ഹരിതകാവ്യമേ നീയെങ്ങു പോകുവാന്‍
തലമുറിഞ്ഞമരങ്ങള്‍ വിളിക്കവേ…
അനുതപിക്കുവാനാരുണ്ട് വെന്ത പെണ്‍-
മനസ്സുകള്‍ ചുറ്റുമലറിയാര്‍ക്കവേ…
അഭയമായിരുന്നമ്മ നീ ഞങ്ങള്‍തന്‍
മരണമില്ലാത്ത കവിതയും സ്‌നേഹവും
ഇരവില്‍നിര്‍ത്താതെ പെയ്യും മഴയ്ക്കുനിന്‍
വ്യഥിതഹൃത്തിന്റെ താളമാണിപ്പൊഴും
ഇരുള്‍ വിഴുങ്ങുമീകാലത്തിനപ്പുറം
പുലരിതേടിക്കരഞ്ഞരാപ്പാടിനീ …
ഇളയില്‍ ജീവന്റെ വാഴ്‌വിനായ് ഒറ്റയാള്‍
പടനയിച്ച ബോധേശ്വര പുത്രിനീ …
സുഗതയാണു നീ കാടിനും മേടിനും
സുഖദമാമൊരു കാറ്റായലഞ്ഞവള്‍….
ദുരമുഴുത്ത മനുഷ്യരീഭൂമിതന്‍
ഹരിതചേലാഞ്ചലംചീന്തി മാറ്റവേ
അരുതിതെന്നു വിലക്കുവാനാരിനി
കവിത പാടിക്കരഞ്ഞു വിളിക്കുമോ…
ചുട്ടുപൊട്ടിച്ചകാടിനും കുന്നിനും
പ്രാണതീര്‍ത്ഥം തളിച്ചുണര്‍ത്തുന്നവള്‍…
പുല്ലുപോലും മുളയ്ക്കാതെരിച്ചതാം
കുന്നിനെ ‘കൃഷ്ണകാനന’1 മാക്കിയോള്‍
നീരൊഴുക്കു നിലച്ച പേരാര്‍ നിള
പാപനാശിനി പമ്പയ്ക്കു വേണ്ടിയും
ആരൊരാളുണ്ട് കേണുവിളിക്കുവാന്‍
ആരൊരാളുണ്ട് യുദ്ധം നയിക്കുവാന്‍
ഇരവിലാരുണ്ട് നഗരവൃക്ഷങ്ങളെ
കടമുറിക്കാതെ കാത്തുരക്ഷിക്കുവാന്‍
മദമെഴുന്നദുശ്ശാസന വാഴ്ചയില്‍
പുടവ ചീന്തിപ്പറിച്ച പാഞ്ചാലിമാര്‍
അഭയമെങ്ങിതത്താണിയെന്നാര്‍ത്തരായ്..
ചുഴലവെ കരം ചേര്‍ത്തുപിടിച്ചു നീ …
അപരദു:ഖങ്ങളാത്മ ദു:ഖങ്ങളായ്..
കരുതിബോധി വൃക്ഷത്തണല്‍തീര്‍ത്തവള്‍ …
അവള്‍ ‘വിലങ്ങനില്‍’2 നട്ടതാംകൊന്നകള്‍
ഉയരെ നീലമാനത്തിന്റെ നേര്‍ക്കിതാ
കണി മലര്‍നീട്ടി നന്ദിചൊല്ലുന്നുവോ…..
തിരികെവീണ്ടുമീ മണ്ണില്‍വിളിക്കയോ…!