കോഴിക്കോട്: മലയാള മാധ്യമരംഗം 2020 ഡിസംബര്‍ 29ന് ഒരു ചരിത്രമുഹൂര്‍ത്തത്തെ നേരിട്ടു. അത് കേസരിമാധ്യമപഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയായിരുന്നു. ഇടതുപക്ഷ പക്ഷപാതിത്വത്തിനു അടിമപ്പെട്ട് വഴിപിഴച്ചുപോയ മലയാള മാധ്യമരംഗത്തെ ദേശീയ മാധ്യമസംസ്‌കാരത്തിന്റെ ഗംഗാപ്രവാഹത്തിലേയ്ക്ക് ചാലുകീറിയെടുക്കാനുള്ള ബലരാമന്‍മാരെ സൃഷ്ടിച്ചെടുക്കാനുള്ളതാണ് കേസരിയുടെ മാധ്യമപഠനഗവേഷണകേന്ദ്രം. അത്തരമൊരു ചരിത്രദൗത്യത്തിനു തുടക്കം കുറിയ്ക്കാന്‍ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ പൂജനീയ സര്‍സംഘചാലകന്‍ ഡോ.മോഹന്‍ഭാഗവത്ത് വന്നെത്തി എന്നതു ഈ ദൗത്യത്തിന്റെ മഹിമ വെളിപ്പെടുത്തുന്നു. അതിനാലാണ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് കേസരി മാധ്യമപഠനഗവേഷണകേന്ദ്രം രാഷ്ട്രത്തിനു സമര്‍പ്പിച്ചു എന്ന് മാധ്യമങ്ങള്‍ തലക്കെട്ട് എഴുതിയത്.
”മൂല്യവത്തായ വിജയം മാത്രമാണ് നിലനില്‍ക്കുക. മൂല്യം നിലനിര്‍ത്തുന്നതിലൂടെയാണ് നമുക്ക് ഭീഷണികളെ മറികടന്ന് വിജയിക്കാന്‍ സാധിച്ചത്. ലക്ഷ്യപൂര്‍ത്തീകരണം വരെ ഈ മൂല്യനിഷ്ഠ നിലനിര്‍ത്തേണ്ടതുണ്ട്” എന്ന ഉദ്ഘാടനപ്രസംഗത്തിലെ ഡോ.മോഹന്‍ഭാഗവതിന്റെ മാര്‍ഗ്ഗദര്‍ശനം ഈ സന്ദര്‍ഭത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. തികച്ചും ദൈവീകവും പാവനവുമായ ദൗത്യമാണ് കേസരിയുടേത് എന്നു വ്യക്തമാക്കുന്ന പവിത്രമായ അന്തരീക്ഷത്തിലാണ് കേസരി മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റെയും കേസരി ആസ്ഥാനമന്ദിരത്തിന്റെയും ഉദ്ഘാടനം നടന്നത്.
സത്യം പുറത്തറിയണമെങ്കില്‍ ചിലരുടെയൊക്കെ അനുവാദം വേണം എന്ന അവസ്ഥ നിലനിന്ന കാലത്താണ് കേസരി ആരംഭിച്ചതെന്നും സത്യത്തിന്റെയും ശരിയുടെയും പക്ഷത്താണ് നാമെങ്കില്‍ ഒരിക്കല്‍ എല്ലാവരും നമ്മെ അംഗീകരിക്കുമെന്നും മോഹന്‍ജി ഭാഗവത് പറഞ്ഞത് കേസരിയെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായി തീര്‍ന്നതാണ്. ‘സ്വയമേവ മൃഗേന്ദ്രത’ എന്ന ആപ്തവാക്യത്തിന് ഊന്നല്‍ നല്‍കി കഴിഞ്ഞ എഴുപതുവര്‍ഷമായി കേസരി മുന്നേറുകയാണ് എന്നും അദ്ദേഹം എടുത്തു പറഞ്ഞു. മലയാള മാധ്യമരംഗത്ത് സത്യവും ശരിയും തെറ്റിദ്ധരിപ്പിക്കപ്പെട്ട വേളയിലാണ് തളി ആരാധനാ സ്വാതന്ത്ര്യ സമരത്തിന്റെയും മാപ്പിള ലഹളയുടെയും മുതല്‍ അയോദ്ധ്യ പ്രശ്‌നവും കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയവും കര്‍ഷകനിയമവും വരെയുള്ള വിഷയങ്ങളില്‍ കേസരി എന്താണ് സത്യം എന്നു തുറന്നു പറഞ്ഞത്. ഒരിക്കല്‍ എല്ലാവരും അതു അംഗീകരിക്കും എന്ന സര്‍സംഘചാലകന്റെ വാക്കുകള്‍ ശരിവെക്കുന്ന രീതിയില്‍ കേസരി മുന്നോട്ടു വെച്ച വീക്ഷണങ്ങളും വസ്തുതകളും അംഗീകരിക്കപ്പെടുകയും ചെയ്തു.
‘കേസരിയ്ക്ക് സ്വന്തമായ കെട്ടിടം ഉണ്ടായിരിക്കുന്നു. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. പുറത്തുനിന്നും ഒന്നും പ്രതീക്ഷിക്കാതെ ബന്ധപ്പെടുന്ന എല്ലാത്തിനേയും സംയോജിപ്പിച്ച് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി നമ്മുടെ ധര്‍മ്മത്തിന്റെ പാതയില്‍ മുന്നേറാം. ബാഹ്യപരിതസ്ഥിതികളില്‍ മാറ്റമുണ്ടായിരിക്കുന്നു. നമുക്ക് സ്വന്തമായി കേസരിഭവന്‍ ഉണ്ടായിരിക്കുന്നു. എന്നാലും നമുക്ക് വിശ്രമിക്കാനായിട്ടില്ല” എന്ന ഉപദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. പുതിയ കാലത്തിനനുസരിച്ച് കേസരിയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ ഉപദേശം. കേസരി മാധ്യമപഠനഗവേഷണ കേന്ദ്രത്തിനു നിര്‍വ്വഹിക്കാനുള്ള കടമയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ്.
കൊറോണ നിയന്ത്രണത്തിന്റെ വിലക്കുകള്‍ സൃഷ്ടിച്ച അന്തരീക്ഷത്തെ ലഘൂകരിക്കുന്നവിധം വയലിന്‍ കച്ചേരിയും സോപാനസംഗീതവും ശംഖനാദവുമൊക്കെ സൃഷ്ടിച്ചെടുത്ത ശുദ്ധവും പവിത്രവുമായ അന്തരീക്ഷത്തിലാണ് ഉദ്ഘാടന സദസ് ആരംഭിച്ചത്. കെ.സി.വിവേക് രാജ വയലിനിലും ഹരികൃഷ്ണന്‍ ഹരിദാസ് മൃദംഗത്തിലും തീര്‍ത്ത ദൈവീക മുഹൂര്‍ത്തത്തെ ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതവും മണികണ്ഠന്‍ കരുവാളൂരിന്റെ ഇടയ്ക്കയും ഭക്തിസാന്ദ്രമാക്കി മാറ്റി. ഡോ.മോഹന്‍ഭാഗവത് സരസ്വതിയുടെ ചിത്രത്തിനുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്കുകൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന ശംഖനാദം സദസ്യരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. എല്ലാവരും ക്ഷേത്രനടയിലെന്നപോലെ കൈ കൂപ്പിനിന്നു. ഹരിഗോവിന്ദന്‍ ഉദ്ഘാടനവേളയില്‍ ഇടയ്ക്ക വായിക്കുകകൂടി ചെയ്തു. ഉദ്ഘാടനം ഉദ്‌ഘോഷിക്കുന്ന പഞ്ചവാദ്യസംഘം കെട്ടിടത്തിന് മുന്‍വശത്ത് നാദവിസ്മയം തീര്‍ത്തു.
ബഹുനിലസൗധത്തിന്റെ പൂമുഖത്ത് ചുമര്‍ചിത്രരീതിയില്‍ വരച്ച ഭാരതാംബയുടെ ചിത്രമാണ് എല്ലാവരെയും സ്വാഗതം ചെയ്തത്. വളരെ ആഹ്ലാദത്തോടെ, പ്രതീക്ഷയോടെ, സ്വപ്‌നസാഫല്യം പോലെയാണ് കേസരിയുടെ അനുഭാവിവൃന്ദം ഉദ്ഘാടന പരിപാടിയ്‌ക്കെത്തിയത്. കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും തങ്ങളുടെ വലിയൊരു അഭിലാഷത്തിന്റെ പൂര്‍ത്തീകരണം നേരില്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. കോവിഡ് നിയന്ത്രണം മൂലം ‘പരമേശ്വരം’ എന്ന മുഖ്യഹാളില്‍ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഗ്രൗണ്ട ഫ്‌ളോറിലും ഒന്നാം നിലയിലും രണ്ടാം നിലയിലും മൂന്നാം നിലയില്‍ ഹാളിനുപുറത്തും ടി.വി.സ്‌ക്രീനില്‍ ഹാളിലെ പരിപാടികള്‍ കാണാന്‍ സംവിധാനം ഉണ്ടായിരുന്നു. ഓരോ സ്ഥലത്തും കോവിഡ് നിയന്ത്രണം പാലിച്ചാണ് ആളുകള്‍ക്ക് ഇരിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നത്. ഇതിനുപുറമെ ഏറെ പേര്‍ ഓരോ സ്ഥലത്തും അകലം പാലിച്ചുകൊണ്ട് ഓരോ വേദിയ്ക്ക് മുമ്പിലും പരിപാടി കാണാന്‍ എത്തിയിരുന്നു. സ്വന്തം വീട്ടിന്റെ ഗൃഹപ്രവേശനം പോലെയായിരുന്നു അവിടെ എത്തിയ ഓരോരുത്തരുടെയും മാനസികാവസ്ഥ. അതില്‍ പങ്കാളികളാകാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
ആര്‍.എസ്.എസ്.സഹസര്‍കാര്യവാഹ് മുകുന്ദജി, അഖിലഭാരതീയ സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ജഗദീഷ് പ്രസാദ്ജി, ക്ഷേത്രീയ സേവാപ്രമുഖ് പത്മകുമാര്‍, ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, ദക്ഷിണക്ഷേത്ര-ദക്ഷിണമധ്യക്ഷേത്ര വിശേഷസമ്പര്‍ക്കപ്രമുഖ് എ.ജയകുമാര്‍, പ്രാന്തഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് കാ.ഭാ.സുരേന്ദ്രന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍.ശശിധരന്‍, അഖിലഭാരതീയ കാര്യകാരി പ്രത്യേകക്ഷണിതാവ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍, പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, സഹപ്രാന്തപ്രചാരകന്മാരായ എസ്.സുദര്‍ശനന്‍, എ.വിനോദ്, ക്ഷേത്രീയ കാര്യവാഹ് എസ്.രാജേന്ദ്രന്‍, ക്ഷേത്രീയ കുടുംബ പ്രബോധന്‍ പ്രമുഖ് ജി. സ്ഥാണുമാലയന്‍, പ്രാന്തസഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് സംഘചാലക് യു.ഗോപാലമല്ലര്‍, രാഷ്ട്രസേവികാ സമിതി കാര്യവാഹിക ഡോ. ആര്യാദേവി, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി.നാരായണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി.രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, അഡ്വ.പി.സുധീര്‍, സംസ്ഥാനസംഘടനാസെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി പി.രാഘുനാഥ്, സംസ്ഥാന വക്താവ് പി.ആര്‍.ശിവശങ്കരന്‍, ജില്ലാപ്രസിഡന്റ്അഡ്വ.വി.കെ.സജീവന്‍, ബി.എം.എസ്. മുന്‍സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ഗംഗാധരന്‍, നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍, ഇല്ലിക്കെട്ട് നമ്പൂതിരി, സംവിധായകന്‍ അലി അക്ബര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് കമാല്‍വരദൂര്‍, ഗായകന്‍ സുനില്‍കുമാര്‍, ആര്‍ട്ടിസ്റ്റ് മദനന്‍, പ്രൊഫ. പി.സി.കൃഷ്ണവര്‍മ്മരാജാ, പി.ബാലകൃഷ്ണന്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, അനൂപ് കുന്നത്ത്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സദസ്സിലുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ പ്രമുഖവ്യക്തികളും വിവിധ ജില്ലകളില്‍ നിന്നെത്തിയ സംഘപ്രവര്‍ത്തകരും ഹാളില്‍ സന്നിഹിതരായിരുന്നു.
വയലിന്‍ കച്ചേരിയും സോപാനസംഗീതവും സൃഷ്ടിച്ച ഉത്സവാന്തരീക്ഷത്തില്‍ പൂജനീയ സര്‍സംഘചാലകന്‍ സരസ്വതീ പൂജ നടത്തി. അതിനുമുമ്പ് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ആമുഖഭാഷണം നടത്തി. ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം സംഘത്തിനു തുടക്കം കുറിച്ച നാഗപ്പൂരിനു തുല്യമാണ് കേരളത്തിന് കോഴിക്കോട് എന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് കേസരി മുന്നോട്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്തെ പല അനഭിലാഷണീയ പ്രവണതകള്‍ക്കും കേന്ദ്രമായിരിക്കുന്നതു കോഴിക്കോടാണെന്നും അവിടെ നിന്നു തന്നെ ദേശീയപക്ഷത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാനാണ് കേസരി പുതിയ മാധ്യമപഠനഗവേഷണകേന്ദ്രം വഴി ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദവ്യാസ വിദ്യാലയത്തിലെ നിരഞ്ജന, ഗോപിക, ആര്യനന്ദ എന്നിവര്‍ വന്ദേമാതരം ആലപിച്ചു. തുടര്‍ന്നു സ്വാഗതസംഘം അദ്ധ്യക്ഷനും പ്രമുഖ എഴുത്തുകാരനുമായ പി.ആര്‍.നാഥന്‍ സ്വാഗതമാശംസിച്ചു. രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അതിനാലാണ് ആ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന കേസരിയ്ക്ക് ഈ രീതിയില്‍ ഉയരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രത്യയശാസ്ത്രമാണ് ഭാരതത്തിന്റെതെന്നും അതാണ് കേസരി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദപുരിയും ആര്‍.എസ്.എസ്. മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍.ഹരിയും അനുഗ്രഹപ്രഭാഷണം നടത്തി. (രണ്ടുപേരുടെയും പ്രസംഗം അന്യത്ര ചേര്‍ത്തിരിക്കുന്നു) തുടര്‍ന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍മുഖ്യപത്രാധിപരുമായ എം.കേശവമേനോന്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ ദേശീയപക്ഷത്തു നിന്നുള്ള ഒരു മാധ്യമപഠനഗവേഷണ കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മാധ്യമവാര്‍ത്തയ്ക്കു പിന്നിലും ഒരു ഗവേഷണമുണ്ടെന്നും ഗവേഷണത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നതു വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളിലുള്ള അറിവാണ് ആവശ്യമെന്നും അതിനു ഗവേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരിയുടെ കെട്ടിടം രൂപകല്പന ചെയ്ത ദാമോദര്‍ ആര്‍ക്കിടെക്റ്റ് ഉടമ കെ. ദാമോദരന്‍, കെട്ടിടം പണി കരാറെടുത്ത കേളുക്കുട്ടി മേസ്തിരി, കേസരി ഉദ്ഘാടനത്തിനുവേണ്ടി ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗാനമാലപിച്ച ദീപാങ്കുരന്‍, സോപാനസംഗീതം പാടിയ ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവരെ സര്‍സംഘചാലക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
തുടര്‍ന്നു കേസരിയുടെ 70 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം വിവരിക്കുന്ന ‘സിംഹാവലോകനം @ 70’ എന്ന സ്മരണികയുടെയും മറ്റു ഏഴ് പുസ്തകങ്ങളുടെയും പ്രകാശനം സര്‍സംഘചാലക് നിര്‍വ്വഹിച്ചു. ആര്‍. ഹരി എഴുതിയ ‘നല്‍മൊഴി തേന്‍മൊഴി’, കേരളത്തില്‍ ബലിദാനികളായ സംഘ വിവിധക്ഷേത്രസംഘടനാ പ്രവര്‍ത്തകരെക്കുറിച്ച് ഡോ.എം.കെ.മോഹന്‍ദാസ്, വി.എന്‍.ഗോപിനാഥ്, ഷാബുപ്രസാദ് എന്നിവര്‍ സംയോജകരായി പ്രസിദ്ധീകരിച്ച ‘ആര്‍.എസ്.എസ്. ഇന്‍ കേരള സാഗ ഓഫ് സ്ട്രഗ്ള്‍’, കേസരിയുടെ പ്രയാണത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന എം.രാഘവനെ കുറിച്ച് കേസരി സഹപത്രാധിപര്‍ ടി.വിജയന്‍ രചിച്ച ജീവചരിതം ‘മൗനതപസ്വി’ എന്നീ പുസ്തകങ്ങളും കുരുക്ഷേത്രപ്രകാശന്‍ പുസ്തകങ്ങളായ ആര്‍.ഹരി എഴുതിയ ‘ജ്യോതിര്‍ഗമയ’, ഭാരതരാഷ്ട്രത്വത്തിന്റെ അനന്തപ്രവാഹം എന്നീ പുസ്തകങ്ങളും കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു രചിച്ച ‘കാലവാഹിനിയുടെ കരയില്‍’, വി.എസ്.ഹരിശങ്കരന്റെ ‘കള്‍ച്ചറല്‍ ടെററിസം, കണ്‍ഫ്‌ളിക്ട്‌സ് ആന്‍ഡ് ഡിബേറ്റ്‌സ് ഓണ്‍ കള്‍ച്ചറല്‍ പാസ്റ്റ്’ എന്നീ പുസ്തകങ്ങളും ഡോ.മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. തുടര്‍ന്നു ഗായകന്‍ ദീപാങ്കുരന്‍ ഗീതം ആലപിച്ചു. കേസരിയുടെ ഉപഹാരമായ വിഘ്‌നേശ്വര പ്രതിമ പത്രാധിപര്‍ ഡോ.എന്‍.ആര്‍.മധുവും മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാറും ചേര്‍ന്ന് ഡോ.മോഹന്‍ ഭാഗവതിനു സമ്മാനിച്ചു.
ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ഡോ.മോഹന്‍ജി ഭാഗവത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ശംഖനാദത്തിന്റെയും ഇടയ്ക്കയുടെയും മന്ത്രധ്വനികളുടെ പവിത്രമായ അന്തരീക്ഷത്തിലാണ് ദീപം തെളിയിച്ചത്. തുടര്‍ന്ന് അദ്ദേഹം ഉദ്ഘാടനപ്രഭാഷണം നടത്തി. ട്രസ്റ്റി അംഗം കെ.സര്‍ജിത്ത് ലാല്‍ നന്ദിപ്രകാശനം നടത്തി. വേദിയില്‍ സ്വാമി ജിതാത്മാനന്ദ, സ്വാമി നരസിംഹാനന്ദ, ഓ.രാജഗോപാല്‍, ആര്‍.സഞ്ജയന്‍, ജെ.നന്ദകുമാര്‍, ഡോ.വന്നിയരാജന്‍, അഡ്വ.കെ.കെ.ബലറാം, പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ എന്നിവരും ഉണ്ടായിരുന്നു.
ചടങ്ങിനുശേഷം സര്‍സംഘചാലക് കേസരി മന്ദിരം ചുറ്റിനടന്നു സന്ദര്‍ശിച്ചു. സര്‍സംഘചാലകന്റെ സാന്നിദ്ധ്യത്തില്‍ കേസരി ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന കര്‍മ്മം ശ്രീ.ആര്‍.ഹരി നിര്‍വ്വഹിച്ചു. രാഘവം, മാധവം, ശങ്കരം സുകുമാരം തുടങ്ങിയ കാര്യാലയത്തിന്റെ വിവിധഭാഗങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.