സോമനാഥം ഉള്‍പ്പെടുന്ന ഗുജറാത്തിന്റെ ഭൂപ്രദേശങ്ങളെ അതിപുരാതനകാലം മുതല്‍ പ്രഭാസതീര്‍ത്ഥം എന്നാണ് വിളിച്ചുപോരുന്നത്. നിരവധി പുണ്യതീര്‍ത്ഥ സങ്കേതങ്ങള്‍ വ്യാപിച്ചുകിടക്കുന്ന ഗുജറാത്തില്‍ പലപ്പോഴും പോയിട്ടുണ്ടെങ്കിലും സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് രേഖപ്പെടുത്തുക ഉണ്ടായിട്ടില്ല. 2020 ഫെബ്രുവരി 21, 22, 23 തീയതികളില്‍ കര്‍ണ്ണാവതി അഥവാ അഹമ്മദാബാദില്‍ വച്ചു നടന്ന നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് കേരളത്തില്‍ നിന്ന് ഞങ്ങള്‍ ഒരു സംഘം യാത്രതിരിച്ചത്. 20-ാം തീയതി തന്നെ കര്‍ണ്ണാവതിയിലെത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി കാണുക എന്നത് ആദ്യം തന്നെ തീരുമാനിക്കപ്പെട്ട പദ്ധതിയായിരുന്നു. കോഴിക്കോട് നിന്നും ഗാന്ധി നഗറിലേക്കുള്ള ട്രെയിനില്‍ സഹയാത്രികനായ ഒരു മലയാളിയില്‍ നിന്നാണ് പട്ടേല്‍ പ്രതിമ കാണുവാന്‍ ഓണ്‍ ലൈനായി ടിക്കറ്റ് എടുക്കണമെന്ന വിവരം ഞങ്ങള്‍ക്ക് മനസ്സിലായത്. 30 വര്‍ഷമായി ഗുജറാത്തില്‍ ബിസിനസ്സ് ചെയ്യുന്ന ആ മലയാളിക്ക് കേരളത്തെക്കാളും അഭിമാനവും ആത്മവിശ്വാസവും ഗുജറാത്തിനെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടായിരുന്നു. 20-ാം തീയതി രാവിലെ എട്ട് മണിയോടുകൂടി ഞങ്ങളുടെ ട്രെയിന്‍ അഹമ്മദാബാദില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു വ്യവസ്ഥകള്‍ ചെയ്തിരുന്നത്. അഹമ്മദാബാദില്‍ നിന്നും പട്ടേല്‍ പ്രതിമ കാണാന്‍ പുറപ്പെടുന്നതിലും നല്ലത് വഡോദരയില്‍ ഇറങ്ങി ടാക്‌സി പിടിച്ച് പോകുന്നതാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് ഗുജറാത്തില്‍ ബിസിനസ്സ് ചെയ്യുന്ന മലയാളിയായ സഹയാത്രികനില്‍ നിന്നായിരുന്നു. യാത്രക്കിടെ ഞങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തിരുന്നു. ടിക്കറ്റില്‍ ഞങ്ങളുടെ സന്ദര്‍ശനസമയം ഉച്ചക്ക് 12.30 ആയിരുന്നു. ട്രെയിന്‍ വെളുപ്പിന് 5.30 ന് വഡോദരയില്‍ എത്തിച്ചേര്‍ന്നു. വൃത്തിയും വെടിപ്പും ഉള്ള വലിയ സ്റ്റേഷനായിരുന്നു വഡോദര. എ.സി യാത്രക്കാര്‍ക്കുള്ള വിശ്രമ മുറിയില്‍ കയറി പ്രാഥമിക കൃത്യങ്ങളും കുളിയും കഴിഞ്ഞ് പുറത്തു വരുമ്പോള്‍ സമയം 7 മണി. ദോശയോ ഇഡ്ഡലിയോ ഉപ്പുമാവോ കിട്ടുന്ന ഏതെങ്കിലും ഹോട്ടല്‍ പരിസരത്ത് ഉണ്ടോ എന്നതായി ഞങ്ങളുടെ അടുത്ത അന്വേഷണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏറെ അകലെയല്ലാതെ തന്നെ അത്തരം ഒരു ഹോട്ടല്‍ കണ്ടെത്തുന്നതില്‍ വിജയിച്ചു. മായം കലരാത്ത തേങ്ങാ ചട്ട്ണിയും തുമ്പപ്പൂപോലുള്ള ഇഡ്ഡലിയും തമിഴ് രുചിയുള്ള നെയ്കലര്‍ന്ന ഉപ്പുമാവുമെല്ലാം സമൃദ്ധമായി കഴിച്ച് ഞങ്ങള്‍ പുറത്തുവന്നു. ഇനി പട്ടേല്‍ പ്രതിമ കാണാനുള്ള പുറപ്പാടാണ്. യൂബര്‍ ടാക്‌സിക്ക് ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ ഞങ്ങള്‍ സാധാരണ ടാക്‌സി പിടിച്ചു പോകാന്‍ തീരുമാനിച്ചു. ബറോഡയില്‍ നിന്നും സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണുവാന്‍ 90-ല്‍ പരം കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട്. 2800 രൂപയ്ക്ക് ഒരു ടാക്‌സിക്കാരനുമായി ധാരണയിലെത്തി. വഡോദര എന്ന ബറോഡ ചരിത്രപ്രസിദ്ധസ്ഥലമായിരുന്നതുകൊണ്ട് വഴിയോരത്തുള്ള പ്രധാന സ്ഥലങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് ഡ്രൈവര്‍ വിശദീകരിച്ചു തരുന്നുണ്ടായിരുന്നു. മടങ്ങി വരുമ്പോള്‍ ബറോഡ നഗരം വിശദമായി കാണാം എന്ന് തീരുമാനിച്ച ഞങ്ങള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പട്ടേല്‍ പ്രതിമ കാണുവാന്‍ വച്ചുപിടിച്ചു.
നര്‍മ്മദാ സരോവര്‍ ഡാമിന്റെ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ കാണുന്നതിന് മുമ്പ് ഗരുഡേശ്വര്‍ ദത്ത മന്ദിരം കാണാം എന്നു പറഞ്ഞത് ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ഒരു ഊടുവഴിയിലൂടെ വണ്ടി തിരിച്ച് വിട്ട് ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ വിശാലമായി പതഞ്ഞൊഴുകുന്ന നര്‍മ്മദാ നദി ഞങ്ങളുടെ കണ്ണില്‍പ്പെട്ടു. ഭഗവാന്‍ ദത്താത്രേയ മഹര്‍ഷിയുടെ പ്രതിഷ്ഠയുള്ള നര്‍മ്മദാ തീരത്തെ ക്ഷേത്രം ഒരുകാലത്ത് സാധകന്മാരുടെ സങ്കേതമായിരുന്നത്രേ. നന്ദോദ് താലൂക്കിലെ ഗരുഡേശ്വര്‍ വില്ലേജിലാണ് ഈ തീര്‍ത്ഥസ്ഥാനം സ്ഥിതി ചെയ്യുന്നത്. 1854ല്‍ ഗോവയ്ക്ക് അടുത്ത് ജനിച്ച വാസുദേവാനന്ദ സരസ്വതി സ്വാമികള്‍ 23 പ്രാവശ്യം ഭാരതം ചുറ്റി സഞ്ചരിക്കുക ഉണ്ടായത്രെ. 1914ല്‍ തന്റെ അറുപതാം വയസ്സില്‍ സ്വാമിജി സമാധിയായത് ഗരുഡേശ്വര്‍ ദത്ത മന്ദിരത്തില്‍ വച്ചായിരുന്നു. ഗരുഡേശ്വര്‍ ദത്ത് മന്ദിറും വാസുദേവാനന്ദ സരസ്വതി സ്വാമികളുടെ സമാധിയും സന്ദര്‍ശിച്ച ഞങ്ങള്‍ പുണ്യ നദിയായ നര്‍മ്മദയില്‍ ഇറങ്ങി കൈകാലുകള്‍ കഴുകി മടങ്ങി പോന്നു.
ഇനി ഏതാനും കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം ഉള്ള പട്ടേല്‍ പ്രതിമ കാണാന്‍ കഴിയും എന്ന് ഡ്രൈവര്‍ പറഞ്ഞു. വളരെ ദൂരെ നിന്നു തന്നെ പ്രതിമയുടെ ശീര്‍ഷഭാഗം ഞങ്ങള്‍ക്കു കാട്ടിത്തന്നതും ഞങ്ങളുടെ സാരഥി തന്നെയായിരുന്നു. വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുന്ന ഗുജറാത്ത് എങ്ങനെയാണ് തങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ വികസിപ്പിച്ച് എടുക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. നര്‍മ്മദാ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ സമീപത്തായി നര്‍മ്മദാ നദിയിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു വലിയ പാറക്കെട്ടിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുവാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞിരിക്കുന്നു. കോളനിവാഴ്ചയ്ക്ക് അറുതി വരുത്തുമ്പോള്‍ ഭാരതത്തിലെ 562 നാട്ടുരാജ്യങ്ങള്‍ അധികാര കലഹം ആരംഭിച്ച് ഭാരതം വീണ്ടും ശിഥിലമാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ദേശീയ ബോധത്തിന്റെ കരുത്തും പ്രായോഗിക ബുദ്ധിയുടെ നയതന്ത്രങ്ങളുമായി സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്‍ ഭാരത മഹാരാജ്യത്തിലെ നാട്ടുരാജ്യങ്ങളെ ഒന്നായി ചേര്‍ത്ത് ആധുനിക ഭാരതത്തിന്റെ ശില്‍പ്പിയായി മാറി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് നെഹ്‌റു കുടുംബത്തിന് ലഭിച്ച അപ്രമാദിത്വത്തില്‍ തമസ്‌കരിക്കപ്പെട്ടുപോയവരായിരുന്നു സര്‍ദാര്‍ പട്ടേലും സുഭാഷ് ചന്ദ്രബോസുമൊക്കെ. മഹാത്മാഗാന്ധിയുടെ നാട്ടില്‍ നിന്നും വന്ന നരേന്ദ്രമോദി ഭാരത രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് അറുതികാണുകയും നാടിന്റെ സ്വത്വബോധത്തെ പുനരാവിഷ്‌കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ വീരപുരുഷന്മാര്‍ക്ക് അര്‍ഹിക്കുന്ന സ്മാരകങ്ങള്‍ പണിത് തുടങ്ങിയിരിക്കുകയാണ്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഇരുമ്പ് സാമഗ്രികളും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും പുണ്യസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പവിത്ര മണ്ണും എല്ലാം സ്വരുക്കൂട്ടി ഉണ്ടാക്കിയ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് സ്റ്റ്യാച്യു ഓഫ് യൂണിറ്റി എന്ന പട്ടേല്‍ പ്രതിമ. 182 മീറ്റര്‍ ഉയരമുള്ള ഈ പടുകൂറ്റന്‍ ശില്‍പം കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നുതന്നെ ദൃഷ്ടിയില്‍ പെടും. പട്ടേല്‍ പ്രതിമയുടെ പാദപീഠമായി ചതുരാകൃതിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബഹുനില കോണ്‍ക്രീറ്റ് മന്ദിരം സ്വാതന്ത്ര്യസമര ചരിത്രത്തെ വിളിച്ചോതുന്ന മ്യൂസിയമായും ഓഫീസ് സമുച്ചയമായും പ്രവര്‍ത്തിക്കുന്നു. ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന് എന്തുകൊണ്ടും ഉചിതമായ സ്മാരകമാണ് ഇത്. 46 മാസം കൊണ്ട് പണിതീര്‍ത്ത ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്മാരകമാണ്. 153 മീറ്റര്‍ ഉയരം ഉണ്ടായിരുന്ന ചൈനയിലെ ‘സ്പ്രിംഗ് ടെംബിള്‍ ബുദ്ധ’ യായിരുന്നു ഇതുവരെ ഏറ്റവും ഉയരം കൂടിയ പ്രതിമ. അമേരിക്കയില്‍ സ്ഥിതിചെയ്യുന്ന സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിക്ക് കേവലം 93 മീറ്റര്‍ മാത്രമാണ് ഉയരം. 1.2 കി.മീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവും ഉള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരിസരം ഉണങ്ങിക്കരിഞ്ഞ മൊട്ടക്കുന്നുകള്‍ കൊണ്ട് വികൃതമായിരുന്നുവെങ്കില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി പടുത്തുയര്‍ത്തിയതോടെ ഈ പ്രദേശം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു. 70000 ടണ്‍ സിമന്റാണ് പട്ടേല്‍ പ്രതിമയുടെയും അനുബന്ധ നിര്‍മ്മിതികളുടേയും ആവശ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ഈ പടുകൂറ്റന്‍ പ്രതിമയെ 1700 ടണ്‍ പിത്തള കൊണ്ട് പൊതിഞ്ഞ് മോടിപിടിപ്പിച്ചിരിക്കുന്നു. രാവിലെ 8 മണിക്ക് തുറന്നാല്‍ വൈകുന്നേരം 6 മണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. ഓണ്‍ലൈനില്‍ നേരത്തെ പാസ് എടുക്കുന്നവര്‍ക്കു മാത്രമേ ഈ സമുച്ചയത്തിനുള്ളില്‍ കടക്കാന്‍ കഴിയൂ. മൂന്നുതരത്തിലുള്ള പാസ്സുകളാണ് ഇവിടെ നിലവിലുള്ളത്. ഇന്റര്‍നെറ്റില്‍ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നടിച്ചാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കാം. സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 150 രൂപയുടെ സാധാരണ ടിക്കറ്റാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഈ ടിക്കറ്റ് ഉപയോഗിച്ച് പ്രതിമയുടെ ചുവട്ടില്‍ വരെ എത്താമെങ്കിലും പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റില്‍ കയറുവാന്‍ കഴിയില്ല. ലിഫ്റ്റ് പ്രതിമയുടെ നെഞ്ച് ഉയരത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കുകയും അവിടെ നിന്നുള്ള പ്രകൃതിദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഒരു സമയത്ത് 200 പേര്‍ക്ക് വരെ നിന്നു കാണാന്‍ കഴിയുന്നത്ര വിശാലമായ സൗകര്യം പ്രതിമയുടെ നെഞ്ചിനുള്ളില്‍ ഉണ്ട്. ഒരു ദിവസം 750 പേരെ മാത്രമേ ഈ ലിഫ്റ്റിലൂടെ കയറ്റുകയുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതാകട്ടെ വളരെ മുന്നേ തന്നെ റിസര്‍വ് ചെയ്യണം താനും. പട്ടേല്‍ പ്രതിമയുടെയും പരിസരങ്ങളുടെയും കാഴ്ചയ്ക്ക് ഒരു പൂര്‍ണ്ണ ദിവസം ചിലവഴിക്കാന്‍ കഴിയുംവിധമുള്ള പാക്കേജും ഇവിടെയുണ്ട്. 1500 ഓളം രൂപ ചിലവു വരുന്ന ഈ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന ‘വാലി ഓഫ് ഫ്ലവേഴ്‌സ്’ എന്ന വിശാലമായ പൂന്തോട്ടവും മ്യൂസിയവും ഓഡിയോ വിഷ്വല്‍ ഗ്യാലറിയും സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമെല്ലാം വിശദമായി കാണാം.
ഇത്രയേറെ പണം ചെലവ് ചെയ്ത് ഇത്തരമൊരു പ്രതിമ ഉണ്ടാക്കുന്നതിന്റെ സാംഗത്യം മോദി വിമര്‍ശകരായ ചില മലയാളി നേതാക്കന്മാര്‍ ചോദ്യം ചെയ്യാതിരുന്നില്ല. പക്ഷേ പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞതോടുകൂടി ലോകത്തിന്റെ പലഭാഗത്ത് നിന്ന് പതിനായിരങ്ങളാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ എത്തിച്ചേരുന്നത്. വികസനമെന്തെന്ന് കേട്ടു കേള്‍വിപോലും ഇല്ലാതിരുന്ന സര്‍ദാര്‍ സരോവര്‍ മേഖലയിലെ വനവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഈ പ്രതിമ കൊണ്ടായി എന്നതാണ് സത്യം. വിശാലമായ വഴികളും വിശ്രമസങ്കേതങ്ങളും എല്ലാമായി ഭൗതിക വികസനത്തിന്റെ അനന്ത സാധ്യതകളാണ് ഈ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശീയരായ നിരവധി വ്യക്തികള്‍ക്ക് ജീവിത വരുമാനം ഉണ്ടാക്കാന്‍ പട്ടേല്‍ പ്രതിമകൊണ്ടായി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഞങ്ങള്‍ വഡോദരയിലേക്ക് മടങ്ങി.
കേവലം ഒന്നര മണിക്കൂര്‍ കൊണ്ട് 90 കിലോമീറ്റര്‍ താണ്ടി ഞങ്ങള്‍ വഡോദരയില്‍ എത്തുമ്പോള്‍ കാഴ്ചയുടെ വിരുന്നൊരുക്കി ബറോഡാ രാജാവിന്റെ കൊട്ടാരം സായാഹ്ന സൂര്യശോഭയില്‍ ജ്വലിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ബറോഡാ എന്ന് ഇംഗ്ലീഷിലും വഡോദര എന്ന് ഹിന്ദിയിലും അറിയപ്പെടുന്ന ഈ പുരാതന പ്രദേശം വിശ്വാമിത്രീ നദീതീരത്ത് സ്ഥിതി ചെയ്യുന്നു. വടവൃക്ഷമെന്നാല്‍ പേരാല്‍ മരമെന്നാണ് അര്‍ത്ഥം. ആത്മീയത തുളുമ്പുന്ന ഈ സ്ഥലനാമം പോലെ പവിത്രത വഴിഞ്ഞൊഴുകുന്ന ഒരു രാജകുടുംബമായിരുന്നു മഹാരാജാ സായ്ജിറാവു ഗായ്ക് വാഡിന്റേത്. സ്വാമി വിവേകാനന്ദന്റെ ഭാരത സന്ദര്‍ശനത്തില്‍ അദ്ദേഹം വളരെ പ്രാധാന്യത്തോടെ കണ്ട ഒരു നാട്ടുരാജാവാണ് ബറോഡാ മഹാരാജാവ്. ദേശീയ ബോധവും ഹൈന്ദവ പാരമ്പര്യവും ഈ രാജകുടുംബത്തിന്റെ പ്രത്യേകതയായിരുന്നു. സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ യാത്രയില്‍ ഏറെ സഹായിച്ച പാരമ്പര്യമുണ്ട് ഈ രാജകുടുംബത്തിന്. കലാകാരന്മാരെ പ്രോത്‌സാഹിപ്പിക്കുന്നതിലും ഈ രാജകുടുംബം ചരിത്രത്തില്‍ അതിന്റെ കയ്യൊപ്പ് ചാര്‍ത്തിട്ടുണ്ട്. മലയാളിയായിരുന്ന ലോകപ്രസിദ്ധ ചിത്രകാരന്‍ രാജാരവിവര്‍മ്മ ബറോഡ രാജാവിന്റെ അതിഥിയായി പാര്‍ത്തുകൊണ്ട് നിരവധി എണ്ണഛായാ ചിത്രങ്ങള്‍ രചിക്കുകയുണ്ടായി. രാജാരവിവര്‍മ്മയുടെതായ, അമൂല്യങ്ങളായ നിരവധി ചിത്രങ്ങള്‍ ഇന്നും ബറോഡാരാജാവിന്റെ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മഹാരാജാ സായ്ജി റാവു ഗായ്ക് വാഡ് മൂന്നാമന്‍ 1890-ല്‍ പണികഴിപ്പിച്ച ലക്ഷ്മി വിലാസം കൊട്ടാരം വാസ്തു ശില്പകലയുടെ ഉജ്ജ്വല മാതൃകയാണ്. ഭാരതീയ പാശ്ചാത്യ ശൈലികള്‍ സുന്ദരമായി ഇഴചേര്‍ന്നതാണ് കൊട്ടാരക്കെട്ടുകള്‍. പാശ്ചാത്യനായ മേജര്‍ ചാള്‍സ്മാന്റാണ് ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ പ്രധാന ശില്പി. നൂറ്റാണ്ടുകള്‍ പ്രായമുള്ള പടുകൂറ്റന്‍ ഫലവൃക്ഷങ്ങള്‍ക്കിടയില്‍ 500 ഏക്കറിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം ചരിത്രത്തിന്റെ അപൂര്‍വ്വം ഈടുവയ്പുകളില്‍ ഒന്നാണ്. രാജകുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മനോഹരമായ മ്യൂസിയം ഇതിനുള്ളില്‍ ഉണ്ടെങ്കിലും സമയപരിമിതികൊണ്ട് കാണാന്‍ കഴിഞ്ഞില്ല. കൊട്ടാരക്കെട്ടിന്റെ പല ഭാഗങ്ങളും ഹോളിവുഡ് സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷനാണ്. ഏതോ ഹിന്ദി സിനിമയുടെ പടുകൂറ്റന്‍ സെറ്റ് കൊട്ടാരത്തോട് ചേര്‍ന്ന് അപ്പോഴും നില്‍ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദിലേയ്ക്ക് പോകാനുള്ള സമയമായതുകൊണ്ട് ലക്ഷ്മിവിലാസം കൊട്ടാരത്തോട് തല്‍ക്കാലം വിടചൊല്ലി.
(തുടരും)