ഇന്ത്യന്‍ കര്‍ഷകര്‍ എങ്ങിനെ ദരിദ്രരായി എന്ന ചോദ്യം പണ്ടേ ചോദിക്കപ്പെടേണ്ടതായിരുന്നു. ലോകത്തെ വികസിത രാജ്യങ്ങളിലെ കര്‍ഷകര്‍ ഭാരതത്തിലെ കര്‍ഷകരെ പോലെയല്ല ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. കൊളോണിയല്‍ ഭരണകാലത്തെ അടിമത്തം ഇന്നും മനസ്സില്‍ പേറുന്നവരാണ് ഭാരതത്തിലെ കര്‍ഷകര്‍. അതുകൊണ്ടാണ് അവര്‍ റോ മെറ്റീരിയലുകള്‍ അതായത് അസംസ്‌കൃതവസ്തുക്കള്‍ മാത്രം ഉല്പാദിപ്പിക്കുന്നവരായി ഇന്നും തുടരുന്നത്. പരിഷ്‌കൃത രാജ്യങ്ങളിലെ കര്‍ഷകര്‍ കേവലം അസംസ്‌കൃതവസ്തുക്കള്‍ മാത്രമല്ല തങ്ങളുടെ വയലേലകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാണ് അവര്‍ സ്വയം നിര്‍മിക്കുന്നത്.
കര്‍ഷകര്‍ സംരംഭകര്‍ ആവണം
രാസവളം, കീടനാശിനി, കളനാശിനി, വാട്ടര്‍ പമ്പ്, ഇലക്ട്രിസിറ്റി, ട്രാക്ടര്‍ എന്നു തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകളും യന്ത്ര ഉപകരണങ്ങളും ഭാരതത്തിലെ കര്‍ഷകര്‍ ഉപയോഗിച്ചുവരുന്നുണ്ട് എങ്കിലും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്നും ആയിരത്താണ്ട് പഴക്കമുള്ള പഴയ അസംസ്‌കൃത വസ്തുക്കള്‍ തന്നെയാണ്. ഇവിടെയാണ് കര്‍ഷകന്‍ ദരിദ്രന്‍ ആവുന്നത്. ഉദാഹരണമായി ഒരു കിലോ അരിക്ക് 30 രൂപ വില ലഭിക്കുമ്പോള്‍ അത് പൊടിച്ച് അരിപ്പൊടി ആക്കിയാല്‍ 100 രൂപ വരെ വില ലഭിക്കും. അതായത് ഒരു കിലോ പരമ്പരാഗത അരി പൊടിച്ചു മൂല്യവര്‍ദ്ധിത അരിപ്പൊടി ആക്കുമ്പോള്‍ 70 രൂപ അധിക വില ലഭിക്കുന്നു. ഇതുപോലെതന്നെ എല്ലാ കാര്‍ഷിക വിഭവങ്ങളും കുറഞ്ഞ ചിലവില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കുവാന്‍ സാധിക്കും. അതിന് കര്‍ഷകനെ പ്രാപ്തനാക്കുന്ന സംവിധാനങ്ങളാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളിലൂടെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്.
എഫ്.പി.ഒകള്‍ക്ക് എന്തൊക്കെ ചെയ്യാം?
എഫ് പി. ഓകള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്.
ഒന്ന്- കാര്‍ഷികവിഭവങ്ങള്‍ വാങ്ങുന്നു.
രണ്ട്- കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കുന്നു.
മൂന്ന്- കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി വിറ്റഴിക്കുന്നു.
അതായത് കര്‍ഷകനെ വിത്തു മുതല്‍ വിപണി വരെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കി തീര്‍ക്കുന്നു.
ഇത്തരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ ഉണ്ടാക്കുവാന്‍ കേവലം 300 കര്‍ഷകര്‍ മാത്രം ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ആദ്യത്തെ മൂന്നു വര്‍ഷം ഈ ഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 18 ലക്ഷം രൂപയാണ് നല്‍കുന്നത്. അതു കഴിഞ്ഞാല്‍ 2 കോടി രൂപ വരെ ഈടില്ലാത്ത വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുകയും ചെയ്യും. തുടര്‍ന്ന് കോടാനുകോടി രൂപയുടെ വിവിധതരം പദ്ധതികള്‍ എഫ്.പി.ഒകള്‍ക്ക് ലഭിക്കുകയും ചെയ്യും.
മാര്‍ക്കറ്റുകള്‍ തുടങ്ങുക
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക, കയറ്റുമതി ചെയ്യുക, ഗോഡൗണുകള്‍ സ്ഥാപിക്കുക, ശീത സംഭരണികള്‍ നിര്‍മ്മിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന് ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗത്തേക്ക് വാഹനങ്ങളില്‍ കൊണ്ടുപോകുക.
കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക, വാടകയ്ക്ക് നല്‍കുക എന്നുതുടങ്ങി കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായ വ്യാപാര വാണിജ്യ കയറ്റുമതി-ഇറക്കുമതി കാര്യങ്ങളിലൊക്കെ ഇത്തരം എഫ്.പി.ഒയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. അതായത് ഇന്നലെ വരെ കോര്‍പറേറ്റ് മുതലാളിമാരും കുത്തക കമ്പനികളും ചെയ്തിരുന്ന കാര്യങ്ങള്‍ ഇനി മുതല്‍ കര്‍ഷകര്‍ക്ക് നേരിട്ട് ചെയ്യാനുള്ള സാമ്പത്തിക ശക്തിയും സാങ്കേതിക വൈദഗ്ദ്ധ്യവും അതിനുള്ള പരിശീലനവും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊടുക്കും.
കര്‍ഷകര്‍ ചെയ്യേണ്ടത്
കര്‍ഷക സംഘടനകളും കാര്‍ഷികമേഖലയിലെ എന്‍ജിഒകളും കര്‍ഷക നേതാക്കളും അതിലുപരി കാര്‍ഷിക മേഖല കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളും ഒറ്റക്കെട്ടായി രംഗത്തിറേങ്ങണ്ട സമയമാണിത്. എന്തുകൊണ്ടെന്നാല്‍ നൂറ്റാണ്ടുകളായി ഭാരതത്തില്‍ തുടരുന്ന കര്‍ഷക ചൂഷണ രംഗം അസ്തമിച്ചു കഴിഞ്ഞു എന്ന ബോധം ഇന്നും കര്‍ഷകരില്‍ എത്തിയിട്ടില്ല. അതായത് കര്‍ഷകരെ ബോധവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കാര്‍ഷികരംഗത്ത് ഭാരതം ഒരു വന്‍ ശക്തി ആവാന്‍ ആഗ്രഹിക്കാത്തവര്‍ ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്.
പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്‍ഷിക മേഖല
ഇന്നത്തെ ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേയ്ക്ക് കടന്നുവരാന്‍ മടിക്കുന്നത് വരുമാനം ലഭിക്കുകയില്ല എന്ന ഭയംകൊണ്ടാണ്. അത് ഏറെക്കുറെ ശരിയുമാണ്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കാര്‍ഷികമേഖലയും പരിവര്‍ത്തനത്തിന് വിധേയമായാല്‍, കര്‍ഷകന്‍ സംരംഭകനും വ്യവസായിയും ആയി മാറും. ഇത് അവര്‍ക്ക് ഏറെ വരുമാനം നേടിക്കൊടുക്കുകയും സമൂഹത്തില്‍ അവരുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷികമേഖല നല്കുന്ന ഒരു വലിയ സംഭാവനയും ആയിരിക്കും ഇത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൃഷിയിടമാണ് ഭാരതത്തില്‍ ഉള്ളത്. എന്നുമാത്രമല്ല ഭക്ഷ്യ വൈവിദ്ധ്യത്തില്‍ ഭാരതം മറ്റ് എല്ലാ രാജ്യങ്ങളെക്കാളും ബഹുദൂരം മുമ്പിലും ആണ്. ഈ അനുകൂല ഘടകങ്ങളെ കര്‍ഷകനുമായി സംയോജിപ്പിച്ചാല്‍ ഭാരതം ലോകത്തിന്റെ ഭക്ഷ്യ തലസ്ഥാനം ആവുക തന്നെ ചെയ്യും. ഇതോടൊപ്പം ഭാരതത്തിലെ കര്‍ഷകര്‍ സാമ്പത്തികരംഗത്ത് വന്‍ശക്തിയായി മാറും. സംയോജിത കൃഷി, കരാര്‍ കൃഷി തുടങ്ങിയ വിവിധ മേഖലകളെ സമര്‍ത്ഥമായി നയിക്കാന്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.
വേണ്ടത് ആര്‍ജ്ജവമുള്ള രാഷ്ട്രീയ നേതൃത്വം
കാര്‍ഷികമേഖലയിലെ ഇത്തരം സമൂലപരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടത് ആര്‍ജ്ജവമുള്ള രാഷ്ട്രീയ നേതൃത്വം ആണ്. കര്‍ഷകരെ എന്നും വോട്ടുബാങ്കുകള്‍ ആയി മാത്രം കരുതിയിരുന്ന കോണ്‍ഗ്രസ് കാലഘട്ടം അവസാനിച്ചു കഴിഞ്ഞു. ഇനിമുതല്‍ കര്‍ഷകര്‍ ആരുടെയും അടിമകള്‍ ആവേണ്ട ആവശ്യമില്ല. വടക്കേ ഇന്ത്യയിലെ മണ്ടി സിസ്റ്റത്തിലൂടെയും, കുത്തക മാര്‍ക്കറ്റുകളിലൂടെയും ഇടനിലക്കാരിലൂടെയും വന്‍കിട കുത്തകകളിലൂടെയും കര്‍ഷകര്‍ നാളിതുവരെ അനുഭവിച്ചിരുന്ന ചൂഷണങ്ങള്‍ക്ക് അറുതി വന്നിരിക്കുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഉണ്ടായ ഈ അനുകൂല പരിവര്‍ത്തനത്തെ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കാനും നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
വിലത്തകര്‍ച്ചയെ നേരിടേണ്ടത് എങ്ങനെ?
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുമ്പോള്‍, തക്കാളി റോഡില്‍ എറിഞ്ഞുടയ്ക്കുന്ന കാഴ്ചകള്‍ നമുക്ക് പരിചിതമാണ്. ഒരു തക്കാളിക്ക് ഒരു പൈസപോലും വിലയില്ലാതാവുന്ന ഈ അവസരത്തില്‍ കര്‍ഷകന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് തോന്നാം. എന്നാല്‍ ചതച്ചരയ്ക്കപ്പെടുന്ന ഓരോ തക്കാളിയും സോസ് ആക്കി തീര്‍ത്താല്‍ ഒരു പൈസയ്ക്ക് പകരം ഒരായിരം പൈസ കൊടുത്തു മാര്‍ക്കറ്റില്‍ നിന്ന് അത് വാങ്ങാന്‍ ആളുണ്ട് എന്ന് നാം തിരിച്ചറിയണം. അതിനുള്ള സാങ്കേതികവിദ്യ ആവട്ടെ തുലോം ചിലവുകുറഞ്ഞതും ആണ്. പക്ഷേ കര്‍ഷകര്‍ക്ക് ഈ സാങ്കേതികവിദ്യ ലഭ്യമാക്കിയാല്‍ മാത്രമേ അവര്‍ക്ക് മൂല്യവര്‍ധനയുടെ ഗുണം ലഭിക്കുകയുള്ളൂ. വില കുറയുമ്പോള്‍ പാല്‍ റോഡില്‍ ഒഴുക്കുന്ന സമര രീതികളും നാം കണ്ടിട്ടുണ്ടാകുമല്ലോ? 50 രൂപ പോലും വില ലഭിക്കാത്ത ഒരു ലിറ്റര്‍ പാല്‍ കര്‍ഷകന്‍ പിന്നീട് എന്തു ചെയ്യണം എന്നായിരിക്കും ചോദ്യം. ഒരു ലിറ്റര്‍ പാലില്‍ നിന്ന് 150 രൂപ വരെ വില ലഭിക്കുന്ന പാല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകന് സ്വയം നിര്‍മ്മിക്കാവുന്നതേയുള്ളൂ.
റബ്ബര്‍ പാലിന് വില കുറയുമ്പോഴും ഇതേ അനുഭവമാണ് കര്‍ഷകന്‍ നേരിടുന്നത്. 100 രൂപ മാത്രം വിലയുള്ള ഒരു ലിറ്റര്‍ പാലില്‍ നിന്ന് മൂവായിരം രൂപയുടെ സര്‍ജിക്കല്‍ ഗ്ലൗസ് ഉണ്ടാക്കാന്‍ സാധിക്കും. അതിന് കര്‍ഷകനെ പ്രാപ്തനാക്കുന്ന സംവിധാനമാണ് എഫ്.പി.ഒകള്‍. കേരളത്തിലെ നാളികേരത്തിന് വില ഇല്ലാതാകുമ്പോള്‍ ഓര്‍ക്കുക, മറ്റു രാജ്യങ്ങളില്‍ ഒരു നാളികേരത്തില്‍ നിന്ന് 150 രൂപ വരെയാണ് അവിടെ കര്‍ഷകന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി നേടുന്നത്. പക്ഷേ ഭാരതത്തിലും കേരളത്തിലും കര്‍ഷക രക്ഷയ്ക്കുവേണ്ടി മുദ്രാവാക്യം മാത്രം മുഴക്കുന്ന കര്‍ഷക സംഘടനകളും നേതാക്കളും ഈ സത്യം തിരിച്ചറിയാത്തത് കൊണ്ടല്ല, അവരാരും എഫ്.പി.ഒ കളിലേക്ക് കടന്നു വരാത്തത്. അവര്‍ക്കു വേണ്ടത് കര്‍ഷകരുടെ പേരില്‍ ഉള്ള വോട്ടുബാങ്ക് അധികാര രാഷ്ട്രീയവും അതിലൂടെ കിട്ടുന്ന കോടാനുകോടികളും മാത്രമാണ്.
എന്‍ജിഒകളുടെ ദുഷ്ടലാക്ക്
കോടാനുകോടി രൂപയുടെ വിദേശ സഹായം നേടിക്കൊണ്ട് ഭാരതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ എന്‍ജിഒകള്‍ ഇന്ന് കര്‍ഷക രോഷം ആളിക്കത്തിച്ച് കേന്ദ്ര ഗവണ്‍മെന്റിനെ താഴെ ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ഇത്തരം എന്‍ജിഒകളുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളായ ബഹുരാഷ്ട്ര കമ്പനികളുടെയും വന്‍തോതിലുള്ള പരസ്യം കൊണ്ട് ജീവിച്ചു വരുന്ന ഭാരതത്തിലെ മാധ്യമങ്ങളും പല പരിസ്ഥിതി, മനുഷ്യാവകാശ, കര്‍ഷക രക്ഷാ കടലാസ് സംഘടനകളും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതായത് ദേശവിരുദ്ധ ശക്തികളും ദേശീയ അഭിമാനമുള്ള കര്‍ഷകരും ഇരുവശത്തുമായി അണിനിരക്കുന്ന ഒരു യുദ്ധരംഗം ആയി നാം ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവ് എത്രയും നേരത്തെ കര്‍ഷക മനസ്സുകളില്‍ എത്തിക്കാന്‍ സാധിക്കുന്നുവോ അത്രയും വേഗത്തില്‍ ഭാരതത്തിലെ കര്‍ഷക സമൂഹം സ്വാതന്ത്ര്യം പ്രാപിക്കും.
മാറണം ഈ കര്‍ഷകവിരുദ്ധ രാഷ്ട്രീയം
ഭാരതത്തിലെ കര്‍ഷകന് ലോക കര്‍ഷകന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക തന്നെ വേണം. ബഹിരാകാശരംഗത്ത്, ആയുധ ശക്തിയിലും ശാസ്ത്ര സാങ്കേതിക രംഗത്തും ആഗോള രാഷ്ട്രീയ നേതൃത്വത്തിലും ഭാരതം ഇന്ന് തല ഉയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പുള്ള രാജ്യമാണ് എങ്കില്‍,കാര്‍ഷിക രംഗത്ത് നാം ലോകത്തെ നയിക്കേണ്ട കാലഘട്ടം എത്തിയിരിക്കുന്നു. അതിന് ഭാരതത്തിലെ രാഷ്ട്രീയ കാര്‍ഷിക മേഖലകളില്‍ ആണ് ഇനി മനസ്സ് മാറ്റം വരുത്തേണ്ടത്. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഇന്ത്യയിലെ കാര്‍ഷിക ബജറ്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ട് എങ്കില്‍ ഒരു കാര്യം നമുക്ക് കാണാന്‍ കഴിയും. കേവലം 25 കോടി രൂപയോ അതില്‍ താഴെയോ മാത്രം കാര്‍ഷിക മേഖലയ്ക്ക് നീക്കിവച്ചിരുന്ന പഴയ കാലത്തില്‍ നിന്നും വളരെയേറെ നാം മുന്നേറിയിരിക്കുന്നു. 280000 കോടി രൂപയാണ് ഇപ്പോള്‍ കാര്‍ഷികമേഖലയ്ക്ക് കേന്ദ്രബജറ്റ് നല്‍കുന്ന തുക. എന്നാല്‍ ഈ വലിയ തുക ഏറ്റുവാങ്ങി കര്‍ഷകരിലേക്ക് എത്തിക്കുവാന്‍ കര്‍ഷക നേതാക്കളും സംഘടനകളും എഫ്.പി.ഒകളും വളരെയേറെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കര്‍ഷകനെ ചൂഷണം ചെയ്തിരുന്ന രാഷ്ട്രീയ ശൈലിക്ക് മാറ്റം വരുത്തണം. പകരം കര്‍ഷകനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്ന രാഷ്ട്രീയ വിപ്ലവമാണ് ഇനി ഭാരതത്തിലെ ഗ്രാമങ്ങളില്‍ അരങ്ങേറേണ്ടത്.