Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

ഭാസ്കരന്‍ വേങ്ങര

Print Edition: 8 January 2021

പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍.ഡി.എ ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പഞ്ചായത്തുകളില്‍ 126% വും, ബ്ലോക്കില്‍ 336% വും, നഗരസഭകില്‍ 135%വുമാണ് എന്‍.ഡി.എ യുടെ വളര്‍ച്ച! തീര്‍ച്ചയായും എന്‍.ഡി.എ ക്കു ഇതിനേക്കാള്‍ ഉജ്ജ്വലമായ വിജയം അവകാശപ്പെട്ടതായിരുന്നു. അതിനു തടയിടാന്‍ ഇരുമുന്നണികളും നടത്തിയ അപകടകരമായ നീക്കങ്ങള്‍ പരിശോധിക്കപ്പെടാതെ പോകരുത്.ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നിലപാടാണ് കേരളം കണ്ടത്!! ഈ ഗൂഢതന്ത്രങ്ങള്‍ ഇനിയെങ്കിലും മനസിലാക്കിയെ തീരൂ. അതേ സമയം സന്തോഷകരമായ വസ്തുത ബിജെപി പല തദ്ദേശീയ സ്ഥാപനങ്ങളിലും പ്രധാന പ്രതിപക്ഷമാകുന്ന കാഴ്ചയും കണ്ടു. അതുപോലെ, പരാജയപ്പെട്ട പല സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്തി അല്‍ഭുതം സൃഷ്ടിക്കുയും ചെയ്തു! അന്യായമായി തമസ്കരിക്കപ്പെട്ട ഒരു പാര്‍ട്ടിയുടെ ജനകീയ സ്വീകാര്യത മറ നീക്കി പുറത്തു കണ്ട അവസരമായിരുന്നു ഇത്! 35 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയെന്നത് ഈ പ്രതികൂല സാചചര്യങ്ങളില്‍ ചെറിയ കാര്യമല്ല!

ഒരു അഖിലേന്ത്യാ പാര്‍ട്ടിയെന്ന നിലയില്‍ ഈ വിജയം നിസാരമാണെന്ന് ശരിയാണ്. പക്ഷേ, എന്‍.ഡി.എ സഖ്യം കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം ബിജെപിയുടെ കരുത്തിലാണ് കഴിവ് തെളിയിച്ചത്. മാത്രമല്ല, മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഒന്നിക്കുകയും ചെയ്തു. ഇടതുപക്ഷവും, വലതുപക്ഷവും തങ്ങളുടെ മുന്നണി മര്യാദകള്‍ മറന്നാണ് ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളില്‍ തോളോട് തോള്‍ ചേര്‍ന്നത്! ഇരുമുന്നണികളുടെയും പൊതുശത്രു ബിജെപി മാത്രമായിരുന്നു! അതിനുവേണ്ടി അവര്‍ നാളിതുവരെ ഉയര്‍ത്തിക്കൊണ്ട് വന്ന ബിജെപി വിരുദ്ധവികാരം നെറികെട്ട രീതിയില്‍ പ്രയോഗിക്കുകയും ചെയ്തു. ബിജെപിയെ എതിര്‍ക്കുന്നതില്‍ ആരാണ് മുന്നില്‍ എന്നതായിരുന്നു അവരുടെ സ്വീകാര്യതയുടെ അളവുകോല്‍! അതിനു വേണ്ടി ഇടക്കിടക്ക് അവര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തുകൊണ്ടിരുന്നു. തങ്ങളാണ് ബിജെപിയെ എതിര്‍ക്കുന്നതില്‍ മുന്നിലെന്ന് സമൂഹ മധ്യത്തില്‍ അവര്‍ വീരസ്യം പറഞ്ഞുകൊണ്ടേയിരുന്നു!. അതിനു നല്ല മാര്‍ക്കറ്റ് ഉള്ള ഇടമാണ് കേരളം.  നട്ടാല്‍ കുരുക്കാത്ത നുണക്കഥകള്‍ മിനഞ്ഞുണ്ടാക്കുന്നതില്‍ മുന്നണികള്‍ തമ്മില്‍ മല്‍സരമായിരുന്നു. കേരളത്തില്‍ ദിനപ്രതിയെന്നോണം നടക്കുന്ന ബലാല്‍സംഘം, പീഡനം എന്നിത്യാതി കഥകളെ തമസ്കരിച്ചു കൊണ്ട് വടക്കേ ഇന്ത്യയില്‍ നിന്നു കിട്ടുന്ന ഊഹാപോഹങ്ങള്‍ക്ക് ഭൂതക്കണ്ണാടിയുമായി മാധ്യമങ്ങള്‍ പരതി നടക്കുകയായിരുന്നു. കേരളത്തില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തങ്ങളുടെ തോതില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കണമെങ്കില്‍, ജനസഖ്യാനുപാതത്തിലും, വിസ്തീര്‍ണ്ണത്തിലും നാലും അഞ്ചും ഇരട്ടി വലുതാകയാല്‍ ദിവസേന ഒന്നിലധികം സംഭവങ്ങള്‍ അവിടെങ്ങളില്‍ ഉണ്ടാവണം എന്ന ലളിതമായ ഗണിതശാസ്ത്രം പോലും സൌകര്യത്തിന് വേണ്ടി ഇവര്‍  വിസ്മരിക്കുന്നു! എന്നാലും, വല്ലപ്പോഴും വീണു കിട്ടുന്ന അപൂര്‍വ്വ സംഭവങ്ങള്‍ പോലും ഇവിടെ ആഘോഷിക്കപ്പെടുന്നു! കാരണം, കേരളത്തെപ്പോലെ രാഷ്ട്രീയ സാന്ദ്രമല്ലാത്ത വടക്കേ ഇന്ത്യയില്‍ പ്രതികള്‍ക്കു പ്രത്യേകിച്ചു ഒരു രാഷ്ട്രീയ ചായ്വും ഉണ്ടാകണമെന്നില്ല.  ഇവിടെ ഏതൊരു കുറ്റകൃത്യം നടന്നാലും ഒന്നുകില്‍ ഇടതുപക്ഷമോ, അല്ലെങ്കില്‍ വലതു പക്ഷമോ ആയിരിയ്ക്കും പ്രതികള്‍. അല്ലെങ്കില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ എതിര്‍ത്തൊന്നും പറയാന്‍ വിലക്കുള്ള വിഭാഗം ആയിരിയ്ക്കും. പക്ഷേ, വടക്കേ ഇന്ത്യയില്‍ ഒരു അധോലോക നേതാവിന്‍റെ ചെയ്തി ആയാല്‍ പോലും, പ്രതിക്കൂട്ടില്‍ ബിജെപി എന്ന സാങ്കല്‍പ്പിക കുറ്റവാളിയെ അണിനിരത്താന്‍ എല്ലാവര്ക്കും ഉല്‍സാഹമാണ്!

മുസ്ലീം ന്യൂനപക്ഷ ഏകീകരണം

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച നാലിലൊന്നായി ചുരുക്കിയതില്‍ ബിജെപിയെ ഒരു രാക്ഷസസ്വത്വമായി ചിത്രീകരിച്ച നയത്തിന് പുറമെ മുസ്ലീം ഏകീകരണവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും മുന്പെ മുസ്ലീംലീഗ് അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. കുതന്ത്രങ്ങള്‍ മെനയുന്നതില്‍ കുപ്രസിദ്ധനായ കുഞ്ഞാലിക്കുട്ടിയെ തന്നെ ദില്ലിയില്‍ നിന്നു തിരികെ വിളിച്ച് ആ ചുമതല ഏല്‍പ്പിക്കുകയാണ് ലീഗ് ആദ്യമായി ചെയ്തത്. പ്രമാദമായ ഐസ് ക്രീം പാര്‍ലര്‍ കേസ് പുഷ്പംപോലെ ഒതുക്കി കളഞ്ഞ കുഞ്ഞാലിക്കുട്ടി ഇത്തവണയും “മുസ്ലീംമുന്നണി” രൂപീകരിക്കുന്നതില്‍ വിജയിച്ചു. പാണക്കാട് തങ്ങളുടെ വലംകൈ ആയി നിന്നു ഇതര മുസ്ലീം സമുദായങ്ങളുമായി വിലപേശി ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചു. അടുത്ത തവണ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അപ്പോള്‍ എന്തൊക്കെ അമിതാവകാശങ്ങളാണ് അംഗീകരിച്ച് തരേണ്ടത് എന്ന മിനിമം അജണ്ട വെച്ചാണ് ഇതര മുസ്ലീം സംഘടനകളെ ലീഗ് വശത്താക്കിയത്! ത്രീവ്രവാദ സ്വഭാവവും, അധോലോക പ്രവര്‍ത്തനങ്ങളും ഉള്ള ഇത്തരം സംഘടനകള്‍ക്ക് മേല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചിറകു വിരിച്ചിരിക്കുന്നു എന്ന് മനസിലായ അവര്‍ സംസ്ഥാന സര്‍ക്കാരിന്‍റെയെങ്കിലും ഒത്താശ കൂടാതെ നിലനില്‍ക്കാന്‍ സാധ്യമല്ല എന്നു മനസിലാക്കി. അതിലവര്‍ക്ക് ഇടതുപക്ഷമോ, വലതുപക്ഷമോ എന്ന വ്യത്യാസമില്ല. മാത്രമല്ല, ഓഫറുകളുമായി ആദ്യം പടിവാതിക്കല്‍ വന്നു മുട്ടിയത് ലീഗാണ്. ഇപ്പോള്‍ ഇടതുപക്ഷം ഈ കൂട്ടുകെട്ടിന്‍റെ പേരില്‍ ചന്ദ്രഹാസം ഇളക്കുന്നുണ്ടെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന കുറുക്കന്‍റെ ന്യായമേ അതിനുള്ളൂ. കാരണം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, ഈ തിരഞ്ഞെടുപ്പിലും പലയിടത്തും അവരുമായുള്ള ചങ്ങാത്തത്തിന്‍റെ രുചി നുണഞ്ഞവരാണ് ഇടതുപക്ഷം. പക്ഷേ, ഇത് കണ്ടറിഞ്ഞുകൊണ്ടുതന്നെ ലീഗ് ഒരുമുഴം മുന്നേ എറിയുകയായിരുന്നു. തീര്‍ച്ചയായും മാമൂലുപ്രകാരം ഭരണത്തിന്‍റെ അടുത്ത ഊഴം യു.ഡി.എഫിനാണ് എന്ന്‍ ഊഴിച്ച തീവ്രവാദികള്‍ ഒരു ശങ്കക്കും വഴികൊടുക്കാതെ ലീഗിന്‍റെ ഓഫര്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. മാത്രമല്ല  NDA കേസുകളില്‍ കൂട്ട്പ്രതികളാകേണ്ട ലീഗുമായി ഒന്നിച്ചു നില്‍ക്കുകയാണ് ഉചിതം എന്നും അവര്‍ കണക്കുകൂട്ടി. അതിനു പുറമേ ലീഗിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഇതുപോലുള്ള ഒട്ടേറെ വൈതരണികള്‍ പുഷ്പം പോലെ അതിജീവിച്ച സംഭവങ്ങളുണ്ട്. അതിനാല്‍, ലീഗിനൊപ്പം തങ്ങള്‍ക്കും രക്ഷ കിട്ടും എന്ന കണക്കുകൂട്ടല്‍ അവര്‍ക്കുണ്ടായി. ഇനി ഇടതുപക്ഷം ആണ് അധികാരത്തില്‍ വരുന്നതെങ്കിലും മുസ്ലീംലീഗുമായുള്ള ചങ്ങാത്തം ഗുണം ചെയ്യും എന്നവര്‍ക്കറിയാം. കാരണം, സിപിഎമ്മില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിവുള്ള നേതാക്കള്‍ ലീഗിനുണ്ട്. പക്ഷേ, കേന്ദ്രത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഒട്ടും പ്രതീക്ഷയില്ല. അതുകൊണ്ടാണ് പൊതുശത്രുവായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ രംഗത്ത് നിര്‍ത്തിയത്! അങ്ങിനെ അംഗബലം കൊണ്ട്, മഞ്ചേരിയിലെ സത്യസരണിയിലേക്കുള്ള പ്രവേശനം തടയുന്നപോലെ ലീഗിലൂടെ തീവ്രവാദികളുടെ അധോലോകത്തേക്കുള്ള വഴി കൊട്ടിയടക്കാം എന്നവര്‍ കണക്ക് കൂട്ടി!

2006ല്‍ കുറ്റിപ്പുറത്ത് ലീഗ് പരാജയപ്പെട്ട ശേഷം രൂപം കൊടുത്ത “മുസ്ലീം മുന്നണി” ശക്തമായ രീതിയിലാണ് ഇത്തവണ പ്രവര്‍ത്തന രംഗത്തെത്തിയത്! “ഇസ്ലാം അപകടത്തില്‍” എന്ന തീവ്രമുസ്ലീം സംഘടനകളുടെ മുദ്രാവാക്യം മുസ്ലീംലീഗും ഏറ്റെടുത്തു. അതേ മുദ്രാവാക്യം തന്നെ ”ജനാധിപത്യവും, മതേതരത്വവും അപകടത്തില്‍” എന്ന പരിഭാഷ നല്കി  ഇടതുപക്ഷവും ഏറ്റുപിടിച്ചു! “ഫാസിസം പടിവാതില്‍ക്കല്‍” എന്ന് ഇരുകൂട്ടരും ആര്‍ത്തുവിളിച്ചു! എന്താണ് ഫാസിസം എന്ന് അറിയാത്ത നാട്ടിന്‍ പുറങ്ങളിലെ സാധാരണക്കാര്‍ പോലും സമുദായത്തിനും, രാജ്യത്തിനും എന്തോ അപകടം വരാന്‍ പോകുന്നു എന്ന്‍ ചിന്തിക്കാന്‍ തുടങ്ങി. 1921ന്‍റെ ആവര്‍ത്തനം നടക്കാന്‍ പോകുന്നു എന്നും, സമരസജ്ജരായില്ലെങ്കില്‍ അന്നത്തെ പോലെ പരാജയപ്പെടേണ്ടി വരും എന്ന പ്രതീതി ജനിപ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് പകരം എതിരാളികള്‍ ബിജെപിയും, ആര്‍.എസ്.എസുമാണ് എന്നാണ് പ്രചരിപ്പിച്ചത്! അതിനാല്‍, ഈ ജിഹാദ് തോറ്റു കൊടുക്കരുത്. പാര്ട്ടി ഏതായാലും, സമുദായം പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം! ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി 25% ത്തിലധികം സ്വാധീനം വര്‍ദ്ധിപ്പിച്ചുവെങ്കില്‍ അത് നൂറു മേനി കൊയ്തതിന് തുല്യമാണ്!

ലീഗിന്‍റെ ദയനീയാവസ്ഥ

ചക്രശ്വാസം വലിക്കുന്ന ലീഗിനെ ഇത്തരം നെറികെട്ട പ്രചാരണമാണ് ഇത്തവണ രക്ഷിച്ചത്. അല്ലെങ്കില്‍ ലീഗും, അതിലൂടെ യു.ഡി.എഫും തകര്‍ന്നടിഞ്ഞു ഇടതുപക്ഷത്തിന്‍റെ എതിരാളിയായി എന്‍.ഡി.എ വളരേണ്ട അവസരമാണ് ഇല്ലാതെ പോയത്! ചില പ്രത്യേക പോക്കറ്റുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ നഗരസഭയില്‍ ബിജെപിക്ക് പ്രതിനിധി ഉണ്ടായി. മാത്രമല്ല, ചരിത്രത്തില്‍ ആദ്യമായി മുസ്ലീം ലീഗിന് ഒരു പ്രതിനിധിപോലും ഇല്ലാത്ത നഗരസഭയായി നിലമ്പൂര്‍ മാറുകയും ചെയ്തു! മലപ്പുറം ജില്ലയാണ് ലീഗിന്‍റെ പുന്നാപുരം കോട്ടയും, ആസ്ഥാനവും. മുസ്ലീം ലീഗിന് എതിരാളികള്‍ ഇല്ലാത്ത ഒട്ടേറെ തദ്ദേശസ്ഥാപനങ്ങള്‍ മലപ്പുറം ജില്ലയിലാണ്. ആ ജില്ലയില്‍ തന്നെയാണ് മുസ്ലീം ലീഗിന് ഒരു പ്രതിനിധിപോലും ഇല്ലാത്ത നഗരസഭയും എന്നത് ചരിത്രവിദ്യാര്‍ഥികള്‍ പഠിക്കേണ്ട വിഷയമാണ്! ഇതില്‍ നിന്നു തന്നെ വ്യക്തമാകുന്ന വസ്തുത, തങ്ങളുടെ പ്രഭവകേന്ദ്രത്തില്‍ പല തദ്ദേശസ്ഥാപനങ്ങളിലും ജമായത്ത് ഇസ്ലാമിപോലുള്ള തീവ്രവാദ സംഘടനകള്‍ സഹായിച്ചില്ലായിരുന്നു വെങ്കില്‍ ലീഗ് നിഷ്കാസനം ചെയ്യപ്പെട്ടേനെ! പല വാര്‍ഡുകളിയും അടിവേരിളകീയ ലീഗ് പണത്തിന്റെയും പച്ചയായ വര്‍ഗ്ഗീയതയുടെയും ബലത്തിലാണ് ഇത്തവണ രക്ഷപ്പെട്ടത്! ശക്തമായ നേതൃത്വത്തിന്‍റെ അഭാവം, സംഘടന ദൌര്‍ബല്യം, നിലപാടുകളിലെ അവ്യക്തത, ഗ്രൂപ്പിസം തുടങ്ങിയ ആജീവനാന്ത പീഡകള്‍ മൂര്‍ദ്ധന്യത്തിലെത്തിയ കോണ്‍ഗ്രസ്സിനെപ്പോലും രക്ഷപ്പെടുത്തിയത് മുസ്ലീം ലീഗാണ്. അതുകൊണ്ടു തന്നെയാണ് ലീഗിന്‍റെ താളത്തിനൊത്ത് തുള്ളുന്ന പതനത്തിലേക്ക് കോണ്‍ഗ്രസ്സ് പതിച്ചത്! മുന്നണി അദ്ധ്യക്ഷന്‍ മുസ്ലീം ആയിരിക്കണം എന്ന നിര്‍ദ്ദേശത്തിന് വഴങ്ങിയ കോണ്‍ഗ്രസ്സ്, പാര്ട്ടി അദ്ധ്യക്ഷനും മുസ്ലീം ആയിരിക്കണം എന്ന ലീഗിന്‍റെ താക്കീതിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്! ലീഗിന്‍റെ ചൊല്‍പ്പടിക്ക് തുള്ളുന്ന കൂലിപ്പട്ടാളമായി കോണ്‍ഗ്രസ്സ് അധപതിച്ചു കഴിഞ്ഞു! കോണ്‍ഗ്രസ്സ് രഹിത ഭാരതം എന്ന എന്‍.ഡി.എ മുദ്രാവാക്യം ചെവിക്കൊള്ളാതെ പിടിച്ചു നിന്ന കേരളം, മുസ്ലീം ലീഗ് വഴി  ആ ദൌത്യം നിറവേറ്റാന്‍ പോകുകയാണ്!! കാരണം, കേരളത്തില്‍ കോണ്‍ഗ്രസ്സ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വരെ ലീഗ് നേടിക്കഴിഞ്ഞു. അതോടൊപ്പം ഓര്‍ക്കേണ്ട കാര്യം, ലീഗാകട്ടെ ഈ തിളച്ചു തൂവുന്നത് ജമായത്ത് ഇസ്ലാമിയും, എസ്.ഡി.പി.ഐ യും പോലുള്ള തീവ്രവാദി സഘടനകളുടെ ബലത്തിലാണ് താനും. അവരെ ചൂണ്ടിയാണ് “ഞങ്ങളോടു എതിരിടാന്‍ ആരുണ്ട്” എന്ന് ലീഗ് പേശി വീര്‍പ്പിക്കുന്നത്! എന്തായാലും, ആദ്യം മുന്നണി കണ്‍വീനറെ മാറ്റിയ  ലീഗ്, ഇപ്പോള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റാനാണ് ആവശ്യപ്പെടുന്നത്! അടുത്ത പടി മുഖ്യമന്ത്രി ആരായിരിക്കണം എന്ന് തീരുമാനിക്കുകയാകും. അതോടുകൂടി കോണ്‍ഗ്രസ്സിന്‍റെ കഥ കഴിയും. തീവ്രവാദികളെ കൂട്ടുപിടിച്ചു മുസ്ലീം ലീഗ് വിരിക്കാന്‍ ശ്രമിക്കുന്ന ചക്രവ്യൂഹം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ബിജെപി ആയിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുക!

ഏതൊരു പ്രസ്ഥാനത്തെ സംബന്ധിച്ചും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരുന്നത് ശുഭസൂചകമാണ്. പക്ഷേ, ലീഗ് തുടക്കം മുതല്‍ ശങ്കിച്ചപോലെ അഭ്യസ്ഥവിദ്യരാണ് കുഴപ്പക്കാരായി മാറിയത്. മുസ്ലീം സമുദായം വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം പോയത് മറ്റാരുടെയും കുതന്ത്രം കൊണ്ടല്ല. വിദ്യാഭ്യാസത്തിന് എതിരെ അവരില്‍  നിന്നു തന്നെ ഉണ്ടായ വിപരീത നിലപാടുമൂലമാണ്. ആധുനിക വിദ്യാഭ്യാസം മനുഷ്യനെ വഴിതെറ്റിക്കും എന്നാണ് അവര്‍ പ്രഭാഷണം നടത്തിയിരുന്നത്. പിന്നീട് ഇതര സമുദായങ്ങള്‍ മുന്‍ നിരയില്‍ എത്തിയപ്പോള്‍ ആണ് അവര്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്. പണ്ട് കൂടിയാനായിരുന്ന ഹരിജന്‍റെ മുന്നില്‍ എങ്ങിനെ സാറേ എന്ന് വിളിച്ച് ഓഛാനിച്ചു നില്‍ക്കും എന്ന ജാള്യതയാണ് അവര്‍ക്ക് വിദ്യാഭ്യാസം ഹലാല്‍ ആക്കിയത്. പക്ഷേ, അവിടെയും അവര്‍ ശങ്കിച്ച അപകടം തലപൊക്കി. വിദ്യ നേടിയ ചെറുപ്പക്കാര്‍ നേതൃത്വത്തിന്‍റെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. കപടമായ കച്ചവടം, നികുതി വെട്ടിപ്പ്, വഞ്ചന, റിയല്‍ എസ്റ്റേറ്റ്, ഹവാല ,  സ്വര്‍ണ്ണകടത്ത്  മുതലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വഴി വിട്ട മാര്‍ഗ്ഗത്തിലൂടെ പണം സാമ്പാദിക്കുന്ന ഒരു കൂട്ടം പണച്ചാക്കുകളുടെ കൂട്ടായ്മയും, അവര്‍ക്ക് ബര്‍ക്കത്ത് ഉണ്ടാവാന്‍ ദുവ ചെയ്യുന്ന പുരോഹിത വര്‍ഗ്ഗവും ചേര്‍ന്നതാണ് ലീഗ്. പക്ഷേ, യുവാക്കളുടെ നിരയില്‍ ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പ്രത്യേകിച്ചു യുവതികള്‍. അതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കള്ളപണച്ചാക്കുകളുടെ അടിത്തറ മാന്താന്‍ വന്നിറങ്ങിയത്. അത് ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. അങ്ങിനെ കഴുക്കോലും, പട്ടികയും ദ്രവിച്ചു നിലം പൊത്താറായ കൂടാരത്തെ താങ്ങി നിര്‍ത്താനാണ് ജമായത്ത് ഇസ്ലാമിയും, എസ്.ഡി.പി.ഐയും പോലുള്ള ഒരേതൂവല്‍ പക്ഷികളുടെ സഹായം മുസ്ലീം ലീഗ് തേടിയത്! തീവ്രവാദ സംഘടനകളാകട്ടെ മുസ്ലീം ലീഗിലൂടെ പൊതുജനമധ്യത്തില്‍ ഒരു പ്രവേശന പാസ് നേടിയെടുക്കുകയായിരുന്നു. അതിനുവേണ്ടി ആദ്യം മുസ്ലീം ലീഗിനെകൊണ്ടും, അതിനു ശേഷം ചില കോണ്‍ഗ്രസ്സ് നേതാക്കളെ കൊണ്ടും അവരുടെ ചരിത്രത്തിന്‍റെ ധവളപത്രം ഇറക്കിക്കുകയും ചെയ്തു. എക്കാലവും ഇത്തരം ഛിദ്രശക്തികളുടെ ആനുകൂല്യങ്ങള്‍ നുണഞ്ഞു രുചിയറിഞ്ഞ കെ.മുരളീധരനും, കെ.സുധാകരനും നിര്‍ലജ്ജം അവര്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു!

പക്ഷേ, ലീഗിനകത്ത് ഇത് വലിയ ഒച്ചപ്പാടാനുണ്ടാക്കിയത്. ഇന്നലെ വരെ തീവ്രവാദി സംഘടനകളെ എതിര്‍ത്തിരുന്ന മുസ്ലീം ലീഗ് അവരോടൊപ്പം ചേരുമ്പോള്‍ ലീഗിന്‍റെ  പ്രസക്തിയെന്താണ് എന്ന ചോദ്യം ഉയര്‍ന്നു വന്നു. ഒരു സംഘടനയായി എല്ലാവര്ക്കും ഒന്നിച്ചു പ്രവര്‍ത്തിച്ചു കൂടെ എന്ന വലിയ ചോദ്യം ലീഗ് നേരിട്ടു. സത്യത്തില്‍ ലീഗും ഈ തീവ്രവാദി സംഘടനകളും തമ്മില്‍ താത്വികമായി ഒരു വ്യത്യാസവും ഇല്ലെന്ന നഗ്നസത്യം തുറന്നു കാട്ടപ്പെട്ട തീരഞ്ഞെടുപ്പായിരുന്നു ഇത്. ലീഗിന്‍റെ പൊയ്മുഖമാണ് അഴിഞ്ഞു വീണത്!

ലീഗ്-ജമായത്ത് സഖ്യത്തിന്‍റെ അടിത്തറ

മുസ്ലീം ലീഗിന്‍റെ അടിത്തറ ഇളക്കിയ കക്ഷിയാണ് ജമായത്തെ ഇസ്ലാമി. ലീഗിന്‍റെ അപ്രമാദിത്വം നിലനിന്ന ഘട്ടത്തില്‍ സമുദായത്തിലേക്ക് ലീഗിലൂടെയാണ് ജമായത്ത് ഇസ്ലാമി കോണി വെച്ചു കയറിയത്! മാധ്യമം പത്രം തുടങ്ങിയ കാലത്ത് അവര്‍ മുസ്ലീം ലീഗ് നേതാക്കളെ വരുതിയിലാക്കാന്‍ ഉപയോഗിച്ച കുരുക്ക് “മുസ്ലീം ലീഗ് ഭരണകാര്യങ്ങളില്‍ ഇടപെടട്ടെ. ഞങ്ങള്‍ മതപരമായ കാര്യങ്ങളില്‍ ആഗോള കാഴ്ചപ്പാടുള്ള മുസ്ലീങ്ങളെ വളര്‍ത്തിയെടുക്കാം. ലീഗിന് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സാമുദായിക കാര്യങ്ങള്‍ തുറന്നു പറയാന്‍ പരിമിതിയുണ്ട്”. അങ്ങിനെ ലീഗിന്‍റെ മൌനാനുവാദത്തോടെ ചന്ദ്രികപത്രം വായിക്കുന്നവരൊക്കെ മാധ്യമംപത്രം വായിക്കാന്‍ തുടങ്ങി. രക്തം തിളപ്പിക്കുന്ന വാര്‍ത്തകളും, ലേഖനങ്ങളും, വിലയിരുത്തലുകളും, നിലപാടുകളും കൊണ്ട് ലീഗ് അണികളെ മൌദൂദി പത്രം ആവേശം കൊള്ളിച്ചു. മൌദൂദി, സാക്കീര്‍ നായിക്ക്, എം.എം.അക്ബര്‍, മദനി തുടങ്ങിയ തീവ്രവാദികള്‍ സാധാരണ ലീഗുകാരന്‍റെ മനസിലേക്ക് ആഴ്ന്നിറങ്ങി. ഫാസിസ്റ്റ്-സാമ്രാജ്യത്വ വിരോധത്തിന്‍റെ പേരില്‍ ഐ.എസ്.ഐ.എസ്, ബോക്കോ ഹറം, താലിബാന്‍, ലഷ്കരി തൊയ്ബ, അല്‍ ക്വൊയ്ദ, ജയ്ഷി മുഹമ്മദ്, ഹിഷ്ബുല്‍ മുജാഹിദ്ദീന്‍, പി.എല്‍.ഒ എന്നീ തീവ്രവാദ ഗ്രൂപ്പുകള്‍ സാധൂകരിക്കപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരറിയാത്ത സാധാരണ മുസ്ലീങ്ങള്‍ക്ക് പോലും  ഇത്തരം സംഘടനകളുടെ നേതാക്കളുടെ പേരുകള്‍ കാണാപ്പാഠമായി! അങ്ങിനെ തങ്ങളുടെ സ്വന്തം കൃഷിയിറക്കാന്‍ സമൂഹം പരുവപ്പെട്ടു എന്ന്‍ ബോധ്യം വന്നപ്പോഴാണ് അതുവരെ രാഷ്ട്രീയത്തോട് വിമുഖത കാണിച്ചിരുന്ന ജമായത്ത് ഇസ്ലാമി നേരിട്ടു രാഷ്ട്രീയത്തില്‍ ഇറങ്ങുകയും, വെല്‍ഫയര്‍ പാര്‍ട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തത്. ഇത് മുസ്ലീം ലീഗിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്‍റെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥവരെയുണ്ടായി. അപ്പോഴാണ് ലീഗ് കണ്ണു തുറന്നത്. അപ്പോഴേക്കും അടിത്തറ പൂര്‍ണ്ണമായും ഇളകിയിരുന്നു. അതിനിടയിലാണ് ലീഗിന്‍റെ എം.എല്‍.എ മാരടക്കം വിവിധ കേസുകളില്‍ പെടുന്നത്. പിടിച്ച് നില്‍ക്കാന്‍ തങ്ങള്‍ കുടുംബം എന്ന ഒറ്റമൂലി മാത്രം പോരെന്ന് മനസിലാക്കി, വെല്‍ഫയര്‍ പാര്‍ട്ടിയെയും, എസ്.ഡി.പി.ഐയെയും കൂടെകൂട്ടുക എന്ന ഗതികേടില്‍ ലീഗ് എത്തിച്ചേര്‍ന്നു! അതേ സമയം സമുദായിക കാര്യങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന സമസ്തയാകട്ടെ തുടക്കത്തില്‍ ജമായത്തു ഇസ്ലാമിയുമായുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ലീഗ് നേതാക്കളുടെ താക്കീത് നിമിത്തം ആ എതിര്‍പ്പ് ആളിപ്പടര്‍ന്നില്ല. മുജാഹിദ് വാദം ലീഗ് അംഗീകരിച്ചാല്‍ സുന്നികളുടെ നിലപാടിനെന്തു പ്രസക്തി എന്ന ചോദ്യം തല്‍ക്കാലം നേതാക്കള്‍ വിഴുങ്ങിക്കളഞ്ഞു. ലീഗിനെക്കാളും മോശമായ സ്ഥിതിയിലായ കോണ്‍ഗ്രസ്സാകട്ടെ മറിച്ചൊന്നും പറയാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയിലുമായി! ചത്ത കുതിരയെന്ന് നെഹ്രു മുദ്ര കുത്തിയ  ലീഗിന്ഭരണത്തില്‍ ഇരിപ്പിടം നല്കി സ്വീകരണം നല്കിയത് സിപിഎം ആണ്.(“നാലും കെട്ടും, പത്തും കെട്ടും, വേണ്ടിവന്നാല്‍ ഇ.എം.എസിന്‍റെ കേട്ട്യോളെയും കെട്ടും” എന്ന മുദ്രാവാക്യത്തിലൂടെ ലീഗ് അതിനുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്!). അന്ന് ഇടതു-വലതു മുന്നണികള്‍ മുസ്ലീം ലീഗിന് കൊടുത്തതാണ് മതേതര സര്‍ട്ടിഫിക്കറ്റ്! അതിപ്പോള്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കും നല്കിയിരിക്കയാണ്! ഇവിടെ തമസ്കരിക്കപ്പെട്ട ഒരു സത്യമുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കണമെങ്കില്‍ അതിന്‍റെ നയപരിപാടികളില്‍ ഇന്ത്യന്‍ ഭരണഘടനയെയും, ചട്ടങ്ങളെയും, നയങ്ങളെയും  അംഗീകരിക്കണം. അതായത്, തീവ്രവാദം, കമ്യൂണിസ്റ്റ് വിപ്ലവ ആശയങ്ങള്‍, ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ മുതലായവ ലക്ഷ്യം വെക്കുന്ന സംഘടനകള്‍ക്ക് ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തല്‍ക്കാലം “വിപ്ലവം” എന്ന ആശയം പരണത്ത് വെച്ചു. അതിനു അണികള്‍ക്കിടയില്‍ പറയുന്ന ന്യായീകരണം , സായുധ വിപ്ലവത്തിനുള്ള രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടു വന്നിട്ടില്ല എന്നാണ്. അതുകൊണ്ടാണ് അവര്‍ നക്സലുകളെയും, മാവോവാദികളെയും എതിര്‍ക്കുന്നത്! അതുപോലെ, “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്നതാണു മൌദൂദികളുടെ ആശയം. പക്ഷേ, അത് വെല്‍ഫയര്‍ പാര്ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനനത്തിന്‍റെ അജണ്ടയായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാല്‍ അംഗീകാരം കിട്ടില്ല. അതിനാല്‍, കമ്യൂണിസ്റ്റുകളെപോലെ പ്രഖ്യാപിത നയത്തില്‍ ജമായത്ത് ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും തല്‍ക്കാലം വെള്ളം ചേര്‍ത്തു. ഇത് പൊക്കിപ്പിടിച്ചാണ് സുധാകരനും, മുരളീധരനും മറ്റും പറയുന്നത് പോപ്പുലര്‍ ഫ്രണ്ടും, ജമായത്ത് ഇസ്ലാമിയും മാമോദീസ മുക്കി അഹിംസാവാദികള്‍ ആയെന്ന്‍! അവര്‍ കറകളഞ്ഞ ജനാധിപത്യ വിശ്വാസികള്‍ ആയെണാനാണ് ഇവരുടെ വാദം! അതേ സര്‍ടിഫിക്കറ്റാണ് മുസ്ലീം ലീഗിനും അറുപതുകളില്‍ ഇടതു-വലത് മുന്നണികള്‍ നല്കിയത്. മാത്രമല്ല, മലബാര്‍ ചോരക്കളമാക്കിയ മാപ്പിളലഹള വരെ സ്വാതന്ത്ര്യ സമരമാണെന്ന് ലീഗ് എഴുതികൊടുത്ത സാക്ഷ്യപത്രത്തില്‍ ഇരുമുന്നണികളും ഒപ്പിട്ടു കൊടുത്തു.  രാഷ്ട്രീയത്തില്‍ തൊലിക്കട്ടി ഒരു മാനദണ്ഡം അല്ലാത്തിടത്തോളം ഇതൊക്കെ സാധൂകരിക്കപ്പെടും!

ക്രിസ്ത്യന്‍ ലോബി

മറുവശത്താകട്ടെ ഇതിനെക്കാളേറെ പ്രശ്നങ്ങളാല്‍ തളര്‍ന്ന് കിടക്കുന്ന ഇടതുപക്ഷത്തിന് ചക്കയിട്ടപ്പോള്‍ മുയലിനെ കിട്ടിയപോലെയാണ് ജോസ് കെ.മാണിയെ കിട്ടിയത് . അന്നേവരെ മാണിയെ തള്ളിപ്പറഞ്ഞവര്‍ ജോസിനെ ആലിംഗനം ചെയ്ത് ആനയിക്കുന്ന വിചിത്രമായ കാഴ്ചയാണ് കണ്ടത്!  അതുവഴി സിപിഎം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ക്രിസ്ത്യന്‍ സമുദായത്തിന്‍റെ സഹതാപം പിടിച്ചു പറ്റാന്‍ സാധിച്ചു. അതിനുള്ള കരുക്കള്‍ പിണറായി വിജയന്‍ മുന്‍കൂട്ടി നീക്കിയിരുന്നു. പല സന്ദര്‍ഭങ്ങളിലും ക്രിസ്ത്യന്‍ പ്രീണന നയങ്ങള്‍ തുടരുകമാത്രമല്ല, അനധികൃതമായി കുരിശ് നാട്ടിയവരെ പ്രകീര്‍ത്തിക്കുകയും, നടപടിയെടുത്ത ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്തു. ഗുരുവായൂര്‍ നടയില്‍ നിന്നു “അവിടെയാണോ കൃഷ്ണനിരിക്കുന്നത്” എന്നു പരിഹസിക്കുകയും, ശബരിമലയില്‍ സ്ത്രീകളെ കയറ്റി ആചാരലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത പിണറായി, കുരിശിന്‍റെ കാര്യം വന്നപ്പോള്‍, കുരിശ് ലക്ഷക്കണത്തിന് വിശ്വാസികളുടെ പ്രതീകമാണ്, അതിനു മേല്‍ കുതിര കയറാന്‍ ആരെയും സമ്മതിക്കില്ല എന്നു ചന്ദ്രഹാസം ഇളക്കുകയാണ് ചെയ്തത്! അതുമാത്രമല്ല, കേന്ദ്ര സര്ക്കാര്‍ സഭകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ കടിഞ്ഞാണിടാന്‍ പോകുന്നുവെന്ന പ്രചാരണവും വലിയതോതില്‍ അരങ്ങേറി. സഭയുടെ പേരില്‍ ചില സഭ നേതാക്കള്‍ നടത്തിയിരുന്ന ദേശദ്രോഹ സാമ്പത്തിക ഇടപാടുകളെ നിയന്ത്രിച്ചപ്പോള്‍ അതിനു വര്‍ഗ്ഗീയ ഛായ നല്‍കുന്നതില്‍ സിപിഎം വിജയിച്ചു. ഒരുവശത്ത് കേന്ദ്രസര്‍ക്കാരിനെ കാട്ടി ഭൂരിപക്ഷ വര്‍ഗ്ഗീയ കാര്ഡ് ഇറക്കുകയും, മറുവശത്ത് മുസ്ലീങ്ങളില്‍ നിന്നുള്ള ഭീഷണിയെ ചിത്രീകരിച്ചു മുസ്ലീം വിരോധം സൃഷ്ടിക്കുകയും ചെയ്തു! ഹാദിയ സോഫിയ ചര്ച്ച് വിഷയത്തിലും മറ്റും മുഖ്യധാര മുസ്ലീങ്ങള്‍ സ്വീകരിച്ച പ്രകോപനപരമായ നിലപാടുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അരക്ഷിതാവസ്ഥയുടെ തുരുത്തിലെത്തിച്ചു. ആധുനിക സമൂഹം ഒരിയ്ക്കലും അംഗീകരിക്കാത്ത ഹാദിയ സോഫിയ വിഷയത്തില്‍, പ്രത്യക്ഷത്തില്‍ മതേതര വിഭാഗം എന്ന പരിവേഷമുള്ള മുസ്ലീം ലീഗടക്കം മൊത്തം മുസ്ലീം സമുദായവും ഒരേ നിലപാടില്‍ എത്തിയപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ആശങ്ക വര്‍ദ്ധിച്ചു! ഒരു വശത്ത് ഭൂരിപക്ഷ വര്‍ഗ്ഗീയത, മറുവശത്ത് ഏത് നിമിഷവും ജിഹാദിന് തയ്യാറാകുന്ന മുസ്ലീം സമൂഹം. ഇതിനിടയില്‍ തങ്ങളുടെ ഭാവി അപകടത്തിലായോ  എന്ന ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ആശങ്കയുടെ എരിതീയില്‍ ബോധപൂര്‍വ്വമായി എണ്ണ പകരുന്നതില്‍ ഇടതുപക്ഷം വിജയിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ബാക്കിപത്രം! മുസ്ലീം ലീഗിന്‍റെ അപ്രമാദിത്വവും, കോണ്‍ഗ്രസ്സിന്‍റെ ബലഹീനതയും, കോണ്‍ഗ്രസ്സിലുള്ള ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പാരമ്പര്യമായുള്ള പ്രതീക്ഷയും കെടുത്തി!

  വോട്ട് കച്ചവടം

ബിജെപിയെ തോല്‍പ്പിക്കുക എന്ന അജണ്ടയില്‍ ജയസാധ്യതയില്ലാത്ത വാര്‍ഡ്കളിലൊക്കെ മുസ്ലീം/ക്രിസ്ത്യന്‍ വോട്ടുകള്‍ രാഷ്ട്രീയ ഭിന്നത മറന്ന് ഇടതുപക്ഷത്തേക്ക് ഒഴുകി. വലിയ തോതില്‍ വോട്ടുകച്ചവടം പല തരത്തിലും നടന്നു. ഇടതുപക്ഷം ജയസാധ്യതയില്ലാത്ത പല സ്ഥലങ്ങളിലും യു.ഡി.എഫിന് വോട്ട് ചെയ്യുകയുണ്ടായി.  ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കുന്നവരോടുപോലും കാണിക്കാത്ത വിരോധം എന്തിന്‍റെ പേരിലാണ് ബിജെപിയോട് കാണിക്കുന്നത് എന്നതിന് മാത്രം ഉത്തരമില്ല. ഫാസിസ്റ്റ് കക്ഷി ആണത്രെ! എന്തു ഫാസിസമാണ് ബിജെപിയുടെ അജണ്ടയില്‍ ഉള്ളത്? പുലി വരുന്നെന്ന് പറഞ്ഞു വെറുതെ പേടിപ്പിക്കുക. അവസാനം, പുലിയെയും തെളിയിച്ച് കൊണ്ട് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ജിഹാദുമായി വരുമ്പോള്‍ നമുക്ക് നെടുവീര്‍പ്പിട്ട് വാള്‍ത്തലക്ക് തല കുനിച്ചു കൊടുക്കാം! ആ വരവ് തടയുക മാത്രമാണു ഇവിടെ ബിജെപി ചെയ്യുന്നതു. അല്ലാതെ ഏതെങ്കിലും മതത്തിനോ, സമുദായത്തിനൊ, വിഭാഗങ്ങള്‍ക്കൊ എതിര് നിന്ന ചരിത്രം ഭാരതീയ സംസ്കാരത്തിലില്ല!

എന്തായാലും ചുരുങ്ങിയത് 25 സീറ്റെങ്കിലും നേടാനുള്ള കരുത്ത് ബിജെപി ഇപ്പോള്‍ നേടിക്കഴിഞ്ഞു എന്ന പ്രതീക്ഷ സ്വാഗതാര്‍ഹമാണ്! തീര്‍ച്ചയായും, കേരളം ആര് ഭരിക്കണം എന്നു തീരുമാനിക്കാനുള്ള അര്‍ഹത ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതല്‍ അവകാശത്തോടെ പ്രഖ്യാപിക്കാനുള്ള കരുത്ത് ബിജെപി സമീപഭാവിയില്‍ നേടിയെടുക്കും എന്ന ശുഭപ്രതീക്ഷ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്‍റെ കരുത്താണ് തെളിയിക്കുന്നത്! അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തനിയെ 5 സീറ്റുകളും, ചുരുങ്ങിയത് 20 സീറ്റിലെങ്കിലും രണ്ടാം സ്ഥാനവും നേടും. അതോടെ കേരളത്തില്‍ മാത്രം പിടിച്ച് നിന്ന കോണ്‍ഗ്രസ്സ് എന്‍.ഡി.എ യുടെ “കോണ്‍ഗ്രസ്സ് രഹിത ഭാരതം” എന്ന മുദ്രാവാക്യത്തിന് അടിയറവ് പറയും. അപ്പോഴുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ രസാവഹമായിരിക്കും. ഇപ്പോള്‍ ഇടതുപക്ഷത്ത് അഭയം തേടിയ ക്രിസ്ത്യന്‍ സമൂഹം എന്‍.ഡി.എക്കൊപ്പം ചേരും. കാരണം, ഇന്ത്യയില്‍ മൊത്തം പ്രവര്‍ത്തന മേഖലയുള്ള സഭകള്‍ക്ക് കേവലം കേരളത്തില്‍ മാത്രം സ്വാധീനമുള്ള സിപിഎംന്‍റെ ചുമലില്‍ അധിക കാലം കഴിയാന്‍ സാധ്യമല്ല. മാത്രമല്ല, അജഗജാന്തരമുള്ള രണ്ടാശയങ്ങള്‍ തമ്മില്‍ ഒരിയ്ക്കലും യോജിക്കാന്‍ കഴിയില്ല. മുങ്ങുന്ന കപ്പലായ യു.ഡി.എഫില്‍ നിന്നു ആദ്യം രക്ഷപ്പെടുക മുസ്ലീം ലീഗും ഇതര മതമൌലികവാദികളും ആവും. അവര്‍ക്ക് വേണ്ടി പരവതാനി വിരിച്ച് കാവലിരിക്കുന്ന എല്‍.ഡി.എഫ് അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ആലിംഗനം ചെയ്യും! മുസ്ലീം ലീഗ് ചരിത്രത്തില്‍ ഒരിക്കല്‍പോലും മതമൌലിക വാദത്തെ തള്ളി പറഞ്ഞിട്ടില്ല എന്ന പഴയ വാദമൊക്കെ സിപിഎം പരണത്ത് വെക്കും! കോണ്‍ഗ്രസ്സ് ആകട്ടെ നാമാവശേഷമാകുകയും ചെറിയ പാര്‍ട്ടികളില്‍ ലയിക്കുകയോ, ഡി‌ഐ‌സി, എ-ഗ്രൂപ്പ്, ഐ-ഗ്രൂപ്പ്, എന്‍‌സി‌ഐ തുടങ്ങിയ ഗ്രൂപ്പുകള്‍ സജീവമാകുകയോ, പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുകയോ ചെയ്യും! അപ്പോള് ഒരു വശത്ത് എന്‍‌ഡി‌എ നയിക്കുന്ന മുന്നണിയും, മറുവശത്ത് ഇടതുപക്ഷം നയിക്കുന്ന മുന്നണിയുമായി കേരള രാഷ്ട്രീയം മാറി മാറിയും!

“കാലമിനിയുമുരുളും വിഷുവരും

വര്‍ഷം വരും തിരുവോണം വരും

പിന്നെയോരോ തളിരിലും

പൂ വരും കായ് വരും

അപ്പോള്‍ ആരെന്നുമെന്തെന്നും

ആര്‍ക്കറിയാം…!”

Share4TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies