എപ്പോഴെല്ലാം സിപിഎമ്മെന്ന പാര്‍ട്ടിയും അവര്‍ നയിക്കുന്ന ഭരണകൂടവും വിവാദങ്ങളിലും അഴിമതിയിലും വിഭാഗീയതയിലും ആടിയുലഞ്ഞോ അന്നെല്ലാം വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും സര്‍ക്കാരിനേയും പാര്‍ട്ടിയേയും രക്ഷിച്ചെടുക്കാനും അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ ചരിത്രമാണ് സംസ്ഥാനത്തെ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതൃത്വത്തിനുളളത്. ഇതുമായി കൂട്ടിവായിക്കാവുന്നതാണ് ഏതാനും ദിവസം മുമ്പ് തലശ്ശേരി പൊന്ന്യം ചൂളയില്‍ പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ബോംബ് നിര്‍മ്മാണത്തിലിടയിലെ പൊട്ടിത്തെറി. ആഭ്യന്തര പ്രശ്‌നങ്ങളാല്‍ പാര്‍ട്ടിയും സ്വര്‍ണ്ണക്കടത്തിന്റെയും അഴിമതികളുടേയും പേരില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണകൂടവും കടുത്ത പ്രതിരോധത്തിലാണ്. ഇതിന്റെ പേരില്‍ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങളാണ് ഏതാണ്ട് ഒന്നര മാസത്തിലേറെയായി ഭരണകൂടത്തിനും സിപിഎമ്മിനുമെതിരെ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രതിഷേധങ്ങളെ, പാര്‍ട്ടിയ്‌ക്കെതിരെ സംസ്ഥാന ഭരണകൂടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ വഴിതിരിച്ചുവിടാന്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം ചെയ്ത രീതിയിലുളള ഒരു അക്രമം, കലാപം സംസ്ഥാനത്താകമാനം നടത്തുക. അത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. ഇതിനുളള ഒരുക്കു കൂട്ടലായിരുന്നു പൊന്ന്യത്തെ പാര്‍ട്ടിയുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്നത്. ഉഗ്രശേഷിയുളള ബോംബുകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. കേവലം 13 ബോംബുകള്‍ മാത്രമാണ് അവിടെ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞതെങ്കിലും നൂറുകണക്കിന് ബോംബുകള്‍ ഇവിടെ നിര്‍മ്മിക്കുകയും കണ്ണൂര്‍ ജില്ലയിലും പുറത്തും കലാപം നടത്താനായി കയറ്റി അയക്കപ്പെടകയും ചെയ്തു എന്നാണ് പോലീസിന്റെതന്നെ നിഗമനം.
ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തില്‍ പാര്‍ട്ടി സഖാക്കള്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത നിരവധി സംഭവങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞകാലങ്ങളിലുണ്ടായിട്ടുളളത്. ഏതാണ്ട് പത്തോളം സഖാക്കള്‍ ജില്ലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരണപ്പെടുകയുണ്ടായി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടക്കുന്ന ഇത്തരം സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസ്സുകള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് രഹസ്യമായി ചികിത്സ നല്‍കുന്നത്. പോലീസാകട്ടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ഇത്തരം ബോംബ് നിര്‍മ്മാതാക്കളേയും മരണപ്പെട്ടവരേയും പാര്‍ട്ടി നേതൃത്വം ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല അവര്‍ക്ക് വീര പരിവേഷം നല്‍കി അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ പതിവ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നവരുടെ പേരില്‍ മറ്റ് രക്തസാക്ഷികള്‍ക്കെന്ന പോലെ സ്മാരകങ്ങള്‍ പണിയുന്നതോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിവരുന്നതും പാര്‍ട്ടി രീതിയാണ്. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നല്‍കി വിദഗ്ദ്ധരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് പാര്‍ട്ടി ശൈലി. അപകടം സംഭവിച്ചാല്‍ ബോബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും എല്ലാ കാലത്തും പാര്‍ട്ടി ശ്രമിച്ചിട്ടുണ്ടെന്നതും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പൊന്ന്യത്തും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ബോംബ് നിര്‍മ്മാണത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയെന്നും ഒരാളുടെ ഇരുകൈകളും അറ്റുപോയിയെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. ഇതിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും ആരോപണം ഉയര്‍ന്നു. മരണം പാര്‍ട്ടിഗ്രാമത്തിന് പുറത്തെത്തിക്കാതെ ആത്മഹത്യയായി ചിത്രീകരിച്ച് തിരക്കിട്ട് പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ മറവു ചെയ്തുവെന്ന ആരോപണവും നിലനില്‍ക്കുകയാണ്. പാര്‍ട്ടി ഗ്രാമമായ പൊന്ന്യംപുഴയ്ക്കും തെക്കേവയലിനും കുറുകെ ഏറുമാടത്തിന്റെ രൂപത്തില്‍ പന്തല്‍ കെട്ടിയ നിലയിലാണ് ബോംബ് നിര്‍മ്മാണം കേന്ദ്രം. പുറമേ നിന്നും ആര്‍ക്കും എളുപ്പം എത്തിച്ചേരാനും കണ്ടെത്താനും ആവാത്ത ഇവിടം പാര്‍ട്ടി ഗ്രാമത്തിലുളളവര്‍ക്കല്ലാതെ മറ്റാര്‍ക്കും പരിചിതമല്ലാത്ത സ്ഥലമാണ്. അതിനാല്‍തന്നെ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ജില്ലയിലെതന്നെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഇവിടെ ബോംബ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണ്.
സംസ്ഥാനത്തെയാകമാനം പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയെ വീണ്ടും അശാന്തിയിലേക്ക് നയിക്കാനുളള സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢ നീക്കം ബോംബ് നിര്‍മ്മാണത്തിന് പിന്നിലുണ്ടെന്നുകൂടി വ്യക്തമാണ്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ പലരും മുന്‍കാലങ്ങളില്‍ നടന്ന വിവാദമായ കൊലക്കേസുകളിലെ പ്രതികളായ സഖാക്കളാണെന്നത് പൊന്ന്യം സംഭവം ആസൂത്രിതമാണെന്നും കൂടുതല്‍ ഗൗരവതരമാണെന്നും വ്യക്തമാക്കുന്നു. പാര്‍ട്ടിക്കു വേണ്ടി എന്തും ചെയ്യാന്‍ എല്ലാകാലത്തും ഒരുപറ്റം പാര്‍ട്ടി സഖാക്കളെ എല്ലാ സഹായവും നല്‍കി പാര്‍ട്ടി സംരക്ഷിച്ചു വരുന്നുവെന്നുളളത് ഇത്തരം പ്രതികളുടെ സാന്നിധ്യത്തോടെ ഒരിക്കല്‍കൂടി ശരിവെയ്ക്കുകയാണ് പൊന്ന്യം സംഭവം.
ലോകം മുഴുവന്‍ കോവിഡ് മഹാമാരിയിലമര്‍ന്ന് ലോക്ഡൗണും അടച്ചിടലുകളുമായി ജനം ദുരിത അനുഭവിക്കുമ്പോഴും അക്രമവും കൊലപാതകവും ബോംബ് നിര്‍മ്മാണവുമായി കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതൃത്വം മുന്നോട്ടു പോവുന്നത്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരു ഭാഗത്ത് ഒത്തൊരുമിച്ച് കോവിഡിനെ നേരിടാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു. മറുഭാഗത്ത് രഹസ്യമായി അന്യരെ ഇല്ലാതാക്കാന്‍ ബോംബ് നിര്‍മ്മിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതാണ് ഇന്ന് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകളായി തുടര്‍ച്ചയായ അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടേയും കണ്ണൂരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന സിപിഎം അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് പൊന്ന്യം സംഭവത്തോടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബോംബ് നിര്‍മ്മാണത്തിനും പരിശീലനത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ പോലീസും ഭരണകൂടവും നീതി പീഠങ്ങളും കടിഞ്ഞാണിട്ടില്ലെങ്കില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം അന്യമാകും.
കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ദേശീയതയെ നെഞ്ചേറ്റിയ നിരവധി പേരാണ് കണ്ണൂരില്‍ മാത്രം സിപിഎമ്മിന്റെ കൊലപാതക-ബോംബ് രാഷ്ട്രീയത്തിന് ഇരകളായിട്ടുളളത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരുടെ വായ അടപ്പിച്ചും ഇല്ലായ്മ ചെയ്തും പാര്‍ട്ടി ഗ്രാമങ്ങള്‍ പടുത്തുയര്‍ത്തി എന്ത് അരുതായ്മകളും ചെയ്തുകൂട്ടി നാടിന്റെ ഉറക്കം കെടുത്തുന്നവര്‍ക്കെതിരെ ജനകീയമായ മുന്നേറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പൊന്ന്യം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍കൂടി ഉയരുകയാണ്.