പ്രമുഖ ഫ്രഞ്ച്, അമേരിക്കന്‍ കലാചിന്തകനും എഴുത്തുകാരനും കവിയും സൈദ്ധാന്തികനുമായിരുന്ന ആന്ദ്രേബ്രെഹ്തണ്‍ (Andre Breton, 1896-1966) കുറേക്കൂടി കറയറ്റതും ആത്മാര്‍ത്ഥവും പ്രചരണാംശമില്ലാത്തതുമായ കലയ്ക്ക് വേണ്ടി വാദിച്ചു. അദ്ദേഹം സറിയലിസം (Surrealism)എന്ന പ്രസ്ഥാനം തന്നെ സൃഷ്ടിച്ചു. രണ്ടു തവണ മാനിഫെസ്റ്റോ എഴുതി. ചിന്തകളുടെ നിരുപാധികമായ ഒഴുക്കാണ് അദ്ദേഹത്തിന്റെ കല. കലയില്‍ പ്രത്യക്ഷമായ ആഹ്വാനമില്ലാതെ തന്നെ, സമൂഹത്തിനു കൂടുതല്‍ അവബോധപരമായ ശുദ്ധി നേടാനും പ്രാര്‍ത്ഥനാപരമായ വെണ്മ നിലനിര്‍ത്താനും കഴിയും.
കലയിലെ റിയലിസം അഥവാ യഥാതഥവാദത്തെ വലിയ കാര്യമായി ബ്രെഹ്തണ്‍ കാണുന്നില്ല. അദ്ദേഹം സറിയലിസമാണ് അവതരിപ്പിച്ചത്. അമിതമായ യുക്തിക്ക് പകരം ചിന്ത അതേപടി കടന്നുവരണം. അതിനെ സ്വതന്ത്രമായി വിടണം. യഥാതഥമാക്കുന്നവര്‍ സെന്റ് തോമസ് അക്വിനാസിനെപ്പോലെയും അനറ്റോളെ ഫ്രാന്‍സിനെപ്പോലെയുമുള്ളവര്‍ കലയില്‍ ബൗദ്ധികവും ധാര്‍മ്മികവുമായ ഏത് മുന്നേറ്റത്തിനും തടയിടുകയാണ് ചെയ്യുന്നതെന്ന് ബ്രെഹ്തണ്‍ പറയുന്നു.
‘ശരാശരിയെക്കുറിച്ചുള്ള ബോധം, മറ്റുള്ളതിനോടുള്ള വെറുപ്പ്, ദുഷിച്ച അഭിമാനബോധം എന്നീ ഘടകങ്ങളാല്‍ നിര്‍മ്മിച്ചതാണത്. അത് ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള അഭിരുചിയെയാണ് എപ്പോഴും വാഴ്ത്തുന്നത്.പത്രവാര്‍ത്തകളില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുകയും ശാസ്ത്രത്തെയും കലയെയും നിസ്സാരവത്ക്കരിക്കുകയുമാണ് യഥാതഥ വാദികള്‍ ചെയ്യുന്നത് – ബ്രെഹ്തണ്‍ ചിന്തിക്കുന്നു.
ദസ്തയെവ്‌സ്‌കിയുടെ ‘ക്രൈം ആന്റ് പണിഷ്‌മെന്റി’ല്‍ ഒരു മുറിയുടെ വിവരണം തന്നെ വല്ലാതെ മുഷിപ്പിച്ചു എന്ന് ബ്രെഹ്തണ്‍ പറഞ്ഞു. ”എന്റെ മനസ്സ് അതേറ്റെടുക്കാന്‍ തയ്യാറല്ല. ഈ എഴുത്തുകാരന്‍ എന്റെ സമയം പാഴാക്കുകയാണ് ചെയ്തത്.എനിക്ക് ആ മുറിയിലേക്ക് പോകാന്‍ ഇഷ്ടമല്ല. ”
ബ്രെഹ്തണ്‍ പറയുന്നത് ഒരാള്‍ക്ക് സൃഷ്ടിയില്‍ അനുഭൂതി ജനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് നല്ലതെന്നാണ്. ജീവിതത്തിലെ ശൂന്യ നിമിഷങ്ങളെക്കുറിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നതില്‍ അര്‍ത്ഥമില്ല. സാഹിത്യകൃതികളില്‍ കഥാപാത്രങ്ങളെ വിന്യസിക്കുന്നത് ചെസ്സില്‍ കരുക്കള്‍ നീക്കുന്നത് പോലെയാകരുത്. തന്റെ ‘സറിയലിസ്റ്റ് മാനിഫെസ്‌റ്റോ’യിലാണ് ബ്രെഹ്തണ്‍ കലാതത്ത്വവിചാരം അവതരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ കലാചിന്തയെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ബ്രെഹ്തണ്‍.
സറിയലിസം, ആകുലതകള്‍
സാഹിത്യത്തില്‍ യുക്തിയുടെ ആധിപത്യം ജീവിതത്തെ വരട്ടിക്കളയും. ജീവിതം വസ്തു സ്ഥിതിവിവരക്കണക്കല്ല. അങ്ങനെ ലഘൂകരിച്ചാല്‍ അപകടമാണ്. പ്രായോഗിക ചിന്തകളുടെ ഒരു കൂടാരമാണ് നമ്മുടെ നാഗരികത. അവിടെ എല്ലാം കണക്കുകളില്‍ ഒതുങ്ങുന്നു. അവിടെ മനസ്സിന്റെ ആഭ്യന്തരമായ ആകുലതകള്‍ക്ക് ഇടമില്ല. എന്നാല്‍ മനഷ്യനിലെ കലാകാരനു സത്യത്തെക്കുറിച്ച് അന്വേഷിക്കാതിരിക്കാനാവില്ല. അവന്‍ ആത്മാവില്‍ ദാഹാര്‍ത്തനാണ്. മനുഷ്യന്‍, സാമ്പ്രദായിക കലാപ്രസ്ഥാനങ്ങളില്‍ ഒരു സോദ്ദേശ്യ യുക്തി പ്രസ്ഥാനമായി ചുരുങ്ങുന്നതിനെതിരെയാണ് ബ്രെഹ്തണ്‍ ചിന്തിച്ചത്.
സാമാന്യവത്ക്കരിക്കപ്പെട്ട ധാരണകള്‍ക്കകത്ത് വട്ടം കറങ്ങുന്ന നമുക്ക് സത്യം എന്താണെന്ന് തിരയാനുള്ള ത്രാണിയില്ല. ഇനിയൊരിക്കലും പരിഗണിക്കേണ്ടതില്ല എന്ന ചിന്തയില്‍ ഒഴിവാക്കിയ മനസ്സിന്റെ ഒരു ഭാഗം സറിയലിസത്തിലൂടെ വെളിച്ചത്ത് കൊണ്ടുവന്നത്, അതിനു താത്വികമായ ഗഹനത നല്കിയത് ബ്രെഹ്തണ്‍ ആണ്. മനസ്സിന്റെ ഭാവന, യുക്തിരഹിതമായ ചിന്തകള്‍, തോന്നലുകള്‍, ഓര്‍മ്മകള്‍, ക്രമംതെറ്റലുകള്‍, മതിഭ്രമങ്ങള്‍, ഭ്രാന്ത്, മിഥ്യകള്‍ തുടങ്ങിയവയെല്ലാം കലയില്‍ പ്രസക്തമാണ്. കാരണം അവയില്‍ അര്‍ത്ഥങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
ഇത് വിശദീകരിക്കാന്‍ ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ഒരു ഉദാഹരണം നല്കാം. നളനെ കലി ബാധിക്കുന്നത് നോക്കൂ. അവിടെ യുക്തിയുടെ തലമില്ല. കലയുടെ ആന്തരികയുക്തിയാണുള്ളത്. കലിയുടെ വരവ് മനുഷ്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നു. മനുഷ്യ മനസ്സില്‍ നടക്കുന്ന യുദ്ധമാണിത്.
സ്വപ്‌നവും യാഥാര്‍ത്ഥ്യവും പരസ്പര വിരുദ്ധമല്ലെന്ന നിലപാടാണ് ബ്രെഹ്തണ്‍ സ്വീകരിച്ചത്. മനസ്സിന്റെ അഗാധതലങ്ങളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളും ആള്‍മാറാട്ടവും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. ഒരു സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ പരമമായ നിമിഷത്തില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും ചേര്‍ന്ന് മറ്റൊരു യാഥാര്‍ത്ഥ്യമാക്കുകയാണ് സറിയലിസം.
കവിതയില്‍ സ്വപ്നവും
പ്രമുഖ ഫ്രഞ്ച് കവിയായിരുന്ന സെയിന്റ് പോള്‍ റോ(Saint Pol Roux)യുടെ വീടിനു മുന്നില്‍, ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കവി ജോലിയിലാണ് (The poet is working) എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിരുന്നു എന്ന് കേട്ടിട്ടുള്ളതായി ബ്രെഹ്തണ്‍ രേഖപ്പെടുത്തിയത് സ്വപ്‌നവും കൂടി ചേര്‍ന്നതാണ് കവിത എന്ന് സ്ഥാപിക്കാനാണ്. ഒരു കവി ഉറങ്ങുമ്പോഴും കവിതയുടെ പ്രക്രിയ നടക്കുന്നു. കവിക്ക് സ്വപ്‌നം ഒരു സര്‍ഗലോകമാണ്. അയഥാര്‍ത്ഥമായതില്‍ നിന്ന് ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ലഭിക്കുന്ന വിദ്യയാണല്ലോ സ്വപ്‌നം.
അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘അതിശയകരമായത് എപ്പോഴും സുന്ദരമാണ്. അതിശയകരമായത് എന്തും സുന്ദരമാണ്; അതിശയകരമായത് മാത്രമാണ് സത്യത്തില്‍ സുന്ദരമായിട്ടുള്ളത്. അതിശയകരമായതിനു മാത്രമേ സര്‍ഗാത്മക മേഖലയില്‍ കൂടുതല്‍ വിളവെടുപ്പ് നടത്താനാകൂ.’
ഈ പ്രസ്താവത്തെ ഇങ്ങനെ സമീപിക്കാം. ഒരു നിലവാരപ്പെടലിനു വേണ്ടി നാം ഉണ്ടാക്കിയ യഥാതഥവും ഭാവനാശൂന്യവും പ്രായോഗികവുമായ സാഹിത്യസമീപനങ്ങള്‍ നമ്മുടെ മനസ്സുകള്‍ക്ക് ആഴം നഷ്ടപ്പെടുത്തിയിരിക്കുന്നു. മനസ്സിന്റെ രസമുകുളങ്ങള്‍ നഷ്ടപ്പെടാന്‍ അതിടയാക്കിയിരുന്നു.
സറിയലിസത്തിന് ഒരിക്കലും പ്രാമുഖ്യം നഷ്ടപ്പെടില്ല. കാരണം അത് കലയുടെ മേഘവര്‍ണമുള്ള ചിറകാണ്. അതില്‍ മനുഷ്യന്‍ സ്‌നിഗ്ദ്ധതയായി, പരാഗമായി, സായന്തനമായി അവശേഷിക്കുന്നു.
വായന
സ്ലൊവേനിയന്‍ ചിന്തകനായ സഌവോജ് സിസേക്ക് (Slavoj Zizek) എഴുതിയ Pandemic! Covid-19 shakes the world എന്ന കൃതി ഈ കൊറോണക്കാലത്ത് പുറത്തിറങ്ങി. കൊറോണയുടെ പരിണതികള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നു.
ഇറ്റാലിയന്‍ തത്ത്വചിന്തകനായ ജിയോര്‍ജിയോ അഗമ്പന്‍ പറഞ്ഞ ഒരു കാര്യം സിസേക്ക് ഈ കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്. അഗമ്പന്‍ പറയുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭയം ജനിപ്പിച്ചു എന്നാണ്. ഇതിനോട് യോജിക്കാനാവില്ല എന്നറിയിക്കട്ടെ. മുന്‍ അനുഭവമില്ലാത്ത അവസ്ഥയിലാണ് ഭരണകൂടങ്ങള്‍. സമീപഭൂതകാലത്തില്‍ ഇതുപോലൊരു മഹാമാരി ഉണ്ടായിട്ടില്ല. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പറയുന്നത് രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ്.
സിസേക്കിനെപ്പോലെ അഗമ്പനും മുന്‍വിധിയോടെ, രാഷ്ട്രീയ കണ്ണുകൊണ്ടാണ് സമകാല സംഭവങ്ങളെ വിലയിരുത്തുന്നത്.
ചവറ കെ.എസ്.പിള്ള എഴുതിയ അഭയം (പ്രഭാതരശ്മി, ജൂണ്‍) എന്ന കവിത ഏകാന്തതയുടെ മനോവിചാരങ്ങള്‍ താള ശ്രുതികളോടെ ആലാപനസൗഖ്യം തേടുന്നു.
‘ചിറകു മുളച്ചിടും അരിയസ്വപ്‌നങ്ങള്‍ തന്‍ പിറവിപ്പറവകള്‍ പെരുകിപ്പറന്നെന്റെ’ എന്ന് എഴുതി കവി തന്റെ ആത്മാവിന്റെ കുതൂഹലം വെളിവാക്കുന്നു.
മുരുകന്റെ തന്ത്രം
തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഒരു കച്ചവടതന്ത്രമാണ് പയറ്റിയതെന്ന് ഇപ്പോള്‍ തെളിയുന്നു. ഒരു നോവലില്‍ ഹിന്ദു വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയെ ആക്ഷേപിച്ചു. സ്വാഭാവികമായും പ്രതിഷേധം ഉണ്ടായി. ഉടനെ മുരുകന്‍ എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. കുറേപ്പേര്‍ പെട്ടെന്ന് മുരുകന് പിന്തുണയുമായി വന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം മുരുകന് അനുകൂലമായി. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒന്നൊന്നായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയാണ്.
മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ഷേക്‌സ്പിയര്‍, ടാഗൂര്‍ തുടങ്ങിയവര്‍ ഇത് ചെയ്തിട്ടില്ല. മുരുകന്‍ ദൈവനിന്ദ നടത്തിയത് ഒരു ചീത്ത കച്ചവടമായി പരിണമിക്കുകയും ചെയ്തു. മുരുകന്റെ ‘കങ്കണം’ എന്ന കൃതി ഇപ്പോള്‍ ഗ്രന്ഥശാലാ സംഘം അഖിലകേരള കോളേജ്തല വായനാ മത്സരത്തിനു തിരഞ്ഞെടുത്തിരിക്കയാണ്. എത്ര പുസ്തകങ്ങളാവും ഈ പദ്ധതിയില്‍ വിറ്റുപോവുക?
ഒരു മിത്ത് കണ്ടെത്താന്‍ ശ്രമിക്കുന്ന കഥയാണ്, ബോണി തോമസിന്റെ ‘ദേവാസ്ത’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 19).ഒരു കപ്പല്‍ യാത്രക്കാരന്റെ നിഗൂഢതകളും പ്രേമവും പ്രാചീന കലാരൂപങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു. പ്രാദേശിക മിത്തിന്റെ ആവിഷ്‌കാരമാണിവിടെ കാണുന്നത്.
ലൈബ്രറി ഭീമന്‍
അമേരിക്കയില്‍ ഫ്‌ളോറിഡ സംസ്ഥാനത്ത് ഹില്‍സ്ബറോ കൗണ്ടിയിലെ ലൈബ്രറി ശൃംഖലകളെപ്പറ്റി സുരേഷ് ആലുവ എഴുതിയ ലേഖനം ഫേസ്ബുക്കില്‍ വായിച്ചു. വായനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റുകയാണ് അവര്‍. വിജ്ഞാനത്തിനുതകുന്ന എന്തും, പുസ്തകങ്ങള്‍, പത്രങ്ങളിലെ ലേഖനങ്ങള്‍, ഇ-ബുക്കുകള്‍, ഇന്റര്‍നെറ്റ് കാറ്റലോഗ് തുടങ്ങി എന്തും കിട്ടും. ഒരു വര്‍ഷം ലൈബ്രറി സന്ദര്‍ശിച്ചത് 308000 പേരാണത്രേ. ജിമ്മി ബി കീല്‍ ലൈബ്രറിക്ക് 29 ശാഖകളുണ്ട്. ഒരു ശാഖയില്‍ നിന്ന് പുസ്തകമെടുത്താല്‍ വേറൊരു ശാഖയില്‍ തിരിച്ചേല്പിക്കാം.
നുറുങ്ങുകള്‍
-
റഷ്യന്‍ സാഹിത്യകാരനായ ദസ്തയെവ്‌സ്‌കിയുടെ Notes from underground (1864) എന്ന നോവലിലെ പ്രധാന കഥാപാത്രമായ നാല്പതുകാരന്‍ തന്റെയുള്ളിലെ ശൂന്യത ഇങ്ങനെ വെളിപ്പെടുത്തി: എനിക്ക് പ്രണയിക്കാനാവില്ല. പ്രണയിക്കുക എന്നാല്‍ ഒരു പെണ്ണിനെ ഭരിക്കുക എന്നാണെന്ന് ഞാന്‍ ചിന്തിക്കുന്നു.
-
ഒരു സാഹിത്യസിദ്ധാന്തം വ്യക്തമായും അതിന്റെ അതിര്‍ത്തിയും നിശ്ചയിക്കുന്നു. അതുകൊണ്ട് ഒരു സിദ്ധാന്തം എവിടെയും ഉപയോഗിക്കാനാവില്ല. ഒരു കൃതിയുടെ വിമര്‍ശനത്തിനും, പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങളെപ്പോലും ഭാഗികമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ ബ്രിട്ടീഷ് വിമര്‍ശകയായ കാതറിന്‍ ബെല്‍സി (Catherine Belsy) പറഞ്ഞത് കൃതിയില്‍ സൗന്ദര്യം തേടുന്ന ഏതൊരാള്‍ക്കും പ്രിയപ്പെട്ട കാര്യമാണ്.
-
ഓരോ വ്യക്തിയും ഒരു യു ട്യൂബ് ചാനലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അങ്ങനെ വ്യക്തി സ്വയം ഒരു മാധ്യമമാകുകയാണ്.
-
പുരോഗമന കലാസാഹിത്യ സംഘത്തിലെ അംഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നം യഥാതഥമായ, പ്രത്യയശാസ്ത്രഗന്ധിയായ സാഹിത്യത്തിന്റെ കാലം കഴിഞ്ഞുവെന്നതാണ്.
-
ഇംഗ്‌ളിഷ് നോവലിസ്റ്റ് ഡി.എച്ച്.ലോറന്‍സിനെ എപ്പോഴും അലട്ടിയത് ലൈംഗികതയാണ്. സാഹിത്യരചനയ്ക്ക് പ്രചോദനം തേടി അദ്ദേഹം നഗ്‌നനായി മള്‍ബറി മരത്തിനു മുകളില്‍ കയറാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
-
എന്റെ ശൈലിയില്‍ നിന്ന്, കാവ്യ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും, വിരുദ്ധമാണെങ്കിലും അയ്യപ്പപ്പണിക്കര്‍ മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനകളെ ഞാന്‍ ആദരിക്കുന്നു: ഒ.എന്‍.വി ഒരഭിമുഖത്തില്‍ പറഞ്ഞു.
-
സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ദി സോസറു(Ferdinand de saussure) ടെ സിദ്ധാന്തമനുസരിച്ച് ഭാഷ ചിഹ്നങ്ങളുടെ ഒരു വ്യവസ്ഥയാണ്. ഒരു ചിഹ്നത്തില്‍ ശബ്ദമോ, ആകാരമോ ഉണ്ട്; ചിന്തയുമുണ്ട്. ഒരാള്‍ക്ക് ചിന്തയില്‍ നിന്ന് ശബ്ദത്തെയോ ശബ്ദത്തില്‍ നിന്ന് ചിന്തയെയോ വേര്‍പെടുത്താനാവില്ല. പൂച്ച എന്ന ശബ്ദത്തില്‍ അതിന്റെ രൂപം ചേര്‍ന്നിരിക്കുന്നു.ഇതിനെ വേര്‍പെടുത്തിയാല്‍ അര്‍ത്ഥമില്ല.
-
കുമാരനാശാന്റെ സാഹിത്യ ലേഖനങ്ങള്‍ ഗൗരവമായ ഒരു സംവേദനക്ഷമത അവതരിപ്പിക്കുന്നുണ്ട്. പക്ഷേ , അതിനിയും മലയാള ഭാഷയില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല.
-
കോവിലനു പ്രഖ്യാപിച്ച കോഴിക്കോട് സര്‍വകലാശാലാ ഡോക്ടറേറ്റ്, മരണാനന്തരമാണെങ്കിലും പ്രതീകാത്മകമായി നല്കാവുന്നതാണ്.
-
ഒരാള്‍ കവിതയെഴുതുമ്പോള്‍ അത് അയാളുടെ ജീവിതമാകണം, ജീവിതത്തെ അയാള്‍ ആ കവിതയാക്കിയിരിക്കണം. അയാളാണ് കവി – പ്രമുഖ തമിഴ്കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ ഈ വാക്കുകള്‍ നമ്മേക്കാള്‍ എത്രയോ ഉന്നതമാണ്.