പണ്ട് നാണി സ്വപ്‌നം കണ്ടില്ലേ, ‘സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ എന്ന്. അതേപോലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വപ്‌നം കാണുകയാണ്, ‘പിണറായി വാഴുന്ന നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കിലെന്ത് പുണ്യം’ എന്ന്. ഈ ഭൂമി മലയാളത്തില്‍ പോപ്പിനു സ്വപ്‌നം കാണാന്‍ കഴിയുന്ന തരത്തിലുള്ള ഭരണം വേറെ എവിടെ കിട്ടും? സ്വന്തം മക്കളുടെ മനസ്സിലിരിപ്പ് ഒഴിച്ച് ലോകത്ത് ആരുടെ മനസ്സും വായിച്ചെടുക്കാന്‍ കഴിയുന്ന മനസ്സറിയും യന്ത്രം കയ്യിലുള്ളയാളാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോപ്പിന്റെ മനസ്സു വായിച്ചശേഷം അദ്ദേഹം പാര്‍ട്ടി പത്രത്തില്‍ എഴുതിയിരിക്കയാണ്: ‘ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്വപ്‌നങ്ങള്‍ക്കിണങ്ങുന്ന ഭരണമാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിന്റെത്.’ ഈന്തപ്പഴക്കുരുവിന്റെയും ഖുറാന്റെയും രൂപത്തില്‍ സ്വര്‍ണ്ണം വിളയുന്ന ഭൂമി പിണറായിയുടെ കേരളം മാത്രമേയുള്ളു എന്നതിനാല്‍ മാര്‍പ്പാപ്പയ്ക്ക് ഈ വാഗ്ദത്തഭൂമി സ്വപ്‌നം കാണാനല്ലേ പറ്റൂ.
മാര്‍പ്പാപ്പ കഴിഞ്ഞദിവസം ചാക്രിക ലേഖനത്തില്‍ വിപണ്യാധിഷ്ഠിത മുതലാളിത്തത്തിന്റെ മാന്ത്രിക സിദ്ധാന്തങ്ങള്‍ കോവിഡ് കാലത്ത് പരാജയപ്പെട്ടു എന്ന് പറഞ്ഞതാണ് കോടിയേരി സഖാവിന്റെ തലയില്‍ പുതിയ വെളിച്ചം തെളിയിച്ചത്. മുതലാളിത്തത്തിനെതിരെ പറയുന്നതൊക്കെ കമ്മ്യൂണിസം എന്നതാണ് സഖാവിന്റെ പാര്‍ട്ടി ക്ലാസിലെ സമവാക്യം. കണ്ണൂര്‍ രൂപതാ ബിഷപ്പിനെക്കൊണ്ടും കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്സിനെക്കൊണ്ടും ചാക്രിക ലേഖനത്തെക്കുറിച്ച് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിച്ചു. പോപ്പ് കമ്മ്യൂണിസത്തെ വാഴ്ത്തിയതായി രണ്ടുപേരും ഒരക്ഷരം എഴുതിയില്ല. എന്നിട്ടും കമ്മ്യൂണിസ്റ്റാശയമാണ് പോപ്പ് പറഞ്ഞത് എന്നു തലക്കെട്ടിടാന്‍ നാണമില്ലായ്മ കാണിച്ചു പാര്‍ട്ടിപത്രം. പിണറായി വിജയന്‍ സഖാവിന്റെ ഭരണം പോപ്പ് സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത് ഫ്രാങ്കോ മുളക്കലിന് സംരക്ഷണം നല്‍കുന്ന വകയിലാവും. അല്ലെങ്കില്‍ പൊതുസ്ഥലം കയ്യേറി നാട്ടിയ കുരിശു നീക്കം ചെയ്തപ്പോള്‍ കുരിശ് എന്തുപിഴച്ചു എന്ന് ഉദ്യോഗസ്ഥരോട് കണ്ണുരുട്ടിയ മുഖ്യന്‍ സഖാവിന്റെ നിലപാടു കൊണ്ടാവും. അതുമല്ലെങ്കില്‍ വയനാട് തുരങ്കപാതയുടെ ഉദ്ഘാടനയോഗത്തില്‍ താമരശ്ശേരി ബിഷപ്പിനെ മാത്രം ക്ഷണിച്ചതിലുള്ള നന്ദി കാണിക്കാനാവും.