പാരമ്പര്യനൈപുണ്യങ്ങള്‍കൊണ്ടും സൗമ്യമായ സാന്ത്വനസ്പര്‍ശംകൊണ്ടും ആയൂര്‍വ്വേദ ചികിത്സാ വഴികളിലെ അപൂര്‍വ്വ സാന്നിധ്യമായിരുന്നു അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് നാരായണന്‍ മൂസ്സ്. ഐതിഹ്യപ്പെരുമകളുടെ തണലിലും ആധുനികകാലത്തെ ആയുര്‍വ്വേദ ചികിത്സകന്റെ ധര്‍മ്മസങ്കടങ്ങള്‍ക്കിടയിലും കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി തൈക്കാട്ടില്ലത്തെ പൂമുഖത്ത് സാന്ത്വനം തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ ഈ വലിയ തിരുമേനി സജീവമായിരുന്നു. വൈദ്യരത്‌നം എന്ന മഹാപ്രസ്ഥാനത്തെ നട്ടുനനച്ച് ലാളിച്ചുവളര്‍ത്തി. പാരമ്പര്യനിഷ്ഠകളെ കൈവിടാതെ പൂര്‍വ്വ സൂരികളുടെ യശസ്സിനെ പ്രകാശപൂര്‍ണ്ണമാക്കി. ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണത്തേയും ചികിത്സയേയും വിദ്യാഭ്യാസത്തേയും ഗവേഷണത്തേയും കാലാനുസാരിയാക്കുംവിധം വൈദ്യരത്‌നത്തെ സജ്ജമാക്കി.
അരനൂറ്റാണ്ടോളം പഴക്കമുണ്ട് വലിയ തിരുമേനിയുമായുള്ള ആത്മബന്ധത്തിന്. സാഹിത്യ അക്കാദമി സെക്രട്ടറിയായി തൃശ്ശൂര്‍ ഉണ്ടായിരുന്ന കാലത്ത് അത് പുഷ്ടിപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഇ.ടി. നീലകണ്ഠന്‍ മൂസ്സിന്റെ അനുസ്മരണ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന്റെ പിന്നില്‍ വല്യതിരുമേനിയുടെ സ്‌നേഹവാത്സല്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ആയുര്‍വ്വേദത്തിനുള്ള അക്ഷയ ദേശീയ പുരസ്‌കാരം ഒല്ലൂര്‍ ആയൂര്‍വ്വേദ കോളേജില്‍ വച്ച് മഹാകവി അക്കിത്തം സമ്മാനിക്കുമ്പോള്‍ ആ ചടങ്ങില്‍ അധ്യക്ഷത വഹിക്കാനുള്ള അവസരം എനിക്കായിരുന്നു. തനിക്കാദ്യമായി കിട്ടുന്ന പുരസ്‌കാരം എന്ന് അന്നദ്ദേഹം വിനീതനായത് ഓര്‍ക്കുന്നു. പിന്നീട് പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആ വൈദ്യ കുലപതിയെത്തേടിയെത്തി. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിന് അക്ഷയ പുരസ്‌കാരം സമര്‍പ്പിക്കുവാന്‍ അദ്ദേഹം ചാലക്കുടിയില്‍ വന്നിരുന്നത് ഓര്‍മ്മ വരുന്നു.
ഒരിക്കല്‍ ദിനചര്യയെക്കുറിച്ച് മൂസ്സ് മനസ്സു തുറന്നതോര്‍ക്കുന്നു. അതിരാവിലെ കുളികഴിഞ്ഞ് പരദേവതയായ ദുര്‍ഗ്ഗാ ധന്വന്തരിയെ പ്രാര്‍ത്ഥിച്ച് നേദിച്ച മലര്‍ സേവിച്ചുകൊണ്ടാണ് തുടക്കം. ചായകുടി പതിവില്ല. കുട്ടിക്കാലത്ത് കാപ്പിയും ഉണ്ടായിരുന്നില്ല. കഞ്ഞിയും ചുട്ട പപ്പടവും. ഇരുമ്പു ചീനച്ചട്ടിയില്‍ പാകം ചെയ്ത മെഴുക്കുപുരട്ടി. വെണ്ണ നീക്കിയമോര്. ആരോഗ്യസംരക്ഷണത്തിന് 14 ദിവസത്തെ പിഴിച്ചില്‍ വര്‍ഷത്തിലൊരിക്കല്‍ പതിവുണ്ട്. ചില വര്‍ഷങ്ങളില്‍ ധാരയും. വെറ്റില മുറുക്ക് ഉണ്ട്. അതു രണ്ടു പ്രാവശ്യത്തില്‍ കൂടുതലായാല്‍ ദുശ്ശീലമാണെന്നു പറയാം.
മുറ്റത്തെ മുക്കൂറ്റിയും പ്ലാവില ഞെട്ടും തഴുതാമയും പച്ച ഈര്‍ക്കിലിയും മുതല്‍ സര്‍വ്വതും മഹാ ഔഷധങ്ങളായി നിര്‍ദ്ദേശിക്കാന്‍ തക്ക ഔഷധാധീശത്വം ഉള്ള മഹാചികിത്സകനായിരുന്നു അദ്ദേഹം. കാണുമ്പോഴൊക്കെ മൂവാറ്റുപുഴയിലെ തന്റെ ഗുരുനാഥന്‍ ഡി.ശ്രീമാന്‍ നമ്പൂതിരിയെക്കുറിച്ച് തിരക്കാറുണ്ട്. എന്റെ ഇഷ്ടവിഭവമായ ഇലയടയും കാപ്പിയും പ്രത്യേകമായി കരുതാറുണ്ട് കൂടിക്കാഴ്ചകള്‍ക്ക് മാധുര്യം പകരാന്‍. സൗമ്യവും ദീപ്തവുമായ ആ സാന്ത്വന സ്പര്‍ശത്തിന്റെ വാത്സല്യഭാവം സദാ തെളിഞ്ഞുനില്‍ക്കും എപ്പോഴും.
ജീവന്റെ പവിത്രമായ അമ്പലമാണ് ശരീരമെന്ന ഉത്തുംഗമായ വീക്ഷണസ്ഥാനത്തു നിന്നും ഒരിക്കലും വ്യതിചലിക്കാത്ത ആ വൈദ്യകുലപതിയും സ്മൃതി ദീപ്തിയായി.