ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതിന്റെ പാരമ്യതയില്‍ അനുഭവിക്കുന്ന ഒരു മനസ്സായിരുന്നു ആണ്ടവന്റേത്. വേനല്‍ ചൂട് കൂടുന്നതിനനുസരിച്ച് വികാരങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടിതെറിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ മുറ്റത്ത് വേലായുധന്‍ കല്ലിട്ട് കര്‍മ്മം കൊടുക്കുന്ന സ്ഥാനങ്ങളില്‍ ആണ്ടവന്റെ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും കാണാം. ‘ആണ്ടവാ അണക്കെന്തിന്റെ കേടാ – നീ ഇവടെങ്ങാനും അടങ്ങിയൊതുങ്ങിയിരിക്ക്. അതല്ലാച്ചാല്‍ നമുക്ക് ഒരു ഡോക്ടറെ കാണാം.’ വേലായുധന്‍ പറയും.. ‘അച്ചേ, ഡോക്ടര്‍മാര്‍ക്കെന്തറിയാനാ- പിറകില്‍ കൂടിയ യക്ഷിയെ കുറിച്ച് അവരോട് പറഞ്ഞിട്ടെന്താ കാര്യം. അതിനെയവരെങ്ങനൊഴിപ്പിക്കും. നിക്ക് മനസ്സിലാവ്ണ് ണ്ട്. അവക്ക് വേണ്ടതെന്താന്ന് ! നിക്ക് കഴിയാഞ്ഞ്ട്ടല്ല. വേണ്ടാ ച്ച് ട്ടാ. നാണം ല്യാത്തോള്.’എന്നിട്ടയാള്‍ ഉറക്കെ ചൊല്ലും ‘ഏഹി ഏഹി യക്ഷീ യക്ഷി വടവൃക്ഷ നിവാസിനി ….’ ഇടയ്ക്ക് വേലായുധനും തോന്നും ചിലപ്പോ അവന്റെ പിറകെ വല്ല യക്ഷിയുമുണ്ടാകുമാ. അത് തന്നെയായിരിക്കുമോ അവന്റെ മനസ്സ് നശിപ്പിക്കുന്നത്! സംശയം മൂത്ത പല സന്ദര്‍ഭങ്ങളിലും അയാള്‍ പണിയ്ക്കരെ തേടി പോകും രാശി വെയ്ക്കും.
പണിയ്ക്കരു പറയുന്ന പരിഹാരങ്ങള്‍ ചെയ്യും. അതൊക്കെ പലതവണ കഴിഞ്ഞതാ എന്നിട്ടും തഥൈവ.
കോളേജ് പഠനം കഴിഞ്ഞിരിക്കുന്നു. ജോലിയൊന്നുമായിട്ടില്ല. വല്യമ്പൂരിയും അച്യുതന്‍ നമ്പൂരിയും അതിന് വേണ്ടതൊക്കെ ചെയ്യുന്നുണ്ട്.അച്യുതന്‍ നമ്പൂരി പറഞ്ഞതനുസരിച്ച് പൊന്നാനിയില്‍ പോയി ഒരു സഖാവിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഒക്കെ ശരിയാക്കാം എന്ന് അദ്ദേഹം ഉറപ്പും പറഞ്ഞിട്ടുണ്ട്. ഉടനെ എന്തെങ്കിലും നല്ല ജോലി കിട്ടും എന്ന് ഉറപ്പിച്ചിരിക്കുന്ന കാലമായിരുന്നു അത്. ഏതെങ്കിലും ജോലിയൊന്നും പോരാ. ആണ്ടവന്‍ ഒരു ഡിഗ്രി ക്കാരനാ. അതിനനുസരിച്ച ഒന്നു തന്നെ കിട്ടണം. അതായിരുന്നു അച്യുതന്‍ നമ്പൂരിയുടെ തീരുമാനം. പണിയില്ലാത്തതുകൊണ്ട് ആണ്ടവന് വെറുതെയിരിക്കേണ്ടിവരാറില്ല. അച്ഛന്റെ കൂടെ സഹായിയായി പരിപാടിയ്ക്കും പോവും. വേണ്ടെന്ന് വേലായുധനും അച്യുതന്‍ നമ്പൂരിയും പല പ്രാവശ്യം പറഞ്ഞതാണ്. പക്ഷെ ആണ്ടവന്‍ പോവുക തന്നെ ചെയ്യും. അത് കഴിഞ്ഞാന്‍ ഇല്ലത്തെ കണക്കുകളൊക്കെ നോക്കും. തേങ്ങയുടെയും വാഴക്കുലയുടേയും നെല്ലിന്റെയും കണക്കുകള്‍ രാവുണ്യാര് എഴുതി വച്ചിട്ടുണ്ടാവും. വെറുതെ ഒന്ന് ഓടിച്ച് നോക്കുക- അതൊന്നും ആണ്ടവന് അത്ര പ്രയാസകരമല്ല. എല്ലാം കഴിഞ്ഞുള്ള നല്ല സമയങ്ങളില്‍ വല്യമ്പൂരിയെ കാണാന്‍ ചെല്ലും. കുറച്ചെന്തെങ്കിലും പറയും. അങ്ങനെയൊക്കെ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തന്റെ ഉള്ളില്‍ കിടന്ന് ചിരിക്കുന്ന, കളിയാക്കുന്ന യക്ഷിയെ വിസ്മരിക്കാനവന് കഴിഞ്ഞില്ല. ‘ഒരുമ്പട്ടോള് ആണുങ്ങളെ കാണാത്ത —- അവള്‍ക്ക്ണ്ട് ഒരു ദിവസം ന്റെ വക – – – ‘ ഇടയ്ക്ക് ആണ്ടവന്റെ ചുണ്ടുകള്‍ ചലിയ്ക്കും.
ഒരു കുംഭമാസത്തിന്റെ അവസാനമായിരുന്നു. പെട്ടന്ന് ചെയ്ത മഴ പിരിഞ്ഞു പോകുന്നതേയുള്ളു. ആണ്ടവന്‍ എന്തോ പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്കിറങ്ങുകയാണ്. അമ്മ കല്യാണി പറഞ്ഞു. ‘ന്റെ പൊന്വോ… ഇപ്പ പുറത്തേയ്‌ക്കൊന്നും പോവണ്ട. മഴയിനിയും പെയ്യും. ഇന്നലെ രാത്രി തീരെ ഉറങ്ങാത്തതല്ലേ. ഇത്തിരി കിടന്നുറങ്ങിക്കോ.’ രണ്ട് ദിവസമായി ആണ്ടവന് മാറ്റമുണ്ട്. കഴിയുന്നതും പുറത്ത് പോകാന്‍ അനുവദിക്കാതെയിരിക്കുകയാണ്. ഡോക്ടറോട് വിവരം പറഞ്ഞ് മരുന്നു കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ നേര്‍വഴിയ്ക്കവന്‍ കഴിക്കില്ല. കരഞ്ഞ് കാലുപിടിച്ച് കല്യാണി കൊടുത്താല്‍ അത് വാങ്ങി വിഴുങ്ങുന്നതുപോലെ കാണിക്കും. എല്ലാവരും പോയാല്‍ നാവിന്നടിയില്‍ നിന്ന് അതെടുത്ത് നിസ്സാരമായി വലിച്ചെറിയും. അത് കണ്ടെത്തിയതോടു കൂടി ഇപ്പോള്‍ ഗുളിക നേരിട്ട് കൊടുക്കാറില്ല. പകരം ഭക്ഷണത്തില്‍ ചേര്‍ത്താണ് കൊടുക്കുക. അത് മുഴുവന്‍ അകത്തെത്തുന്നുണ്ടോ എന്നാര്‍ക്കറിയാം. ബലം പ്രയോഗിച്ച് തടത്ത് നിര്‍ത്താന്‍ വേലായുധനവിടെ ഉണ്ടായിരുന്നില്ല. കല്യാണിയുടെ തടസ്സവാദങ്ങളൊന്നും ആണ്ടവന്‍ കേട്ടില്ല. ‘ഒന്നു പുറത്ത് പോകണം. അവള്‍ കുറേ നേരമായി വിളിയ്ക്കണണ്ട്. പേടിച്ച് അകത്തിരിക്ക്യാന്ന് ചോദിയ്ക്ക്യാ – ഇനി പറ്റില്ല. ഇന്ന് അവളുടെ അഹങ്കാരം തീര്‍ത്തിട്ട് തന്നെ.’
കല്യാണി കരയുന്ന പോലെ പറഞ്ഞു നോക്കി. അവന്‍ അത് ശ്രദ്ധിക്കാതെ പറഞ്ഞു. ‘ഏഹി ഏഹി യക്ഷി യക്ഷി വട വൃക്ഷ നിവാസിനി – – – ‘ കല്യാണിയ്‌ക്കൊന്നും മനസ്സിലായില്ല. അവന്‍ പറഞ്ഞു ഞാന്‍ പഠിച്ചിരിക്ക്ണു, വടയക്ഷീ ടെ മൂലമന്ത്രം – ഇത് നമ്മള് ഉപയോഗിക്കുന്നതല്ല. അസ്സല് നമ്പൂരാര് ഉപയോഗിക്ക്ണതാ. ഇനി അവള്‍ക്കെന്നെ തടയാന്‍ കഴിയില്ല’. ഒരു കൊടുങ്കാറ്റു പോലെ ആണ്ടവന്‍ ഇറങ്ങി പോകുന്നത് നോക്കി അമ്മ കണ്ണീര്‍ വാര്‍ത്തു. ‘ന്റെ ദേവ്യേ, ന്റെ കുട്ടിയ്ക്ക് ആപത്തൊന്നും വരുത്തരുതേ. അതിന് നല്ല ബുദ്ധി കൊടുക്കണേ —‘
ആണ്ടവന്റെ മനസ്സില്‍ വെറ്റില ചോദിച്ച് വഴിയില്‍ കാത്ത് നിന്ന ഏതോ യക്ഷിയായിരുന്നു. യക്ഷിയാണെന്നറിഞ്ഞിട്ടും യാതൊരു ഭയവുമില്ലാതെ അവള്‍ക്ക് വെറ്റില കൊടുത്ത ഏതോ ഒരു പൂര്‍വികന്‍. മദഗന്ധമൊഴുകുന്ന അവളുടെ നഗ്‌നമേനിയില്‍ ആസക്തനായ അയാള്‍ അസാമാന്യ ധൈര്യത്തോടെ നില്ക്കുന്നത് കണ്ട് ആ യക്ഷി അത്ഭുതപ്പെട്ടുവെത്രെ. യക്ഷിയെ തോല്‍പ്പിക്കുവാന്‍ ഒരേ ഒരു മാര്‍ഗമേയുള്ളു. രതി. അവളുടെ പൂപോലുള്ളശരീരം വിയര്‍ക്കണം. അശ്വവേഗത്തില്‍ അനന്ത കാമനയുടെ താഴ് വാരങ്ങളിലൂടെ ജൈത്രയാത്ര നടത്തണം. തളരാത്ത പൗരുഷത്തിന്റെ വൈജയന്തി പാറിക്കണം. അവസാനം അവളുടെ ഉടലിഴഞ്ഞിഴഞ്ഞു തളരണം. അപ്പോളവള്‍ പറയും, മതി ഇനി മുതല്‍ ഈ ഉടലും മനസ്സും നിങ്ങളുടെതാണ്. ഞാനൊരടിമ, അടിമ മാത്രം. അങ്ങനെ ആ യക്ഷിയെ അടിമയാക്കിയ പൂര്‍വികന്‍ പകിട കളിയ്ക്കാന്‍ പോവുമ്പോള്‍ അവളെയും കൊണ്ടുപോയ കഥ ആരോ പറഞ്ഞ് കേട്ടതാണ്. അതെ, അതുപോലെ ഇവളെയും അടിമയാക്കണം.
ഇനി അവള്‍ പരിഹസിക്കരുത്. ഇന്നത്തെ ഈ ദിവസത്തോടെ അവള്‍ തന്റെ അടിമയാവണം. തീരുമാനിച്ചുറച്ചയാത്രയായിരുന്നു അവന്റേത്. എങ്ങോട്ടെന്നില്ലാത്ത നടത്തമായിരുന്നു. എന്നാലും എന്തിനെന്ന് തീരുമാനിച്ച നടത്തമായിരുന്നു അത്. സായാഹ്നമായി തുടങ്ങിയതേയുള്ളു. എന്നിട്ടും ഇലഞ്ഞി പൂത്തമണം അവനിലേയ്ക്ക് ഒഴുകിയെത്തുന്നത് അവന്‍ അറിഞ്ഞു. അതെ ഇലഞ്ഞിപ്പൂവിന്റെ മണവും പുതച്ചുകൊണ്ട് പട്ടാപകലെറങ്ങിയിരിയ്ക്ക്യാ ഒരുമ്പട്ടവള്‍! ‘എങ്ങട്ടാ ആണ്ടവാ ഇത്ര ധൃതിയായിട്ട്-‘വഴിയില്‍ വച്ച് അവനെ കണ്ട രാവുണ്ണി നായര്‍ ചോദിച്ചു – ആണ്ടവന്‍ ഒന്നു നോക്കി. വല്ലാത്തൊരു നോട്ടമായിരുന്നു അത്. രാവുണ്ണിനായര്‍ ചൂളിപ്പോയി. കനലാട്ടക്കളത്തിലെ മേലരി പോലെ ചുവന്ന തുടുത്തിരുന്നു അവന്റെ കണ്ണുകള്‍. പള്ളിയറയിലേക്ക് നോക്കി ആര്‍ത്തട്ടഹസിക്കുന്ന കോമരത്തിന്റെ ഭാവമായിരുന്നു അപ്പോള്‍ ആണ്ടവന്. തല വെട്ടിത്തിരിച്ച് കൊണ്ട് ഒന്നും പറയാതെയുള്ള ആ പോക്ക് രാവുണ്ണിനായര്‍ കുറച്ചു നേരം നോക്കി നിന്നു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു. ‘പിന്നിം തുടങ്ങീന്നാ തോന്നണത്, എന്തൊക്കെണ്ടാവാന്നാ വോ?’
ഓടിവായോ എന്ന ഗോവിന്ദന്റെ നിലവിളി ആത്തോരമ്മയാണാദ്യം കേട്ടത്. പിന്നെ അടിച്ചു തളിക്കാരി. നിലവിളി കേട്ട ഉടനെ അവരിറങ്ങിയോടി. ശബ്ദം കേട്ടത് കുളത്തിന്റെ വക്കത്തു നിന്നാണ്. അപ്പോഴേയ്ക്കും അച്യുതന്‍ നമ്പൂരിയും അനിയന്‍ നാരായണന്‍ നമ്പൂരിയും അവിടെ എത്തിക്കഴിഞ്ഞിരുന്നു. കുളപ്പുരയ്ക്ക് പുറത്ത് നിന്നാണ് ഗോവിന്ദന്‍ കരയുന്നത്. അവന്റെ മുഖത്ത് ചോരപ്പാടുകളുണ്ടായിരുന്നു. അവന്‍ കൈ ചൂണ്ടിയതനുസരിച്ച് എല്ലാവരും കുളപ്പുരയ്ക്കുള്ളിലേയ്ക്ക് കയറി. ഞെട്ടിയ്ക്കുന്ന ഒരു കാഴ്ചയാണ് അവരവിടെ കണ്ടത്. ബോധം കെട്ട് കിടക്കുകയാണ് സാവിത്രി. അവളുടെ ശരീരത്തില്‍ പലയിടത്തും മുറിപ്പാടുകളുണ്ടായിരുന്നു. തൊട്ടടുത്ത് അവളുടെ സ്ഥാനം തെറ്റിയ വസ്ത്രങ്ങള്‍ ശരിയാക്കിക്കൊണ്ട് നില്‍ക്കുന്നു ആണ്ടവന്‍. ‘ആണ്ടവന്‍ താത്രിക്കുട്ടിയെ കേറിപ്പിടിച്ചു. ആ കുട്ടി ബോധം കെട്ടു വീണതാണ്. തടയാന്‍ ചെന്ന അവനെനെന്നെകടിച്ചു’ പിന്നെയും ഗോവിന്ദനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അച്യുതന്‍ നമ്പൂതിരി ആണ്ടവനെ ഒന്നു നോക്കി. ‘പ്ഫ, എരപ്പാളി, നന്ദിയില്ലാത്ത നായേ’ ഒറ്റ ചവിട്ടായിരുന്നു. ആണ്ടവന്‍ കല്പടവുകളിലൂടെ ഉരുണ്ട് കുളത്തിലേക്ക് മറഞ്ഞു. അതേവേഗത്തില്‍ തന്നെ അവന്‍ വെള്ളത്തില്‍ നിന്ന് കുതിച്ചു കയറി. പിന്നെ ഒരട്ടഹാസമായിരുന്നു. ‘നശിപ്പിച്ചു. വിടില്ല ഞാനൊന്നിനേയും. ഒരാളയും ഞാന്‍ ബാക്കിവയ്ക്കില്ലാ’ ആണ്ടവന്‍ ചവിട്ടിക്കുതിച്ചു നടന്നു. – എല്ലാവരുടെയും ശ്രദ്ധ സാവിത്രി അന്തര്‍ജ്ജനത്തിലായിരുന്നു. സ്ത്രീകളെല്ലാവരും കൂടി അവരെ താങ്ങിയെടുത്ത് ഇല്ലത്തെത്തിച്ചു.
പാടത്ത് പണി കഴിഞ്ഞ് വസ്ത്രം മാറുന്ന പണിക്കാരുണ്ടായിരുന്നു. അവരോടാണ് ഗോവിന്ദന്‍ പറഞ്ഞത്. ‘ആണ്ടവന് എളകീരിക്ക്ണ്. അവനെ വേഗം പിടിച്ച് കെട്ടണം.’ പണിക്കാര്‍ ആണ്ടവന്‍ പോയ വഴിയ്‌ക്കോടി ഗോവിന്ദനും കൂടെയുണ്ടായിരുന്നു. മദിച്ച ആനയെ പോലെയായിരുന്നു ആണ്ടവന്‍. ഒറ്റയ്ക്കവന്റെ മുന്നില്‍ ചെല്ലാന്‍ എല്ലാവരും ഭയന്നു. പിന്നില്‍ നിന്നോടിച്ചെന്ന് ഗോവിന്ദന്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. അതോടെ മറ്റുള്ളവരും കൂടി. എഴുന്നേല്‍ക്കാന്‍ കഴിയുന്നതിനു മുമ്പ് അവന്റെ കൈയും കാലും കെട്ടി വരിഞ്ഞു. തടിമിടുക്കുള്ള നാലഞ്ചു വാല്യക്കാരുടെ കൂടയാണ് വേലായുധന്‍ അവനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
‘ഇത് പ്രാന്തൊന്നുമല്ല. ശുദ്ധ തുമ്മത്തരം. കാണാന്‍ നല്ല പെണ്‍കുട്ട്യോളെ കാണുമ്പള്ള പ്രാന്തിന് മടലു മുറിച്ചുള്ള അടി- അതെ മരുന്നുള്ളു.’ ഗോവിന്ദന്റെ അഭിപ്രായം കേട്ട വല്യമ്പൂരി ഒന്നു നീട്ടി തുപ്പി. എങ്കിലും നാട്ടില്‍ പലരും ഗോവിന്ദന്റെ അഭിപ്രായത്തോട് യോജിച്ചു. സന്ധ്യയ്ക്ക് കുളപ്പുരയിലെത്തിയ അടിച്ചു തളിക്കാരിപ്പെണ്ണിന് കുളത്തില്‍ നിന്ന് ഒരു വലിയ കറുത്ത തുണി കിട്ടി. കറുത്ത തുണി കൊണ്ട് ശരീരം മൂടിപ്പുതച്ച് സാവിത്രി വരുന്നതും കാത്ത് കുളപ്പുരയില്‍ ഒളിച്ചിരിക്കുകയായിരുന്നിരിക്കണം ആണ്ടവന്‍ – പ്രാന്താണെങ്കിലങ്ങനെ ഒളിച്ച് കാത്തിരിക്കോ ? അപ്പോ ആ പ്രാന്ത് വേറെത്തന്നെ!
എന്ത് പറഞ്ഞാലും അച്യുതന്‍ നമ്പൂതിരിയ്ക്ക് ക്ഷമിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. എന്തൊക്കെ പറഞ്ഞാലും തന്റെ മോള്‍ക്കുണ്ടായ മാനക്കേട് കഴുകിയാല്‍ പോവുന്നതല്ലല്ലോ. ‘ഗോവിന്ദന്‍ തക്ക സമയത്ത് വന്നതോണ്ട് – അതിന് അവന് കിട്ടുകയും ചെയ്തു. നല്ലൊരു കടി. മുഖത്ത് ഒരു അടയാളമായി’ രാവുണ്ണിനായര്‍ സങ്കടം പറഞ്ഞു. എന്നാല്‍ അച്യുതന്‍ നമ്പൂതിരി അത് കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സു മുഴുവന്‍ മകളായിരുന്നു. അവള്‍ക്കു വന്ന മാനക്ഷതം നാട്ടിലുമുഴുവന്‍ ഇപ്പോള്‍ പാട്ടാവുമല്ലോ ഭഗവാനേ!
ആ സംഭവത്തിന് ശേഷം സാവിത്രി പുറത്തിറങ്ങാറേ ഉണ്ടായിരുന്നില്ല. ആരോടും മിണ്ടാതെ സമയത്തിന് കുളിക്കാതെ, വേണ്ടതൊന്നും കഴിക്കാതെ അവള്‍ കൂനിക്കൂടിയിരുന്നു. അവളുടെ മാനസിക നില തെറ്റുമോ എന്ന് അച്യുതന്‍ നമ്പൂതിരി ഭയപ്പെട്ടു. പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഭവത്രാതന്‍ പിന്‍തിരിഞ്ഞാല്‍ അവളുടെ കഥയെന്താവും – മറ്റൊരാള്‍ ചാരിത്ര്യം നശിപ്പിച്ച പെണ്ണിനെ വിവാഹം കഴിയ്ക്കണം എന്ന് എങ്ങനെ അയാളോട് പറയും. വല്യമ്പൂരിയെയും ഭവത്രാതനെയും അഭിമുഖീകരിക്കാന്‍ പോലും അയാള്‍ മടിച്ചു. പുറത്തിറങ്ങാന്‍ അയാള്‍ക്കും മടിയായി. കാണുന്നവരെ എങ്ങനെ അഭിമുഖീകരിക്കും എന്നത് അദ്ദേഹത്തിനുമറിയില്ലായിരുന്നു. നാട്ടുകാരല്ലെ – എന്തെങ്കിലും ചോദിക്കാതിരിക്കില്ല. ചോദിച്ചാല്‍ എന്ത് മറുപടി പറയും. അച്യുതന്‍ നമ്പൂതിരിയുടെ ഉള്ളിലും ഒരു നെരിപ്പോട് എരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍ ആ നെരിപ്പോട്ടില്‍ വെന്ത് വെണ്ണീറായി കൊണ്ടിരുന്നു.
(തുടരും)