ചെല്ലിക്കണ്ടത്തില്‍ വീട്ടിലെ സ്മാരകത്തിനു മുമ്പില്‍ വികൃതമായ മുഖവുമായി നില്‍ക്കുന്ന സഖാവ് കൃഷ്ണപിള്ള പാര്‍ട്ടി ഓഫീസിനുനേരെ കൈ ചൂണ്ടി ചോദിക്കുന്നു: ആരാ സഖാവേ എന്റെ സ്മാരകം തീയിട്ടത്? ആരാ സഖാവേ എന്റെ മുഖം വികൃതമാക്കിയത്? സ്മാരകം തകര്‍ത്ത കേസ്സിലെ പ്രതികള്‍ കുറ്റവിമുക്തരായി പുറത്തിറങ്ങി വിലസുന്നതു കണ്ടിട്ടാണ് സഖാവിന്റെ ചങ്കുപൊട്ടിയുള്ള ചോദ്യം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്സിലെ പ്രതികളെയെല്ലാം ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.ബദറുദ്ദീന്‍ വെറുതെ വിട്ടിരിക്കയാണ്. അവരല്ല പ്രതികളെങ്കില്‍ പിന്നെയാരാണ് സഖാക്കളുടെ നാട്ടിലെ സ്മാരകം രാത്രി തീയിട്ടത്? ആഭ്യന്തര വകുപ്പിന്റെ സര്‍വ്വാധിപതികൂടിയായ മുഖ്യന്‍ സഖാവ് വിജയന് ഉത്തരമില്ല. സൂര്യനു താഴെയുള്ള ഏതുകാര്യത്തിലും ‘സത്യം മാത്രം’ പറയുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാ വ് ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഒരക്ഷരം പറയാനില്ല. സ്വന്തം ആള്‍ക്കാരാണ് കുറ്റവിമുക്തരായിട്ടുള്ളത് എന്നു സമാധാനിക്കുന്ന മുന്‍ മുഖ്യന്‍ സഖാവ് വി.എസ്. അച്യുതാനന്ദനും അനക്കമില്ല. പാര്‍ട്ടി സഖാക്കളെ കോടതി വെറുതെ വിട്ടാല്‍ ആഘോഷിക്കുന്ന കുട്ടിസഖാക്കളുടെ ആവേശത്തിന് കൊറോണ ബാധിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നമായ കേസ്സില്‍ സഖാക്കള്‍ കുറ്റവിമുക്തരായാല്‍ ഒന്നാംപേജില്‍ വെണ്ടക്ക നിരത്തേണ്ടതാണ് പാര്‍ട്ടി പത്രം. എന്നാല്‍ ഉള്ളിലെ പേജിന്റെ ഒരു മൂലക്കലേയ്ക്ക് ഈ വാര്‍ത്തയെ ഒതുക്കിയിരിക്കുന്നു പാര്‍ട്ടി പത്രം. പാര്‍ട്ടിയ്ക്കുവേണ്ടി ചോര നീരാക്കിയ കൃ ഷ്ണപിള്ളയോട് വേണ്ടിയിരുന്നോ ഈ കൊലച്ചതി?
ഈ കേസ്സിലെ 13 സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറി. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പിഴവുകളുടെ കൂത്തരങ്ങാക്കി മാറ്റി കുറ്റപത്രം. ഇതിന്റെ പേരില്‍ അവര്‍ കോടതിയുടെ രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്നു. ഇടതുമുന്നണി അധികാരമേറ്റപ്പോള്‍ കേസ്സെറ്റെടുത്ത പബ്ലിക് പ്രോസിക്യൂട്ടറും കൃഷ്ണപിള്ളയെ മറന്നു. ഫലത്തില്‍ സഖാക്കള്‍ പ്രതികളാകുന്ന കേസ്സുകളില്‍ സംഭവിക്കുന്നതൊക്കെ ഇവിടെയും സംഭവിച്ചു. പാര്‍ട്ടി കേസ് അട്ടിമറിച്ചു. പാര്‍ട്ടിയ്ക്ക് അടിത്തറയിട്ട കൃഷ്ണപിള്ളയ്ക്കുപോലും അതില്‍ നിന്നു രക്ഷയില്ല. ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍ വെച്ച് തന്നെ കടിച്ച പാമ്പിനെക്കാള്‍ വിഷമുള്ള ഇനങ്ങളാണ് പാര്‍ട്ടിയ്ക്കകത്ത് കിടന്നു പുളയ്ക്കുന്നത് എന്ന് പാവം കൃഷ്ണപിള്ളയുണ്ടോ അറിയുന്നു?