അമൂര്‍ത്ത കലയെ(Abstract Art) പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്; ചിത്രത്തില്‍ പ്രകടമായ ഒരു രൂപമോ വികാരമോ കാണാത്തതാണ് കാരണം. ഒരു വലിയ കലാകാരന്‍ അമൂര്‍ത്തമായി വരയ്ക്കുന്നതും അതിനെ അനുകരിച്ച് മറ്റൊരാള്‍ വരയ്ക്കുന്നതും വ്യത്യസ്തമാണ്. കാന്‍വാസില്‍ കുറെ നിറങ്ങള്‍ കൈകൊണ്ട് വാരിതേച്ചു പിടിപ്പിച്ചതുവരെ കലയെന്ന നിലയില്‍ ചിലര്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതൊന്നുമല്ല അമൂര്‍ത്തകല. അതിനു പിന്നില്‍ വളരെ ഉത്ക്കടമായ ഒരു വികാരമുണ്ട്; ആഴമുള്ള തത്വശാസ്ത്രവും. അത് ഏഷ്യന്‍ വിശേഷിച്ചും ഇന്ത്യന്‍ ആത്മീയവാദത്തിന്റെ അടിത്തട്ടിലുള്ള സര്‍വ്വഭൂതഹൃദയത്വമാണ് അനുഭവിപ്പിക്കുന്നത്. എല്ലാത്തിന്റെയും അടിയില്‍ പ്രാപഞ്ചികമായ സാഹോദര്യത്തിലേക്ക് കണ്ണി ചേര്‍ക്കുന്ന ഒരു സത്യമുണ്ട്. അതിനെ ഭാരതീയര്‍ ബ്രഹ്മം എന്ന് വിളിച്ചു. തിയോസഫിക്കല്‍ സൊസൈറ്റി അതിനെ പ്രാപഞ്ചിക സത്യം എന്ന് വിളിക്കുന്നു. മനുഷ്യന്റെ ചെറിയ ലോകങ്ങള്‍ എപ്പോഴും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും കലഹിക്കുന്നതുമാണ്. ഇതില്‍ നിന്ന് അവനെ മോചിപ്പിക്കാനാണ് അമൂര്‍ത്തകല ശ്രമിക്കുന്നതെന്ന് ഡച്ചു ചിത്രകാരനും സൈദ്ധാന്തികനുമായ പീറ്റ് മോണ്‍ഡ്രിയാന്‍ (Piet Mondriaan) പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇതിനായി Neo Plasticismm എന്ന പേരില്‍ തന്റെ അമൂര്‍ത്ത ചിത്രങ്ങളും അതിന്റെ സിദ്ധാന്തവും അവതരിപ്പിച്ചു.
ദ്വന്ദ്വങ്ങള്‍
ഇതിന്റെയര്‍ത്ഥം അമൂര്‍ത്ത കലയില്‍ തന്നെ ഒരു വ്യവസ്ഥ നിലനില്‍ക്കുന്നു എന്നാണ്. ദുര്‍ഗ്രഹമായ കലയിലും അതിന്റേതായ വ്യവസ്ഥയുണ്ട്. അത് ദുര്‍ഗ്രഹമാകുന്നതിനു ഒരു നിയമമുണ്ട്. മോണ്‍ഡ്രിയാന്‍ ആവിഷ്‌കരിക്കുന്ന കലാസങ്കല്പം ആത്മീയവും സാമൂഹികവുമായ തലങ്ങളില്‍ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ ഇങ്ങനെ സംഗ്രഹിക്കാം: ‘സാമൂഹ്യജീവിതത്തില്‍ തുല്യത കാണാനില്ല. വ്യക്തികള്‍ക്കിടയില്‍ രമ്യതയില്ല. മനുഷ്യവ്യക്തിയും സമൂഹവും തമ്മില്‍ എപ്പോഴും ഭിന്നതയിലാണ്. പരസ്പരം എതിര്‍ക്കുന്ന സ്വഭാവമാണ് രണ്ട് വ്യക്തികള്‍ക്കിടയിലുള്ളത്. പ്രകൃതിയിലും തുല്യതയില്ല. പരസ്പരം നേരിടുന്ന ദ്വന്ദങ്ങളാണ് എവിടെയുമുള്ളത്. ഇതില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിച്ച് ആന്തരികമായ രമ്യതയിലെത്തിക്കാനാണ് അമൂര്‍ത്തകല ശ്രമിക്കുന്നത്. അവിടെ ഒരു നിറം മറ്റൊന്നിനേക്കാള്‍ വലുതോ മികച്ചതോ ആണെന്ന വ്യവസ്ഥയില്ല. നേരെമറിച്ച് അവിടെ നിറങ്ങള്‍ വിരുദ്ധ ശ്രേണിയിലുള്ളതാണെങ്കില്‍ പോലും രമ്യത കൈവരിക്കുകയാണ.് ‘
തുല്യത ഉണ്ടെങ്കിലേ സന്തോഷം നേടാനാകൂ എന്നാണ് മോണ്‍ഡ്രിയാന്റെ മതം. കലയില്‍ വിവിധ ഘടകങ്ങള്‍ ഒരുമയില്‍ എത്തിച്ചേരുന്നത് സമൂഹസൃഷ്ടിക്ക് ഒരു സന്ദേശമാകുകയാണ്. ഒരു വ്യക്തിക്ക് ആന്തരികമായ സൗഖ്യം ലഭിക്കണമെങ്കില്‍ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനോടും തുല്യതയില്‍ നില്‍ക്കാനാവണം. പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിലും ഒരേ പ്രഭാവമാണുള്ളതെന്ന തത്ത്വം ഇതിനായി മോണ്‍ഡ്രിയാന്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ചിത്രങ്ങളില്‍ ഒരു വ്യക്തിയെയും മഹത്വവല്‍ക്കരിക്കുന്നില്ല. എന്നാല്‍ എല്ലാ നിറങ്ങള്‍ക്കും വസ്തുക്കള്‍ക്കും തുല്യത ഉറപ്പുവരുത്തുന്നു. Little house in sunlight, The red cloud, Farm near Duivendrecht, View from the Dunes with Beach and Piers തുടങ്ങിയ ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു. മോണ്‍ഡ്രിയാന്‍ ചിത്രങ്ങള്‍ പ്രകൃതിയുടെ നേര്‍ പകര്‍പ്പല്ല; ആന്തരിക രമ്യതയുടെ ആ വിര്‍ഭാവങ്ങളാണ്. ജൈവതാളത്തിന്റെ ബ്രഹ്മമുഖമാണ് അതില്‍ നിറയുന്നത്. വസ്തു ഒരിക്കലും ഇവിടെ, യഥാര്‍ത്ഥത്തിലുള്ളതല്ല. കാരണം അദ്ദേഹം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലം പാലിക്കുകയാണ്. യാഥാര്‍ത്ഥ്യം എപ്പോഴും ദുരന്തവും അസമത്വവുമാണ് പ്രതിപാദിക്കുന്നത്. അവിടെ അകല്‍ച്ചയും എതിരിടലും സംഘര്‍ഷവുമാണുള്ളത്. അതുകൊണ്ട് കലാകാരന്‍ അലട്ടലും വേര്‍തിരിവുകളുമില്ലാത്ത പരമവിശുദ്ധിയുടെ ലോകം സൃഷ്ടിക്കാനായി കാന്‍വാസ് തിരഞ്ഞെടുക്കുന്നു. അങ്ങനെ വേറൊരു അഭൗമ സൗന്ദര്യതലം രൂപപ്പെടുന്നു. അത് ആത്മനിഷ്ഠമല്ല. വസ്തുയാഥാര്‍ഥ്യത്തിന്റെയും ആത്മനിഷ്ഠതയുടെയും അപ്പുറത്തുള്ള അപാരസുന്ദരമൈത്രിയുടെ ഭാഷയാണത് (Equilibrium between material and the spiritual world).
രമ്യതയുടെ അപാരത
ഒരു വസ്തുവിനെ കലാകാരന്റെ മനസ്സിലൂടെ കാണുന്ന പ്രവണതയാണ്, ആധുനിക കലയില്‍ പൊതുവേ കാണുന്നത്. അതേസമയം മനസ്സ് എന്ന അനുഭവത്തെ ബാഹ്യവത്ക്കരിക്കുകയും ചെയ്യുന്നു. ബോധത്തെ മാറ്റിനിര്‍ത്തിയ ശേഷം മനസ്സില്‍ പതിഞ്ഞ വസ്തുവിന്റെ ബിംബം വരയ്ക്കുന്നു. ഇതില്‍ നിന്ന് ഭിന്നമായി മോണ്‍ഡ്രിയാന്‍ രണ്ടിനെയും ഒന്നിപ്പിക്കുകയാണ്; അങ്ങനെ രമ്യതയുടെ പുതിയ ജൈവമേഖല ഉണ്ടാകുകയാണ്.
മൂര്‍ത്തകല ആത്മീയ സാരസ്വതത്തിന്റെയും സമാധാന സന്ദേശത്തിന്റെയും ലയമാണ് പകരുന്നത്. എല്ലാ വിഭാഗങ്ങളില്‍ നിന്നും വസ്തുപ്രത്യയങ്ങളില്‍ നിന്നും കേവലഭാവങ്ങളില്‍ നിന്നും അകന്ന് മനുഷ്യഭാവനയുടെ ഏറ്റവും വിശുദ്ധമായ കല സൃഷ്ടിക്കാനാണ് ഇവിടെ ശ്രമം. ഒന്നിനെയും താരതമ്യത്തിലേക്കോ അര്‍ത്ഥങ്ങളുടെ ശ്രേണിയിലേക്കോ കൊണ്ടുപോകാതെ പരമമായ ആശയവിശുദ്ധിയാണ് ലക്ഷ്യം വയ്ക്കുന്നത്.
വായന
തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ധാരാളമുണ്ട്. റെയില്‍വേയില്‍ ജോലി ചെയ്തിട്ടുള്ള എഴുത്തുകാരുമുണ്ട്. എന്നിട്ടും ട്രെയിന്‍ യാത്രയെപ്പറ്റി, ട്രെയിന്‍ ജീവിതത്തെപ്പറ്റി നല്ലൊരു ലേഖനമോ, അനുഭവക്കുറിപ്പോ, സാഹിത്യരചനയോ ഇതുവരെയും നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ല. സിയാഫ് അബ്ദുല്‍ഖാദിര്‍ എഴുതിയ ‘തീവണ്ടി യാത്രകള്‍’ (മാതൃഭൂമി) എന്ന പുസ്തകത്തെപ്പറ്റി ഒരു കുറിപ്പ് (മലയാളം, ഒക്ടോബര്‍ 19) കണ്ടു. ഗ്രന്ഥകാരന്‍ ഇരുപത് വര്‍ഷത്തിലേറെയായി തീവണ്ടിയുടെ ലോക്കോപൈലറ്റ് ആയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു പുസ്തകം ഉണ്ടായതെന്ന് മനസ്സിലായി. ട്രാക്കിനു നടുവില്‍ ഒരു മയില്‍ പീലി വിടര്‍ത്തി നൃത്തം വയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരണം ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. അത് ഹൃദയഭാഷയില്‍ തന്നെ എഴുതാന്‍ കഴിഞ്ഞു. ‘മഴയുടെ താളത്തിനൊത്തുള്ള അവന്റെ നൃത്തം കണ്ടു രസിച്ചിരിക്കെ പൊടുന്നനെ എന്റെ ബോധത്തിലേക്ക് ഒരു ബോംബു വീണു. ഇവന്‍, ഈ പ്രണയം തലയ്ക്ക് പിടിച്ച ശുംഭന്‍, ട്രാക്കില്‍ നിന്നും മാറാത്തതെന്താണ്?’
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം ഡോ.മധു മീനച്ചില്‍ (കേസരി, ഒക്ടോബര്‍ 23) എഴുതുന്നു: ‘നൂറ്റാണ്ടുകളായി തണല്‍ വിരിച്ച് നില്‍ക്കുന്ന മഹാവൃക്ഷങ്ങള്‍ക്കിടയില്‍ ആധുനികവും പുരാതനവുമായ സര്‍വ്വകലാശാല മന്ദിരങ്ങള്‍ ജ്ഞാനയജ്ഞം ചെയ്യുന്ന തപസ്വികളെപ്പോലെ തോന്നിച്ചു.’
മഹാനായ പ്ലേറ്റോ കവിതക്കും കവിക്കും എതിരെ സംസാരിച്ചു എന്നത് നേരാണ്. തന്റെ റിപ്പബ്‌ളിക്കില്‍ കവിക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം കവി സ്വപ്‌നദര്‍ശിയാകയാല്‍ യഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വികല കാഴ്ചപ്പാട് അവതരിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. എന്നാല്‍ പ്ലേറ്റോ ഉദ്ദേശിച്ചത് വലിയ കവികളെയല്ല, വിനോദത്തിനുവേണ്ടി നേരം കൊല്ലുന്നവരെയാണെന്ന് ചിലര്‍ ന്യായീകരിക്കുന്നുണ്ട്. ‘കലയ്ക്കുമപ്പുറം നീളുന്ന ലാവണ്യചിന്ത’ എന്ന ലേഖനത്തില്‍ (എഴുത്ത്, ഒക്ടോബര്‍) എബി കോശി എഴുതുന്നു: ‘തികവൊത്ത ഉത്തമവികാരങ്ങളുടെ പ്രതിനിധാനമാണ് കലയും സാഹിത്യവും നിര്‍വഹിക്കുന്നതെങ്കില്‍ അതിനെതിരെ പ്ലേറ്റോ സംസാരിക്കുമായിരുന്നില്ല എന്നിങ്ങനെയാണ് കലാചരിത്രകാരന്മാര്‍ കരുതുന്നത്. അത് നിര്‍വഹിക്കപ്പെടണമെങ്കില്‍ കലാകാരന്‍ തന്റെ മൂര്‍ത്തജീവിതത്തില്‍ അവയെ ജീവിക്കുക തന്നെ വേണം.’
സഹസ്രിമ
ഒ.വി.വിജയന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയ വേളയില്‍ (2001 ഡിസംബര്‍) ചെയ്ത ഒരു ചെറു പ്രസംഗത്തിലെ ഏതാനും വരികള്‍ കേരളപ്പിറവിയോടനുബന്ധിച്ച് അജിത് വെണ്ണിയൂര്‍ ഒരു ലേഖനത്തില്‍ (എന്റെ കുട്ടിക്കാലത്ത് ഒരു ഭാഷ ഉണ്ടായിരുന്നു, മാതൃഭൂമി വാരാന്ത്യം, നവംബര്‍ ഒന്ന്) ഉദ്ധരിച്ചത് വളരെ ഉചിതമായി. ജ്ഞാനിയായ വിജയന്‍ സ്വന്തം മലയാളം കണ്ടുപിടിച്ച മഹാനാണ്. ഒരു വാക്യമാണ് എഴുതുന്നതെങ്കില്‍ പോലും അതിനുള്ളില്‍ നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കും. ലേഖകന്‍ ഉദ്ധരിക്കുന്ന ആ പ്രസംഗഭാഗത്തിലെ തീക്ഷ്ണസൗന്ദര്യമുള്ള വരികള്‍ ഇതാണ്: ”തന്നോടു സംസാരിച്ച ഗംഭീര സ്വരം എന്താണ്? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം. കരിമ്പനപ്പട്ടകളില്‍ കാറ്റുപിടിക്കുന്നതിന്റെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേയ്ക്ക് വീശുന്ന കിഴക്കന്‍ കാറ്റ്.” കരിമ്പനപ്പട്ടകളിലെ കാറ്റില്‍ പ്രാപഞ്ചികസാരമാണ് അദ്ദേഹം ഉള്‍ക്കൊള്ളുന്നത്.
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയെ വായനക്കാര്‍ മറക്കില്ല. അദ്ദേഹം വിടപറഞ്ഞിട്ട് 15 വര്‍ഷം കടന്നു പോയിരിക്കുന്നു. മുണ്ടൂര്‍ അര്‍ത്ഥവത്തായ കഥകളാണ് നമുക്ക് തന്നത്. ‘മൂന്നാമതൊരാള്‍’ എന്ന കഥ ഓര്‍ക്കുക. ‘കലാപൂര്‍ണ, മാസികയില്‍ (ഓണപ്പതിപ്പ്) എം.രവിശങ്കര്‍ എഴുതിയ ‘മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയോര്‍മ്മ’ എന്ന ലേഖനം വേനല്‍മഴ പോലെ കുളിര്‍മ്മയായി. കക്ഷി നില്‍ക്കുന്ന ദശയില്‍ നിന്നും സാക്ഷി നില്‍ക്കുന്ന ദശയിലൂടെ വാത്മീകത്തിലേക്കാണ് എഴുത്തുകാരന്‍ നടക്കേണ്ടതെന്ന് മുണ്ടൂര്‍ പറഞ്ഞത് ലേഖകന്‍ ഉദ്ധരിക്കുന്നുണ്ട്.
കെ.ജി.ജോര്‍ജ് സിനിമകളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് എ. ചന്ദ്രശേഖരന്‍ എഴുതിയ (കലാപൂര്‍ണ ഓണപ്പതിപ്പ്) ലേഖനത്തില്‍ ‘യവനിക’ എന്ന സിനിമയെ അപഗ്രഥിക്കുന്നുണ്ട്. ഒരു ദുരൂഹമരണം അന്വേഷിക്കുകയാണ് സിനിമ. എന്നാല്‍ അതിഭാവുകത്വമോ ചോരക്കറയോ ഇല്ല.
മിഖായേല്‍ ഷിഷ്‌കിന്‍
റഷ്യയിലെ ഏറ്റവും പ്രമുഖമായ പുരസ്‌കാരങ്ങള്‍ (റഷ്യന്‍ ബുക്കര്‍, നാഷണല്‍ ബെസ്റ്റ്‌സെല്ലര്‍, ബോള്‍ഷെയാ ക്‌നിഗാ പ്രൈസ്) ലഭിച്ച മിഖായേല്‍ ഷിഷ്‌കിന്‍ (Mikhail Shiskin) സാഹിത്യരചനയെക്കുറിച്ച് പറഞ്ഞ ചില ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: (Maidenhair, The Light and the Dark, പ്രധാന നോവലുകള്‍) .
1) ഭാഷ വളരെ പണ്ടേ മരിച്ചതാണ്.
എഴുത്തുകാരന്‍ അതിനെ വീണ്ടും ജീവിപ്പിക്കുകയാണ് .
2) വാക്കുകള്‍ ഒന്നും തന്നെ പറയുന്നില്ലെന്ന് തിരിച്ചറിയുന്നവനാണ് എഴുത്തുകാരന്‍.
3) എന്തെങ്കിലും അര്‍ത്ഥം സംവേദനം ചെയ്യാന്‍ കഴിയുന്ന വാക്കുകള്‍ എവിടെയും നിലനില്‍ക്കുന്നില്ല. എല്ലാ വാക്കുകളും വളരെ പണ്ടേ തന്നെ ഉപയോഗം കൊണ്ടു തീര്‍ന്നതാണ്.
4) യഥാര്‍ത്ഥമായ കാര്യം, നമുക്ക് പ്രധാനപ്പെട്ടത് എന്ന നിലയിലുള്ള കാര്യം തുടങ്ങിയവ വാക്കുകള്‍ക്ക് അപ്പുറമാണ്. വാക്കുകള്‍ ചതിക്കുകയാണ്. ഒന്നിനെ പോലും വിശ്വസിക്കാനാവില്ല.
5) ഒരു ട്യൂബിലെ ടൂത്ത്‌പേസ്റ്റ് തീര്‍ന്നു പോയതു പോലെ ഭാഷയും ഇല്ലാതായിരിക്കുകയാണ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് ഒരാള്‍ എഴുതാന്‍ തുടങ്ങേണ്ടത് .അതുകൊണ്ട് എന്റെ എല്ലാ പുസ്തകങ്ങളും വാക്കുകളിലൂടെ വിനിമയം ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്താണ്.
നുറുങ്ങുകള്‍
$’ദ ലൈഫ് ഡിസൈന്‍’ എന്ന മഹത്തായ പുസ്തകമെഴുതിയ മഹര്‍ഷി അരബിന്ദോ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ അത്ഭുതമാണ്. ഒരു മഹാജ്ഞാന പ്രവാഹത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ അരബിന്ദോ ലോകത്തിന്റെ യഥാര്‍ത്ഥമായ പ്രതിസന്ധി ഇങ്ങനെ ചുരുക്കി വിവരിച്ചു: ലോകത്തുള്ളവരെല്ലാം സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞു നടക്കുന്നു.
അതേസമയം ഓരോ ജീവിയും അതിനെ ബന്ധിച്ചിരിക്കുന്ന ചങ്ങലകളെ പ്രേമിക്കുകയാണ്. ഇതാണ് നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വൈരുദ്ധ്യവും അഴിക്കാനാവാത്ത കുരുക്കും.
$ചിലര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടാന്‍ വേണ്ടി മറ്റു ചിലരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് നമ്മുടെ സാഹിത്യരംഗത്തെ പ്രത്യേകതയാണ്.
$ഗാന്ധിജിയെക്കുറിച്ച് നോവലെഴുതിയ, റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇ.വാസു നല്ലൊരു സഹൃദയനായ വ്യക്തി കൂടിയാണ്. എന്നാല്‍ ഇ.വാസുവിനെ ഇന്നത്തെ പ്രായോഗികമതികളായ സാഹിത്യ സംഘങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ വിസ്മൃതിയിലേക്ക് തള്ളിയിരിക്കുന്നു.
$അമേരിക്കന്‍ ഗായിക മേരി ബില്‍ബയില്‍ നമ്മുടെ ദേശീയഗാനം വികാരതീവ്രതയോടെ, ഭാവശുദ്ധിയോടെ, ആദരവോടെ പാടുന്നത് കേട്ട് കോരിത്തരിച്ചുപോയി. അവര്‍ ആ ഗാനത്തിലെ ഓരോ വാക്കിലും ജീവിക്കുക തന്നെയായിരുന്നു.
$പ്രമുഖ ഇംഗ്ലീഷ് ശാസ്ത്ര കഥാകാരനായിരുന്ന ആര്‍തര്‍ സി ക്ലാര്‍ക്ക് (1917-2008) നമ്മുടെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”രണ്ട് സാധ്യതകളുണ്ട്: ഒന്നുകില്‍ നമ്മള്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണ്, അല്ലെങ്കില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. രണ്ടായാലും സംഗതി ഭീകരമാണ്.” ഒറ്റയ്ക്കല്ലെങ്കില്‍ ആരായിരിക്കും നമ്മോടൊപ്പം അദൃശ്യരായി ഇവിടെയുള്ളത്?
$മലയാള സാഹിത്യത്തില്‍ പുസ്തകമെഴുതാതിരിക്കുന്നതാണ് നല്ലത്. എഴുതിയാല്‍ അവാര്‍ഡ് എന്ന ദു:സ്വപ്‌നം ശല്യപ്പെടുത്തി കൊണ്ടിരിക്കും.