നമ്മുടെ പ്രധാനമന്ത്രിയുടെ പേരെന്തോന്നാ?
നല്ല ചോദ്യം! അതറിഞ്ഞു കൂടാത്ത മന്ദബുദ്ധികള്‍ ബാലപാഠ ക്ലാസ്സുകളിലെ കുട്ടപ്പന്മാരില്‍പ്പോലുമില്ല.
തെറ്റ്!~പ്രധാനമന്ത്രിയുടെ പേരെന്താണെന്നറിഞ്ഞു കൂടാത്ത ഒരു പരമവിശിഷ്ട വ്യക്തിയുണ്ട് നമ്മുടെ രാജ്യത്ത്.
ആരാണെന്നല്ലേ? പറയാം.
സി.വി.യുടെ ചിലമ്പിനേത്തു ചന്ത്രക്കാരനെപ്പോലെ, പത്തിരുപതു കൊല്ലമായി, ഈ ഇന്ത്യാ മഹാരാജ്യം താന്‍ ”ഭരിച്ചാല്‍ ഭരുമോ” എന്ന ചിന്ത കൊണ്ടു വ്യഗ്രനായിക്കഴിയുന്ന സാക്ഷാല്‍ രാഹുല്‍ജി.
അമ്മച്ചീന്റെ ചാന്‍സോ പോയി. ഓവറേജ്ഡായി. ഞമ്മക്കെങ്കിലും കിട്ടിയില്ലെങ്കില്‍ മഹത്തായ നെഹ്‌റു-ഗാന്ധി കുടുംബ പാരമ്പര്യത്തെക്കുറിച്ചു പിന്നീടു വായ്ത്താരി മുഴക്കിയിട്ടെന്തു കാര്യം?
വിവരമുള്ള ചിദംബരവും ജയറാം രമേശും കപില്‍ സിബലും മുതല്‍, വിവരമില്ലാത്ത ചെന്നിദ്ധലാജിയും മുല്ലപ്പല്ലിജിയും അലൂമിനിയം പട്ടേലും മനീഷ് തിവാരിയും വരെ നിത്യവും ചോദിക്കുന്ന, 64 മില്യന്‍ ഡോളര്‍ ചോദ്യവും അതുതന്നെ.
(വയസ്സ് അമ്പതു കഴിഞ്ഞു. അച്ചീം പിള്ളാരും പിറുങ്ങിണീമൊന്നുമില്ല. പരമ ഭാഗ്യവാന്‍. ഫയല്‍വാന്‍ ആകാന്‍ പറ്റിയ രസികന്‍ തടി. കാമകോമളന്‍. നിത്യഹരിത നായകന്‍. ചെന്നിദ്ധലാജിയെപ്പോലെ ഹെയര്‍ സ്റ്റൈല്‍ മെയ്‌ക്കോവര്‍ ചെയ്തതോടെ കുറേക്കൂടി സൗന്ദര്യം വന്നിരിക്കുന്നു. ബുദ്ധിയും വിവരവും ഇത്തിപ്പോരം കുറവായാലെന്ത്? അല്ലെങ്കില്‍ത്തന്നെ പ്രധാനമന്ത്രിക്കു ബുദ്ധിയും വിവരവും വേണമെന്ന് ഭരണഘടനയില്‍ എവിടെ പറഞ്ഞിരിക്കുന്നു ഹേ!)
അതൊക്കെപ്പോകട്ടെ. നരേന്ദ്രമോദി എന്ന മാറാപ്പേരുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ പേര് സുരേന്ദ്രമോദി എന്നാണെന്നു രാഹുല്‍ജി (അതല്ലെങ്കില്‍, അച്ചായനു പതിവായി ഫലിതം വരെ എഴുതിക്കൊടുക്കുന്ന പി.ആര്‍. വിദഗ്ദ്ധന്‍) ധരിച്ചു വച്ചിരിക്കുന്നു!
അവിശ്വസനീയം, അസംഭവ്യം, അല്ലേ? അല്ലേ അല്ല! സംഗതി മനസ്സിലായതു രാഹുല്‍ജി ഈയിടെ പൊട്ടിച്ച ഒരു സൂപ്പര്‍ നര്‍മ്മം വായിച്ചപ്പോഴാണ്.
ഫലിത രസികനായ രാഹുല്‍ജി നമ്മുടെ പ്രധാനമന്ത്രിക്ക് ഒരു വിളിപ്പേരു നല്‍കിയിരിക്കുന്നു —
”സറണ്ടര്‍ മോദി!”
ചൈനക്കാരന്റെ മുമ്പില്‍ മുട്ടുകുത്തി മണ്ണുകപ്പി, മോങ്ങി, തോറ്റുതുന്നം പാടി, കീഴടങ്ങി, സമസ്താപരാധം പറഞ്ഞു മാപ്പു ചോദിച്ച പുളുന്താന്‍ എന്നര്‍ത്ഥം. ‘ടൗൃലിറൃമ’, ‘ടൗൃൃലിറലൃ’ എന്നീ വാക്കുകളിന്മേലുള്ള കളിയാകുന്നു ഫലിതത്തിന്റെ ജീവന്‍. സുരേന്ദ്ര മോദി, സറണ്ടര്‍ മോദി.
സായിപ്പു പറയുമ്പോലെ, ഇവിടെ ഒരു കഥ തുടങ്ങുന്നു (Thereby hangs a tale)
സുരേന്ദ്രനാഥ് ബാനര്‍ജി എന്നൊരു മഹാപുരുഷന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. 23 തികയും മുമ്പ് ഐ.സി.എസ്. പാസ്സായ ധിഷണാശാലി. കൊടിയ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധിയും കടുത്ത ദേശീയവാദിയുമായ പയ്യനെ നിസ്സാരമായ ഒരു ക്രമക്കേടിന് സായിപ്പ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. മാത്രമല്ല, ആ ന്യായം പറഞ്ഞ്, അദ്ദേഹത്തിനു ബാരിസ്റ്റര്‍ പഠിത്തത്തിനു വിലക്കും ഏര്‍പ്പെടുത്തി.
ധീരനായ സുരേന്ദ്രനാഥുണ്ടോ പിന്തിരിയുന്നു? അദ്ദേഹം പൊതു പ്രവര്‍ത്തനത്തില്‍, വിശേഷിച്ചു ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തില്‍, പൂര്‍ണ്ണമായും മുഴുകി. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ സംഘടനയ്ക്കു രൂപം നല്‍കിയ 17 പ്രഗല്ഭന്മാരില്‍ ഒരാള്‍ ബാനര്‍ജിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഭരണഘടനയും നിയമാവലിയും എഴുതിയുണ്ടാക്കിയതും അദ്ദേഹം തന്നെ. 1895ല്‍ പൂനായില്‍ വച്ചു നടന്ന 11-ാമത്തെ അഖിലേന്ത്യാ സമ്മേളനത്തിന്റെയും 1902ല്‍ അഹമ്മദാബാദില്‍ വച്ചു നടന്ന 18-ാമത്തെ സമ്മേളനത്തിന്റെയും അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. 1905ല്‍ വൈസ്രോയി കഴ്‌സണ്‍ പ്രഭു, ബംഗാളികളുടെ വിപ്ലവാവേശത്തിന്റെ നടുവൊടിക്കാനായി, കുപ്രസിദ്ധമായ ബംഗാള്‍ വിഭജനം നടപ്പാക്കിയപ്പോള്‍ അതിനെതിരായി രാജ്യത്തെ പിടിച്ചുകുലുക്കിയ ജീവന്മരണ സമരത്തിനു മുന്നണിയില്‍ നിന്നതും സുരേന്ദ്രനാഥന്‍ തന്നെ. ആറു വര്‍ഷത്തിനു ശേഷം, ബംഗാള്‍ വിഭജനം പിന്‍വലിച്ചതു ദല്‍ഹിയില്‍ വച്ചു ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്‍ നേരിട്ടായിരുന്നു എന്നതു ചരിത്രം.
അതോടെ, കഥാപുരുഷന് ഒരു മാറാപ്പേരുകിട്ടി — Surrendernot Bannerjee! സുരേന്ദ്ര നാഥന്‍ എന്ന പേരിന്റെ അനുകരണം. ഒരിക്കലും കീഴടങ്ങാത്ത ആദര്‍ശധീരന്‍.
ആ Surrenderപ്രയോഗമാണ് രാഹുല്‍ജിയുടെ വിവരദോഷിയായ പി.ആര്‍. വാലാ അടിച്ചുമാറ്റിയിരിക്കുന്നത്! (യുവരാജാവിനെപ്പോലെ, ഓനും സുരേന്ദ്രനാഥ ബാനര്‍ജിയെക്കുറിച്ചു കേട്ടിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. പണ്ട് അഴീക്കോട് മാഷ് പറഞ്ഞതുപോലെ, ‘ഗാന്ധി’ എന്നു കേട്ടാല്‍, ‘ഏതു ഗാന്ധി’ സോണിയാജിയോ രാഹുല്‍ജിയോ പ്രിയങ്കാജിയോ എന്നു ചോദിക്കുന്ന ഏഭ്യ ഗണത്തില്‍ ഒരുവന്‍. അമേരിക്കന്‍ ഇംഗ്ലീഷില്‍ സുലഭമായ, സുപരിചിതമായ, rock star എന്ന മാന്യമായ പ്രയോഗം ‘ആട്ടക്കാരി’ എന്നു പരിഭാഷപ്പെടുത്തിയ കേരളത്തിലെ എനത്താന്മാര്‍ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വിഡ്ഢി.)
ദോഷം പറയരുതല്ലൊ. ഭാരതത്തിന്റെ ചരിത്രത്തെയോ സംസ്‌കാരത്തെയോ പാരമ്പര്യത്തെയോ കുറിച്ച് യാതൊരു ഗന്ധവുമില്ലെങ്കിലും നമ്മുടെ പയ്യന്‍ജിയും ഒരു എം.പി. ആകുന്നു! അമേഠിയിലെ എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കൗപീനധാരിയായ കര്‍ഷകന്‍ തള്ളിക്കളഞ്ഞ ദേശ് കാ നേതാ നമ്മുടെ വയനാട്ടിലെ പണിയന്റെയും കുറിച്യന്റെയും ചോലനായ്ക്കന്റെയും യോഗക്ഷേമം വഹിക്കാനായി പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നു!
ആശാനു മലയാളം ഒരക്ഷരം അറിഞ്ഞുകൂടെങ്കിലെന്ത്? പത്തുപതിനഞ്ചു കൊല്ലം മലയാളത്തില്‍ ഒരു വാക്കുപോലും അറിഞ്ഞുകൂടാത്ത ബോംബെക്കാരന്‍ സാട്ടാ കച്ചവടക്കാരന്‍, ഗുലാം മുഹമ്മദ് ബാനത്‌വാലാ എന്നൊരു പെരിഞ്ചക്കോടന്‍, പൊന്നാനി നിയോജകമണ്ഡലത്തിലെ പാവങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ അടിച്ചുപൊളിച്ചില്ലേ? പൊന്നാനി എന്ന വാക്ക് ഒരിക്കലെങ്കിലും അദ്ദേഹം പാര്‍ലമെന്റില്‍ ഉച്ചരിച്ചതായി കേട്ടിട്ടുണ്ടോ?
~ഒരിക്കല്‍ക്കൂടി ഫലിതകുബേരനായിരുന്ന അഴീക്കോട് മാഷ് ഓര്‍മ്മയിലെത്തുന്നു.
ഒരു കോട്ടയം പാര്‍ട്ടിയിലെ അംഗമായ, രാജ്യസഭാ മെമ്പറെക്കുറിച്ചു സാവര്‍ത്രികമായ പരാതി, പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടെ. ഉരിഞ്ഞുപോയ മുണ്ട് ഉടുക്കാനല്ലാതെ അദ്ദേഹം ആറു കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്നിട്ടില്ല.
അഴീക്കോട് മാഷ് പറഞ്ഞു.
ആരോപണം ഭാഗികമായി മാത്രമെ അംഗീകരിക്കാനാവൂ.
എന്നു വച്ചാലോ മാഷേ?
എന്നു വച്ചാല്‍ ഇത്രയുമേ ഉള്ളൂ. അദ്ദേഹം ഉരിഞ്ഞുപോയ മുണ്ട് ഉടുക്കാന്‍ എഴുന്നേറ്റു എന്നു പറയുന്നത് സത്യവിരുദ്ധമാണ്. മുണ്ട് ഉരിഞ്ഞുപോയി എന്നറിഞ്ഞിട്ടും അദ്ദേഹം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മെനക്കെട്ടില്ലെന്നും കൂര്‍ക്കംവലി തുടര്‍ന്നുവെന്നുമാണ് നേര്!
പിന്‍കുറിപ്പ്
”ചീനയുടെ ആക്രമണത്തെക്കുറിച്ചു ജനങ്ങളോട് പ്രധാനമന്ത്രി സത്യം തുറന്നു പറയണം” എന്ന്, വിശ്വാസ്യത പോയിട്ട് പ്രസക്തിപോലും എന്നേ നഷ്ടപ്പെട്ട അമ്മച്ചീം മോനും ദിവസവും വിളിച്ചുകൂവുന്നതു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ”കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന്, ഏതോ വിവരംകെട്ട പി.ആര്‍. കൂലിയെഴുത്തുകാരന്‍ പടച്ചുകൊടുത്ത വൃത്തികെട്ട ഫലിതം മോന്‍ജി ആസേതുഹിമാചലം ആക്രോശിച്ചുകൊണ്ട് നടന്നത് അമ്പേ പാളിപ്പോയ കഥ മറക്കാന്‍ കാലമായോ?
കോണ്‍ഗ്രസ് ആസ്ഥാനത്ത്, ദല്‍ഹിയില്‍ ജന്തര്‍മന്തര്‍ റോഡിലുള്ള ശീതികരിച്ച വിശാലമായ കോണ്‍ഫറന്‍സ് ഹാളിലെ അമ്മച്ചിയുടെ സിംഹാസനത്തിന് തൊട്ടുപിറകിലായി, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബൃഹത്തായ ഗ്രന്ഥ സമുച്ചയം കാണാം. അതില്‍ മഹാത്മാവിന്റെ സത്യാന്വേഷണങ്ങളുടെ ഗാഥയുണ്ട്, മഹാധിഷണനായ അംബേദ്കറുടെ ചിന്തകളുണ്ട്. ജവാഹര്‍ ലാലിന്റെ സമ്പൂര്‍ണ കൃതികള്‍, ചരിത്ര പണ്ഡിതനായ ഡോ. സര്‍വപ്പള്ളി ഗോപാല്‍ (ഡോ.രാധാകൃഷ്ണന്റെ ഏക പുത്രന്‍) സമാഹരിച്ചു പ്രസാധനം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ചിരന്തനാഭിമാനമായ സര്‍ സി.ശങ്കരന്‍നായരും സുരേന്ദ്രനാഥ ബാനര്‍ജിയും മുതല്‍ ഇങ്ങോളമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പ്രഭാഷണങ്ങളുണ്ട് (1897 ലെ അമരാവതി സമ്മേളനത്തിലാണ് നാല്പതുകാരനായ ശങ്കരന്‍ നായര്‍ അധ്യക്ഷനായത്. ആ പദവിയിലെത്തിയ ഒരേ ഒരു കേരളീയന്‍) ഗൃഹാതുരത്വവും ആദരവും ഒപ്പം ഉണര്‍ത്തുന്ന ആ ഗ്രന്ഥസമാഹാരം ചാനല്‍ ദൃശ്യങ്ങളില്‍ കാണുമ്പോള്‍ ഒരാശ്വാസം തോന്നുന്നു- ഏറെക്കുറെ നിരക്ഷരരായ അമ്മച്ചീം മോനും അതു ‘തൊട്ട് അശുദ്ധമാക്കി’യിട്ടില്ലല്ലൊ എന്ന്!