വെളിയം രാജീവ് എഴുതിയ ‘ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം’ കേവലം യാത്രാവിവരണമാണോ? അല്ല. ചരിത്രമാ ണോ? അല്ല. ഗൗതമബുദ്ധന്റെ ജീവചരിത്രമാണോ? അതുമല്ല. എന്നാല്‍ ഇതെല്ലാമാണ് ഈ പുസ്തകം. ദീര്‍ഘനാളത്തെ തപസ്യ ഈ ഗ്രന്ഥരചനയ്ക്കു പിന്നിലുണ്ട്. ബുദ്ധഭഗവാനുമായി ബന്ധമുള്ള പ്രദേശങ്ങളിലേയ്ക്ക് ഗ്രന്ഥകാരന്‍ യാത്രചെയ്യുന്നു. തികഞ്ഞ അന്വേഷണ ബുദ്ധിയോടെയുള്ള സാഹസികമായ യാത്ര. ലേഖകന്‍ തന്നെ ഇക്കാര്യം വിവരിക്കുന്നതിങ്ങനെയാണ്. ”ലുംബിനിമുതല്‍ കുശിനാര വരെ സുദീര്‍ഘമായ നാലുയാത്രകള്‍. അതും നാലുഘട്ടങ്ങളിലായി. തുളച്ചുകയറുന്ന ശിശിരകാല മഞ്ഞും ഉച്ചിപിളര്‍ക്കുന്ന ശരത്കാലവേനലും കൂസാതെ ബുദ്ധപഥങ്ങളിലെ ചരിത്ര നിര്‍മ്മിതികള്‍ തേടിയും പുതിയ പുസ്തകങ്ങള്‍ പരതിയും നാടന്‍ പാട്ടുകളും നാടോടിഗാനങ്ങളും അമ്മൂമ്മക്കഥകള്‍ പോലും തെരഞ്ഞുപിടിച്ചുമായിരുന്നു ആ യാത്രകളെല്ലാം.” ഇത്രയും കഠിനമായ പരിശ്രമത്തിന്റെ സദ്ഫലം പുസ്തകത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും അമൃതുപോലെ നുകരാനാകും.
ബുദ്ധനുമായി ഇഴപിരിയാനാകാത്തവിധം ചേര്‍ന്നു നില്‍ക്കുന്ന ഒരു സംസ്‌കൃതി ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തച്ചുതകര്‍ക്കപ്പെട്ടു. ലേഖകന്‍ അത് വരച്ചുകാട്ടുന്നതിങ്ങനെയാണ്.”പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യ അക്രമിച്ച വിദേശശക്തികള്‍ ബുദ്ധമതത്തിന്റെ അവസാന കേന്ദ്രങ്ങളും തകര്‍ത്തു. ബുദ്ധസ്മാരകങ്ങള്‍ ഓരോന്നോരോന്നായി നശിപ്പിച്ചു. നളന്ദ കല്ലോട് കല്ല് അവശേഷിക്കാതെ ഇടിച്ചു നിരത്തി. മൂന്നു ഗ്രന്ഥപ്പുരകളിലായി സമാഹരിച്ചുവെച്ചിരുന്ന നളന്ദയിലെ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വാരിയിട്ട് കത്തിച്ചു. പുസ്തകങ്ങള്‍ കത്തിത്തീരാന്‍ ആറുമാസമെടുത്തുവെന്ന് ദല്‍ഹിസുല്‍ത്താന്റെ ഉത്തരപൂര്‍വ്വ ഇന്ത്യന്‍ കമാണ്ടര്‍ ഭക്ത്യാര്‍ ഖില്‍ജി ദല്‍ഹിയിലേക്കെഴുതി. ബുദ്ധഭിക്ഷുക്കളെ കൂട്ടക്കുരുതി ചെയ്തു.”
ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി മുല്‍ മഹാസമാധിയടഞ്ഞ കുശിനാരവരെ ഉള്‍പ്പെടുത്തിയാണ് ഗ്രന്ഥകാരന്റെ യാത്ര. ഓരോ സ്ഥലത്തെയും യാത്രാനുഭവങ്ങള്‍ക്കൊപ്പം ബുദ്ധന് ആ മണ്ണുമായുള്ള ബന്ധവും സമകാലിക അവസ്ഥയും എല്ലാം ചേര്‍ ത്തുവെക്കുന്നതില്‍ ഗ്രന്ഥകാരന്‍ കാണിച്ച കൗശലം പ്രശംസനീയമാണ്. വായനയെ പടിപടിയായി ഉയര്‍ത്തി കൂടെ കൊണ്ടുപോകാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. ഒപ്പം വിശാലമായ ബുദ്ധജീവിതത്തിന്റെയും സാഹിത്യത്തിന്റെയും വിലപ്പെട്ട അറിവുകള്‍ പകര്‍ന്നു തരികയും ചെയ്യുന്നു. ഓരോ പ്രദേശത്തെയും സംബന്ധിക്കുന്ന പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തിയ ശേഷമാണ് ഗ്രന്ഥരചന നടത്തിയത്.
സ്വാഭാവികമായും യാത്രാവിവരണത്തില്‍ ആത്മാംശം മുഴച്ചു നില്‍ക്കാറുണ്ട്. എന്നാല്‍ അത്യാവശ്യഘട്ടത്തിലല്ലാതെ തന്നെക്കുറിച്ചോ സഹയാത്രികരെക്കുറിച്ചോ ഗ്രന്ഥകാരന്‍ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഗ്രന്ഥത്തിന്റെ ഉള്‍ക്കരുത്തിനു സാക്ഷ്യപത്രമായി മാറിയിട്ടുണ്ട് കെ. ജയകുമാറിന്റെ അവതാരിക. ‘മുന്‍വിധികളുടെയും അല്പജ്ഞാനത്തിന്റെയും അരണ്ട വഴികളില്‍ നിന്ന് സൂര്യവെളിച്ചം കണക്കേ ഈ രചന നമ്മെ പരിരക്ഷിക്കുന്നു’ എന്ന വിലയിരുത്തല്‍ നൂറില്‍ നൂറും ശരിയാണ്.
ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം
വെളിയം രാജീവ്
കറന്റ് ബുക്‌സ്, തൃശൂര്‍
പേജ്: 328. വില: 350 രൂപ