രികയിലെ 246-ാം നമ്പര്‍ വാഗ്ദാനം 25 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍നല്‍കുമെന്നും പി.എസ്.സി ഒഴിവുകളുണ്ടായാല്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുമെന്നും റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്തുമെന്നും പുതിയ തസ്തികകള്‍ ഉണ്ടാക്കുമെന്നുമൊക്കെയായിരുന്നു അധികാരത്തിലേറി നാലേ മുക്കാല്‍ വര്‍ഷം കഴിയുമ്പോള്‍ എല്‍ഡിഎഫ് യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം മറന്നു പോയിരിക്കുന്നു എന്ന് മാത്രമല്ല യുവതീയുവാക്കളോട് തികഞ്ഞ നീതി നിഷേധവും വഞ്ചനയും കാണിച്ചിരിക്കുകയാണ്.
നിയമനമെന്ന കള്ളക്കണക്ക്
5 വര്‍ഷം കൊണ്ട് 1,57,000 നിയമന ശുപാര്‍ശകള്‍ പി.എസ്.സി നല്‍കിയെന്നും അത് ഏറ്റവും വലിയ നിയമന ശരാശരിയാണെന്നും പറയുന്ന മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതപിക്കാനേ സാധിക്കുകയുള്ളു. ഒരുപാട് ഉപദേശകരുള്ള മുഖ്യന്‍ ആരുടെ ഉപദേശമാണ് ഈ വിഷയത്തില്‍ തേടിയത് എന്ന് അറിയില്ല. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റിട്ടയര്‍മെന്റുകള്‍ നടന്ന വര്‍ഷമാണ് 2019-2020. എന്നിട്ടു കൂടി ആനുപാതികമായി നിയമനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. നിയമന ശുപാര്‍ശകള്‍ നിയമനമായി കണക്കാന്‍ സാധിക്കില്ല. മിടുക്കരായ ഉദ്യോഗാര്‍ത്ഥിക്ക് അഞ്ചും ആറും അതില്‍ കൂടുതലും ശുപാര്‍ശകള്‍ ലഭിക്കാറുണ്ട്. ഏതെങ്കിലും ഒരു ജോലി സ്വീകരിക്കുമ്പോഴും സര്‍ക്കാറിന്റെ കണക്കില്‍ ജോലി കിട്ടിയവരുടെ എണ്ണത്തില്‍ ഈ ശുപാര്‍ശകളുടെ എണ്ണവും വരും. ഒരു ലക്ഷം പോലും പി.എസ്.സി നിയമനങ്ങള്‍ കേരളത്തില്‍ നടന്നിട്ടില്ല എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ കണക്ക് ആവശ്യപ്പെടുമ്പോര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു എന്ന സ്ഥിരം മറുപടിയാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്നത്.
പിന്‍വാതില്‍ നിയമനങ്ങള്‍, സ്ഥിരപ്പെടുത്തലുകള്‍
ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനങ്ങളും അനധികൃത സ്ഥിരപ്പെടുത്തലുകളും തകൃതിയായി നടക്കുന്നു. മൂന്നു ലക്ഷത്തോളം നിയമനങ്ങള്‍ പിന്‍വാതിലിലൂടെ നടന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. വി.എസ് മന്ത്രിസഭയുടെ കാലത്ത് നല്‍കിയ ആയിരക്കണക്കിന് തില്‍ക്കാലിക നിയമനങ്ങള്‍ മാനുഷിക പരിഗണനയുടെ പേര് പറഞ്ഞ് സ്ഥിരപ്പെടുത്തുമ്പോള്‍ തകര്‍ന്ന് പോകുന്നത് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റുകളില്‍ ഉന്നത റാങ്കുകള്‍ നേടിയ മിടുക്കരായ ഉദ്യോഗാര്‍ത്ഥികളാണ്. എല്‍.ഡി.വി റാങ്ക് ലിസ്റ്റില്‍ 2695 പേര്‍ നിയമനംകാത്ത് കിടക്കുമ്പോള്‍ പി.എസ്.സി ആസ്ഥാനത്തു പോലും ഡ്രൈവര്‍ തസ്തികളില്‍ താല്‍ക്കാലികക്കാരെ നിയമിക്കുന്നു. കേരളത്തിലെ മിക്ക പഞ്ചായത്തുകളിലെയും ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ പിന്‍വാതിലിലൂടെ കയറിയവരാണ്.
പത്തുവര്‍ഷം ജോലിചെയ്ത കരാര്‍ ജോലിക്കാരെ മാനുഷിക പരിഗണന വെച്ച് സ്ഥിരപ്പെടുത്തുന്നു എന്നാണ് ന്യായീകരണം. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സാമൂഹിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ നോക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്? സിഡിറ്റില്‍ 114 പേരെയും, കേരള ഹെല്‍ത്ത് & റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 180, ചുമട്ട് തൊഴിലാളി, യുവജനക്ഷേമ ബോര്‍ഡുകളില്‍ 300, കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോഡിലെ 11, കെപ്‌കോ-60 തുടങ്ങി പതിനായിരക്കണക്കിന് സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്നു. കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്തതാണെങ്കിലും മൂവായിരത്തോളം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചത് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു.
പി.എസ്.സി വിജ്ഞാപനമില്ലാത്ത തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെട്ടു. കോവിഡ് കാലഘട്ടം ഇത്തരം നിയമനങ്ങള്‍ക്കുള്ള നല്ല അവസരമാക്കി പിണറായി സര്‍ക്കാര്‍ മാറ്റി. ആരോഗ്യ വകുപ്പില്‍ മാത്രം 6700 നിയമനങ്ങള്‍ ഇത്തരത്തില്‍ നടത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയില്‍ ചട്ടങ്ങള്‍ മറികടന്ന് ഡാറ്റാ എന്‍ട്രി വര്‍ക്കേഴ്‌സ്, ഹെല്‍പ്പേഴ്‌സ് തുടങ്ങി പതിനായിരത്തോളം നിയമനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍ പി.എസ്.സിക്ക് കൈമാറിയ ഒഴിവില്‍ പോലും ക്രമരഹിത നിയമനങ്ങള്‍ നടന്നു. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായി 2000ത്തോളം കരാര്‍ നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍, സിഡിറ്റ്, കെ.എസ്.എഫ്.ഡി.സി, വിദ്യാഭ്യാസ വകുപ്പ്, വാട്ടര്‍ അതോറിറ്റി, സാഹിത്യ അക്കാദമി, കലാമണ്ഡലം, ചലച്ചിത്ര അക്കാദമി തുടങ്ങിയവയില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ നീണ്ട പട്ടിക നമുക്ക് കാണാന്‍ സാധിക്കും.
ഉന്നത തസ്തികള്‍-ബന്ധുക്കള്‍ക്ക്
മുന്‍ എംപിയും ഡിവൈഎഫ്.ഐ നേതാവുമായ എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഇത്തരത്തിലാണ് എന്നാണ് ആരോപണം. ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധരായ ഡോ.ഉമ്മര്‍ തറമേല്‍, ഡോ.ടി.പവിത്രന്‍, ഡോ: കെ.എം ഭരതന്‍ തുടങ്ങിയ ഇടതുപക്ഷ സഹയാത്രികര്‍ക്ക് തന്നെ നിയമനത്തിലെ മെറിറ്റ് അട്ടിമറി ചൂണ്ടിക്കാണിക്കേണ്ടി വന്നു. കെ.കെ രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വര്‍ഗീസ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡീന്‍ ആയതും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവിന്റെ ഭാര്യ വാണി കേസരിയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്റെ കേരളാ യൂണിവേഴ്‌സിറ്റിയിലെ നിയമനം, എ.എ. റഹീമിന്റെ ഭാര്യ അമൃത 2019-ല്‍ തീരദേശ പരിപാലന അതോറിറ്റിയിലെ നിയമ വിദഗ്ധ ആയി നിയമിക്കപ്പെട്ടത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഉയര്‍ന്ന അക്കാദമിക യോഗ്യതകളും അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും നിയമന യോഗ്യതകളായി പരിഗണിക്കപ്പെടുന്നില്ല.
സര്‍വകലാശാലകളിലെ നിയമനങ്ങള്‍ നൂറുശതമാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. യു.ജി.സി മാനദണ്ഡങ്ങളുടെ നഗ്‌നലംഘനങ്ങള്‍ നടക്കുന്നു. സംസ്‌കൃത സര്‍വകലാശാലാ വി.സി ഡോ.ധര്‍മ്മരാജ് അടാട്ടിനെപ്പോലുള്ളവര്‍ സി.പി.എമ്മിന്റെ വിനീതവിധേയരായി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നു. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ചയ്ക്ക് ഇത് കാരണമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
പറവൂര്‍ ഏരിയ സെക്രട്ടറിയുടെ കത്തുമായി പോയാല്‍ സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിക്കുന്നു. സരിതാ നായരുടെ ശുപാര്‍ശയുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഏത് വകുപ്പിലും കയറിപ്പറ്റാം. ഡി.വൈ.എഫ്.ഐനേതാക്കന്മാരുടെ ഭാര്യമാരാണെങ്കില്‍ ഉന്നത സ്ഥാനവും ശമ്പളവും ഉറപ്പ്. ഇതിനിടയില്‍ നട്ടം തിരിയുന്നത് പാവപ്പെട്ട മിടുക്കരായ ഉദ്യോഗാര്‍ത്ഥികളാണ്. വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് വന്നിട്ട് 2 വര്‍ഷവും 8 മാസവുമായി. 46285 പേരില്‍ നിയമന ശുപാര്‍ശ ലഭിച്ചത് 5366 പേര്‍ക്ക് മാത്രം. തൊട്ട് മുമ്പ് 11395 ഉം അതിന് മുന്നേ 12959 പേര്‍ക്കും നിയമനം കിട്ടിയ ലിസ്റ്റാണിതെന്ന് ഓര്‍ക്കണം. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റയ്യായിരം പേര്‍ എഴുതിയ എല്‍.ഡി. പരീക്ഷയില്‍ 36789 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. നിയമനം കിട്ടിയതാകട്ടെ 8030 പേര്‍ക്ക് മാത്രം. എസ്.എഫ്.ഐനേതാക്കളുടെ കോപ്പിയടിയെ തുടര്‍ന്ന് വിവാദമായ സി.പി.ഒ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടന്നത് 4646 പേര്‍ക്ക് മാത്രം. 10940 പേരുള്ള ലിസ്റ്റില്‍ നിന്ന് കോപ്പിയടി വിവാദം, കൊറോണ തുടങ്ങിയ കാരണം കൊണ്ട് നിയമനം നടത്തിയത് ഏതാനും മാസങ്ങള്‍ മാത്രമാണ്. നൂറു ശതമാനം നിയമനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ പല ജില്ലകളിലും നടന്ന ലിസ്റ്റാണിതെന്ന് ഓര്‍ക്കണം. ഈ ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.
കാരക്കോണത്തെ അനുവിന്റെ ആത്മഹത്യ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. സിവില്‍ എക്‌സൈസ് റാങ്ക് ലിസ്റ്റിലെ 76-ാം നമ്പര്‍ റാങ്കുകാരന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുന്നൂറിലധികം തസ്തികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. മുപ്പതോളം ഒഴിവുകള്‍ ആശ്രിത നിയമനത്തിന് വേണ്ടി പിടിച്ച് വച്ചിട്ടും ഉണ്ടായിരുന്നു.
കേരളത്തിലെ യുവതയുടെ സ്വപ്‌നങ്ങളെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി ഒരു മുഴം കയറില്‍ കെട്ടിത്തൂക്കിയെന്ന് പറയുന്നതാകും ശരി. യുഡിഎഫ് നടപ്പിലാക്കിയ യുവജന വഞ്ചനാ നിലപാടുകള്‍ അതിലും ശക്തമായി നടപ്പിലാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. ഇത്തരം യുവജന വഞ്ചനകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ധാര്‍മ്മികത യൂത്ത് കോണ്‍ഗ്രസ്സിനോ യു.ഡി.എഫിനോ ഇല്ല. ഇടത്-വലത് മുന്നണികളുടെ അവസരവാദ രാഷ്ട്രീയം കേരള യുവത്വം തിരിച്ചറിയും എന്നതില്‍ സംശയമില്ല.