ഒരു ലാറ്റിനമേരിക്കന്‍ കവി തെരുവിലൂടെ നടന്നു വരുന്നത് തലയില്‍ കാടും താങ്ങിക്കൊണ്ടാണെന്ന് പ്രമുഖ ചിലിയന്‍ കവി പാബ്‌ളോ നെരൂദ (Pablo Neruda,- 1904þ 1974) പറഞ്ഞതോര്‍ക്കുന്നു. എന്താണ് ഇതിന്റെയര്‍ത്ഥം? ആ കാട് പൂര്‍വ്വകാലമാണ്, ചരിത്രമാണ്, തിക്തവും വ്യഥിതവുമായ പുരാതന ജീവിതമാണ്, തീരാത്ത ഓര്‍മ്മകളാണ്. ഇതെല്ലാമാണ് ഒരു കവി കൊണ്ടുനടക്കുന്നത്. ഓര്‍മ്മകളുടെ ഒരു കാട്ടില്‍ നിന്നുകൊണ്ടാണ് അയാള്‍ എഴുതുന്നത്. എന്നാല്‍ അത് വെറും ഓര്‍മ്മകള്‍ മാത്രമല്ല; സ്വയം കണ്ടുപിടിച്ച ജീവിത രഹസ്യങ്ങളുമുണ്ടാവും. ഇത് കവിത മാത്രമല്ല; നെരൂദ അത് ഇങ്ങനെ വ്യക്തമാക്കുന്നു:
‘ഞാന്‍ കവികളില്‍ വച്ച് ഏറ്റവും പഴയതാണ്. നക്ഷത്രങ്ങളെക്കുറിച്ച് , മധുചന്ദ്രികയെക്കുറിച്ച്, പൂക്കളെക്കുറിച്ച്, പ്രേമത്തെക്കുറിച്ച് പാടാനാഗ്രഹിക്കുന്നു. ഫ്രഞ്ച് കവികളായ സുലി പ്രൂധോം (Sully Prudhome), വിക്ടര്‍ യൂഗോ (Victor Hugo) എന്നിവരെപ്പോലെ, എല്ലാ കാലങ്ങളിലെയും എല്ലാ കവികളെയും പോലെ. കവിതയില്‍ ഒരു വിപ്ലവകാരിയാകാന്‍ എനിക്കാഗ്രഹമില്ല. എനിക്ക് ഒരു കാവ്യമീമാംസയില്ല; ഒരു കാവ്യ പ്രത്യയശാസ്ത്രവുമില്ല. എന്റെ ജൈവ, ജീവശാസ്ത്രപരമായ ആവശ്യമെന്ന നിലയിലാണ് ഞാന്‍ കവിയായിരിക്കുന്നത്. ഇതാണ് എന്റെ മതം. ഞാന്‍ എന്റെ കവിതയെ വ്യാഖ്യാനിക്കുന്നില്ല. ചൊല്ലാന്‍ വേണ്ടിയാണ് എഴുതുന്നത്; എന്നെത്തന്നെ ആവിഷ്‌കരിക്കാന്‍, ലോകത്തിന്റെ അത്ഭുതങ്ങളെ ആവാഹിക്കാന്‍.’
ഒരു കവിതയില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
‘ഞാന്‍ നിന്നെ പ്രേമിക്കുന്നു,
എങ്ങനെ, എപ്പോള്‍,
എവിടെ നിന്ന്
എന്നറിയാതെ.
ഞാന്‍ നേരെ പ്രേമിക്കുകയാണ്;
സങ്കീര്‍ണതകളോ
അഭിമാനമോ ഇല്ല.
അതുകൊണ്ട് ഞാന്‍ നിന്നെ
പ്രേമിക്കുന്നു, എന്തെന്നാല്‍
എനിക്ക് വേറെ വഴിയറിയില്ല.’
ഇതാണ് നെരൂദ; ശുദ്ധതയുടെ ഹൃദയത്തെ ആരായുകയാണ്, നിഷ്‌കളങ്കതയില്‍ തനിച്ചായിക്കൊണ്ട്. ഇതില്‍ ചരിത്രവും രാഷ്ട്രീയവും അന്തര്‍ഭവിക്കുന്നുണ്ട്; പക്ഷേ, അതെല്ലാം നെരൂദ ആരായുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. സങ്കീര്‍ണതയോ അഭിമാനമോ വേണ്ടെന്ന് പറഞ്ഞതിലൂടെ, മനുഷ്യരുടെ നാനാവിധത്തിലുള്ള മതിലുകള്‍ ഇല്ലാത്ത ലോകമാണ് തന്റേതെന്ന് പ്രഖ്യാപിക്കുകയാണ്. മനുഷ്യര്‍ മതില്‍ തീര്‍ത്ത് പ്രേമത്തെ നശിപ്പിക്കാറുണ്ട്. വേറെ വഴി അറിയില്ല എന്ന പ്രസ്താവം കുറേക്കൂടി ഗാഢമാണ്. കാരണം, ചരിത്രത്തിന്റെ രക്തപങ്കിലമായ യുദ്ധങ്ങളുടെയോ ദുസ്സഹമായ സ്വാര്‍ത്ഥതയുടെയോ ഭാഗമല്ല അത്. താന്‍ സ്‌നേഹിക്കുന്ന പെണ്ണ് ഒരു സുന്ദരവസ്തുവായിരിക്കുന്നത്, ചരിത്രത്തിന്റെ മാലിന്യത്തില്‍ നിന്ന് അകന്നു നില്ക്കുന്നതു കൊണ്ടാണ്. പ്രേമത്തിന്റെ പ്രാണനാണിത്; കവിതയുടെ ആത്മാവും. ഞാന്‍ നേരെ പ്രേമിക്കുകയാണെന്ന തുറന്നു പറച്ചില്‍, എനിക്ക് യാതൊരു കാപട്യവും ഇല്ലെന്നും തുറന്നുപറയുന്നതിലാണ് ഞാന്‍ ജീവനോടെയിരിക്കുന്നതെന്നും അറിയിക്കുകയാണ്. ഒരു പുനര്‍ചിന്തയാണിത്; ഭൂതകാലത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയിലൂടെ ഒരു നിഷ്‌കളങ്ക, നിര്‍മ്മല പാതയാണ് കവി തേടുന്നത്.
ജി.എന്‍.പിള്ളയുടെ ചിന്തകള്‍
മലയാള സാഹിത്യത്തില്‍ ജി.എന്‍.പിള്ളയുടെ ലേഖനങ്ങള്‍ ഇനിയും വേണ്ട പോലെ ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം ഒരു ജീനിയസ്സായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള അതീതവും ദാര്‍ശനികവുമായ ആലോചനകള്‍ അദ്ദേഹത്തെ സാഹിതിയുടെ ആഴക്കാഴ്ചകള്‍ കാണാന്‍ സഹായിച്ചു. സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ഹിന്ദി ഗവേഷകന്‍, വേദാന്ത പണ്ഡിതന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ഗൗരവമായി ഇടപെട്ട ജി.എന്‍.പിള്ള കലാസൃഷ്ടി ആസ്വാദനം, സ്വപ്‌നങ്ങള്‍ക്കപ്പുറം, കാളിയുടെ നാവ് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ‘ജി.എന്‍.പിള്ളയുടെ പ്രബന്ധങ്ങള്‍’ എന്ന കൃതി അദ്ദേഹത്തിന്റെ ധിഷണാപരമായ അവബോധം വ്യക്തമായി ബോധ്യപ്പെടുത്തും. അദ്ദേഹം ഒരു ചിന്താപദ്ധതിയുടെയും വക്താവായിരുന്നില്ല.പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളെ നല്ലപോലെ പിന്തുടര്‍ന്ന ജി.എന്‍. പക്ഷേ വിചാരജീവിതത്തില്‍ തന്റേതായ ശൈലിയും അവബോധവുമാണ് മുറുകെപ്പിടിച്ചത്.
അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ എഴുതി: ‘നാം സംസ്‌കൃതരാവുക; നമ്മിലൂടെ വന്നവരെ സംസ്‌കരിച്ചെടുക്കുക’ സംസ്‌കൃതരാവണമെങ്കില്‍ നാം ഉല്‍കൃഷ്ടമായതിന്റെ പിന്നാലെ അനുസ്യൂതം യാത്ര ചെയ്യണം. നമ്മിലൂടെ വന്നവര്‍ ആരാണ്? അത് പൂര്‍വ്വകാലങ്ങളിലെ ശബ്ദങ്ങളാണ്. അത് നഷ്ടപ്പെടുത്താന്‍ പാടില്ല. പൂര്‍വ്വകാല സംസ്‌കാരങ്ങളെ സംസ്‌കരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ടു പോകാനാവില്ലെന്നാണ് ജി.എന്‍ പറയുന്നത്. അതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഭാവിയുടെ ഉപയോഗക്ഷമതയ്ക്ക് ആവശ്യമായ വളം വലിച്ചെടുക്കണമെന്നാണ്.
ഒരിടത്ത് കവിതയെ എങ്ങനെ നിര്‍ജീവാവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമെന്നതിനു ജി.എന്‍ ഒരു ഉപായം നിര്‍ദ്ദേശിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: ‘കവിത കിളിയാണ്.’ചിറകില്ലാത്ത കവിത വേണ്ടെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്. ഇത് വളരെ പ്രസക്തമാണ്. ചിറകില്ലാത്ത കവിത പറക്കില്ലല്ലോ. കവിതയെ പറക്കാന്‍ സഹായിക്കുന്നത് തത്ത്വചിന്തയാണ്. ആധുനിക കവിതയായാലും തത്ത്വചിന്ത അനിവാര്യമാണ്. ആത്മീയവും തത്ത്വചിന്താപരവുമായ അഭിരുചികളില്ലാത്ത കവി പരാജയപ്പെടും. പി.എം.നാരായണന്റെ കവിതകളെക്കുറിച്ച് ജി.എന്‍. എഴുതിയ ലേഖനം ഉന്നതമാണ്. നാരായണന്റെ ചില വരികള്‍ ഇവിടെ കുറിക്കുന്നത് അന്തരീക്ഷത്തെ ഒന്നുകൂടി മൂര്‍ച്ചപ്പെടുത്തും:
‘ മൂന്നാം കണ്ണ് തുറന്നിടുമ്പോള്‍
സഹസ്രാരവം ഭേദിച്ചുകൊ-
ണ്ടെന്നിലെ ഞാനാം പൊന്മാ-
നാ വിദൂരമാം നീലാരണ്യത്തില്‍
ലയിക്കുന്നു’. (ലയനം)
പ്രപഞ്ച ചേതനയെ ധ്യാനത്തിലൂടെ മൂകതയിലേക്ക് കൊണ്ടുപോയി വാക്കാക്കി പരിണമിപ്പിക്കണമെന്നാണ് ജി.എന്‍ പറയുന്നത്. അഗ്‌നിയും ആകാശവുമാണ് യോജിക്കേണ്ടത്. മൂകമായ ആകാശത്തില്‍ നിന്ന് നാദത്തെ കണ്ടെടുക്കണം കവി. ജി.എന്‍ ഉന്നയിക്കുന്ന ചില ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു:
1) അന്തിയില്‍ ഒരു ലോകം തന്നെ മാഞ്ഞു പോകുന്നു.
2) കണ്ണിലൂടെ പിടിച്ചെടുത്ത ലോകത്തെ നാദമാക്കി ആവിഷ്‌കരിക്കുന്നത് കവിത്വം.
3) കവിത ഒരു മൈഥുനമാകുന്നു; വിഷയവും വിഷയിയും തമ്മിലുള്ള മൈഥുനം.
4) പദങ്ങള്‍ ലോകത്തിന്റെയും പൂര്‍വ്വികരുടെയുമാണ്. എന്നാല്‍ അതിനെ സ്വന്തം പദമാക്കണം.
5) ക്ഷുദ്രതയുടെ ദര്‍ശനവും നൈരര്‍ത്ഥ്യത്തെ ചൊല്ലിയുള്ള പ്രലപനവും ജീവിതമഹത്വത്തിന്റെ പൊങ്ങച്ചങ്ങളെ ചൊല്ലിയുള്ള ഭര്‍ത്സനവും -എല്ലാം കൂടിച്ചേര്‍ന്നതാണ് ഇന്നത്തെ മനുഷ്യന്റെ ഭാവദശ.
വായന
ഒരു പ്രളയകാലത്ത് കൂടൊഴിയേണ്ടി വന്ന മനുഷ്യരുടെ കഥയാണ് തമ്പി ആന്റണിയുടെ ‘തൂക്കണാം കുരുവികള്‍’ (എഴുത്ത്, ജൂലൈ) എന്ന കഥ. പക്ഷികള്‍ക്ക് കൂടൊഴിയേണ്ടി വരാറുണ്ട്. മനുഷ്യരുടെ ജീവിതവും അതുപോലെയാണെന്ന് തത്ത്വചിന്താപരമായി സ്ഥാപിക്കുകയാണ് കഥാകൃത്ത്. പക്ഷികള്‍ മനുഷ്യര്‍ പാര്‍ക്കുന്നിടത്ത് കൂടൊരുക്കാറുണ്ട്. ഇത് ജാഗ്രതയില്ലാത്തതു കൊണ്ടല്ല, മനുഷ്യരെ നിഷ്‌കളങ്കമായി വിശ്വസിക്കുന്നതു കൊണ്ടാണ്. എന്നാല്‍ ആ വിശ്വാസത്തെ മനുഷ്യര്‍ ആദരിക്കാറില്ല. പക്ഷികളുടെ കാര്യത്തില്‍ മനുഷ്യന്റെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങള്‍ പ്രകൃതിക്ഷോഭമാണ്. അവര്‍ അതിനു പരാതി പറയാന്‍ ആരുമില്ലാതെ ശൂന്യമായ ആകാശത്തിലൂടെ വിഷണ്ണരായി പറന്നു പോകുക മാത്രം ചെയ്യുന്നു.
അഷ്ടമൂര്‍ത്തിയുടെ ‘യേശുദാസും ജയചന്ദ്രനും ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 28) എന്ന കഥ ഒട്ടും പ്രചോദിപ്പിച്ചില്ല എന്നറിയിക്കട്ടെ. സ്‌കൂള്‍ ജീവിതകാലത്തെ ഒരു പാട്ടു മത്സരം വിവരിക്കുകയാണ്. എന്നാല്‍ സത്യം പറയട്ടെ, സംഭവങ്ങള്‍ മാത്രമേയുള്ളു. വായനക്കാരെ ആകര്‍ഷിക്കുന്നതൊന്നും കാണുന്നില്ല. ഇത്തരം കഥകള്‍ മുന്‍ നിശ്ചയിക്കപ്പെട്ട ഒരു കഥയുടെ പുരാവൃത്തമാവുകയാണ്; അല്ലെങ്കില്‍ കഌഷേയാണ്.
വിവാഹം സ്വര്‍ഗത്തില്‍
കൊറോണക്കാലത്ത് ചെലവു ചുരുക്കി നടന്ന വിവാഹങ്ങള്‍ മാതൃകാപരമായിരുന്നു. ‘നമ്മള്‍ എന്ത് പഠിക്കുമെന്നാണ് കരുതേണ്ടത്?’ എന്ന ലേഖനത്തില്‍ കാവാലം ശശികുമാര്‍ (ഹിന്ദുവിശ്വ, ഏപ്രില്‍-മെയ്) ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിവാഹത്തിനു നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരിടത്ത് ഒരുമിച്ച് കൂട്ടേണ്ടതുണ്ടോ? ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മഹാസമ്മേളനം പോലെ വിവാഹം ഭാവന ചെയ്യുന്നത് അഭംഗിയല്ലേ? നവദമ്പതികള്‍ക്ക് ഏകാന്തത വേണം. ആശംസകള്‍ ചൊരിയാന്‍ ഫേസ്ബുക്ക് ലൈവ് പോരെ?
വീരശൈവ ലിംഗായത്തുകളുടെ പരമാചാര്യനായി ഗണിക്കപ്പെടുന്ന ബസവേശ്വരനെക്കുറിച്ച് എഴുതിയ ലേഖനം (ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഹിന്ദുവിശ്വ) സാമൂഹ്യപുരോഗതിയുടെ മേല്‌പോട്ടുള്ള പടികള്‍ കാണിച്ചു തരുന്നു.സമൂഹം മുന്നോട്ടു നീങ്ങുന്നത് ഇതുപോലുള്ള യഥാര്‍ത്ഥ ജ്ഞാനികളിലൂടെയാണ്. ഭാരതത്തില്‍ ആദ്യമായി സതി നിരോധിച്ച ഭരണാധികാരിയാണ് ബസവേശ്വരനെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
സുനില്‍ പി. ഇളയിടത്തിന്റെ ‘നീതിയുടെ പാര്‍പ്പിടങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂണ്‍ 21) ഒരു കുറിപ്പ് കണ്ടു. ഇളയിടം പരസ്പരം ചേരാത്ത പലതിനെയും ഒരു പുസ്തകത്തില്‍ ചേര്‍ക്കുന്നു. അതിന്റെയര്‍ത്ഥം അദ്ദേഹത്തിനു ചില മാധ്യമവിവരങ്ങളേയുള്ളു; ആഴമേറിയ ധാരണകളില്ല. പലരും പലയിടങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കുന്നതില്‍ മൗലികമായ യാതൊന്നുമില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് എഴുതുമ്പോള്‍ ആരാണ് അത് ഷെയര്‍ ചെയ്യാനും ലൈക്ക് ചെയ്യാനും വരുന്നതെന്ന് കാണണം. വല്ലവരുടെയും കൈയിലെ ചട്ടുകമാകുകയാണ് ഇളയിടം.
കാട്ടുമൃഗങ്ങളോടും കാടിനോടും മനുഷ്യന്‍ ചെയ്യുന്ന ക്രൂരതയെ വെളിവാക്കുന്ന കഥയാണ് രജനി സുരേഷിന്റെ ‘പുലിയന്‍ കുന്ന്’ (കേസരി, ജൂലായ് 3). മൂന്ന് ആനകള്‍ സമീപ നാളുകളില്‍ കൊല്ലപ്പെട്ടത് ഓര്‍ക്കുന്നുണ്ടാവും. അതിനുശേഷം ചെരിഞ്ഞ ആനകളെ അധിക്ഷേപിച്ചുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടവരുണ്ട്!
ഉത്തരാധുനികത
ഉത്തരാധുനികത അഥവാ പോസ്റ്റ് മോഡേണിസം (Post modernism) രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അല്ലെങ്കില്‍ ആധുനികതയ്ക്ക് ശേഷം വന്ന ചിന്താപരവും വ്യാവഹാരികവുമായ വ്യതിയാനമാണ്. സാമ്രാജ്യത്വ അനന്തര പഠനങ്ങള്‍, ഫെമിനിസം തുടങ്ങിയവ ഉത്തരാധുനികതയുടെ സൃഷ്ടിയാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതോടെ ഉത്തരാധുനികത മരിച്ചു; ഉത്തര- ഉത്തരാധുനികത അഥവാ ഡിജിറ്റല്‍ മോഡേണിസം പിറവിയെടുക്കുകയും ചെയ്തു. ഇവിടെ ഉത്തരാധുനികതയുടെ വ്യതിയാനം എത് തരത്തിലുള്ളതാണെന്ന് വിശദമാക്കാന്‍ ചില ചിന്തകള്‍ കുറിക്കുന്നു.
1)യുക്തി, കാരണം തുടങ്ങിയവ ആശയ നിര്‍മ്മിതികളാണ്. എല്ലായിടത്തും ബാധകമല്ല.
2) സെക്‌സ് വ്യക്തിയുടേതല്ല;സമൂഹ നിര്‍മ്മിതിയാണ്.
3) ഓരോന്നിന്റെയും ഐഡന്റിറ്റി, തനിമ പ്രധാനം
4) എല്ലാ സ്ഥൂല വിചാരസംഹിതകളും (Meta Narratives) വീണ്ടും നിര്‍മ്മിക്കാനുള്ളതാണ്; അതായത് ചരിത്രം, മനശ്ശാസ്ത്രം, മാര്‍ക്‌സിസം തുടങ്ങിയവ.
5) ഭാഷയോ വാക്കിന്റെ അര്‍ത്ഥമോ സ്ഥിരമായിരിക്കുന്നില്ല. അത് മറ്റ് വാക്കുകളുമായുള്ള വൈരുദ്ധ്യങ്ങളെ എപ്പോഴും അഭിമുഖീകരിക്കുന്നു.
നുറുങ്ങുകള്‍
-
ഒ.വി.വിജയന്‍ കമ്മ്യൂണിസ്റ്റോ, ഇടതുപക്ഷാനുഭാവിയോ ആയിരുന്നില്ല. അതുകൊണ്ടാണ് ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിജയനെ പതിറ്റാണ്ടുകളോളം വിമര്‍ശിച്ചു നടന്നത്.
-
ഒ.വി.വിജയന്‍ ഹിന്ദു വര്‍ഗീയവാദിയാണെന്ന് തസ്രാക്ക് സ്മാരകത്തില്‍ ചെന്ന് പ്രസംഗിച്ച സക്കറിയയെ ഇത്തവണ വിജയന്റെ നവതി ആഘോഷിക്കാന്‍ സ്മാരക സമിതി വിളിച്ചതായി കണ്ടു. അത് അവരുടെ സ്വാതന്ത്ര്യം. എന്നാല്‍ തസ്രാക്ക് സ്മാരക സമിതിക്ക് വിജയന്‍ ആരാണെന്ന് അറിഞ്ഞുകൂടാ; കുറെ എഴുത്തുകാര്‍ സ്ഥാപിത താല്പര്യാര്‍ത്ഥം അവരെ നയിക്കുകയാണിപ്പോള്‍. ഇക്കാര്യം എം.എ.ബേബിയും മറ്റും ശ്രദ്ധിക്കണം.
-
‘ലോലിത’ എന്ന കൃതിയിലൂടെ പ്രശസ്തനായ റഷ്യന്‍-അമേരിക്കന്‍ നോവലിസ്റ്റ് വ്ലാഡിമിര്‍ നബോക്കോവ് പല പ്രശസ്ത എഴുത്തുകാരെയും തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു പരാമര്‍ശം ഇങ്ങനെയാണ്: ടി.എസ്.എലിയറ്റിന്റെയും എസ്രാ പൗണ്ടിന്റെയും കവിതകള്‍ എന്നെ ഒട്ടും സ്പര്‍ശിച്ചില്ല; ഇവരെക്കുറിച്ച് എന്തിനാണ് ആളുകള്‍ ഉത്ക്കണ്ഠാകുലരാകുന്നതെന്ന് മനസ്സിലാകുന്നില്ല.
-
റഷ്യന്‍ സാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയി നാല്പതാം വയസ്സില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് പെട്ടെന്ന് ഒരു ദിവസം ജീവിതം പരമ ശൂന്യതയാണെന്ന ചിന്ത ഉണ്ടായതിനെ തുടര്‍ന്നാണ്. കര്‍ഷകരുടെ സംതൃപ്തവും ക്ഷമാപൂര്‍ണവുമായ ജീവിതം കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം മാറിയത്.
-
റഷ്യയിലെ ഉന്നത സാഹിത്യകാരനായ ബോറിസ് പാസ്റ്റര്‍നാക്കിന്(1890-1960) 1958 ല്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടും അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പായിരുന്നു കാരണം. പിന്നീട് 1988ല്‍ പാസ്റ്റര്‍ നാക്കിന്റെ മകനാണ് ആ അവാര്‍ഡ് ചെന്ന് കൈപ്പറ്റിയത്.
-
മലയാള സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ഒരു തെറ്റ് ചെയ്തു.വൈക്കം ചന്ദ്രശേഖരന്‍ നായരുടെ സംഗീതം പോലെ മനോഹരമായ പ്രസംഗം ഷൂട്ട് ചെയ്ത് സൂക്ഷിച്ചില്ല.
-
പടയണി കലാകാരനായ കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ അറിവുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് നല്കണം.