ഒരു റിമോട്ട് ഉപയോഗിച്ച് ചാനല്‍ മാറ്റാമെന്ന് ഇന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. നൂറുകണക്കിന് ചാനലുകള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് ഏതാനും എണ്ണം തിരഞ്ഞെടുക്കാനേ കഴിയൂ. റിമോട്ട് നമ്മെ ഉപഭോക്താവാക്കുകയാണ്. യുക്തിയും കാര്യപ്രാപ്തിയും സ്വാര്‍ത്ഥതയും ലാഭനോട്ടവുമുള്ള തികഞ്ഞ ഉപഭോക്താവാകുന്നിടത്ത് ഇന്നത്തെ ജീവിതവിജയത്തിന്റെ പ്രായോഗിക തത്ത്വശാസ്ത്രം ഉദയം ചെയ്യുകയാണ്.
ഒരു ഉപഭോക്താവായില്ലെങ്കില്‍ ഇന്ന് ആര്‍ക്കും നിലനില്‍പ്പില്ല. ഉപഭോക്തൃലോകം നിമിഷംതോറും ബൃഹത്തായിക്കൊണ്ടിരിക്കുകയാണ്. മുറുക്കാന്‍ കടകള്‍ ഒരു ഗ്രാമത്തിന്റെ ആന്‍ഡിന പോലെ പ്രവര്‍ത്തിച്ച കാലമൊക്കെ പോയി. ഇന്ന് അതിനുപകരം ഹൈടെക് ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റുകളും ഹൈടെക് ആശുപത്രികളും മാളുകളും പ്രത്യക്ഷപ്പെടുകയാണ്. സാങ്കേതികതയും ശാസ്ത്രീയതയും മനുഷ്യനെ മികച്ച ഉപഭോക്താവാകാന്‍ സഹായിക്കുകയാണ്. ഉപഭോഗസംസ്‌കാരത്തിന്റെ പൗരനാണ് അവന്‍. മനുഷ്യന്‍ എന്ന പദം തന്നെ അപ്രസക്തമാകുകയാണ്; പകരം പ്രായോഗിക ഉപഭോക്താവാണ് അവന്‍. ഏറ്റവും കൂടിയ ഉപയുക്തത, ഏറ്റവും നല്ല പാക്കിങ്, ഏറ്റവും മനോഹരമായ മാര്‍ക്കറ്റ് ഇടം എന്നിവയാണ് ഉപയോക്താവ് നോക്കുന്നത്. കുറഞ്ഞ വില ഇന്നത്തെ മെട്രോപ്പോളിറ്റന്‍ മാര്‍ക്കറ്റില്‍ അത്ര വലിയ പരസ്യവാക്യമല്ല. കൂടിയ വില കൊടുത്തു വാങ്ങുന്നതാണ് ഒരാളെ സാംസ്‌കാരികജീവിയാക്കുന്നതെന്ന ധാരണ ശക്തിപ്രാപിച്ചിട്ടുണ്ട്.
ഉപയോഗിക്കുന്നതോടെ മാലിന്യം
വലിയ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങാനാണ് ഭൂരിപക്ഷവും ശ്രമിക്കുന്നത്. കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്നതിനല്ല ഡിമാന്‍ഡ്. പുതിയ മോഡലുകള്‍ വിപണിയില്‍ വരുന്നതോടെ അത് വാങ്ങാനാണ് ഓട്ടം. പുതിയ ഉല്പന്നം, പുതിയ വിപണി തുടങ്ങിയവ മനുഷ്യന്റെ വിലയും സംസ്‌കാരവും മൂല്യവും നിശ്ചയിക്കുകയാണിപ്പോള്‍. പഴയത് ഉപേക്ഷിക്കുന്നത് ഒരു സംസ്‌കാരമാവുകയാണ്. ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുവിന് ആകര്‍ഷണമില്ലത്രേ. ഉപയോഗിച്ചാല്‍ ഉപേക്ഷിക്കണം. അങ്ങനെ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന വസ്തുക്കളുടെ ഒരു കൂമ്പാരം തന്നെ മാലിന്യം എന്ന പേരില്‍ പ്രകൃതിയില്‍ അടിയുകയാണ്. മനഷ്യന്‍ തന്നെ ഉപയോഗിച്ച് വലിച്ചെറിയപ്പെടാവുന്നതാണെന്ന ചിന്ത ഇന്നത്തെ നാഗരികതയില്‍ ശക്തമാകുന്നു. വ്യക്തിബന്ധങ്ങളിലും ഇതാണിപ്പോള്‍ സംഭവിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ സ്‌നേഹവും പ്രണയവും ദീര്‍ഘകാലത്തേക്കുള്ളതല്ലല്ലോ. ഒരാളെ സുഹൃത്തല്ല എന്ന് പ്രഖ്യാപിക്കാനുള്ള ഉപാധിയാണ് ഡിലീറ്റ് ബട്ടണ്‍.
പ്രണയം ഉപേക്ഷിക്കപ്പെടുമ്പോഴാണ് ‘അര്‍ത്ഥ’മുണ്ടാകുന്നതെന്ന് ഫേസ്ബുക്ക് സംഭവങ്ങളെ മുന്‍നിറുത്തി പറയാനാകും. ഇത്തരം മാധ്യമങ്ങളില്‍ അനായാസേന സൗഹൃദം ലഭിക്കുമെന്ന് വന്നതോടെ ‘ഒരാളോടു ‘ള്ള ഇഷ്ടം കാലഹരണപ്പെട്ടു. പ്രേമിക്കുന്നതു പോലെ പ്രേമഭംഗവും പ്രധാനമായിരിക്കുന്നു.ഒഡിയ എഴുത്തുകാരി പ്രതിഭാറായിയുടെ ‘ശിലാപത്മം’ എന്ന നോവലില്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന കമിതാവിനെ കാണാം. കാത്തിരിപ്പിന്റെ വിഷാദമല്ലിത്; കാത്തിരിപ്പിന്റെ ജീവിതമാണ്. പ്രണയം പോലെ വിഷാദവും മാറുകയാണ്. ആത്മാവിന്റെ ലോകമായി കാത്തിരിപ്പു മാറുന്നു. ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ Eat Pray Love എന്ന ആത്മകഥയെഴുതിയ അമേരിക്കന്‍ പത്രപ്രവര്‍ത്തക എലിസബത്ത് ഗില്‍ബെര്‍ട്ട് (Elizabeth Gilbert) ഇങ്ങനെ എഴുതുന്നു: ദുഃഖത്തെ പ്രവചിക്കാനോ, നിയന്ത്രിക്കാനോ കഴിയില്ല. അതെപ്പോഴും കടന്നുവരാം. നിങ്ങളില്‍നിന്ന് അതിനാവശ്യമുള്ളത് അതെടുക്കും. പ്രണയം പോലെ ആകസ്മികമാണത്. അതുകൊണ്ട് ദുഃഖത്തെ പാടെ പിന്തള്ളിക്കൊണ്ട് ഒരു നഗരവും നമുക്ക് പണിയാനാവില്ല. ദുഃഖം അത് നമ്മോടു കൂടെയാണുള്ളത്. എത്രമാത്രം നിസ്സാരമാണ് അസ്തിത്വം എന്നറിയുമ്പോഴാണ് നമ്മുടെ സങ്കടങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നതെന്ന് റോമന്‍ ചിന്തകനായ സെനേക്ക(Seneca) പറഞ്ഞതിന്റെ പൊരുള്‍ ഇവിടെയാണുള്ളത്. അല്ലെങ്കില്‍ സങ്കടങ്ങളിലൂടെ നമ്മള്‍ സ്വയം അന്യവത്ക്കരിക്കപ്പെടും. റിമോട്ട് ഉപയോഗിച്ച് ചാനലുകള്‍ മാറ്റിക്കളിക്കുന്നതു പോലെ ഇഷ്ടങ്ങളെയും ഓര്‍മ്മകളെയും മായ്ച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു. ഒരു തവണ കണ്ട സിനിമകള്‍ തന്നെ ഇരുപതോ, മുപ്പതോ തവണ കാണാന്‍ ഇന്ന് ചാനലുകള്‍ അവസരമൊരുക്കുകയാണ്. അതിന്റെ മുമ്പിലിരിക്കുന്ന പ്രേക്ഷകന്‍, ഓര്‍മ്മകളുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കുന്നു. ഓര്‍മ്മകളില്ലാത്തവരായി മാറുന്നതില്‍ സുഖം തേടുന്നു. പഴയത്, പഠിച്ചത്, പരിചയപ്പെട്ടത്, പ്രേമിച്ചത് എല്ലാം ബുദ്ധിയില്‍നിന്ന് എടുത്തുകളഞ്ഞു സ്വാസ്ഥ്യം തേടുകയാണ്. അങ്ങനെ മറവിയെ നിര്‍മ്മിക്കുകയാണ്. ഓര്‍മ്മകളില്ലാത്തവന്മാര്‍ ഭാഗ്യവാന്മാര്‍. ഓര്‍മ്മകളുടെ നിര്‍മ്മിതിയില്ല, പകരം മറവിയെ നിര്‍മ്മിക്കുകയാണ്. ഈ നിര്‍മ്മാണം ഇന്ന് സാഹിത്യത്തിലും വന്നിട്ടുണ്ട്. അനുരണനങ്ങളില്ലാത്ത, മനുഷ്യത്വമില്ലാത്ത ഭാഷ സാര്‍വത്രികമായി.
എല്ലാത്തില്‍ നിന്നും ആത്മീയമായി വേര്‍പെട്ട കവനങ്ങള്‍ രചിക്കപ്പെടുന്നു. മറവിയെ വീണ്ടും വീണ്ടും നിര്‍മ്മിക്കുന്നു. സ്വയം അന്യവത്ക്കരിക്കപ്പെടുന്നു. മകനെ എടുത്ത് ഭിത്തിയിലടിക്കുന്ന അച്ഛന്‍ ഈ മറവിയുടെ നിര്‍മ്മാണത്തിന്റെ ഇരയാണ്.
ഡിലീറ്റ് ബട്ടണ്‍ മൊബൈലിലെ എല്ലാ പഴയ ഫോട്ടോകളും കളയാനുള്ളതാണ്. പ്രിയപ്പെട്ടതെല്ലാം ക്രമേണ ഡിലീറ്റ് ബട്ടണു വേണ്ടിയുള്ളതാകും. മൊബൈലില്‍ എല്ലാം സൂക്ഷിക്കാനാകില്ലല്ലോ. ഡിലീറ്റ് ബട്ടണ്‍ ബന്ധങ്ങളുടെ വിരസതയകറ്റിത്തരും. ഈ ഡിലീറ്റ് ബട്ടണ്‍ മനസ്സില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഡിലീറ്റ് ചെയ്താല്‍ സുഖവും സ്വാതന്ത്ര്യവും ലഭിക്കുമെന്നാണ് പ്രഖ്യാപനം.
ബ്രിട്ടീഷ് ചിന്തകനായ ബര്‍ട്രാന്‍ഡ് റസ്സല്‍(Bertrand Russell തത്വജ്ഞാനിയായ കാള്‍ മാര്‍ക്‌സിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘മാര്‍ക്‌സ് തൊഴിലാളികളുടെ സന്തോഷം ലക്ഷ്യമാക്കിയാണ് എഴുതിയത്; അതേസമയം അദ്ദേഹം ഇടത്തരക്കാരുടെ അസന്തുഷ്ടിയും ഉന്നം വെച്ചു. മാര്‍ക്‌സ് പ്രചോദനം നേടിയത് അനുതാപത്തില്‍ നിന്നല്ല; വെറുപ്പില്‍ നിന്നാണ്. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ തത്ത്വചിന്ത ദുരന്തങ്ങളുണ്ടാക്കിയത്.’
സന്തോഷം തരേണ്ട തത്ത്വചിന്ത പ്രചോദനം നേടേണ്ടത് അനുതാപത്തില്‍ നിന്നാണ്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ സ്വയം വഞ്ചിക്കപ്പെടുമെന്ന് റസ്സല്‍ മുന്നറിയിപ്പു നല്‍കുന്നു – ‘ആത്മവഞ്ചന വളരെ എളുപ്പമാണ്.’
വായന
കഥാകൃത്ത് ഐസക്ക് ഈപ്പന്റെ യു. എ. ഖാദര്‍ അനുസ്മരണം ആഴമുള്ളതായി അനുഭവപ്പെട്ടു. വടക്കന്‍ മലബാറിലെ കുറെ വാക്കുകള്‍ ഖാദര്‍ കണ്ടെത്തി അവതരിപ്പിച്ചതായി ഇതില്‍ പറയുന്നുണ്ട്. കുത്തികുന്തം ചാടുക, നട്ടപ്പിരാന്ത്, പൊറാട്ടുനാടകം, എരിപൊരി സഞ്ചാരം, ചിക്കിച്ചിനക്കുക, പുക്കാര്‍ തുടങ്ങിയവ ഉദാഹരണം. ഈപ്പന്‍ എഴുതുന്നു: ‘ബഷീറിലും ഉറൂബിലും തകഴിയിലും പൂവിട്ട സാഹിത്യത്തിന്റെ യാഥാര്‍ത്ഥ്യബോധങ്ങളും പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരും ഖാദിറിലെത്തുമ്പോള്‍ പച്ചപ്പുനിറഞ്ഞ, നാട്ടുദൈവങ്ങള്‍ നിറഞ്ഞ, മിത്തുകളും തെയ്യങ്ങളും നിറഞ്ഞ, വെളിച്ചപ്പാടും തുള്ളലും നിറഞ്ഞ മറ്റൊന്നായി പരിണമിച്ചു.’
അച്യുത് എ.രാജിവ് എഴുതിയ ‘ഉറുമ്പുകളുടെ ഉപദേശം’ (കേരളഭൂഷണം മാഗസിന്‍, ഡിസംബര്‍) കാലികപ്രസക്തിയുള്ളതാണ്.
‘പൊറുതിയില്ലിതര
ചരാചരങ്ങള്‍ക്കൊന്നിനും
നിങ്ങളേല്‍ല്‍പ്പിക്കും
കെടുതികളാലൊരിക്കലും.’
ഇതേ ലക്കത്തില്‍, അജിന സന്തോഷ് ഒറ്റപ്പെട്ട ഒരു പെണ്ണിന്റെ ഭ്രാന്തമായ മനസ്സ് (ഭ്രാന്തി) കണ്ടെത്തുന്നതിങ്ങനെയാണ്:
‘ഒടുവില്‍, കാലിലൊരു
ചങ്ങലപ്പൂട്ട് വീഴാന്‍
തുടങ്ങിയപ്പോഴാണ്
അവള്‍ കഴുത്തിലൊരു
കുരുക്കിട്ടത്.’
‘ആദ്ധ്യാത്മിക ദര്‍ശനം’ എന്ന പേരില്‍ കെ.കെ.വാമനന്‍ എഴുതിയ ലേഖനം (ഹിന്ദുവിശ്വ,ഡിസംബര്‍) ശ്രദ്ധേയമാണ്. അദ്വൈതചിന്താധാരയ്ക്ക് ആധാരം തുരീയം എന്ന പ്രത്യേക അവസ്ഥയുടെ കണ്ടെത്തലാണെന്ന് എഴുതിയിരിക്കുന്നു. ഈ അവസ്ഥയുടെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചാനുഭവവിശദീകരണമാണ് ആദ്ധ്യാത്മികദര്‍ശനമെന്ന് അദ്ദേഹം വാദിക്കുന്നു.
റഫീഖ് അഹമ്മദിന്റെ കഥ ‘പിയേത്ത’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 20) ഒരു അനുഭൂതിയും തന്നില്ല. വരണ്ട വിവരണം. ഉള്‍ക്കാഴ്ചയില്ല. റഫീഖ് എഴുതുന്ന വിഷയം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതൊക്കെ എഴുതിയിട്ട് എന്താണ് കാര്യം?നമുക്ക് കണ്ടുപിടിക്കാനുള്ള ഒരു സമസ്യയാണ് എഴുതാന്‍ പ്രേരിപ്പിക്കേണ്ടത്. അതറിയാനാണ് എഴുതേണ്ടത്.
കെ.പി.അപ്പന്‍ വിടപറഞ്ഞതിന്റെ പന്ത്രണ്ടാംവര്‍ഷത്തില്‍ കെ.എന്‍. ഷാജി എഴുതിയ ലേഖനം (മാതൃഭൂമി അഴ്ചപ്പതിപ്പ്, ഡിസംബര്‍ 20) അദ്ദേഹത്തിന്റെ രചനാകാലത്തെയും ചിന്തകളെയും ഓര്‍മ്മിപ്പിച്ചു. വിമര്‍ശനത്തെ കലാരൂപവുമായി കണ്ട അപ്പന്‍ ‘ജഡമായ വസ്തുനിഷ്ഠത’യെ അപലപിച്ചത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അപ്പന്‍ ആധുനികതയുടെ വിമര്‍ശകനും പഠിതാവുമായാണ് തുടങ്ങിയതെങ്കിലും അദ്ദേഹം പിന്നീട് അതില്‍ നിന്നു മാറി സ്വന്തം നിലയ്ക്കുള്ള ആശയവാദരസതന്ത്രം സൃഷ്ടിച്ചു. കന്യാമറിയത്തെയും ശ്രീനാരായണഗുരുവിനെയും കുറിച്ച് എഴുതിയത് ഇതിനു തെളിവാണ്.
പ്രണവം രാജേഷ് ‘അച്യൂതാക്ഷരം’ എന്ന കവിതയില്‍ (കേസരി, നവംബര്‍ 27) അക്കിത്തം പ്രജ്ഞാവബോധത്തെ ഭാഗവതമാക്കിയെന്ന് നിരീക്ഷിച്ചത് ഉചിതമായി.
ശ്രീലകം വിശ്വനാഥ് എന്ന വായനക്കാരന്‍ കേസരിയില്‍ (ഡിസംബര്‍ 18) എഴുതിയ ഒരു കത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അറിയിക്കട്ടെ. ‘സ്വര്‍ണ്ണപാത്രം കൊണ്ട് സത്യത്തെ മൂടുന്നു’ എന്ന് അര്‍ത്ഥം വരുന്ന ഭാഗം ഞാനുദ്ധരിച്ചത് ബൃഹദാരണ്യകോപനിഷത്തില്‍ നിന്നായിരുന്നു. എന്നാല്‍ അത് ഈശാവാസ്യോപനിഷത്തില്‍ നിന്നാണെന്ന് കത്തെഴുതിയ സുഹൃത്ത് വാദിക്കുന്നു! .സ്വയം പരിശോധിക്കാമല്ലോ. മൃഢാനന്ദസ്വാമി വ്യാഖ്യാനം നിര്‍വഹിച്ച ബൃഹദാരണ്യ കോപനിഷത്തിന്റെ (ശ്രീരാമകൃഷ്ണാശ്രമം ,പുറനാട്ടുകര) ബ്രാഹ്മണം പതിനഞ്ചില്‍ ‘ഹിരണ്മയേന പാത്രേണ ‘ എന്നാരംഭിക്കുന്ന ശ്‌ളോകം കൊടുത്തിട്ടുണ്ട്.
നോവലിസ്റ്റ് ബെന്യാമിനുമായുള്ള ഒരു ഫുള്‍ പേജ് ഇന്റര്‍വ്യൂ (മാതൃഭുമി വാരാന്തപ്പതിപ്പ്, ഡിസംബര്‍ 20) കണ്ടു. ബുദ്ധിപരമായ ഒരു ചോദ്യവും ചോദിച്ചു കണ്ടില്ല. നോവലിസ്റ്റിന്റെ ഉത്തരങ്ങളിലാകട്ടെ ചിന്തയുടെ പൊടിപോലുമില്ല. മനസ്സിന്റെ വെട്ടം കാണാനില്ല. ബെന്യാമിന്‍ ധാരാളം എഴുതിക്കൂട്ടുന്നുണ്ടെങ്കിലും ചിന്തയുടെ, ധിഷണയുടെ, കലയുടെയുടെ അംശം ഒരിടത്തും കാണാനില്ല. സ്വന്തം ദേശത്തിന്റെ കഥ എഴുതുന്നത് നല്ലതാണ്; പക്ഷേ, കലാനുഭൂതി ഭാഷയില്‍ വരണം. ടര്‍ക്കിഷ് എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുഖിന്റെ Istanbul:Memories and city വായിക്കണം. സ്വന്തം നഗരത്തെ അന്വേഷിക്കുകയാണ്, ആത്മാവില്‍.അതാണ് എഴുത്ത്.
നുറുങ്ങുകള്‍
$കവിയും സഹൃദയനും തമ്മില്‍ എന്താണ് ബന്ധം? കവിക്ക് സഹൃദയത്വമുണ്ട്. എന്നാല്‍ സഹൃദയന്‍ കവിയാണോ? കാളിദാസന്റെ വീക്ഷണത്തില്‍ കവി വേറെ, ആസ്വാദകന്‍ വേറെ. ‘ഒരു കല്ല് സ്വര്‍ണത്തെ ഉല്പാദിപ്പിക്കുന്നു. വേറൊന്ന് അതിന്റെ മാറ്റ് നോക്കുന്നു.’
$ഓസ്ട്രിയന്‍ നോവലിസ്റ്റ് സ്റ്റെഫാന്‍ സ്വീഗി(Stefan Sweig, 1881- 1942)ന്റെ ആത്മകഥ The World of Yesterday ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഓര്‍മ്മയെഴുത്തുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1920 കളില്‍ യൂറോപ്പിലും അമേരിക്കയിലും ഏറ്റവും കൂടുതല്‍ പരിഭാഷ ചെയ്യപ്പെട്ടത് സ്വീഗിന്റെ പുസ്തകങ്ങളാണ്. സ്വീഗിന്റെ കഥകളെ ആസ്പദമാക്കി എഴുപത് സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. Letter from an Unknown Woman എന്ന നോവല്ല (Novella)നാല് സിനിമകള്‍ക്ക് വിഷയമായി.
$’നമ്മള്‍ ആത്മീയാനുഭവങ്ങളുള്ള മനുഷ്യജീവികളല്ല; മാനവികാനുഭവങ്ങളുള്ള ആത്മീയ ജീവികളാണ്’ – ഫ്രഞ്ച് തത്ത്വചിന്തകന്‍ പിയര്‍ ദുഹാദ് ഷഹര്‍ജ (Pierre Tellihard de Chardin ) പറഞ്ഞ ഈ വാക്യം വ്യക്തികള്‍ പ്രതിജനഭിനമാണെന്നും നാമോരോരുത്തരും നമ്മുടെ തന്നെ ലോകാനുഭവത്തിന്റെ ഉത്തരവാദികളുമാണെന്ന് വ്യാഖ്യാനിക്കാം. ലോകം എല്ലാവര്‍ക്കും ഒരുപോലെയല്ല. ആത്മീയ ജീവികളായിരിക്കെ, നമുക്ക് എങ്ങനെ ഒരേപോലെയുള്ള മനുഷ്യജീവികളായിരിക്കാന്‍ കഴിയും? ഓരോ നിമിഷവും ചിന്താപരമായി, ഭാവനയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ വ്യത്യസ്തരായിരിക്കും.
$മലയാളിയുടെ ഗൃഹാതുര ശബ്ദമായ കെ.പി.എ.സി സുലോചനയുടെ ജീവചരിത്രം ബൈജു ചന്ദ്രന്‍ പരമ്പരയായി എഴുതുകയാണ്. ഇപ്പോള്‍ അഴിമുഖം ഡോട്ട് കോമിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
$1864 ലാണ് ‘ദ് നാഷണല്‍ ഗാലറി ഓഫ് അയര്‍ലന്‍ഡ്’ തുറന്നത്. പ്രശസ്തരായ പല എഴുത്തുകാര്‍ക്ക് എന്നും പ്രചോദനമായിരുന്നു ഈ ഗാലറി. പ്രമുഖ നാടകകൃത്ത് ബര്‍ണാഡ് ഷാ ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ ഈ ഗാലറിയോട് കടപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നാണ് എനിക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസം കിട്ടിയത.്’
$ആധുനിക കവിത ആശയപരമായി അനേകം വ്യാഖ്യാനങ്ങള്‍ക്ക് സജ്ജമാണെങ്കിലും രസാനുഭൂതി താരതമ്യേന കുറവാണ്. അതുകൊണ്ടാണ് പില്‍ക്കാല വായനക്കാരെ ആകര്‍ഷിക്കാത്തത്. സുഗതകുമാരിയുടെ കവിത ധൈഷണികമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കിലും രസാനുഭൂതി തരുന്നു. ഇത് വലിയ കാര്യമാണ്.
$ഒരാള്‍ക്ക് ഒരു മാസത്തില്‍ തന്നെ മൂന്നോ നാലോ അവാര്‍ഡ് കിട്ടാന്‍ സൗകര്യമുള്ള ഭാഷയാണ് നമ്മുടേത്.