മുത്തച്ഛനു സന്തോഷമായി. കാണിക്കുപോലും വ്യത്യാസമില്ല.
”മക്കളേ, നിങ്ങള്‍ പതിനെട്ടടവും പയറ്റി. പതിനെട്ടടവുകള്‍ ചന്തുവും പയറ്റും. മറ്റെന്തുണ്ട് നിങ്ങള്‍ക്കു പുറത്തെടുക്കാന്‍? എങ്ങനെ നിങ്ങള്‍ ചന്തുവിനോട് ജയിച്ചു പോരും? ”
”കളരിഭരമ്പരദൈവങ്ങളുണ്ടാവും ഞങ്ങടെ കൂടെ. മുത്തച്ഛന്റെ അനുഗ്രഹവും ഉണ്ടെങ്കില്‍ ഞങ്ങള്‍ ചതിയന്‍ ചന്തൂനെ തോല്‍പ്പിക്കും മുത്തച്ഛാ. അമ്മാവന്റെ ചുരികയ്ക്കുതന്നെ അവനെ ഊണാക്കും. അവന്റെ തലയറുത്ത് മുത്തച്ഛന്റെ കാല്‍ക്കല്‍ വെയ്ക്കും”
”എന്റെ മകനായ ആരോമരേയും ചന്തുവിനേയും പഠിപ്പിക്കാത്ത
ഒരടവുകൂടി ബാക്കിയുണ്ട്.
പത്തൊമ്പതാമത്തെ അടവ്.
മുത്തച്ഛനെ ചതിച്ച ചന്തൂനോടുതന്നെ വേണം ഇതു പ്രയോഗിക്കാന്‍”
പത്തൊമ്പതാമത്തെ അടവ് ആരോമുണ്ണിയും കണ്ണപ്പുണ്ണിയും മുത്തച്ഛനില്‍നിന്നു ഗ്രഹിച്ചു.
ഇരുപേരും മുത്തച്ഛന്റെ കാല്‍ക്കല്‍ കുമ്പിട്ടു.
”ചെന്നേടം ജയിച്ചുവായോ. കുന്നത്തുവെച്ച വിളക്കുപോലെ
വിളങ്ങട്ടെ എന്റെ മക്കള്‍”
മുത്തച്ഛനോടു യാത്രയും ചൊല്ലി അവര്‍ കളരിക്കു പുറത്തിറങ്ങി. നാലുകെട്ടില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു കുഞ്ചുണ്ണൂലി.
ചതിയന്‍ ചന്തുവിനെത്തേടി കോലോസ്ത്രിനാട്ടിലേക്കു
പോകരുതെന്ന് കുഞ്ചുണ്ണൂലി വീണ്ടു പറഞ്ഞുനോക്കി.
”പതിനെട്ടു കളരിക്കാശാനാണവന്‍. അവന്‍ ചന്തുക്കുറുപ്പെന്നു കേളികേട്ടിരിക്കുന്നു. പതിനെട്ടടവുകളും അവന്‍ നിങ്ങടെ മുത്തച്ഛനില്‍നിന്നു ഗ്രഹിച്ചിട്ടുണ്ട്. അരിങ്ങോടരുടെ ചതിപ്രയോഗങ്ങളും നന്നായറിയുന്നവനാണ്. മക്കളേ, പുത്തൂരം വീട്ടില്‍ ജനിക്കുന്നോര്‍ക്ക് നേര്‍ച്ചക്കോഴിയുടെ ആയുസ്സാണ്. ഞാനായിട്ട് തടുക്കുന്നില്ല. ജയിച്ചുവാ മക്കളേ. നാട്ടിന്റെ വീര്യം കുറയ്ക്കരുത്. കളരിക്കു നാണിഭക്കുറ്റമുണ്ടാക്കരുത്. മുത്തച്ഛന്റെ കീര്‍ത്തി കുറയ്ക്കരുത്. അമ്മാവന്റെ കീര്‍ത്തി കുറയ്ക്കരുത്. പുത്തൂരം കളരി ചതിയന്‍ ചന്തൂനു വിട്ടുകൊടുക്കരുത് ”
ആരോമുണ്ണിയും കണ്ണപ്പുണ്ണിയും കുഞ്ചുണ്ണൂലിയുടെ കാല്‍ക്കല്‍ കുമ്പിട്ടു. അപ്പോള്‍ കുഞ്ചുണ്ണൂലി ഒരുകാര്യം ഓര്‍മ്മിപ്പിച്ചു:
”പോകുംവഴി നിങ്ങള്‍ മികവില്‍ മികച്ചേരിയില്‍ കേറണം. അവിടെ തുമ്പോലാര്‍ച്ചമ്മായി ഉണ്ട്. നിന്റെ അമ്മാവന്റെ മുറപ്പെണ്ണാണ് തുമ്പോലാര്‍ച്ച. അവളില്‍ അമ്മാവനൊരു കുട്ടിയുണ്ട്. ഉണ്ണിക്കണ്ണന്‍. നിങ്ങടെ പ്രായംതന്നെയാണ് അവനും. നിങ്ങളെപ്പോലെ അവനും ഒത്ത ചേകോനായിട്ടുണ്ട്. അമ്മായിയോടനുകൂലം വാങ്ങിക്കൊണ്ട് നിങ്ങള്‍ ഉണ്ണിക്കണ്ണനേയും തുണകൂട്ടണം”
അങ്ങനെയാവട്ടെ എന്നു സമ്മതിച്ച് അവര്‍ പടിപ്പുരയിറങ്ങി. അവര്‍ പോകുന്നതു കണ്ടുനില്‍ക്കവേ ഏറിയ വഴിപാടുകള്‍ നേര്‍ന്നൂ കുഞ്ചുണ്ണൂലി.
”എന്റെ മക്കള്‍ ജയിച്ചുവരികയാണെങ്കില്‍, ഭഗവതിക്കു പള്ളിപ്പാന കഴിച്ചേക്കാം; നായാട്ടു ഭരദൈവമായ മുണ്ടിയാന് നാല്‍പ്പത്തിരണ്ടു നിറയും അന്തിമഹാകാളന് കാവൂട്ടും പാട്ടും വേലയും കഴിക്കാം.”
പൂക്കോട്ടുപ്രാന്തന്‍ ദൈവത്തിന് തിയ്യാട്ടം നേര്‍ന്നു. അങ്കക്കരിനാഗത്തിന് വെള്ളരി നേര്‍ന്നു. പുലിദൈവത്തിന് പുലിക്കോലംകെട്ടി ആടിക്കോളാമെന്നു പ്രാര്‍ത്ഥിച്ചു. അല്ലിമലര്‍കാവില്‍ കൂത്തു നേര്‍ന്നു. അയ്യപ്പന്‍കാവില്‍ വിളക്കു നേര്‍ന്നു.
വഴിയേറെ നടന്ന് അവര്‍ മികവില്‍ മികച്ചേരിയിലെത്തി.
പടിപ്പുര കടന്നുവരുന്ന മക്കളെക്കണ്ട് തുമ്പോലാര്‍ച്ച പടകാളിമുറ്റത്തേക്കിറങ്ങി വന്നു. സന്തോഷത്തോടെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആട്ടുകട്ടിലിലിരുത്തി.
വിശേഷങ്ങളൊക്കെ അമ്മായിയെ ആരോമുണ്ണി വിസ്തരിച്ചു കേള്‍പ്പിച്ചു. ചതിയന്‍ ചന്തൂനോടു പകരം ചോദിക്കാന്‍ പോകുന്ന പോക്കാണ്.
”ഉണ്ണിക്കണ്ണനെവിടേ അമ്മായീ? അവനേയും തുണ കൊണ്ടുപോകണമെന്നുണ്ട്.”
”അവന്‍ പുതുശ്ശേരിക്കളരിയില്‍ പയറ്റു പഠിക്കാന്‍ പോയതാണ്. ഇന്നും നാളേയും കഴിഞ്ഞ് മറ്റന്നാള്‍ വരും”
(തുടരും)