”അച്ഛന്റെ ചുരിക കടഞ്ഞ ആ കൊല്ലനെ നമ്മള്‍ക്കു കാണണ്ടേ?” കണ്ണപ്പുണ്ണി.
”വേണമല്ലോ കണ്ണപ്പുണ്ണി” എന്നായി ആരോമുണ്ണി.
അവര്‍ പെരുങ്കൊല്ലന്റെ വീടു തേടിച്ചെന്നു. ചേകവന്മാരുടെ വരവുകണ്ടപ്പോള്‍, എന്തോ ശരികേടുണ്ടെന്ന് കൊല്ലന് തോന്നലുണ്ടായി. അവന്‍ അകത്തൊളിച്ചിരുന്നു.
ചേകവരെക്കണ്ട് കൊല്ലത്തി പ്പെണ്ണ് വീടിന്റെ നടയിറങ്ങിവന്നു.
”നിന്റെ കൊല്ലനെ വിളിക്ക്. ചുരിക നാലെണ്ണം കടയിക്കാനുണ്ട്. കടയല്‍കൂലി കൂടാതെ കൈനിറയെ സമ്മാനവും കൊടുക്കാം”
കൊല്ലത്തിപ്പെണ്ണ് അകത്തുപോയി.
”ചുരിക കടയിക്കാന്‍ വന്നിട്ടുണ്ട് രണ്ടുചേകോന്മാര്. കൈനിറയെ സമ്മാനം കിട്ടും നിങ്ങള്‍ക്ക് ”
അതുകേട്ട് ആര്‍ത്തിപിടിച്ച് കൊല്ലന്‍ ചേകോന്മാരുടെ മുമ്പിലെത്തി.
അപ്പോള്‍ ആരോമുണ്ണി ചോദിച്ചു.
”നീയല്ലേ പണ്ട് ആരോമരമ്മാവന്റെ ചുരിക കടഞ്ഞത്? ചതിയന്മാരായ അരിങ്ങോടന്റേയും ചന്തുവിന്റേയും മൊഴികേട്ട് നീയല്ലേ അന്ന് ഇരുമ്പാണി മാറ്റി മുളയാണിവെച്ച് ചുരികക്കണ മുറുക്കിയത് ? ചതിയന്‍ ചന്തുവിന്റെ തല ഇതാ ഈ മാറാപ്പിലുണ്ട്. അമ്മാവനെച്ചതിച്ച നിന്റെ തലയും ഞങ്ങള്‍ക്കു വേണം”
തൊഴുകയ്യുയര്‍ത്താന്‍ തുനിഞ്ഞ കൊല്ലന്റെ കഴുത്തില്‍ ആരോമുണ്ണിയുടെ ഭീമന്‍ചുരിക പതിച്ചു. കൊല്ലന്റെ തല മുറ്റത്തുവീണുരുണ്ടു.
”കണ്ണപ്പുണ്ണ്യേ, ഇവന്റെ തലയും മാറാപ്പിലിട്ടോ. കാറാപ്പിള്ളേര്‍ക്ക് കാറകളിപ്പാന്‍ കൊടുക്കാം”
കൊല്ലന്റെ തല പെറുക്കിയെടുത്ത് കണ്ണപ്പുണ്ണി മാറാപ്പിലിട്ടു.
കൊല്ലത്തിപ്പെണ്ണ് നെഞ്ചത്തടിച്ചു നിലവിളിച്ചു.
”പെണ്ണേ, ഒന്നുകൊണ്ടും നീ ഖേദിക്കേണ്ട”
അറുപത്തിനാലു പൊന്‍പണമിട്ടുകെട്ടിയ കിഴി കൊല്ലത്തിപ്പെണ്ണിന്റെ കയ്യില്‍ വെച്ചുകൊടുത്തു,
കണ്ണപ്പുണ്ണി.
”കഴിവിന്നു കുറച്ചില്‍വരുന്ന കാലത്ത് നീ പുത്തൂരം വീട്ടിലേക്കു വരണം. ചോദിക്കുന്നതെന്തും പുത്തൂരം വീട്ടുകാര്‍ നിണക്കു തന്നിരിക്കും. ഇതു സത്യം”
കൊല്ലത്തിപ്പെണ്ണ് കറുത്തേനാര്‍ നാട്ടുകാരിയാണെന്ന് കണ്ണപ്പുണ്ണിക്ക് അറിവുള്ളതാണ്. മുത്തച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്, പുത്തനായിക്കടയിച്ച കേമന്‍ചുരികകള്‍ അമ്മാവന്റെ കൈകളില്‍ വെച്ചുകൊടുത്തത് കൊല്ലത്തിപ്പെണ്ണാണുപോലും. നാലു ചുരികകളില്‍ ഒരെണ്ണം കാണിച്ച്, ചുരികയൊന്നിളക്കിക്കാണിക്കാമോ ചേകവരേ, കാണാനുള്ള ആഗ്രഹംകൊണ്ടാണെന്ന് കൊല്ലത്തിപ്പെണ്ണ് കൊഞ്ചിയെന്നും, അങ്കത്തിനുമുമ്പ് ചുരികയിളക്കിക്കാണിക്കുന്നത് ശരിയല്ലെന്ന് അമ്മാവന്‍ പറയുകയുണ്ടായെന്നും കേള്‍ക്കുന്നു. കൊല്ലത്തിപ്പെണ്ണ്് ആഗ്രഹിച്ചപോലെ അപ്പോള്‍ അമ്മാവന്‍ ചുരികയിളക്കിക്കാണിച്ചതായിരുന്നെങ്കില്‍, അപ്പൊഴേ ചുരിക കണയില്‍ മുറിഞ്ഞുവീഴുമായിരുന്നുപോലും. അതായിരുന്നുപോലും കൊല്ലത്തിപ്പെണ്ണിന്റെ ഉള്ളിലിരുപ്പ്. അമ്മാവന്‍ ചുരിക ഇളക്കിയില്ല, കൊല്ലത്തിപ്പെണ്ണിന്റെ ആഗ്രഹം
നടന്നില്ല. ഇക്കഥ കണ്ണപ്പുണ്ണി കൊല്ലക്കുടിയില്‍നിന്നു മടങ്ങവേ ആരോമുണ്ണിയോടു പറഞ്ഞു. എല്ലാം ദൈവവിധിപോലെ വന്നുഭവിക്കുമെന്ന് ആരോമുണ്ണി സമാധാനിച്ചു.
ഇരുപേരും പിന്നീടെവിടേയും തങ്ങാതെ നാഗപുരത്തേക്കു നടന്നു. നാഗപ്പന്‍ചെട്ടിയാരുടെ വീട്ടുപടിക്കലെത്തി. ചേകവന്മാരുടെ വരവുകണ്ട് ചെട്ടിയാര്‍ പേടിച്ചുപോയി. പേടി പുറത്തുകാണിക്കാതെ വേഗം ചെന്ന് ചേകവന്മാരെ ആദരവോടെ അകത്തേക്കാനയിച്ചു. ആദരിച്ചിരുത്തി, പട്ടും വളയും സമ്മാനിച്ചു. പറവെച്ച് കൊമ്പുമുറംകൊണ്ട് പൊന്‍പണം നിറച്ചു. പൊന്‍പണം നിറച്ച പറ വീരാളിപ്പട്ടില്‍ ചൊരിഞ്ഞു. കിഴിയാക്കിക്കെട്ടി ചേകവര്‍ക്കരികേ വെച്ചു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)