ആര്‍ച്ച ഒരുങ്ങിക്കെട്ടിയിറങ്ങുന്നതുകണ്ട് കുഞ്ഞിരാമന് അരിശം വന്നു.
”മാനുഷ്യം കൊഞ്ചല്ലേ പെണ്ണേ. ചൂരക്കോലുകൊണ്ടു മയക്കും ഞാന്‍”
”അച്ഛനും അമ്മയും എന്നെ അടിച്ചിട്ടില്ല. കുരുക്കളും എന്നെ അടിച്ചിട്ടില്ല. പിന്നല്ലെ-”
എന്നുംപറഞ്ഞ് ആര്‍ച്ച പടിയും പടിപ്പുര കടന്ന് എകര്‍ന്ന വരമ്പേറി നടന്നു. ആറ്റുമ്മണപ്പുറം താണ്ടി. പോകുന്ന വഴിയാണ് ആരോമരാങ്ങള പയറ്റു പഠിപ്പിക്കുന്ന കളരി. പിന്നേയും പോകവേ ആലും ആല്‍ത്തറയും കണ്ടു. നനമുണ്ടുവിരിച്ച് ആല്‍ത്തറമേല്‍ കേറിയിരുന്നു. പയറ്റുമുടിച്ച് ആരോമരാങ്ങള ആല്‍ത്തറയരികേ വരുമെന്നും ആങ്ങളയോടൊപ്പം അല്ലിമലര്‍കാവിലേക്കു പോകാമെന്നും ഉണ്ണിയാര്‍ച്ച നിരൂപിച്ചു.
വെറ്റിലമുറുക്കുംകഴിച്ച് ആങ്ങളയെ കാത്തിരിക്കുമ്പോഴാണ് ആരോമരുടെ ശിഷ്യന്മാര്‍ ആ വഴി വന്നത്.
”എവിടേക്കാണാവോ പെങ്ങളേ യാത്ര?”
”അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ പോകുന്നു. അയ്യപ്പന്‍കാവിലെ വിളക്കും കാണാം, അഞ്ജനക്കാവിലെ വേലയും കാണാം. ഞാന്‍ നേരാങ്ങളയുടെ വരവും കാത്തിരിപ്പാണ് ”
”ഗുരുക്കള്‍ പയറ്റു കഴിഞ്ഞു പോയല്ലോ പെങ്ങളെ. ഇനിയും ഈവഴി വരവുണ്ടാവില്ല. ഇവിടെ ഒറ്റയ്ക്കിരിക്കരുത്. ജോനകപ്പുളപ്പുള്ള നാടാണ്. ഗുരുക്കളറിഞ്ഞാല്‍ അരിശപ്പെടും. മടങ്ങിപ്പോകുന്നതല്ലേ ഉചിതം?”
”നേരാങ്ങള എന്നെ കുറ്റപ്പെടുത്തില്ല. എന്റെ ഭര്‍ത്താവ് പിറകേ വരുന്നുണ്ടല്ലോ എനിക്കു തുണയായിട്ട് ”
”എങ്കില്‍ ഞങ്ങള്‍ പോയിവരട്ടേ പെങ്ങളേ”
ഒറ്റയ്ക്കുതന്നെ ഇറങ്ങിപ്പുറപ്പെട്ടു. മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ലെന്ന് ഉണ്ണിയാര്‍ച്ച ഉറപ്പിച്ചു. ആല്‍ത്തറയില്‍നിന്ന് താഴത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് കുഞ്ഞിരാമന്‍ വരുന്നതു കാണുന്നത്. ഇതെന്തതിശയം!
”ഇപ്പോഴെന്തിനാണ് നിങ്ങള്‍ വന്നത്?”
”അച്ഛന്റേയും അമ്മയുടേയും അനുകൂലം വാങ്ങിപ്പോന്നു, പെണ്‍കിടാവേ”
കുഞ്ഞിരാമന്‍ ആല്‍ത്തറമേല്‍ ആര്‍ച്ചയുടെ അരികേ ഇരുന്നു. നാലുംകൂട്ടി മുറുക്കി.
”നാഗപുരത്തുകൂടിവേണ്ടേ അല്ലിമലര്‍കാവിലേക്കു പോകാന്‍. നമ്മള്‍ക്കാരും തുണയില്ലല്ലോ പെണ്‍കിടാവെ. ജോനകപ്പുളപ്പുള്ള നാടാണ്. എല്ലാം ദൈവവിധി പോലെ വരട്ടെ”
ഉണ്ണിയാര്‍ച്ചയ്ക്ക് ഉള്ളാലെ ഭര്‍ത്താവിനോടു പുച്ഛം തോന്നി. എനിക്കു തുണയായിട്ടുവന്ന കളരിയാശാനാണ്. ഇപ്പോള്‍ നമ്മള്‍ക്കാരും തുണയില്ലെന്ന് പായാരം പറയുന്നു. പേടിത്തൊണ്ടന്‍!
ആര്‍ച്ച ആല്‍ത്തറവിട്ടിറങ്ങി. രണ്ടും കല്‍പ്പിച്ച് കുഞ്ഞിരാമനും താഴെയിറങ്ങി. ആര്‍ച്ച മുമ്പേ നടന്നു. കുഞ്ഞിരാമന്‍ പിമ്പേ.
വഴിയേറെ നടന്ന് രണ്ടാളും നാഗപുരത്തങ്ങാടിയെത്തി.
സുന്ദരിയായ ഒരു പെണ്‍കിടാവ് അങ്ങാടിയിലെത്തിയപ്പോള്‍, അതുകണ്ട് ജോനകര്‍ ഒത്തുകൂടി. ഏതാണ് ഈ പെണ്ണ് എന്ന് അവര്‍ തമ്മില്‍ ചോദിച്ചു.
ഈവകപ്പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ
ഭൂമിയില്‍നിന്നും മുളച്ചുണ്ടായോ
മാനത്തിന്നെങ്ങാനും പൊട്ടിവീണോ
പെണ്ണിനുപെണ്ണ് കൊതിക്കുന്നവള്‍. ഇവള്‍ മൂപ്പനുചേര്‍ന്ന പെണ്ണാണ്. ഇവളെ വിട്ടൂടാ. രാജപദവിക്ക് ഒക്കുംവിധം വേണം ഇവളെ മൂപ്പന്റെ മാളികയിലെത്തിക്കാന്‍. ജോനകരില്‍ ചിലര്‍ മൂപ്പന്റെ മാളികയിലേക്കോടിപ്പോയി.
പറഞ്ഞുകേട്ടപ്പോള്‍ ഏതെങ്കിലും വലിയ തറവാട്ടിലെ കെട്ടിലമ്മ ആയിരിക്കുമെന്ന്് മുപ്പന്‍ ഉറപ്പിച്ചു. അവളെ തമ്പുരാട്ടിയെപ്പോലെ മാളികയിലേക്ക് ആനയിച്ചു കൊണ്ടുവന്നിട്ട് തന്റെ ബീവിയാക്കണം.
മുറ്റം അടിച്ചുതെളിച്ചു. കളമെഴുതി. കുരുത്തോല തൂക്കി. പൊന്‍പണംകൊണ്ടു പറ നിറച്ചു. പറയില്‍ പൂക്കുലകുത്തി. പറയ്ക്കരികേ നിലവിളക്കു കൊളുത്തിവെച്ചു. താംബൂലം വെച്ചു.
(തുടരും)