കോഴിക്കോട് സര്‍വ്വകലാശാല വീണ്ടും ദേശദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരിക്കയാണ്. ബി.എ.ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ‘ബ്രേക്കിംഗ് ഇന്ത്യ’ ശക്തികളുടെ പ്രമുഖ വക്താവായ അരുന്ധതി റോയിയുടെ ‘കം സപ്തബര്‍’ എന്ന വിവാദ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്രിഷിയേറ്റിംഗ് പ്രോസ് എന്ന പുസ്തകത്തിലാണ് അരുന്ധതിയുടേത് ഉള്‍പ്പടെ ഒമ്പത് ലേഖനങ്ങള്‍ ഉള്ളത്. ഗദ്യം ഒരു സാഹിത്യ ശാഖയായി എങ്ങിനെ വളര്‍ന്നുവന്നു എന്ന പരിചയപ്പെടുത്തലാണത്രെ പാഠപുസ്തകത്തിന്റെ മുഖ്യ ഉദ്ദേശ്യം. ആ ഉദ്ദേശ്യത്തോടെ ചേര്‍ത്ത ചില ഭാഗങ്ങള്‍ ആണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം. രണ്ടാം ഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന ലേഖനങ്ങളില്‍ ഒന്നാണ് അരുന്ധതിയുടെ ലേഖനം. ഇതില്‍ മൂന്ന് ലേഖനങ്ങള്‍ വിഖ്യാതരായ ക്ലാസിക്കല്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍മാരുടേതാണ്. അതിന്റെ കൂട്ടത്തിലാണ് ഇന്ത്യന്‍ എഴുത്തുകാരി എന്ന നിലയില്‍ അരുന്ധതിയെ തിരുകിക്കയറ്റിയിരിക്കുന്നത്. 2002-ല്‍ അമേരിക്കയില്‍ അവര്‍ നടത്തിയ പ്രസംഗവും അതിന് സര്‍വ്വകലാശാല പഠന വിഭാഗം നല്‍കുന്ന വിശദീകരണവും കുട്ടികള്‍ക്ക് നല്‍കുന്ന അനുബന്ധ തുടര്‍പ്രവര്‍ത്തനവും അടക്കം 21 പേജുകളാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
അരുന്ധതി റോയിയുടെ പ്രസംഗത്തിലെ ഭാരതവിരുദ്ധതയേക്കാള്‍ അപകടകരവും ഗൗരവമുള്ളതുമാണ് സര്‍വ്വകലാശാല ഈ പാഠഭാഗം ഉള്‍പ്പെടുത്തുന്ന പശ്ചാത്തലം അവതരിപ്പിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അരുന്ധതിയെ സര്‍വകലാശാല പഠനവിഭാഗം അവതരിപ്പിക്കുന്നത് എല്ലാ നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍ പറത്തിയാണ്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ നാട്ടുനടപ്പായി കണ്ട് ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോണ്‍ഗ്രസും ബിജെപിയും സി.പി.എമ്മും ന്യായീകരിച്ചപ്പോള്‍ അത് ഭാരതത്തിന്റെ ജനാധിപത്യത്തിന് ഏറ്റ കറുത്ത പാടാണെന്ന് പറയാന്‍ ധൈര്യം കാട്ടിയ ആളായാണ് അവതരിപ്പിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ഏതെങ്കിലും പെറ്റിക്കേസിന്റെ അടിസ്ഥാനത്തിലല്ല. ഭാരത ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ പാര്‍ലമെന്റ് തകര്‍ക്കാന്‍ ശ്രമിച്ച കൊടുംഭീകരപ്രവര്‍ത്തനത്തിന്റെ സൂത്രധാരനായതുകൊണ്ടാണ്. അതിനെ പ്രത്യക്ഷത്തില്‍ അനുകൂലിച്ചവര്‍ തീവ്രവാദികളും ദേശദ്രോഹ ശക്തികളുമായിരുന്നു എന്നതാണ് വാസ്തവം. അരുന്ധതിയെ ഇപ്രകാരം പ്രകീര്‍ത്തച്ചതിലൂടെ കോഴിക്കോട് സര്‍വകലാശാലയുടെ സമീപനം തീവ്രവാദികളുടെതാണ് എന്നു തന്നെയാണ് സംശയിക്കേണ്ടിയിരിക്കുന്നത്. സര്‍വ്വകലാശാല ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയേയും ഭരണ സംവിധാനത്തേയുമാണ് പ്രതിക്കൂട്ടിലാക്കുന്നത്. ഭാരതത്തെ തുണ്ടം തുണ്ടമാക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ പക്ഷത്താണോ സര്‍വ്വകലാശാല എന്ന് വ്യക്തമാക്കേണ്ടത് സര്‍വ്വകലാശാല അധികൃതരാണ്.
ഇവിടെയും അവസാനിക്കുന്നില്ല അരുന്ധതീവര്‍ണ്ണന. അരുന്ധതി കാശ്മീര്‍ വിമോചന പ്രസ്ഥാനത്തിന് പരസ്യ പിന്തുണ നല്‍കിയെന്നും കാശ്മീരില്‍ ഭാരത സര്‍ക്കാര്‍ നടത്തുന്നത് സായുധമായ അടിച്ചമര്‍ത്തലാണെന്ന് തുറന്നു പറയുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് റോയ് എന്നും വിവരിക്കുന്നു. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് സംരക്ഷിക്കാന്‍ ഭാരത സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള ഔദ്യോഗിക നയത്തെ കോഴിക്കോട് സര്‍വ്വകലാശാല അംഗീകരിക്കുന്നില്ലേ?
സയണിസത്തെ പോലെ ഹിന്ദുത്വ ആശയത്തേയും സന്ധിയില്ലാതെ ആക്രമിക്കുന്നതാണ് അരുന്ധതിക്ക് സര്‍വ്വകലാശാല നല്‍കുന്ന ഏറ്റവും വലിയ ബഹുമതി. അതായത് ഹിന്ദുത്വ ആശയത്തെ എതിര്‍ക്കേണ്ടതാണ് എന്നാണോ സര്‍വ്വകലാശാല കുട്ടികള്‍ക്കു നല്‍കുന്ന സന്ദേശം? അരുന്ധതി റോയിക്ക് ഡിലിറ്റ് കൊടുക്കുന്നതായിരിക്കും ഇതിലും ഭേദം. ഭാരതത്തിന്റെ ആത്മാവായി സ്വാമി വിവേകാനന്ദനും യോഗി അരവിന്ദനും ടാഗൂറും മഹാത്മജിയും ശ്രീനാരായണ ഗുരുവും മുന്നോട്ടു വച്ച ആശയമാണ് ഹിന്ദുത്വം. ഈ നാടിന്റെ ജീവിത ചൈതന്യമാണ് ഹിന്ദുത്വം എന്ന് പറഞ്ഞത് ഭാരതത്തിന്റെ പരമോന്നത നീതിപീഠമാണ്. അതിനെ എതിര്‍ക്കുന്നവരെ പ്രകീര്‍ത്തിച്ച്, അവരുടെ പ്രസംഗവും ആശയങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഈ സര്‍വ്വകലാശാല നമ്മുടെ യുവാക്കളെ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ തുറന്ന യുദ്ധത്തിനാണ് പ്രേരിപ്പിക്കുന്നത്. അല്ലാത്തപക്ഷം, ഈ കാര്യങ്ങള്‍ മുരുകന്‍ ബാബുവിലൂടേയും ആബിദ് ഫറൂഖിലൂടെയും നേടിയെടുക്കുന്ന രാഷ്ട്ര വിരുദ്ധശക്തികളെ കണ്ടെത്തേണ്ടത് സര്‍വ്വകലാശാലയുടെ ഉത്തരവാദിത്വമാണ്.
അമേരിക്കയിലെ താലിബാന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ അഫ്ഗാന്‍ യുദ്ധവും ഭീകര പ്രതിരോധ നടപടികളും അല്ല ഇവിടുത്തെ പ്രശ്‌നം. ഭാരതത്തിന്റെ സുരക്ഷയും അഖണ്ഡതയും ചോദ്യം ചെയ്യുന്ന റോയ് ആരുടെയോ കയ്യടി നേടാന്‍ ഒരു വിദേശ രാജ്യത്ത് പോയി ഭാരതദേശീയതയെ വിമര്‍ശിക്കുന്നത് പാഠപുസ്തകമാക്കുന്നതാണ് എതിര്‍ക്കപ്പെടുന്നത്. ഭാരതത്തിന്റെ നേട്ടങ്ങളെ അപമാനിക്കുന്നതും അപഹസിക്കുന്നതും മഹത്വവല്‍ക്കരിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനെയാണ് വിമര്‍ശിക്കുന്നത്. അണുബോംബ് ഉണ്ടാക്കുന്നതും അണകെട്ടുന്നതും അരുന്ധതിക്ക് ഹിന്ദു ഫാസിസമാണ്.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യക്കുരുതിയുടെ മൂലകാരണം ദേശീയതയായിരുന്നു എന്ന് പറഞ്ഞാണ് ഇവര്‍ ദേശീയതയെ എതിര്‍ക്കുന്നത്. മതത്തിന്റെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലും ഇരുപതാം നൂറ്റാണ്ടു കണ്ട മനുഷ്യക്കുരുതിയുടെ ദുരന്തമുഖങ്ങള്‍ മറച്ചു പിടിക്കാന്‍, ജര്‍മ്മനി കാണിച്ച വംശഹത്യയുടെ ചരിത്രത്തെ ഭാരതത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. ഹിറ്റ്‌ലര്‍ നടത്തിയതു പോലുള്ള കൊടിയ പീഡനങ്ങളാണ് ഭാരതത്തില്‍ നടക്കുന്നത് എന്ന് അമേരിക്കയില്‍ ചെന്ന് പ്രസംഗിക്കാന്‍ ഏത് കണക്കാണ് അരുന്ധതി അടിസ്ഥാനമാക്കുന്നത്? ദേശീയ പതാകകള്‍ മനുഷ്യ ബുദ്ധിയെ മൂടിവെക്കുന്ന കേവലം നിറമുള്ള തുണിക്കഷണങ്ങള്‍ ആണെന്ന അരുന്ധതിയുടെ ആശയത്തെയാണ് സര്‍വ്വകലാശാല യുവാക്കളുടെ മനസ്സില്‍ കുറിച്ചിടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ സര്‍വ്വകലാശാല സര്‍ക്കാര്‍ സംവിധാനത്തില്‍ തുടരാന്‍ അര്‍ഹമല്ല. ദേശീയപതാകയെ അനാദരിക്കാന്‍ പ്രേരിപ്പിക്കുന്നതാകരുത് പാഠപുസ്തകം. അനാദിയായ പാരമ്പര്യത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റെയും വീര്യത്യാഗത്തിന്റെയും ധീര ദേശാഭിമാനത്തിന്റേയും പ്രതീകമാണ് നമ്മുടെ ദേശീയ പതാക.
ഭാരതത്തിലെ സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ ആണ് എന്നാണ് 2002-ല്‍ അമേരിക്കയില്‍ അരുന്ധതി പ്രസംഗിച്ചത്. ആരായിരുന്നു അന്ന് ഭാരതം ഭരിച്ചിരുന്നത്? ഈ നാടിന് വികസനത്തിന്റെ പടിവാതില്‍ തുറന്നുതന്ന അടല്‍ ബിഹാരി വാജ്‌പേയ്! മലപ്പുറത്തിന്റെ മണ്ണില്‍ വന്ന് സ്ത്രീശാക്തീകരണത്തിന്റെ ദേശീയ പദ്ധതിയായ കുടുംബശ്രീ ഉല്‍ഘാടനം ചെയ്ത വ്യക്തി. അദ്ദേഹത്തിന്റെ സംഭാവനയാണ് കോഴിക്കോട് സര്‍വ്വകലാശാലക്ക് വിശ്വ പ്രസിദ്ധനായ ഭൗമ ശാസ്ത്രജ്ഞനെ വി.സിയായി കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ സര്‍വ്വശിക്ഷാ അഭിയാനിലൂടെയാണ് ഭാരതത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ മുന്നേറ്റം മലപ്പുറം ജില്ല കൈവരിച്ചത്. ആ മലപ്പുറത്തെ യുവ സമൂഹത്തിന്റെ മനസ്സിലേക്ക് വിഷം കുത്തിനിറക്കാനാണ്, അവരുടെ ഇടയില്‍ നിന്ന് ദേശദ്രോഹ ശക്തികള്‍ക്ക് യുവാക്കളെ എത്തിച്ചു കൊടുക്കാനാണ് സര്‍വ്വകലാശാല അരുന്ധതി റോയിയെ കൂട്ടുപിടിക്കുന്നത്.
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഈ പ്രസംഗം പൊടി തട്ടി എടുത്ത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവരുടെ രാഷ്ട്രീയലക്ഷ്യം ഇതുമാത്രമല്ല. ഇന്ന് ഭാരതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കല്‍ കൂടിയാണ്. ഈ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍വ്വകലാശാല പഠനവിഭാഗം അനുമതി നല്‍കുന്നത് ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം തീവ്രവാദികള്‍ നേതൃത്വം നല്‍കിയ സമരം ദേശവ്യാപകമായി നടന്നുകൊണ്ടിരിക്കുേമ്പാഴാണ്. അതേ സമയത്താണ് സര്‍വ്വകലാശാലയില്‍ ഒരു വലിയ പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വന്നപ്പോള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ എല്ലാ ഒത്താശയും സര്‍വ്വകലാശാലയുടെ ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നു മറന്നു പോകരുത്.
അഞ്ച് വര്‍ഷം മുമ്പ് അല്‍ ഖ്വയിദ ഭീകരവാദി നേതാവ് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബാഷിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ഇതേ സര്‍വ്വകലാശാലയാണ്. ഭാരതത്തിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തിലെ പ്രഗത്ഭനായ ശാസ്ത്രജ്ഞന്റ പേര് വൈസ്ചാന്‍സലര്‍ പദവിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തെ സംഘിപ്പട്ടം ചാര്‍ത്തി മാറ്റിനിര്‍ത്തിയത് മറ്റൊരു ഗൂഢനീക്കമായിരുന്നു. ഈ സര്‍വ്വകലാശാലയിലാണ് ഒരു വിഭാഗത്തിന്റെ ദേവതാ സങ്കല്പത്തെ വികൃതമായി ചിത്രീകരിച്ച മാഗസിന്‍ ഇറക്കിയത്. ഈ സര്‍വ്വകലശാലയിലാണ് ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ ഹിന്ദു ചിന്തയെ അവഹേളിക്കാന്‍ സമ്മേളനം നടത്തിയത്. ഇത്തരം ഹിന്ദു വിരുദ്ധ-ദേശ വിരുദ്ധ പരിപാടികള്‍ സര്‍വ്വകലാശാല അധികൃതരുടെ ഒത്താശയോടെ നിരന്തരം നടക്കുന്നു. ഇസ്ലാമിക തീവ്രവാദികളുടെ സാന്നിധ്യം ഈ പ്രദേശത്ത് വളരെ പ്രകടമാണ് എന്നുള്ള യു.എന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വേണം ഈ നീക്കങ്ങളെ വിലയിരുത്താന്‍.