മനുഷ്യമനസ്സിന്റെ അറിയപ്പെടാത്ത ഒരു ഇരുണ്ട അറ കണ്ടെത്താന്‍ സഹായിച്ചു എന്നതാണ് റഷ്യന്‍ സാഹിത്യകാരനായ ഫിയദോര്‍ ദസ്തയെവ്‌സ്‌കി (1821- 1881) യുടെ പ്രസക്തി. അതുവരെ ഉണ്ടായിരുന്ന കഥാപാത്ര സങ്കല്പം ദസ്തയെവ്‌സ്‌കി കൃതികളുടെ വരവോടെ തകര്‍ന്നു. കഥാപാത്രം ഒരു ക്‌ളാസിക് മാനവസങ്കല്പമാണ്. കഥാപാത്രം അതിന്റെ തന്നെ സുവ്യക്തതയാണ്. ഒരു കഥാപാത്രം സ്വയമറിയാതെ ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്. ആ പാത്രത്തിന്റെ പ്രത്യേകതകള്‍ അത് മറികടക്കുന്നില്ല. അതിനു അങ്ങനെയൊരു പ്രതിജ്ഞയില്ല. വളരെ നല്ലവനും പരോപകാരപ്രിയനുമായ ഒരു കഥാപാത്രത്തെ സങ്കല്പിക്കുക. അയാളെക്കുറിച്ച് നമുക്ക് കണ്ണുമടച്ച് പറയാവുന്ന ചില വസ്തുതകളുണ്ട്. അയാള്‍ നല്ലവനാണെന്നന്നതിലുപരി തെറ്റ് ചെയ്യുകയില്ലെന്ന് ഉറപ്പിച്ചു പറയാനാവും. ചില പഴയ സിനിമകളില്‍ ‘നല്ലവന്‍’ എന്ന സങ്കല്പമുണ്ടായിരുന്നു. മഹാവില്ലനായി അഭിനയിച്ചു പേരെടുത്തയാള്‍ നല്ലവനായി എത്തും.പ്രേക്ഷകര്‍ക്ക് സന്തോഷമാവും. നല്ലവന്മാര്‍ തെറ്റൊന്നും ചെയ്യില്ല.കാരണം അവര്‍ ജനിച്ചത് നല്ലത് ചെയ്യാനാണ്. ഇങ്ങനെ ഉപരിപ്ലവമായി മനസ്സിനെ സമീപിക്കുന്നതാണ് നാം മിക്കപ്പോഴും കാണുന്നത്. ഇത് ശരിയായ, പക്വമായ വീക്ഷണമല്ല. ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ല. ഇങ്ങനെ ഒന്നുകില്‍ സ്ഥിരമായി നല്ലവനോ,ദുഷ്ടനോ ആയിരിക്കുന്നവനല്ല മനുഷ്യന്‍ എന്ന് ദസ്തയെവ്‌സ്‌കിയുടെ രചനകള്‍ സ്ഥാപിക്കുന്നു.
ദസ്തയെവ്‌സ്‌കിയുടെ വ്യക്തിപരമായ പശ്ചാത്തലവും കുടുംബസാഹചര്യങ്ങളും അദ്ദേഹത്തെ സങ്കീര്‍ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കും വൈരുദ്ധ്യങ്ങളിലേക്കും നയിച്ചു. അതുകൊണ്ടായിരിക്കാം ആ കൃതികളില്‍ മനുഷ്യാവസ്ഥയുടെ പരസ്പര വിരുദ്ധവും ഏറ്റുമുട്ടുന്നതുമായ ലോകം അനാവരണം ചെയ്യപ്പെട്ടത്. അതൊരു ഇരുണ്ട ലോകമാണ്. മനുഷ്യരിലെ പരസ്പര വൈരുദ്ധ്യം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ വ്യാഖ്യാനിച്ചു. ഒരു വ്യക്തിയില്‍ തന്നെ ദൈവവും ചെകുത്താനും തമ്മിലുള്ള സംഘട്ടനം നടക്കുകയാണെന്ന് Notes from the underground, The brothers Karamazov എന്നീ നോവലുകളിലൂടെ അദ്ദേഹം ചിത്രീകരിച്ചു. ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ, വെറുക്കുകയും ചെയ്യുന്നതായി ദസ്തയെവ്‌സ്‌കി എഴുതുന്നു. അദ്ദേഹം സഹോദരന് എഴുതിയ കത്തില്‍ ഈ വൈരുദ്ധ്യം മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണെന്ന് പറയുന്നുണ്ട്. ചെറുപ്പം മുതലേ താന്‍ ഈ പ്രശ്‌നത്തെ നേരിട്ടിരുന്നതായും അത് പിന്നീട് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷമാണുണ്ടായതെന്നും അദ്ദേഹം അറിയിക്കുന്നു.സ്വാനുഭവത്തിന്റെ ബലത്തിലാണ് ഈ എഴുത്തുകാരന്‍ മനുഷ്യമനസ്സിലെ അധികമാരും അറിയാത്ത അഗാധവും വന്യവുമായ ലോകം തുറന്നിട്ടത്. ഇത് സാഹിത്യത്തിനു വലിയൊരു ആശയപ്രപഞ്ചം ലഭിക്കാനിടയാക്കി. മനുഷ്യമനസ്സ് ഒരു സംഘര്‍ഷഭൂമിയാണ്. അവിടെ പാപിയും പരിശുദ്ധനുമായ രണ്ടു പേര്‍ സംഘര്‍ഷത്തിലാണ്. ദസ്തയെവ്‌സ്‌കിയുടെ ഐവാനെപ്പോലെ. നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്നവനില്‍ അതിനെതിരായ സ്വരം ശക്തി പ്രാപിക്കുന്നു. അത് കുറ്റകൃത്യത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സിവില്‍ സമൂഹം ഇത് വേറൊരു രീതിയിലാണ് കാണുന്നത്. ഒരു കുറ്റകൃത്യത്തില്‍ യുക്തി കാണാനാകുന്നില്ലെങ്കില്‍ അതിനെ മനോരോഗമായി കാണാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ എന്താണ് ഈ മനോരോഗം? അത് വര്‍ഷങ്ങളായി മനഷ്യമനസ്സില്‍ നടക്കുന്ന വിരുദ്ധ പോരാട്ടത്തിന്റെ പ്രകടനമാണ്.
ഫ്രോയ്ഡിന്റെ ആക്രമണം
ഒരാളില്‍ തന്നെ പരസ്പര വിരുദ്ധമായ രണ്ടോ അതില്‍ കൂടുതലോ സ്വഭാവഘടകങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ദസ്തയെവ്‌സ്‌കി കഥാപാത്രമായി. അതോടെ ആ കഥാപാത്രം ഒരു കുഴപ്പിക്കുന്ന പ്രമേയമാവുകയും ചെയ്യും. മനുഷ്യന്‍ എന്താണ് എന്ന് വെട്ടിത്തുറന്ന് ചോദിക്കാന്‍ അത് വഴിയൊരുക്കി. എല്ലാ ആലങ്കാരിക മനശ്ശാസ്ത്ര സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലാണ് ദസ്തയെവ്‌സ്‌കിയുടെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചത്. ഓസ്ട്രിയന്‍ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് (1856-1939) എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റിയാണ് ഈഡിപ്പസ് കോംപ്ലക്സ് അബോധ മനസ്സ് എന്നിവയെപ്പറ്റി സിദ്ധാന്തപരമായി സംസാരിച്ചത്. ഒരാള്‍ അയാളുടെ തന്നെ ഉള്ളില്‍ സ്വന്തം നിഴലിന്റെ ആധിപത്യം തിരിച്ചറിയുന്ന നിമിഷമുണ്ട്. അതോടെ യുദ്ധം ആരംഭിക്കുകയായി. അതും ദസ്തയെവ്‌സ്‌കി എഴുതി. തന്റെഉള്ളിലിരുന്ന് തന്നേപ്പോലൊരാള്‍ സംസാരിക്കുന്നതായി The adolescent (കൗമാരക്കാരന്‍ ) എന്ന കൃതിയില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. മനുഷ്യന്‍ അവന്റെ വിശുദ്ധികൊണ്ട് സംതൃപ്തിപ്പെടുന്നവനല്ല. അവനു പിശാചിന്റെ ഉപദേശവും വേണം. ഇതാണ് ദസ്തയെവ്‌സ്‌കി കൃതികള്‍ പിഴിഞ്ഞെടുത്താല്‍ കിട്ടുന്നത്. എന്നാല്‍ ഭാരത മനശ്ശാസ്ത്രം ഇത് നേരത്തേ തന്നെ കണ്ടു. മനുഷ്യന്‍ തപസ്സ് അനുഷ്ഠിക്കണമെന്നും ഭോഗാസക്തിയില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്നും ഭാരതീയ ഋഷിമാര്‍ പറഞ്ഞത് ഇതെല്ലാം മനസ്സിലാക്കി ക്കൊണ്ടാണ്.
ഫ്രോയ്ഡിന്റെ പല കണ്ടെത്തലുകള്‍ക്കും അടിസ്ഥാനം ദസ്തയെവ്‌സ്‌കിയുടെ കൃതികളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ദസ്തയെവ്‌സ്‌കിയുമായി ഒരു ധാര്‍മ്മിക യുദ്ധം അദ്ദേഹം നയിക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്. 1927 ല്‍ എഴുതിയ ഉീേെീല്‌സ്യെ മിറ ജമൃൃശരശറല എന്ന ലേഖനത്തില്‍ ധാര്‍മ്മികമായ വിയോജിപ്പ് രൂക്ഷമായി രേഖപ്പെടുത്തുന്നുണ്ട്. തന്റെ പൂര്‍വ്വകാലത്തെ അനുധാവനം ചെയ്തുകൊണ്ട് ദസ്തയെവ്‌സ്‌കി കുറ്റവാസനകളെ പിന്തുടരുകയും പിന്നീട് വളരെ സൂത്രത്തില്‍ അതിനെ ന്യായീകരിക്കുന്ന തരത്തില്‍ പശ്ചാത്തപിക്കുകയുമാണ് ചെയ്യുന്നത്. അത് ഇങ്ങനെ സംഗ്രഹിക്കുന്നു:
‘പാപം ചെയ്ത ശേഷം പശ്ചാത്തപിക്കുന്ന തന്ത്രമാണ് ദസ്തയെവ്‌സ്‌കിക്കുണ്ടായിരുന്നത്. കൊലപാതകം ചെയ്തിട്ട് ദുഃഖിക്കുന്നതുപോലെ. വലിയ തിന്മകളെ അഴിച്ചുവിട്ട ശേഷം സമൂഹത്തെയും മതപരമായ ആത്മീയതയെയും റഷ്യന്‍ ദേശീയതയെയും കൂട്ടുപിടിച്ച് അത് ഒത്തുതീര്‍പ്പാക്കും. ഇത് എഴുത്തുകാരന്റെ ഒരു ദുര്‍ബ്ബല വശമായി കാണണം. ഒരു പ്രബോധകനും മാനവസമുദായത്തിന്റെ വിമോചകനുമാകാനുള്ള അവസരം അദ്ദേഹം നഷ്ടപ്പെടുത്തി. പകരം സ്വയം അതിന്റെ തടവുകാരനായി. ദസ്തയെവ്‌സ്‌കിയുടെ താത്ത്വിക വിശകലനങ്ങള്‍ പാപവാസനകള്‍ മൂടിവയ്ക്കാനുള്ളതാണ്. അങ്ങനെ അത് വ്യാജമായി വിശുദ്ധീകരിച്ചെടുക്കുന്നു.’
വായന
എസ്.രമേശന്‍ നായരുടെ ‘ഓണവിചാരം’ എന്ന കവിതയില്‍ (കേസരി ഓണപ്പതിപ്പ്) പൂ പറിക്കാന്‍ പോയിട്ട് കാര്യമില്ല. പകരം ഫഌറ്റുകളും ഹൈവേകളും മാത്രമാണുള്ളതെന്ന് ദു:ഖിക്കുന്നു. ഈ കാലത്ത് നഷ്ടപ്പെട്ട തലമുറയുടെ ഭാഗമായി നില്ക്കുകയാണ് നാം. ഗ്രാമ്യചാരുതകള്‍ നഷ്ടപ്പെടുത്തിയ നമ്മള്‍ കുറ്റവാളികളല്ലേ? ഹൈവേകളും അതിവേഗതയും തിരക്കും യഥാര്‍ത്ഥ വികസനമാണോ?
ഡോ.കൂമുള്ളി ശിവരാമന്‍ ‘നിലാവലയുടെ സൗരഭം’ എന്ന ലേഖനത്തില്‍ (കേസരി ) അയ്യപ്പപ്പണിക്കര്‍ക്ക് കവിത്വമില്ല എന്ന് എഴുതിയത് അനുചിതമായി. കവിതയുടെ രൂപം മാറിയാല്‍ ആസ്വാദനക്ഷമത നഷ്ടപ്പെടുമോ? ആധുനിക വിജ്ഞാനം വച്ച് ഇത് ശരിയാവുകയില്ല . വാസ്തവത്തില്‍ കവിത ഛന്ദസ്സിലോ വാക്കുകളിലോ രൂപത്തിലോ അല്ല നിലനില്ക്കുന്നത്. ഇതിലൊന്നും പെടാത്ത ഒരു കവിതയുണ്ട്. അത് അനുഭവിക്കാന്‍ ശ്രമിച്ചാല്‍, ഏത് പ്രസ്ഥാനത്തിലുള്ള കവിയെയും ഇതിന്റെ തലത്തില്‍ ആസ്വദിക്കാം. കവിതയുടെ ശൈലി വായനക്കാരന്റെ ഉത്ക്കണ്ഠയാവേണ്ടതില്ല. അത് രചയിതാവിന്റെ സൃഷ്ടിപരമായ ആവശ്യമാണ്. അയ്യപ്പപ്പണിക്കരുടെ ‘പകലുകള്‍ രാത്രികള്‍ ‘ എന്ന കവിതയെ സംവേദനക്ഷമതയുള്ള ഒരാള്‍ക്കും ഒഴിവാക്കാനാവില്ല .
ധര്‍മ്മ പാഠശാലകള്‍
ക്ഷേത്രങ്ങളില്‍ ധര്‍മ്മ പാഠശാലകള്‍ വേണമെന്ന ചിദാനന്ദപുരി സ്വാമികളുടെ അഭിപ്രായം (കേസരി ഓണപ്പതിപ്പ്, അഭിമുഖം, ടി.വിജയന്‍) ശ്രദ്ധേയമാണ്.
പി.ടി.ബിനുവിന്റെ ‘പ്രണയകവിതകള്‍’ (എഴുത്ത്, ആഗസ്റ്റ്) ജ്ഞാനസ്‌നാനത്തില്‍ ആര്‍ദ്രമായ പ്രണയമനസ്സിനെ കാണിച്ചു തരുന്നു:
‘എന്റെയുള്ളില്‍
നദിപോലെ ഒരു പാട്ടുണ്ട്.
നീ പാടിയപ്പോഴാണ്
ഞാനത് കേട്ടത്’
രാവുണ്ണിയുടെ ‘തലപ്രശ്‌നം’ എന്ന കവിത (ഗ്രന്ഥാലോകം, ജൂണ്‍) വളരെ സ്ഥൂലമായിപ്പോയി. മുദ്രാവാക്യകവിതകള്‍ പോലെ കാണപ്പെട്ടു. ഏത് രൂപം സ്വീകരിച്ചാലും അതിന്റെ ഒരു അച്ചടക്കം വേണം.
സച്ചിദാനന്ദന്‍ എഴുതിയ ‘അയോദ്ധ്യ: ഒരാത്മഗതം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 23) ഈ കാലത്ത് ഒരു കവി എങ്ങനെയാണ് ശാന്തമായ അന്തരീക്ഷത്തിലേക്ക് ഒരു കല്ല് വലിച്ചെറിഞ്ഞ് അലങ്കോലമാക്കുന്നതെന്ന് കാണിച്ചു തരുന്നു. രാമനോടാണോ രാമക്ഷേത്രത്തോടാണോ അകല്‍ച്ച എന്ന ചിന്താക്കുഴപ്പമാണ് ഈ രചന അവതരിപ്പിക്കുന്നത്.
ഡോ. വള്ളിക്കാവ് മോഹന്‍ദാസ് കന്യാകുമാരിയിലെ സൂര്യോദയവും ഹിമാലയത്തിലെ സൂര്യോദയവും താരതമ്യം ചെയ്ത് എഴുതിയിരിക്കുന്നു. (ഹിമാലയത്തിലെ സൂര്യോദയം, ആശ്രയ മാതൃനാട്, ആഗസ്റ്റ്). കന്യാകുമാരിയിലെ സൂര്യന്‍ പ്രഭാത സ്‌നാനാനന്തരം പ്രസന്നഭാവത്തിലെത്തുന്നു. ഹിമാലയത്തില്‍ ടൈഗര്‍ ഹില്ലില്‍ സൂര്യന്‍ മഞ്ഞുമലകളുടെ ശീതളിമയില്‍ ശുദ്ധശുഭ്രനായി പ്രഭാത സവാരിക്കെത്തുന്നു.ഓരോ ദിവസവും ഇവിടെയെല്ലാം സൂര്യന്‍ എത്തുന്നുവെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
ഡോ.എന്‍. ആര്‍. മധു എഴുതിയ ‘അവസാനത്തെ ബസ് ‘ (ഹിന്ദുവിശ്വ, ആഗസ്റ്റ്) മൂകാംബികയില്‍ പോയതിന്റെ പശ്ചാത്തലത്തില്‍, രസകരമായ കഥയാണ്. അങ്ങോട്ടുള്ള യാത്രയില്‍ എപ്പോഴും യാദൃച്ഛികതയാണ് ഉണ്ടാകാറുള്ളത്. ഈ കഥയിലും അതുണ്ട്. ഒരു നായ വഴികാട്ടിയായി മുന്നേ നടക്കുന്നത് ഏതോ പൊരുളിലേക്കുള്ള ചൂണ്ടുപലകയാണ്. ഇരുള്‍ വീണ സന്ധ്യയില്‍ ബസ് കാത്ത് നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു അഭിവന്ദ്യയായ, ചെമ്പട്ടുടുത്ത സ്ത്രീ അനുഗമിക്കുന്നു. ഏതൊരു ഭക്തനും അമ്മയുടെ തുണ ഉണ്ടാകുമെന്ന് സൂചിതമാവുന്നു.
നുറുങ്ങുകള്‍
- അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നതിലൂടെ എന്താണ് സമൂഹത്തോട് പറയാനുണ്ടായിരുന്നതെന്ന ചോദ്യത്തിന് കെ.എസ്.സേതുമാധവന്‍ ഇങ്ങനെ പറഞ്ഞു: ഹിംസ ഒരിക്കലും നല്ലതായിരിക്കില്ല. അത് നമ്മെ ലക്ഷ്യത്തിലെത്തിക്കാതെ തകര്‍ക്കും.
- ഗായകന്‍ പി.ജയചന്ദ്രന്‍ പറഞ്ഞു: താമസമെന്തേ വരുവാന്‍ എന്ന പാട്ട് കേള്‍ക്കാന്‍ മാത്രമായി ‘ഭാര്‍ഗവിനിലയം’ സിനിമ ധാരാളം തവണ തിയേറ്ററില്‍ പോയി കണ്ടുവെന്ന്. ആ പാട്ട് ഒരു ആഭിചാരം പോലെ പ്രണയ മനസ്സുകളെ കീഴടക്കി.
- തകഴിക്ക് നൊേബല്‍ സമ്മാനം കൊടുക്കേണ്ടതായിരുന്നു. ഇന്ത്യാ ഗവണ്മെന്റ് രണ്ടു തവണ ഇക്കാര്യം സ്വീഡിഷ് അക്കാദമിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു.
- കമലാദാസ്, മാധവിക്കുട്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ഒരാള്‍ തന്നെയാണ്. എന്നാല്‍ മലയാളത്തില്‍ കഥകള്‍ എഴുതിയ മാധവിക്കുട്ടിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇംഗ്ലീഷില്‍ കവിതയെഴുതിയ കമലാദാസ്. ‘മൈ മൈന്‍ഡ് ഈസ് എ പ്‌ളേഹൗസ്’ എന്ന കവിത ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ പ്രശസ്തമാണ്.
- ഇന്ത്യയിലെ പത്ത് കോമിക് ജീനിയസുകളില്‍ ഒരാളാണ് വി.കെ.എന്‍.അദ്ദേഹത്തിന്റെ പിതാമഹന്‍, സര്‍ ചാത്തുലീകോക്ക് തുടങ്ങിയ രചനകള്‍ ഉദാഹരണം.
- എന്തും സാഹിത്യമാണ്. സാഹിത്യമല്ലാതെ ലോകത്ത് ഒന്നുമില്ല. ഒരു പൂച്ച കരയുന്നതു പോലും സാഹിത്യമാണ്. കാരണം അത് ഒരു ഉള്ളടക്കമാണ്; അത് മനസ്സിലാക്കാന്‍ നിരീക്ഷണം വേണം.
- തക്ഷകദംശത്തിന്റെ ശാപവിവരം മനസിലാക്കിയ പരീക്ഷിത്ത് നേരിട്ട അസ്തിത്വപ്രശ്‌നം തന്നെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും നേരിടുന്നതെന്ന് ഒ.വി.വിജയന്‍ എഴുതിയിട്ടുണ്ട് (ഇതിഹാസത്തിന്റെ ഇതിഹാസം). അവശേഷിക്കുന്ന ജീവിതം എങ്ങനെ ചെലവിടണമെന്ന പ്രശ്‌നം.
-
സിനിമയ്ക്ക് ഒരു തത്ത്വചിന്തയും രാഷ്ട്രീയവുമുണ്ടെന്ന് ബംഗാളി സംവിധായകനായ മൃണാള്‍സെന്‍ പറഞ്ഞു. ഒരാണും പെണ്ണും തമ്മിലുള്ള കഥ പറയുമ്പോള്‍ ആ ബന്ധത്തെ കുറേക്കൂടി വലിയ സാമൂഹികമായ കാന്‍വാസിലാണ് അദ്ദേഹം അപഗ്രഥിക്കാന്‍ ശ്രമിച്ചത്. (പ്രതിനിധി, ആകാശ് കുസും, മൃഗയ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍).