”നാളേയും മറ്റന്നാളും കഴിഞ്ഞാല്‍ ഞങ്ങളെ അന്വേഷിച്ചു വരുമെന്ന് അമ്മയും അമ്മായിയും വാക്കുപറഞ്ഞിട്ടാണ് അയച്ചിരിക്കുന്നത്. ഉണ്ണിക്കണ്ണനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ അമ്മായി. മൂവര് യാത്രയ്ക്കു നന്നല്ലെന്നല്ലേ പ്രമാണം. ഞങ്ങള്‍ പോയിവരട്ടേ അമ്മായി”
അമ്മായി ഓടിപ്പോയി പടിഞ്ഞാറ്റിഅറ തുറന്ന് വെള്ളവിലും ശര്‍ക്കരയും പൂവമ്പഴവും നനമുണ്ടില്‍ പൊതിഞ്ഞ് കണ്ണപ്പുണ്ണിയെ ഏല്‍പ്പിച്ചു.
”ഒരുവഴിക്കു പോവുകയാണല്ലോ. തണ്ണീര്‍ കുടിക്കാനിരിക്കട്ടെ”
അമ്മായിയുടെ കാല്‍ക്കല്‍ കുമ്പിട്ട് അവര്‍ മികവില്‍ മികച്ചേരിയില്‍ നിന്നിറങ്ങി.
നാഗപുരത്തങ്ങാടിയിലെത്തിയപ്പോള്‍ ആരോമുണ്ണിക്ക് നാഗപ്പന്‍ചെട്ടിയാരെ ഓര്‍മ്മ വന്നു. ചെട്ടിയാരെപ്പറ്റി അമ്മ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. അമ്മാവന്റെ അടുത്ത ചങ്ങാതി. കാലം പിഴച്ച കാലത്ത് മുവ്വായിരത്തൊന്നു പൊന്‍പണവും നെല്ലും വിത്തും അമ്മാവന്‍ കുറഞ്ഞോരു പലിശയ്ക്ക് ചെട്ടിയാര്‍ക്കു കടം കൊടുത്തിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ പലിശ പുത്തൂരം വീട്ടിലെത്തിക്കണം. ഈവകയെല്ലാം ചെമ്പോലയിലെഴുതി പുത്തൂരം വീട്ടിലെ മച്ചറയില്‍ സൂക്ഷിച്ചിട്ടുണ്ട്. അമ്മാവന്‍ മരിച്ചതില്‍ പിന്നെ ചെട്ടിയാര്‍ പലിശ തറവാട്ടിലെത്തിച്ചിട്ടില്ല. മുതലു മടക്കിക്കൊടുത്തിട്ടില്ല. അമ്മ പറഞ്ഞ അറിവാണ്.
ചെട്ടിയാരെ ഒന്നു കണ്ടിട്ടു പോകാമെന്ന് ആരോമര്‍ പറഞ്ഞു. അങ്ങനെത്തന്നെ എന്ന് കണ്ണപ്പുണ്ണിയും അനുകൂലിച്ചു.
പടിപ്പുരയില്‍ രണ്ടു ചേകവന്മാര്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് നാഗപ്പന്‍ചെട്ടിയാര്‍ അങ്ങോട്ടു ചെന്നു. ആരോമര്‍ചേകോരുടെ മകനും മരുമകനുമാണെന്നു മനസ്സിലായപ്പോള്‍ അവരെ ആദരവോടെ അകത്തേക്കു ക്ഷണിച്ചു. തണ്ണീര്‍ കുടിച്ചിട്ടു പോകാമെന്നായി, ചെട്ടിയാര്‍. വിധിയുണ്ടെങ്കില്‍ മടക്കത്തിലാവാമെന്ന് ആരോമുണ്ണി പറഞ്ഞു.
അമ്മാവനെച്ചതിച്ചുകൊന്ന ചന്തുവിനെത്തേടിപ്പോവുകയാണെന്നു കേട്ടപ്പോള്‍ ചെട്ടിയാര്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കി. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന് ആരോമുണ്ണി ഉറച്ചു പറഞ്ഞു.
പ്രിയചങ്ങാതിയായ ആരോമരെ ചതിച്ചുകൊന്ന ചന്തുവിന്റെ തല കൊണ്ടുവരികയാണെങ്കില്‍, പറനിറയെ പൊന്‍പണം അളന്നുകൊള്ളാമെന്ന് നാഗപ്പന്‍ ചെട്ടിയാര്‍ വാക്കു പറഞ്ഞു.
അവര്‍ നാഗപുരത്തങ്ങാടിയും താണ്ടി, കോലോസ്ത്രിനാട്ടിലെത്തിച്ചേര്‍ന്നു. വെള്ളാസ്ത്രിയാല്‍ത്തറയ്ക്കരികെയെത്തി.
മാറ്റാന്റെ നാട്ടിലാണ് നമ്മളിപ്പോള്‍ എത്തിയിരിക്കുന്നതെന്ന് ആരോമുണ്ണി അനുജനെ ഓര്‍മ്മപ്പെടുത്തി. കോലോസ്ത്രിനാടെന്നു കേട്ടിട്ടേ ഉള്ളു. ചന്തുക്കുറുപ്പെന്നു കേളിയേ ഉള്ളു. നേരില്‍ കണ്ടിട്ടില്ല. ഏതായാലും തണ്ണീര്‍കുടി കഴിഞ്ഞിട്ടാവാം പിന്നീടുള്ള കാര്യങ്ങള്‍ എന്നുറപ്പിച്ച് അവര്‍ ആല്‍ത്തറമേല്‍ കേറിയിരുന്നു. വെള്ളവിലും പഴവും ശര്‍ക്കരയും അകത്താക്കി. തണ്ണീര്‍കുടിയും കഴിച്ചു.
അപ്പോള്‍ ഒരു പാണന്‍ ആവഴി വന്നു. അവന്‍ വിടയുംവാങ്ങി അകലെ ഒഴിഞ്ഞുമാറിനിന്നു.
ആരോമുണ്ണി ചന്തുക്കുറുപ്പിന്റെ വിശേഷങ്ങള്‍ ചോദിച്ചു.
ചന്തുക്കുറുപ്പ് അരിങ്ങോടരാശാന്റെ വീട്ടിലുണ്ടെന്നും അരിങ്ങോടരാശാന്റെ മകളായ കുഞ്ചുണ്ണൂലിയേയും മരുമകളായ കുട്ടിമാണിയേയും മംഗലം കഴിച്ച് അവിടെ
കൂടിയിരിക്കുകയാണെന്നും ചന്തുക്കുറുപ്പ് അരിങ്ങോടരുടെ കളരിക്കാശാനാണെന്നും പാണന്‍ പറഞ്ഞുകേള്‍പ്പിച്ചു.
അരിങ്ങോടരാശാന്‍ എവിടെപ്പോയി എന്ന ചോദ്യത്തിന്, ആരോമര്‍ചേകവരോട് അങ്കംപിടിച്ച് മരിച്ചുപോയി എന്ന് പാണന്‍ പറഞ്ഞു. തുണയായിപ്പോയ ചന്തുവിന്റെ മടിയില്‍ തലവെച്ച് ആലസ്യത്തോടെ ആരോമര്‍ കണ്ണടച്ചുകിടന്നതും കുത്തുവിളക്കിന്റെ തണ്ട് ആരോമരുടെ നാഭിയില്‍ ചന്തു കുത്തിയിറക്കിയതും ആരോമര്‍ചേകവര്‍ മരണപ്പെട്ടതും പാണന്‍ ആല്‍ത്തറയിലിരിക്കുന്ന ചേകവന്മാരെ പറഞ്ഞുകേള്‍പ്പിച്ചു.
”ചന്തുവിനെ കാണാനെന്തു വഴി? ”
”ചന്തുക്കുറുപ്പ് മാറ്റാനെപ്പേടിച്ച് കളരിയില്‍തന്നെയിരിപ്പാണ് സദാസമയവും”
”ചന്തുവിന്റെ കളരിയെപ്പറ്റിപ്പറയെടോ പാണാ”
(തുടരും)