”ഞാന്‍ അങ്കത്തില്‍ തോറ്റുമരിച്ചാലും, പെണ്ണേ നിണക്കൊന്നിനും കുറവുണ്ടാകില്ല. എന്റെ നേരനുജന്‍ ഉണ്ണിക്കണ്ണന്‍ നിന്നെ കയ്യൊഴിയില്ല. നിങ്ങള്‍ ഒരുമിച്ചു സുഖമായി ജീവിക്കണം”
അതുകേട്ട് കുഞ്ചുണ്ണൂലി കാതു രണ്ടും പൊത്തി.
”പതിനാറു വയസ്സാണെനിക്ക്. നിങ്ങള്‍ക്ക് വയസ്സ് ഇരുപത്തിരണ്ട്. ഇപ്പൊഴേ ഞാനൊരു പെണ്ണായുള്ളു. നിങ്ങളെ മറക്കാന്‍ മാത്രം എന്നോടു പറയരുതേ! ”
ഒരുവിധത്തില്‍ അവളെ ആരോമര്‍ കുത്തുവിളക്കുകൊടുത്ത് നാലുകെട്ടിനകത്തേക്കു പറഞ്ഞയച്ചു. അവള്‍ ആലസ്യത്തോടെ അറയ്ക്കകത്തെ കട്ടിലില്‍ ചെന്നുവീണു.
പുലരാന്‍നേരം ആരോമര്‍ അനുജനെ വിളിച്ചു. വിളികേട്ടപാടേ ഉണ്ണിക്കണ്ണന്‍ ഏട്ടന്റെ അരികത്തോടിയെത്തി.
”നീ അച്ഛനോട് കളരിയിലേക്കു വരാന്‍ പറയണം”
ഉണ്ണിക്കണ്ണന്‍ അച്ഛനെ വിളിച്ചുണര്‍ത്തി. ഏട്ടന്‍ വിളിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ വേഗം കളരിയിലേക്കു വന്നു.
”എന്തിനാ മകനേ അച്ഛനെ വിളിച്ചത് !”
”അങ്കത്തിനു പുറപ്പെടാന്‍ കാലമായല്ലോ അച്ഛാ. പുത്തന്‍ ചുരിക കടയിക്കണ്ടെ. ചുരിക കടയിക്കാന്‍ ആരെ അയക്കും! ”
”ചന്തൂനെ അയക്കാം മകനേ”
”അച്ഛാ, മച്ചുനിയന്‍ ചന്തൂനെ അയച്ചൂടാ. ചന്തു ചതിച്ചാലോ!”
”എന്റെ മരുമകനായ ചന്തു മകനായ നിന്നെ ചതിക്കുകയൊ! അങ്ങനെയൊരു തോന്നലുണ്ടാവാന്‍ കാരണമെന്താണ് ? ”
”ആര്‍ച്ചയെ മംഗലം കഴിക്കണമെന്ന് അവന്‍ ഉള്ളാലേ മോഹിച്ചതാണല്ലോ അച്ഛാ. ഞാന്‍ കാരണമല്ലെ അതു നടക്കാതെ പോയത്. അക്കാര്യം മച്ചുനിയന്‍ മറന്നിട്ടുണ്ടാവില്ല. അക്കാരണംകൊണ്ട് ചന്തു ചതിക്കുമെന്ന് എന്റെ മനസ്സു പറയുന്നു”
”വെറുതെ ചന്തൂനെ സംശയിക്കാന്‍ പാടില്ല മകനെ. ചന്തു കുട്ടിയായിരിക്കുമ്പൊഴേ അവന്റെ അച്ഛനും അമ്മയും മരിച്ചു. അവരുടെ എലപുലയും കഴിപ്പിച്ച്, പുലകുളിയും വീട്ടിയശേഷം ചന്തൂനെ നമ്മുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതാണച്ഛന്‍. നിങ്ങളിരുപേരേയും രണ്ടായിട്ടച്ഛന്‍ കണ്ടിട്ടില്ല. ഒരേ എണ്ണ തേപ്പിച്ച്, ഒരേ കുളത്തില്‍ കുളിപ്പിച്ചു. ഒരേ കളരിയില്‍ പയറ്റു പഠിപ്പിച്ചു. അടവും തൊഴിലും ഒരുപോലെ പഠിപ്പിച്ചു. വലത്തേ തുടയില്‍ നിന്നേയും ഇടത്തേ തുടയില്‍ അവനേയും ഇരുത്തി അച്ഛന്‍ ഉരുളയൂട്ടി. ഇരുപേരും ഒരേ കട്ടിലില്‍ കിടന്നുറങ്ങി. മകനെന്നും മരുമകനെന്നും അച്ഛന്‍ രണ്ടായിട്ടു കണ്ടില്ല. അവന് ഞാന്‍ അച്ഛനും നിന്റെ പെറ്റമ്മ അവന്റെ അമ്മയുമല്ലെ. ആ കൂറ് അവനുണ്ടാവാതിരിക്ക്വോ പൊന്നുമകനേ. നീ അവന്റെ ഏട്ടനണ്. എന്റെ കാലം കഴിഞ്ഞാലും അങ്ങനെത്തന്നെ നിങ്ങള്‍ ഭേദംകൂടാതെ കഴിഞ്ഞുകൊള്ളണം”
ആരോമരുടെ മനസ്സും മുഖവും വാടി. കൂടെക്കിടക്കുന്നവനല്ലെ രാപ്പനി അറിയാവൂ. ചന്തുവിന്റെ മനവും വാക്കും വേറിട്ടാണെന്ന് ആരോമര്‍ക്കു നല്ല ബോധ്യമുണ്ട്. ഇനിയും അച്ഛനോടു തര്‍ക്കിക്കാന്‍ വയ്യ. അച്ഛന്‍ പറയുന്നതനുസരിക്കണം. അല്ലെങ്കില്‍ അച്ഛന്റെ ഉള്ളു വേദനിക്കും.
ഓലയെടുത്ത് ചന്തുവിനെ തെര്യപ്പെടുത്തേണ്ടതിലേക്ക് അച്ഛന്‍ എഴുതി അറിയിക്കുന്ന വിധം ആരോമര്‍ എഴുത്താണികൊണ്ടു കുറിച്ചു.
”ആരോമര്‍ പുത്തരിയങ്കം കുറിച്ചിരിക്കുന്നു. നീ വേണം അവനു തുണയായിട്ടു പോകാന്‍.”
വേലന്‍ചെക്കനെ വിളിച്ചു. ഓല അവന്റെ കയ്യിലേല്‍പ്പിച്ചു.
”നീ മണലാര്‍പുഴയ്ക്കലോളം ചെല്ലണം. എളന്തളര്‍ മഠത്തില്‍ ചെന്ന് ചന്തുച്ചേകോര്‍ക്ക് ഈ ഓല കൊടുക്കണം.”
നേരമൊട്ടും കളയാതെ വേലന്‍ചെക്കന്‍ എളന്തളൂര്‍ മഠത്തിലേക്കോടി. ചന്തുച്ചേകവരെ വണങ്ങിക്കൊണ്ട് ഓല കൊടുത്തു.
ഓല വായിച്ച് ചന്തുവിന്റെ കണ്ണുകള്‍ പുഴപോലെ നിറഞ്ഞൊഴുകി. അച്ഛനും അമ്മാവനും നിങ്ങളാണല്ലോ എന്നു പതം പറഞ്ഞ് വേഗത്തില്‍ പുത്തൂരം വീട്ടിലേക്കു പുറപ്പെട്ടു. ഒന്നോടിയും ഒന്നു നടന്നും ചന്തു പുത്തൂരം വീട്ടിലെത്തി. കണ്ണപ്പച്ചേകവരുടെ കാല്‍ക്കല്‍ വീണ് ആചാരം ചെയ്തു.
”എന്റെ പൊന്‍മകനേ. പ്രജാപതി നാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോര്‍ക്കുവേണ്ടി ആരോമര്‍ അങ്കംവെട്ടാന്‍ പുറപ്പെടുകയാണ്. നീ അവനു തുണയായിട്ടു പോണം. പണ്ട് അമ്മാവന്‍ അങ്കത്തിനു പോയ കാലത്ത് നീയാണല്ലോ തുണ വന്നത്. അവനെ നീ എന്നെപ്പോലെ വിചാരിക്കണം”
”അങ്ങനെത്തന്നെ വിചാരിച്ചോളാം അമ്മാവാ. ആരോമര്‍ക്ക് ഞാന്‍ തുണ പൊയ്‌ക്കോളാം” എന്ന് ചന്തു വാക്കുപറഞ്ഞു. കണ്ണപ്പച്ചേകവര്‍ക്കു സമാധാനമായി.
അനന്തരം കണ്ണപ്പച്ചേകവര്‍ ആര്‍ച്ചയെ വിളിച്ചു.
(തുടരും)