കിടയറ്റ ഒരു ചിന്തകന്‍ എന്ന നിലക്ക് പരമപൂജനീയ ശ്രീ ഗുരുജിയുടെ ചിന്തകള്‍, അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നിവയെല്ലാം എപ്പോഴും സമഗ്രമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളുടെ അടിസ്ഥാനം സനാതനവും ശാശ്വതവുമായ തത്വങ്ങളായിരുന്നു. അവയുടെ അടിവേരുകള്‍ ചെന്നെത്തുന്നതാകട്ടെ ആദ്ധ്യാത്മികതയിലേക്കായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകള്‍ സ്ഥല-കാലാതീതവും ശാശ്വതവും സാര്‍വ്വലൗകികവുമായിരുന്നു എന്നു പറയാനാകും, സത്യത്തിലധിഷ്ഠിതവുമായിരുന്നു. അവ ഒരിക്കലും നിരര്‍ത്ഥകങ്ങളോ, ശുഷ്‌കമായ തര്‍ക്കവാദങ്ങളോ ആയിരുന്നില്ല. അവ അനുഭൂതി ജന്യമായിരുന്നു എന്നതിനാല്‍ യാതൊരു വളച്ചുകെട്ടും കൂടാതെ നിര്‍ഭയമായി, എന്നാല്‍ നിര്‍വൈരമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
‘ഭാരതം ഹിന്ദുരാഷ്ട്രമാണ്’ എന്ന തര്‍ക്കശുദ്ധമായ സത്യം ഉച്ചൈസ്തരം വിളംബരം ചെയ്യുകയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനത്തിലൂടെ ആ ത്രികാലസത്യത്തെ ഭാരതവ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതയജ്ഞം. സത്യം പറയുന്നതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളില്‍ ഖേദിക്കുകയോ അനുമോദനങ്ങളില്‍ സന്തോഷിക്കുകയോ ചെയ്യുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ”ദുഃഖങ്ങളില്‍ വ്യാകുലപ്പെടാത്തവനും, സുഖങ്ങളില്‍ നിസ്പൃഹനും രാഗം, ഭയം, ക്രോധം ഇല്ലാത്തവനുമായ” ശ്രീമദ് ഭഗവദ്ഗീതയില്‍ (2-56) പറയുന്ന സ്ഥിതപ്രജ്ഞനായ മുനിയായിരുന്നു അദ്ദേഹം.
ഹിന്ദുരാഷ്ട്രത്തിന്റെ ഉത്ഥാനത്തിന് ഹിന്ദുസമാജത്തിന്റെ ഉത്ഥാനം അനുപേക്ഷണീയമാണ്. അതിന് ആദ്യമായി വേണ്ടത് ഹിന്ദുസമാജത്തെ ഗ്രസിച്ചിരിക്കുന്ന ആത്മഗ്ലാനിയെ അകറ്റി ആത്മബോധം ഉണര്‍ത്തുകയാണ്; സ്വാര്‍ത്ഥപരായണതയുടെ സ്ഥാനത്ത് നിസ്വാര്‍ത്ഥഭാവം നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്; എല്ലാവിധ ഭേദഭാവങ്ങളെയും അകറ്റി ഏകാത്മതയുടെ ഭാവം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. അപ്രകാരം ഏകാത്മവും ഏകരസവും സമരസവുമായ സംഘടിത ഹിന്ദുസമാജത്തിന്റെ വിജുഗീഷുവും ധര്‍മ്മാധിഷ്ഠിതവുമായ ശക്തിയിലൂടെ മാത്രമെ ഹിന്ദുരാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ആത്യന്തികലക്ഷ്യം കൈവരിക്കാനാകൂ. ഈ മഹത്തായ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയ സ്വയംസേവക സംഘം ജന്മമെടുത്തത്. സംഘത്തിന്റെ നിത്യശാഖാ പദ്ധതിയിലൂടെ മാത്രമെ മഹത്തായ ആ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് ശ്രീ ഗുരുജി ഉറച്ചു വിശ്വസിച്ചിരുന്നു. ഇതിനുവേണ്ടി ഭാരതവ്യാപകമായി 33 വര്‍ഷം അനവരതം യാത്ര ചെയ്ത ശ്രീ ഗുരുജി, ആദര്‍ശസമാജത്തിന്റെ സ്ഥിതി, വര്‍ണവ്യവസ്ഥ, ജാതിവ്യവസ്ഥ, അസ്പൃശ്യത, വനവാസി സഹോദരങ്ങളുടെ അവസ്ഥ, സമാജത്തെ നിലനിര്‍ത്തുന്നതില്‍ ധര്‍മ്മത്തിന്റെ പങ്ക്, സമാജത്തെ ഉദാത്തമായ തലത്തിലേക്ക് നയിക്കാന്‍ ധര്‍മ്മാചാര്യന്മാര്‍ അനുഷ്ഠിക്കേണ്ട ദൗത്യം, ജാതിഭേദം അകറ്റുവാനുള്ള ഉപായം, സമാജ ജീവിതത്തില്‍ രാജനൈതികതയ്ക്ക് ഉള്ള സ്ഥാനം, സംശുദ്ധവും രചനാത്മകവുമായ രാജനൈതിക പ്രവര്‍ത്തനത്തിന്റെ ആവശ്യകത, സമാജത്തിലെ ഭിന്നതകളെ അകറ്റാനുള്ള ഉപായം, ദരിദ്രനാരായണന്റെ ഉപാസന എന്നിങ്ങനെ അനേകം വിഷയങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ അത്യന്തം സ്പഷ്ടമായ രീതിയില്‍ സമാജത്തിന്റെ സമക്ഷം അവതരിപ്പിക്കുകയുണ്ടായി.
വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തിന്റെ ഒന്നാം ഭാഗത്തിന് എഴുതിയ അവതാരികയില്‍ ഭഗിനി നിവേദിതയുടെ ”ആധുനിക യുഗത്തിലെ സാമാന്യമായ ചിന്നിച്ചിതറലിന്റെ നടുവില്‍ ഹിന്ദുധര്‍മ്മത്തിന് വേണ്ടിയിരുന്നത്, തനിക്ക് നങ്കൂരമിട്ടുറപ്പിക്കാന്‍ പറ്റിയ ഒരു പാറക്കെട്ട്, തന്റെ സാക്ഷാല്‍ സത്തയെ കണ്ടറിയാന്‍ കഴിയുന്ന ഒരു പ്രമാണവചനം ആണ്. അതതിനു ലഭിച്ചു- വിവേകാനന്ദ സ്വാമികളുടെ ഈ വാക്കുകളില്‍, ഈ എഴുത്തുകളില്‍” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് വിഖ്യാത ചിന്തകനും ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന മാന്യ. പരമേശ്വര്‍ജി ”ഏറെക്കുറെ ഇതേ വാക്കുകളിലൂടെ മൂന്നു പതിറ്റാണ്ടുകാലത്തിലേറെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് പദവിയിലിരുന്നുകൊണ്ട് ശ്രീ ഗുരുജി തന്റെ നാട്ടുകാരായ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തെ വിവരിക്കാന്‍ ആകും”1 എന്ന് പറഞ്ഞത് ശ്രീ ഗുരുജി സമാജത്തിനു മുമ്പാകെ അവതരിപ്പിച്ച ചിന്തകളുടെ ഔന്നത്യത്തെയാണ് വ്യക്തമാക്കുന്നത്. ”ശ്രീ ഗുരുജിയെ അറിയുന്നത് ഭാരതത്തിന്റെ ആത്മാവിനെ അറിയുന്നതിന് തുല്യമാണ്. അദ്ദേഹത്തെ പിന്തുടരുന്നതാകട്ടെ, സ്വന്തം ജീവിതത്തെ ‘ദേശഭക്തിയുടെ സാധന’യാക്കി മാറ്റുന്നതിന് തുല്യമാണ്”2 എന്നുകൂടി പരമേശ്വര്‍ജി പറഞ്ഞുവെക്കുന്നു.
ഭാരതമാതാവിന്റെ സേവനത്തിനുവേണ്ടി തന്റെ ജീവിതസര്‍വ്വസ്വവും സമര്‍പ്പിച്ച ശ്രീ ഗുരുജി ഈ രാഷ്ട്രം ബാഹ്യവും ആന്തരികവുമായി ഭീഷണികളെ നേരിട്ടപ്പോഴെല്ലാം അതിന്റെ രക്ഷക്കുവേണ്ടി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും തന്റെ വ്യക്തിപരമായ സുരക്ഷപോലും വകവെക്കാതെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ശ്രീ ഗുരുജി സര്‍സംഘചാലക് പദവിയില്‍ അവരോധിതനായി രണ്ട് വര്‍ഷങ്ങള്‍ക്കകം തന്നെ അദ്ദേഹത്തിന്റെ നേതൃത്വഗുണം അതിന്റെ ആദ്യത്തെ പരീക്ഷണം നേരിടേണ്ടിവന്നു. അന്ന് സാങ്കേതികമായി പറഞ്ഞാല്‍, സംഘപ്രവര്‍ത്തനം ഏറെക്കുറെ ഭാരതവ്യാപകമായി തീര്‍ന്നിരുന്നുവെന്ന് പറയാമെങ്കിലും സംഘടനാ ദൃഷ്ടിയില്‍ വലിയ ശക്തിവിശേഷമൊന്നും നേടിക്കഴിഞ്ഞിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തില്‍ എല്ലായിടത്തും ബ്രിട്ടീഷുസേന പരാജയം നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് 1942 ആഗസ്റ്റ് 9ന് കോണ്‍ഗ്രസ് ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ പ്രക്ഷോഭത്തിന് വ്യക്തമായ സംഘടനാ ചട്ടക്കൂടോ ദിശാബോധമോ ഇല്ലാതിരുന്നതിനാല്‍ ജനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഭരണകര്‍ത്താക്കളായ ബ്രിട്ടീഷുകാരാകട്ടെ അതിക്രൂരമായി പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തി അതോടെ സമരവും കെട്ടടങ്ങി. ജയിലിലടയ്ക്കപ്പെട്ട നേതാക്കന്മാര്‍ എപ്പോള്‍ മോചിതരാകും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലാതിരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ നിരാശയും അകര്‍മ്മണ്യതയും വ്യാപിച്ചു. ഈ അവസരം ഉപയോഗിച്ച് മുസ്ലിംലീഗ് അതിന്റെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുകയും ചെയ്തു. മൊത്തത്തില്‍ ഇതായിരുന്നു പ്രക്ഷോഭത്തിന്റെ പരിണതി.
‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭത്തിന്റെ ആരംഭത്തില്‍ തന്നെ സംഘം അതില്‍ പങ്കുചേരണമോ, വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചിന്ത സ്വാഭാവികമായും ഉണ്ടായി. അതിനെ സംബന്ധിച്ച എല്ലാ വശങ്ങളെയും വിലയിരുത്തിയ ശേഷം, സംഘം നേരിട്ട് പ്രക്ഷോഭത്തില്‍ ഇടപെടേണ്ടതില്ലെന്നും വ്യക്തിപരമായി പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ സ്വയം സേവകരെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ ഗുരുജി തീരുമാനിച്ചു. ഈ തീരുമാനം സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിയുടെ നയത്തിനനുസരിച്ചായിരുന്നു. അങ്ങനെ സംഘം അതിന്റെ സമ്പൂര്‍ണശ്രദ്ധയും ഹിന്ദുക്കളുടെ സംഘടിത ശക്തി ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു കൊണ്ട് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഇതിന്റെ ഭാഗമായി ഭാരതത്തില്‍ എല്ലായിടത്തും സഞ്ചരിച്ച് ശ്രീ ഗുരുജി സ്വന്തം ആത്മരക്ഷ നിര്‍വ്വഹിക്കാന്‍, ഉറപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഹിന്ദുസമാജത്തോട് ആഹ്വാനം ചെയ്തു. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയില്‍ സ്വയംസേവകരോട് അദ്ദേഹം നടത്തിയ ആഹ്വാനം ഇപ്രകാരമായിരുന്നു: ”പ്രശ്‌നസങ്കീര്‍ണ്ണമായ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ജനിച്ച നാം അത്യന്തം ഭാഗ്യവാന്മാരാണ്. രാഷ്ട്രത്തിന്റെ ജീവിതം സുഖസമ്പന്നമായിരിക്കുന്ന സാഹചര്യത്തെ അപേക്ഷിച്ച് നമ്മുടെ കര്‍തൃത്വവും പൗരുഷവും ത്യാഗബോധവും പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകുന്നത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ്.” സംഘത്തിന്റെ ആഹ്വാനമനുസരിച്ച് എല്ലായിടത്തും സ്വയംസേവകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. സംഘപ്രവര്‍ത്തനം ശക്തമായിരുന്ന വിദര്‍ഭപ്രദേശത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉദ്ധവറാവു കൊരേകര്‍, സംഘപ്രവര്‍ത്തകരായ ദാദാ നായ്ക്, ബാബുറാവു ബഗഡെ, അണ്ണാജി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. പ്രക്ഷോഭസമയത്ത് ത്രിവര്‍ണപതാക ഉയര്‍ത്താന്‍ ശ്രമിച്ച ബാലാജി റായ്പൂര്‍കര്‍ എന്ന യുവാവായ സ്വയംസേവകന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു. ചിമൂറില്‍ സ്വയംസേവകര്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ചിമൂറിലെ സംഘ കാര്യകര്‍ത്താവായ ദാദാ നായ്കിന് മരണശിക്ഷ വിധിക്കപ്പെട്ടുവെങ്കിലും ഹിന്ദുമഹാസഭയുടെ നേതാവും ബ്രിട്ടീഷ് വൈസ്‌റോയ് കൗണ്‍സില്‍ അംഗവുമായ ഡോ.എന്‍.ബി.ഖരെ ഇടപെട്ട് വധശിക്ഷ തടവുശിക്ഷയാക്കി മാറ്റി.
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലീസിനെ വിന്യസിക്കാനുള്ള ഭരണകൂടത്തിന്റെ നടപടി തടയാനായി സിന്ധിലെ സക്കര്‍ നഗരത്തില്‍ റെയില്‍പാളത്തിന്റെ ഫിഷ്‌പ്ലേറ്റുകള്‍ മാറ്റി റെയില്‍ ഗതാഗതം തടയാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട സ്വയംസേവകന്‍ ഹേമു കലാനിയെ 1943ല്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധേയനാക്കി. മുംബൈയിലെ ചെമ്പൂരില്‍, സിന്ധില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയ സിന്ധിലെ സ്വയം സേവകര്‍ നിര്‍മ്മിച്ച ഹേമു കലാനിയുടെ സ്മാരകത്തോടൊപ്പം അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ രാജസ്ഥാനിലും ഗുജറാത്തിലുമുണ്ട്.
1946ല്‍ അഖണ്ഡഭാരതത്തിനുവേണ്ടി അടിയുറച്ചുനില്‍ക്കുമെന്ന് പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ് വിഭജനത്തിന് പച്ചക്കൊടി കാണിച്ചു. ”പാകിസ്ഥാന്‍ ഒന്നാന്തരം അസംബന്ധം” എന്നു പറഞ്ഞ നെഹ്രു, ”വാളിനെ വാളുകൊണ്ടു നേരിടുമെന്ന് വീരസ്യം മുഴക്കിയ സര്‍ദാര്‍ പട്ടേല്‍, ‘ദ്വിരാഷ്ട്രവാദം അടിസ്ഥാനരഹിതമായ കാപട്യം’ എന്നു പറഞ്ഞ ഗാന്ധിജി എന്നിവരെല്ലാം മുസ്ലിംലീഗിന്റെ ‘പ്രത്യക്ഷ നടപടി’യെ ഭയന്ന് ഭാരത വിഭജനമെന്ന ഹീനകൃത്യത്തിനു കൂട്ടുനിന്നു. 1947 ജൂണ്‍ 3ന് പ്രഖ്യാപനം ഉണ്ടായതോടെ പെട്ടെന്നു തന്നെ സ്ഥിതിഗതികള്‍ മാറിമറഞ്ഞു. പാകിസ്ഥാന്റെ ഭാഗമാകാന്‍ പോകുന്ന ഭൂപ്രദേശങ്ങളില്‍ നിന്ന് ഹിന്ദുക്കളെ എത്രയും വേഗം സുരക്ഷിതമായി ഭാരതത്തിലേക്ക് അയക്കുവാനും അവിടങ്ങളില്‍ നിന്നും അവസാനത്തെ ഹിന്ദുവരെ ഭാരതത്തിലെത്തുന്നതുവരെ അവിടങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നുമുള്ള നിര്‍ദ്ദേശം സംഘം സ്വയംസേവകന്മാര്‍ക്ക് നല്‍കി. ഭീഷണമായ ആ ദിവസങ്ങളില്‍ സ്വയംസേവകര്‍ക്ക് ഹൃദയഭേദകവും രക്തപങ്കിലവുമായ അനേകം സംഭവങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്നു. അന്നവര്‍ കാഴ്ചവെച്ച ശൗര്യവും പരാക്രമവും ത്യാഗശീലവും ഭാരത ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്താന്‍ പോന്നവയായിരുന്നു.
ആ സമയത്ത് ശ്രീ ഗുരുജി സ്വയം കാഴ്ചവെച്ച ആത്മധൈര്യവും പ്രവര്‍ത്തനവും അത്യന്തം സ്ഫൂര്‍ത്ഥിദായകമായിരുന്നു. പ്രശ്‌നസങ്കീര്‍ണ്ണമായ ആ പ്രദേശങ്ങളിലെല്ലാം അദ്ദേഹം നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. 1947 ആഗസ്റ്റ് മാസം ആദ്യത്തെ ആഴ്ചയില്‍ അദ്ദേഹം സിന്ധിലെ പ്രവാസത്തിനുശേഷം പഞ്ചാബിലെത്തി. ആ സമയത്ത് പഞ്ചാബ് പൂര്‍ണമായും ഭീതിയുടെയും അക്രമത്തിന്റെയും നിഴലിലായിരുന്നു എങ്കിലും ശ്രീ ഗുരുജി സ്വന്തം സുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കാതെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ഹിന്ദുക്കളുടെയും സിഖ്കാരുടെയും മനോഭാരം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു.
അദ്ദേഹം അമൃതസര്‍ തൊട്ട് അംബാലവരെ എല്ലാ ജില്ലാകളിലും എത്തി. മഴ കാരണം പൊട്ടിപ്പൊളിഞ്ഞ നിരത്തുകള്‍, ഗുഡ്‌സ് ട്രെയിന്‍, തീവണ്ടി എഞ്ചിന്‍ എന്നിവയിലുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. യാത്രാ സമയത്ത് ചഹേഡു എന്ന സ്ഥലത്ത് സ്ലീപ്പറുകള്‍ ഒലിച്ചു പോയതിനാല്‍ റെയില്‍ പാളങ്ങള്‍ റെയില്‍ പാലത്ത് നിന്ന് നീങ്ങി അപകടാവസ്ഥയിലായിരുന്നതുകൊണ്ട് മുമ്പോട്ടുള്ള യാത്ര അസാധ്യമായിരുന്നു. എന്നാല്‍ പാലത്തിനടിയിലൂടെയുള്ള വെള്ളത്തിന്റെ കുത്തിയൊലിപ്പ് വകവെയ്ക്കാതെ അദ്ദേഹം വെള്ളത്തിലേക്ക് പതിക്കാനായ ആ റെയില്‍ പാളങ്ങളുടെ മുകളിലൂടെ നടന്ന് പാലത്തിന്റെ മറുവശത്തെത്തി. കൂടെയുണ്ടായിരുന്നവരും ധൈര്യം സംഭരിച്ച് അദ്ദേഹത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് മറുകരയിലെത്തി. സാഹസികമായ ഈ യാത്രയുടെ അവസാനം അദ്ദേഹം ലുധിയാനയില്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ ആശ്ചര്യം പറഞ്ഞറിയക്കാന്‍ പ്രയാസമായിരുന്നു.
ഒറ്റനിമിഷം കൊണ്ട് ജനിച്ച മണ്ണ് അന്യമായിത്തീര്‍ന്ന് അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന ഹതഭാഗ്യരായ സഹോദരി-സഹോദരന്മാര്‍ക്ക് താത്കാലിക താമസ സൗകര്യം, ഭക്ഷണം ആതുരശുശ്രൂഷ എന്നിവയുടെ വ്യവസ്ഥയും സ്വയംസേവകര്‍ക്ക് ചെയ്യേണ്ടിവന്നു. അത്യന്തം കഷ്ടപ്പാടുകള്‍ നേരിട്ട്. തികഞ്ഞ സംയമനത്തോടെ, സഹിഷ്ണുതയോടെ, സഹാനുഭൂതിയോടെ ഈ സേവനം ചെയ്യാന്‍ സ്വയംസേവകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയതും പ്രേരണയേകിയതും ശ്രീ ഗുരുജിയായിരുന്നു. അതോടൊപ്പം, ഭാരതവിഭജനം ഒരടഞ്ഞ അദ്ധ്യായമല്ലെന്നും ഭാരതത്തെ വീണ്ടും അഖണ്ഡമാക്കി തീര്‍ക്കാന്‍ സാധിക്കുമെന്നുമുള്ള വിശ്വാസം ഓരോ ദേശഭക്തന്റെയും ഹൃദയത്തില്‍ ഉണര്‍ത്തുവാന്‍ അദ്ദേഹം പരിശ്രമിച്ചു.
രാഷ്ട്രത്തിന്റെ സുരക്ഷയും രാഷ്ട്രതാല്പര്യങ്ങളും സംരക്ഷിക്കാനും ഉറപ്പാക്കാനും ശ്രീ ഗുരുജി നല്‍കിയ സംഭാവന വളരെ വലുതാണ്. ഭാരതം സ്വതന്ത്രമായ അതേവര്‍ഷം ഒക്‌ടോബര്‍ മാസത്തില്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ അവരുടെ സൈന്യത്തെ കാശ്മീരിലേക്ക് അയച്ചു. അപ്പോള്‍ ഭാരതസൈന്യത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്ന ബ്രിട്ടീഷുകാരായ അധികാരികളുടെ പ്രത്യക്ഷ സഹായത്തോടെ കാശ്മീര്‍ പിടിച്ചടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവിടത്തെ ജനങ്ങള്‍ ഭീഷണമായി പീഡിപ്പിക്കപ്പെട്ടു. പാകിസ്ഥാന്‍ പട്ടാളം കാശ്മീരിന്റെ പ്രദേശങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, സന്ദിഗ്ധമായ ഈ അവസരത്തില്‍ അവിടത്തെ മഹാരാജാവിന് വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതിനാല്‍ കാശ്മീര്‍ ഭാരതത്തില്‍ ലയിച്ചിരുന്നില്ല. മഹാരാജാവിന്റെ മനഃചാഞ്ചല്യത്തെക്കുറിച്ച് മനസ്സിലാക്കിയ സര്‍ദാര്‍ പട്ടേല്‍, മഹാരാജാവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കാശ്മീരിനെ ഭാരതത്തില്‍ ലയിപ്പിക്കുവാന്‍ പ്രേരിപ്പിക്കുവാന്‍ ഏറ്റവും യോഗ്യനായ വ്യക്തി ശ്രീ ഗുരുജിയാണെന്ന നിലക്ക് പെട്ടെന്നുതന്നെ അദ്ദേഹത്തെ കാശ്മീരിലേക്ക് അയച്ചു.
കാശ്മീരിലെത്തിയ ശ്രീ ഗുരുജിയെ മഹാരാജാവ് ഹരിസിംഹനും മഹാറാണി താരയും കാശ്മീര്‍ ഷാള്‍ അണിയിച്ച് ഊഷ്മളമായി വരവേറ്റു. 1947 ഒക്‌ടോബര്‍ 18ന് മഹാരാജാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശ്രീ ഗുരുജി മഹാരാജാവിന്റെ മനസ്സിലെ എല്ലാ ആശങ്കകളും അകറ്റി, കാശ്മീരിനെ ഭാരതത്തില്‍ ലയിപ്പിക്കാന്‍ സന്നദ്ധനാക്കി. ലയനം നടന്ന ഉടന്‍ ഭാരതസൈന്യം കാശ്മീരിലെത്തി പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി അവര്‍ കീഴടക്കിയ പ്രദേശം മോചിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഭാരതസൈന്യം തുടങ്ങിവെച്ച ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി നെഹ്‌റു യുദ്ധവിരാമം പ്രഖ്യാപിച്ചു. അങ്ങനെ കാശ്മീരിന്റെ സുപ്രധാനമായ ഒരു ഭാഗം ഇപ്പോഴും പാകിസ്ഥാന്റെ കയ്യിലാണുള്ളത്. അതിനുശേഷം ഭാരതസര്‍ക്കാര്‍ കാശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചപ്പോള്‍ ആ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ശ്രീ ഗുരുജി പറഞ്ഞത് ഇപ്രകാരമായിരുന്നു: ”ഈ തീരുമാനം തീര്‍ത്തും ആത്മഹത്യാപരമാണ്. നമുക്ക് നീതി ഉറപ്പാക്കുന്നതിനു പകരം അവര്‍ തെറ്റായ തീരുമാനമായിരിക്കും എടുക്കുക.” പിന്നീടുണ്ടായ സംഭവവികാസങ്ങളാകട്ടെ, ശ്രീഗുരുജിയുടെ പ്രവചനം സാധൂകരിക്ക തക്കതായിരുന്നു. നെഹ്‌റുവിന്റെ തെറ്റായ ആ തീരുമാനത്തിന് നാം ഇപ്പോഴും കനത്ത വില നല്‍കിക്കൊണ്ടിരിക്കുന്നു.
1949-50 കാലത്ത് കിഴക്കന്‍ പാകിസ്ഥാനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) നിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി ഭാരതത്തില്‍ വരാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ അവരുടെ സഹായത്തിനായി ശ്രീ ഗുരുജി ഉടന്‍ തന്നെ ‘വാസ്തുഹാരാ സഹായതാസമിതി’ രൂപീകരിച്ച് അതിനാവശ്യമായ സഹായം എത്തിച്ചു കൊടുക്കാന്‍ സമ്പൂര്‍ണ ഭാരതസമൂഹത്തോടും ആഹ്വാനം ചെയ്യുകയുണ്ടായി. അസമില്‍ ഭീഷണമായ ഭൂകമ്പം ഉണ്ടായപ്പോഴും എഴുതി തയ്യാറാക്കിയ ഒരു സഹായാഭ്യര്‍ത്ഥന ശ്രീ ഗുരുജി ഭാരതത്തിലുടനീളം അയച്ചിരുന്നു. അതുണ്ടാക്കിയ പ്രതികരണവും അഭൂതപൂര്‍വ്വമായിരുന്നു.
ഗോവാ വിമോചനവും ഗുരുജിയുടെ പ്രവചനവും
1947ല്‍ ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുവെങ്കിലും പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ അവരുടെ ഭരണം തുടര്‍ന്നു. ഗുജറാത്തിലെ ദാദ്ര, ദമന്‍, ദിയുദ്വീപും മഹാരാഷ്ട്രക്കും ഗുജറാത്തിനുമിടയിലായി, പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന നഗര്‍ഹവേലിയും അവരുടെ കൈകളിലായിരുന്നു. ഗോവയായിരുന്നു അവരുടെ തലസ്ഥാനം.ശ്രീഗുരുജിയുടെ അഭിപ്രായത്തില്‍ ഗോവ പ്രശ്‌നം ഒരു ദേശീയ വിഷയമായിരുന്നു. നെഹ്‌റു സ്വയം ത്രിവര്‍ണപതാകയേന്തി ഗോവാ വിമോചന സമരത്തിന് നേതൃത്വം നല്‍കിയാല്‍ ആവശ്യമുള്ളത്ര സ്വയംസേവകരെ സത്യഗ്രഹത്തിന് അയക്കാമെന്നതായിരുന്നു ശ്രീ ഗുരുജിയുടെ നിലപാട്. ഗോവയെ പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുവാന്‍ പൂണെയില്‍ ‘ഗോവാ വിമോചന സമിതി’ രൂപീകരിക്കപ്പെട്ടു. ഗോവയെ മോചിപ്പിക്കാന്‍ കേന്ദ്ര ഭരണകൂടം അലംഭാവം കാണിച്ച സാഹചര്യത്തില്‍ 1955ല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സംഘസ്വയംസേവകരും ഉത്സാഹത്തോടെ പങ്കെടുത്തു. പ്രക്ഷോഭക്കാര്‍ക്കു നേരെ പോര്‍ച്ചുഗീസ് ഭരണകൂടം നടത്തിയ വെടിവെപ്പില്‍ രാജാഭാവു മഹങ്കാല്‍ എന്ന സ്വയംസേവകന്‍ വീരമൃത്യു വരിച്ചു. പോര്‍ച്ചുഗീസുകാരുടെ ഭീഷണമായ അടിച്ചമര്‍ത്തലിനെ വകവെക്കാതെ സമരം ശക്തമായി തുടര്‍ന്നു. ഭാരത സര്‍ക്കാരാകട്ടെ, പോര്‍ച്ചുഗീസ് അധിനിവേശത്തെ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം സത്യഗ്രഹികളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വ്യഗ്രതയാണ് കാണിച്ചത്. ഇതോടനുബന്ധിച്ച് 1955 ആഗസ്റ്റ് 20ന് മുംബൈയില്‍ നടത്തിയ പ്രസ്താവനയില്‍ ശ്രീഗുരുജി പറഞ്ഞത് ഇപ്രകാരമായിരുന്നു: ”സൈനിക നടപടിയിലൂടെ ഗോവയെ മോചിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു അവസരം ഇനി ഉണ്ടാകില്ല. കൂടാതെ, ഇത്തരമൊരു നടപടി അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നമ്മെ സദാ ഭീഷണിപ്പെടുത്തുന്ന അയല്‍രാജ്യങ്ങള്‍ക്കും അതൊരു പാഠമായിരിക്കും.” അവസാനം, 1961ല്‍ സൈനിക നടപടിയിലൂടെ ഭാരതസര്‍ക്കാര്‍ ഗോവയെ മോചിപ്പിച്ചപ്പോള്‍ ശ്രീ ഗുരുജി പ്രവചിച്ച പ്രകാരം ലോകത്തിന്റെ പലഭാഗത്തുനിന്നും അനുമോദന സന്ദേശങ്ങള്‍ എത്തുകയും ചെയ്തു.
ശ്രീ ഗുരുജിയുടെ ആഗ്രഹപ്രകാരം ദാദ്ര, നഗര്‍ഹവേലി പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ 1954 ആഗസ്റ്റ് 2ന് നൂറ് സ്വയംസേവകര്‍ അവിടങ്ങളിലെ പോര്‍ച്ചുഗീസ് ബസ്തികളില്‍ മിന്നലാക്രമണം നടത്തി. അതിന് നേതൃത്വം നല്‍കിയത് പൂണെയിലെ മാന്യ സംഘചാലക് വിനായക്‌റാവു ആപ്‌ടെജിയായിരുന്നു. ഗൊറില്ലാ ആക്രമണമുറയിലൂടെ സെല്‍വാസയിലെ പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന 175 പോലീസുകാരെ നിരുപാധികം കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കി. അതേദിവസം ആ പ്രദേശങ്ങളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയശേഷം ആ പ്രദേശങ്ങള്‍ സ്വയംസേവകര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഈ സംഭവത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സെല്‍വാസയിലെ ജനങ്ങള്‍ പ്രസ്തുത 100 സമരസേനാനികളെയും അവിടെ ക്ഷണിച്ചുവരുത്തി ഉചിതമായി ആദരിക്കുകയുണ്ടായി. 1987ല്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും അവരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിച്ച് ആദരിക്കുകയുണ്ടായി.
(തുടരും)
1. (ശ്രീ ഗുരുജി ഓണ്‍ ഹിന്ദു
വ്യൂ ഓഫ് ലൈഫ്, പുറം 1)
2.(അതേപുസ്തകം, പുറം 24)