”ആളറിയാതെ വാതില്‍ തുറക്കില്ല”
”കേളികേട്ട കളരിയാണല്ലോ. കീര്‍ത്തികേട്ട കളരിയാശാനാണല്ലോ ചന്ത്വമ്മാവന്‍. വിദ്യപഠിക്കാന്‍
വന്നതാണ് ”
”ചേകോന്മാരേ നിങ്ങടെ നാടേതാണ്. വീടേതാണ് ? ”
”ഞങ്ങള്‍ കറുത്തേനാര്‍ നാട്ടില്‍ പുത്തൂരം വീട്ടില്‍നിന്നു വരുന്നു”
”പുത്തൂരം വീട്ടില്‍നിന്ന് ആണുങ്ങളാരും വരുവാനില്ലല്ലോ. കൂമ്പും കുലയും ഞാന്‍ നുള്ളിപ്പോന്നതാണല്ലോ?”
”പുത്തൂരം വീട്ടിലെ പെണ്ണുങ്ങളുടെ പേറും തീണ്ടാരിയും നീ മാറ്റിപ്പോന്നിട്ടുണ്ടോ? എടാ ചന്തു. ഉശിരുണ്ടെങ്കില്‍ തുറക്കെടാ വാതില്‍”
”പതിനെട്ടു കളരിക്കും ഞാന്‍ ആശാനാണ്. ഇന്നോളം എന്നെ ആരും പേരെടുത്തു വിളിച്ചിട്ടില്ല ”
”പിന്നെന്തു വിളിക്കണം നിന്നെ?”
”ചന്തുക്കുറുപ്പെന്നു വിളിക്കണം”
”കുറുപ്പെന്നുവെച്ചാല്‍, നാലു കുറുപ്പുണ്ട്. പട്ടര്‍കുറുപ്പോ പടക്കുറുപ്പോ നായര്‍കുറുപ്പോ ബലിക്കുറുപ്പോ? ആണുംപെണ്ണ്വല്ലാത്ത
വരുതിക്കയ്യാ, വാതിലു തുറന്നു പുറത്തേക്കു വാടാ”
”ആളറിയാതെന്നോടടുക്കേണ്ട. നിങ്ങള്‍ എന്റെ നിറം കണ്ടിട്ടില്ല.”
”നിണക്ക് രണ്ടു നിറമുണ്ടെന്ന് പണ്ടേ ഞങ്ങള്‍ക്കറിവുള്ളതാണ്. തുറക്കെടാ വാതില്‍”
വാതിലു തുറക്കില്ലെന്ന് ചന്തു തീര്‍ത്തുപറഞ്ഞു.
”ചവിട്ടിപ്പൊളിക്കും ഞാന്‍”
”ഈ വാതിലു പൊളിക്കാന്‍ നീ കൂട്ടിയാല്‍ കൂടില്ല. അരിമത്താഴേഴിട്ടു പൂട്ടി, അന്തായം തള്ളിയെറിഞ്ഞ്, ഉലക്കകൊണ്ട് തടവെച്ച വാതിലാണ് ”
ആരോമുണ്ണി ഏഴടി പിന്നാക്കം മാറി, മൂന്നടി മുമ്പാക്കം ഊന്നി, പന്നിച്ചടക്കത്തില്‍ പാഞ്ഞുവന്ന് വാതിലിന്മേലിടിച്ചു. വാതില്‍ മലര്‍ക്കേ തെറിച്ചുവീണു.
ചന്തു ചുരികയെടുത്ത് പൊഴിവാതുക്കലൂടെ പുറത്തുകടന്നു. കിടങ്ങും മതിലും എടുത്തുചാടി അപ്പുറത്തെത്തി. ഒപ്പം ചാടുന്നുണ്ട് കണ്ണപ്പുണ്ണി.
ചന്തുവും കണ്ണപ്പുണ്ണിയും നേര്‍ക്കുനേരെനിന്നു പൊരുതി.
ആരോമുണ്ണി അങ്കംപിടിക്കുന്നിടത്തെത്തി. അങ്കക്കലിപൂണ്ട് അവന്‍ ആലിലപോലെ വിറച്ചു. കണ്ണപ്പുണ്ണിക്കു തളര്‍ച്ചയുണ്ടെന്ന് ആരോമുണ്ണി കണ്ടറിഞ്ഞു. കണ്ണപ്പുണ്ണിയെ പിന്നാക്കം തള്ളി, ആരോമുണ്ണി ചന്തുവിനോടെതിരിട്ടു.
”ഉണ്ണിയാര്‍ച്ചേടെ മകന്‍ ആരോമുണ്ണിയാടാ ഞാന്‍. എന്റമ്മാവനെ ചതിച്ചുകൊന്നവനാണ് നീ. നിന്നോട് പകരം ചോദിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് ”
അങ്കം മുറുകി. പതിനെട്ടടവുകളും ഇരുപേരും പയറ്റിക്കേറി. തളര്‍ച്ച വരുന്നുണ്ടെന്നു തോന്നിയപ്പോള്‍ ചന്തു അങ്കം നിര്‍ത്തി.
”പതിനെട്ടു കളരിക്കും ആശാനാണ് ഈ ചന്തുക്കുറുപ്പ്. എന്നോടാരും ഇന്നീനാളുവരെ അങ്കംവെട്ടി ജയിച്ചിട്ടില്ല. ഇപ്പോഴിതാ നിന്നോടു ഞാന്‍ പൊരുതിത്തോറ്റിരിക്കുന്നു. ഞാന്‍ കുടിപ്പിഴ ചെയ്‌തോനാണ്. നിന്റെ കൈകൊണ്ടു മരിക്കണമെന്നാവും എന്റെ വിധി. കലശലായ ദാഹമുണ്ട്. കൊല്ലുന്നതിനുമുമ്പ് കുടിക്കാന്‍ കുറച്ചു വെള്ളം തായോ”
”ചതിച്ചുകൊല്ലുംനേരത്ത്
അമ്മാവനു നീ വെള്ളംകൊടുക്കുകയുണ്ടായോ?
നീ വെള്ളം കിട്ടാതെ മരിക്കണം”
അങ്ങനെ പറയരുതെന്നായി കണ്ണപ്പുണ്ണി. മരിക്കാന്‍ നേരത്തെ ആഗ്രഹമല്ലെ. സാധിപ്പിച്ചുകൊടുക്കാം. മനമില്ലാമനസ്സോടെ ആരോമുണ്ണി സമ്മതിച്ചു.
അങ്കം കണ്ടു നില്‍ക്കുകയായിരുന്നു കുഞ്ചുണ്ണൂലിയും കുട്ടിമാണിയും. കിണ്ടിയില്‍ വെള്ളമെടുത്ത് കണ്ണീരൊലിപ്പിച്ചുകൊണ്ട് കുഞ്ചുണ്ണൂലി ചന്തുവിന്റെ അരികിലെത്തി. ചന്തു വെള്ളം കുടിച്ച് ദാഹം തീര്‍ത്തു.
തളര്‍ച്ച തീര്‍ന്നു. നാഡികള്‍ക്കു ബലംവെച്ചു. ചന്തു ചുരികയെടുത്തു. ബാലിസുഗ്രീവയുദ്ധംപോലെ ചന്തുവും ആരോമുണ്ണിയും വീണ്ടും ഏറ്റുപിടിച്ചു. ഇടി നിലത്തിറങ്ങി വെട്ടുംകണക്ക് ലോകം വിറകൊണ്ടു.
(തുടരും)