ജൂണ്‍ 11ന് അന്തരിച്ച കുഞ്ഞപ്പന്‍ കൊല്ലങ്കോട് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘പര്‍വ്വതത്തിന് ബഹുശൃംഗത്വം പോലെയാണ് ബഹുമുഖപ്രതിഭാശാലിത്വം.’ കുഞ്ഞപ്പന്റെ പ്രതിഭയുടെ ഏതുവശമാണ് കൂടുതല്‍ പ്രകാശമാനമായിരുന്നതെന്നു പറയുവാന്‍ പ്രയാസം. വിദൂഷക സമാനമായ ഉള്‍ക്കാഴ്ചയുള്ള നര്‍മ്മകഥകളുടെ കര്‍ത്താവ്, ആശയഗാംഭീര്യമുള്ള കവിതകളുടെയും ദേശഭക്തി തുളുമ്പുന്ന ഒരു പിടി ഗണഗീതങ്ങളുടെയും രചയിതാവ്, ബഹുഭാഷാ പണ്ഡിതന്‍, പരിഭാഷകന്‍, ദക്ഷിണ റെയില്‍വേയിലെ കര്‍മ്മശേഷിയുള്ള വരിഷ്ഠരാഷ്ട്രഭാഷാ അധികാരി, ആചാര്യതുല്യമനോഭാവത്തോടെ ഹിന്ദിപ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മാതൃകാദ്ധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം തിളങ്ങി. ഏത് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ ദേശീയവീക്ഷണം മുന്നിട്ടുനിന്നു. തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഒരു മുടക്കവും വരുത്താതെ അദ്ദേഹം സാഹിത്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.
തപസ്യ കലാസാഹിത്യ വേദിയുടെ പാലക്കാട്ടെ തുടക്കക്കാരന്‍ അദ്ദേഹമായിരുന്നു. കവിയരങ്ങുകളിലൂടെ പ്രശസ്ത കവികളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം തപസ്യക്കു മുതല്‍ക്കൂട്ടാക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമൂഹത്തിലെ തിന്മകള്‍ക്കും രാഷ്ട്രീയത്തിലെ ധര്‍മ്മച്യുതിയ്ക്കുമെതിരെ നിരന്തരം തൂലിക കൊണ്ട് അദ്ദേഹം പടപൊരുതി. എന്നാല്‍ അദ്ദേഹം അര്‍ഹിച്ച പ്രാധാന്യം മലയാളസാഹിതി അദ്ദേഹത്തിനു നല്‍കിയിരുന്നോ എന്നു സംശയിക്കണം. ഏതാണ്ട് സപ്തതിയോടടുക്കുമ്പോള്‍ മക്കളുടെയും മരുമക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഗ്രന്ഥരൂപമാര്‍ജ്ജിച്ച ‘ഒറ്റയാള്‍ ജാഥ’ എന്ന കഥാസമാഹാരത്തിലൂടെയും ‘സംഘര്‍ഷത്തിന്റെ സംഗീതം’ എന്ന കവിതാസമാഹാരത്തിലൂടെയും കുഞ്ഞപ്പന്‍ കൊല്ലങ്കോട് എന്ന സാഹിത്യപ്രതിഭയുടെ ഒരുതലം നമുക്കു വായിച്ചെടുക്കാം.
തപസ്യയുടെ അദ്ധ്യക്ഷനായിരുന്ന സി.കെ. മൂസ്സതിന്റെ സപ്തതിയുമായി ബന്ധപ്പെട്ടാണ് പാലക്കാട്ട് തപസ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിന് ചുക്കാന്‍ പിടിച്ചത് കുഞ്ഞപ്പന്‍ സാറാണ്. രാഷ്ട്രീയ സ്വയംസേവകസംഘവുമായി ചെറുപ്പകാലത്തുതന്നെ അദ്ദേഹം ബന്ധപ്പെട്ടിരുന്നു. പെരുങ്ങോട്ടുകുറിശ്ശിയില്‍ ജ്യേഷ്ഠ സഹോദരനോടൊപ്പം താമസിക്കുമ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമായി. അവിടെ വായനശാല ആരംഭിക്കുവാനും ചെറുപ്പക്കാര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുവാനും അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു.
കൊല്ലങ്കോട് ഗോവിന്ദന്‍ എഴുത്തച്ഛന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച കുഞ്ഞപ്പന്‍ കൊല്ലങ്കോട് രാജാസ് ഹൈസ്‌ക്കൂള്‍, പഞ്ചാബി സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല, ജയ്പൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ബുക്ക്ട്രസ്റ്റ് പരിഭാഷാ സമിതിയില്‍ അംഗമായിരുന്നു. കോഴിക്കോട് കേരള സാഹിത്യ സമിതി നടത്തിയ മത്സരത്തില്‍ കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. മദിരാശി കേരള സമാജം, വില്ലിവാക്കം കേരള കലാസമിതി, ഭോപ്പാല്‍, ഭാണ്ഡൂപ്, ജയ്പൂര്‍ മലയാളി സമാജങ്ങള്‍ എന്നിവയില്‍ നിന്നും കവിതയ്ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബറോഡ സ്റ്റാഫ് കോളേജില്‍ നിന്നും സ്വര്‍ണ്ണപ്പതക്കത്തോടു കൂടി ശ്രേഷ്ഠ വിജയം നേടി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ആദ്യമായി ജോലിക്ക് ചേര്‍ന്നത്. 1998ല്‍ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും സീനിയര്‍ ഹിന്ദി ഓഫീസറായി റിട്ടയര്‍ ചെയ്തു.
പുസ്തകരൂപത്തില്‍ പ്രകാശിതമായിട്ടുള്ള കൃതികള്‍ ചൊല്‍ക്കെട്ട്, സംഘര്‍ഷത്തിന്റെ സംഗീതം (കവിതാസമാഹാരങ്ങള്‍), 101 ബാലകഥകള്‍ (സങ്കലനം) എന്നിവയും വിജയത്തിലേക്കുള്ള പടവുകള്‍, ആദ്ധ്യാത്മിക ചെറുകഥകള്‍, മഹാത്മാക്കളുടെ ജീവിതത്തില്‍ നിന്ന്, ഗാന്ധിജി-സ്മരണകളില്‍, അറിവുള്ളവരുടെ സദ്‌വചനങ്ങള്‍, അമ്മ പറഞ്ഞ ഋഷികളുടെ കഥകള്‍, കുട്ടികള്‍ക്ക് സ്വയം പുരോഗതിയുള്ള ചെറുകഥകള്‍, ടെലിപ്പതി, ശ്രീഗുരുജി സാഹിത്യസര്‍വ്വസ്വം (5-ാം വാല്യം) ഠേംഗ്ഡ്ജിയുടെ ചിന്തകളുടെ സമാഹാരം (ഒരു ഭാഗം) എന്നിവ വിവര്‍ത്തന കൃതികളുമാണ്. അഞ്ചുഭാഷകളില്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സംസ്‌കൃതം) അവഗാഹം ഉണ്ടായിരുന്ന കുഞ്ഞപ്പന്റെ കൃതഹസ്തത ഒരു പരിഭാഷകന്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി. ഔദ്യോഗിക ചുമതലകള്‍ക്കിടയില്‍ തുറന്നെഴുത്ത് അസാധ്യമായിരുന്നത് കൊണ്ട് ആദ്യകാലത്ത് ‘ഉഷാകുമാരി, കൊല്ലങ്കോട്’ എന്ന തൂലികാനാമമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
‘ആലംബഹീനവും ആശ്രയരഹിതവും അവഹേളനാനുഭവങ്ങളാല്‍ സമ്പന്നവുമായിരുന്ന ബാല്യകാലത്തോടുള്ള പ്രതികരണമായിരുന്നു കുഞ്ഞപ്പന്‍ കൊല്ലങ്കോടിന്റെ സാഹിത്യയാത്ര. അദ്ദേഹം തന്നെ തന്റെ കൃതികളില്‍ അതു വ്യക്തമാക്കുന്നുണ്ട്. പാദങ്ങള്‍ നോവുന്നുണ്ടെങ്കിലും കാലുകള്‍ തളരുന്നുവെങ്കിലും ശബ്ദം പരുക്കനാണെങ്കിലും മുഴക്കാന്‍ മുദ്രാവാക്യവും പിടിക്കാന്‍ കൊടിയുമില്ലെങ്കിലും താന്‍ തന്റെ ‘ഒറ്റയാള്‍ ജാഥ’ തുടരുകയാണെന്ന് അദ്ദേഹം അതേ പേരുള്ള തന്റെ കഥാസമാഹാരത്തിന്റെ സമര്‍പ്പണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഠേംഗ്ഡ്ജിയുടെ ചിന്തകളുടെ സമാഹാരത്തിന്റെ ഒരു ദളം മനോഹരമായ ഭാഷയില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത് കുരുക്ഷേത്രപ്രകാശനെ ഏല്‍പ്പിച്ചത്.
സംഘത്തിന്റെ പരിശീലന ശിബിരങ്ങളിലേക്ക് പാടാന്‍ ഗണഗീതങ്ങള്‍ ആവശ്യപ്പെടുമ്പോഴും അദ്ദേഹം സന്തോഷപൂര്‍വ്വം അവ രചിച്ചു നല്‍കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ സംഘശിക്ഷാ വര്‍ഗ്ഗിലേക്ക് അദ്ദേഹം രചിച്ചു നല്‍കിയ ഗണഗീതം ആശയപുഷ്‌ക്കലമായിരുന്നു. സാധാരണയിലും നീണ്ടുപോയ ആ ഗീതം അദ്ദേഹത്തിന്റെ ദേശസ്‌നേഹ പ്രചോദിതമായ വികാരങ്ങളുടെ കുത്തൊഴുക്കായിരുന്നു. കേസരിക്ക് അദ്ദേഹം അവസാനമായി അയച്ചുകൊടുത്ത കവിതയും അതായിരുന്നു. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയം പ്രകാശിപ്പിക്കാന്‍ കഴിവുള്ളതായിരുന്നു അദ്ദേഹത്തിന്റെ കഥാരചനയുടെ ശൈലി.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് കുഞ്ഞപ്പന്‍ കൊല്ലങ്കോടിന്റെ കവിതകള്‍ക്ക് ഉണ്ടാകുന്നത് എന്‍.വി. കൃഷ്ണവാര്യരുടെയും അക്കിത്തത്തിന്റെയും കാവ്യപാരമ്പര്യം ഉള്‍ക്കൊള്ളുന്നതു കൊണ്ടു കൂടിയാവണം. ചങ്ങമ്പുഴയ്ക്കുശേഷം കവിതയില്‍ വന്ന ബൗദ്ധിക സ്വാധീനം കുഞ്ഞപ്പന്‍ കവിതകളില്‍ കാണാം. ജീവിതത്തെ നേരിട്ട് അനുഭവിച്ചപ്പോള്‍, ബുദ്ധിയിലും ഹൃദയത്തിലും ഏറ്റ ആഘാതങ്ങളും ചൊരിയപ്പെട്ട സാന്ത്വനങ്ങളും ഒപ്പം സ്വീകരിക്കാനുള്ള നിര്‍മ്മമത ഈ കവി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹേമാംബിക, ഒരു തഴമ്പിന്റെ കഥ, ഗുരു അക്കിത്തം, പുണ്യകോടി തുടങ്ങിയ കവിതകള്‍ സംഘര്‍ഷവിമുക്തമായ കാവ്യവൈവിധ്യത്തിന്റെ നിദര്‍ശനങ്ങളാണ്.
ദേശീയ കഥാ-ഗാന-കാവ്യ ശാഖയ്ക്ക് ഉള്‍ക്കരുത്ത് നല്‍കുന്ന ഇരുനൂറിലേറെ കഥകളും മുന്നൂറിലേറെ കവിതകളും ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള നിരവധി വിവര്‍ത്തനങ്ങളും മലയാളത്തിന് സമ്മാനിച്ചുകൊണ്ടാണ് കുഞ്ഞപ്പന്‍ കൊല്ലങ്കോട് കടന്നുപോയത്.
അക്കിത്തം നയിച്ച ‘സാംസ്‌കാരികതീര്‍ത്ഥയാത്ര’യുടെ കാലം മുതല്‍ കുഞ്ഞപ്പനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ എത്രയെത്ര വേദികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു! ഭാരതപ്പുഴയോരങ്ങളിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ കണ്ടറിയാന്‍ ദശകങ്ങള്‍ക്കുമുമ്പ് നടത്തിയ ‘നിളാപുണ്യത്തിലേക്ക്’ എന്ന പരിപാടി പോലെ എത്രയെത്ര യാത്രകള്‍! കുഞ്ഞപ്പന്‍ സാറിന്റെ സാഹിത്യ സാംസ്‌കാരിക ജീവിതം നമുക്ക് ഉത്തേജനവും പ്രേരണയും നല്‍കട്ടെ.