ആള്‍ക്കൂട്ടക്കൊല ആള്‍ക്കൂട്ടക്കൊലയാകണമെങ്കില്‍ അതില്‍ ചില ‘മതേതര’ ചേരുവകള്‍ നിര്‍ബ്ബന്ധമായും ചേര്‍ന്നിരിക്കണം. സദാചാര പോലീസുകാര്‍ തല്ലിയതുകൊണ്ടോ കൊന്നതുകൊണ്ടോ അത് ആള്‍ക്കൂട്ടക്കൊലയാവില്ല. അതില്‍ ചേരേണ്ട മതേതര ചേരുവകള്‍ ഇവയാണ്. 1. സംഭവം നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താകണം. 2. ഇര നിര്‍ബ്ബന്ധമായും ന്യൂനപക്ഷമതക്കാരനോ ദളിതനോ മറ്റോ ആകണം. 3. ‘ജയ് ശ്രീരാം’, ‘ജയ് ഹനുമാന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുകയോ വിളിപ്പിക്കുകയോ ചെയ്തിരിക്കണം. 4. ഇരയുടെ ബന്ധുക്കളുടെ കണ്ണീര്‍ ടി.വി. ചാനലുകളിലൂടെ ഒഴുക്കണം. ഇവയൊന്നും ഇല്ലാത്തതിനാല്‍ 2018-ല്‍ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ നടന്ന ഏഴ് ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ (ചിലത് കൊലപാതകവുമാണ്) ഈ ഗണത്തില്‍ പരിഗണിക്കുകയേയില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 18ന് ഝാര്‍ഖണ്ഡിലെ സരായ് ഖേല സദര്‍ ജില്ലയില്‍ ബൈക്ക് മോഷണം ആരോപിച്ചു പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയ തബ്‌രിസ് അന്‍സാരിയുടെ മരണം ലക്ഷണമൊത്ത ആള്‍ക്കൂട്ടക്കൊലയാണ്. ഈ ചേരുവകള്‍ എല്ലാം ഒത്തുചേര്‍ന്നതാണത്. സംഭവം നടന്നത് ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍. മരണപ്പെട്ടത് മുസ്ലിം യുവാവ്. അയാളെക്കൊണ്ട് ജയ്ശ്രീരാം വിളിപ്പിച്ചു എന്നത് മസാല അധികമുള്ള ചേരുവ. അതിനിടയ്ക്ക് ബൈക്കുമോഷണവും ജയ് ശ്രീരാമുമായി എന്തുബന്ധം എന്ന ചോദ്യം ചോദിക്കരുത്. ചോദിക്കുന്നതു പോലും ഫാസിസ്റ്റ് ഭീകരതയാവും. അന്‍സാരിയുടെ ഭാര്യയുടെ കണ്ണീര്‍ ചാനലുകള്‍ വഴി ഒഴുകാന്‍ തുടങ്ങി. എല്ലാംകൊണ്ടും ഇത് ആള്‍ക്കൂട്ട ആളെക്കൊല്ലല്‍ തന്നെ!
സദാചാരഗുണ്ടകള്‍ 2018 സപ്തംബര്‍ 1ന് കോട്ടക്കലില്‍ മുഹമ്മദ് സാജിദിനെ കെട്ടിയിട്ട് പൊ തിരെ തല്ലി. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും (ഇതിന്റെ ആഘാതത്തില്‍ സാജിദ് ആത്മഹത്യ ചെയ്തു) ഒക്‌ടോബര്‍ 12ന് മലപ്പുറത്ത് പൊടിപ്പാറയില്‍ കോയ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതും അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നതും മുന്‍പറഞ്ഞ ‘മതേതര’ ചേരുവകള്‍ ചേര്‍ന്നവയല്ലാത്തതിനാല്‍ ആള്‍ക്കൂട്ടക്കൊലയുടെ പട്ടികയില്‍ പെടില്ല. അതുകൊണ്ടാണ് അന്‍സാരി കേസ് ഒന്നാം പേജില്‍ വെണ്ടയ്ക്കയാക്കികൊടുത്ത പത്രക്കാര്‍ക്ക് കേരളത്തിലെ ഇ ത്തരം സംഭവങ്ങള്‍ വാര്‍ത്തയേ അല്ലാതായത്. ലോകസഭയില്‍ ബിജെപി എം.പി.മാരുടെ സത്യപ്രതിജ്ഞാ സമയത്ത് കേട്ട ‘ജയ്ശ്രീരാം’ തന്നെ ഝാര്‍ഖണ്ഡില്‍ നിന്നും കേട്ടു എന്നാണ് ഒരു ഇംഗ്ലീഷ് പത്രം എഴുതിവിട്ടത്.