ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച അന്നൊട്ടുപാതിരയ്ക്ക്, ഉറങ്ങുന്ന ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നം കണ്ട് ഉണ്ണിയാര്‍ച്ച ഞെട്ടിയുണര്‍ന്നു. നേരാങ്ങളയായ ആരോമര് അങ്കം കുറിച്ചിരിക്കുന്നു !
ശേഷം രാത്രി ആര്‍ച്ചയ്ക്ക് ഉറങ്ങാന്‍ പറ്റിയില്ല. പൂങ്കോഴിച്ചാത്തന്റെ കൂവലു കേട്ട് അവള്‍ എഴുന്നേറ്റു. കളരിഭരമ്പരദൈവങ്ങളെ മനസ്സില്‍ നിനച്ചു. കാര്‍കൂന്തല്‍ കുടഞ്ഞുകെട്ടി. ആടകള്‍ അഴിച്ചുടുത്തു. നിലവിളക്കില്‍ തിരിയിട്ടു കൊളുത്തി. ദീപം പിടിച്ച് പടകാളിമുറ്റത്തു വന്നു. ഭൂമിതൊട്ടു നെറുകില്‍വെച്ച്. സൂര്യഭഗവാനെത്തൊഴുതു. വേഗം മുറ്റമടി കഴിച്ച് അടുക്കളയില്‍ കയറി കഞ്ഞി
കാലാക്കി.
ഉമിക്കരിയും കിണ്ടിയില്‍ വെള്ളവുമായി അച്ഛനേയും അമ്മയേയും വിളിച്ചുണര്‍ത്തി.
”എന്തിനാ മകളേ ഇത്രയും നേര്‍ത്തെ വിളിച്ചുണര്‍ത്തിയതെ”ന്ന് അച്ഛന്‍.
”കഞ്ഞി കാലാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും കയ്യും മുഖവും കഴുകിവന്ന് കഞ്ഞി കുടിച്ചോളിന്‍. പുത്തൂരം വീടുവരെ ഒന്നു പോയിവരട്ടെ അച്ഛാ. നേരാങ്ങള അങ്കം
കുറിച്ചെന്ന് ഇന്നലെ രാത്രി
സ്വപ്നം കണ്ടു. ഇന്നേക്കേഴു
ദിവസമായെന്ന് സ്വപ്നത്തില്‍ തെളിഞ്ഞല്ലോ അച്ഛാ”
”കടിഞ്ഞൂല്‍ഗര്‍ഭമല്ലെ നിണക്ക് മകളെ. ഗര്‍ഭകാലത്ത് അങ്ങനെ
പല സ്വപ്നങ്ങളും കാണും”
”ചില കാലം സ്വപ്നം ഫലിക്കുമച്ഛാ. ഞാന്‍ വീട്ടോളം പോയിവരട്ടെ അമ്മേ”
അപ്പോള്‍ അമ്മയ്ക്കു ദേഷ്യം വന്നു.
”നിന്നെ കെട്ടിക്കൊണ്ടുവന്നേപ്പിന്നെ എന്റെ മകന് സുഖം എന്നൊന്നുണ്ടായിട്ടില്ല”
”എന്തിനാ നിങ്ങടെ മകന്‍ എന്നെ കെട്ടിക്കൊണ്ടു വന്നത്. നിങ്ങള്‍ക്കും നിങ്ങടെ മകനും സുഖമായിക്കഴിയാമായിരുന്നില്ലെ? ”
”നീ പുത്തൂരം വീട്ടില്‍ പോയിവന്നിട്ട് ദിവസം എട്ടല്ലേ ആയിട്ടുള്ളൂ? നിണക്ക് വീട്ടില്‍ പോകാനാണെങ്കില്‍ എന്റെ മകനെ
തുണയായിട്ടയക്കില്ല.”
അപ്പോള്‍ അച്ഛന്‍ ചോദിച്ചു:
”ആരെത്തുണകൂട്ടിപ്പോകും നീ പെണ്ണേ? ”
”നിങ്ങടെ മകനെ തുണകൂട്ടി അയച്ചൂടെ? ”
”അവന്‍ തൊടുവോര്‍കളരിയില്‍ പയറ്റു പഠിപ്പിക്കാന്‍ പോയിരിക്ക്യല്ലെ. ഏറിയ പണം കിട്ടുന്ന ഏര്‍പ്പാടാണ്. അവന്‍ കളരിവിട്ട് നിണക്ക് തുണവരില്ലല്ലോ മകളേ”
”നിങ്ങള്‍ക്ക് പൊന്നും പണവും വലുതാണ്. എനിക്കെന്റെ അച്ഛനും ആങ്ങളയും വലുതാണ്. എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല.”
”വേണെങ്കില്‍ പെണ്ണേ, നീ പാണഞ്ചെക്കനെ തൂണകൂട്ടിപ്പൊയ്‌ക്കോ” എന്നായി അമ്മായിഅമ്മ. ഉണ്ണിയാര്‍ച്ചയ്ക്കു ചൊടിച്ചു.
”പുത്തൂരം വീട്ടിലെ പെണ്ണുങ്ങള്‍ ഇന്നിത്ര നാളുവരെ പാണനെ തുണകൂട്ടിപ്പോയിട്ടില്ല. നിങ്ങടെ തഴക്കം നിങ്ങളു പറയുന്നു. പുത്തൂരം വീട്ടിലെ ചേകോന്മാര്‍ പതിനെട്ടുസ്ഥാനവും തണ്ടായ്മസ്ഥാനവും കീഴ്‌വാഴ്ചയും വീട്ടായ്മസ്ഥാനവും ഉള്ളവരാണ്. ചേരമാന്‍ പെരുമാളു തമ്പുരാന്‍ ചേകോന്‍ പദവിയും നേരിട്ടു കല്‍പ്പിച്ചു തന്നിട്ടുണ്ട്.”
എന്നുംപറഞ്ഞവള്‍ കണ്ണീരോടെ മച്ചറയില്‍ കടന്നു. എണ്ണഭരണി തുറന്ന് തലനിറയെ എണ്ണതേച്ചു. ഉടുത്ത മുണ്ടോടെ പടിപ്പുരയിറങ്ങി, പാടംവഴി നടന്നു. കുന്നത്തരമനപ്പടി കടന്നു. ഏറിയനാഴിക നടന്ന് കുമരംപുഴക്കരെച്ചെന്നു. തോണിക്കൊമ്പത്തിരിക്കുന്നുണ്ട് കണക്കച്ചെക്കന്‍.
”എന്നെ അക്കരെ കടത്തിത്തായോ കണക്കച്ചെക്കാ”
”മുമ്പേ തോണിക്കൂലിയെടുക്ക്”
”തോണിക്കൂലിയെടുക്കാന്‍ എന്റെ കയ്യിലില്ലല്ലൊ”
”തോണിക്കൂലി തരാതെ തോണിയിറക്കാന്‍ പറ്റില്ല”
”മടങ്ങിവരുന്നേരം ഇരട്ടിച്ച കൂലി തരാം”
”എന്തു പറഞ്ഞാലും തോണിയിറക്കില്ല”
ഉണ്ണിയാര്‍ച്ച കഴുത്തില്‍കിടന്ന താലിക്കൂട്ടം അഴിച്ചെടുത്തു.
താലിയൊന്ന് ഊരിയെടുത്ത് കണക്കച്ചെക്കനു കൊടുത്തു. കണക്കച്ചെക്കന്‍ തോണിയിറക്കി. അക്കരെച്ചെന്നിറങ്ങിയപ്പോള്‍ ആര്‍ച്ച തിരിഞ്ഞുനിന്നു.
”കേട്ടോടാ കണക്കച്ചെക്കാ. എന്റെ നേരാങ്ങള, പുത്തൂരം വീട്ടില്‍ ആരോമര്‍ ചേകവര്‍, പുത്തരിയങ്കം കുറിച്ചിരിക്കുന്നു. അങ്കത്തിലെങ്ങാനും എന്റെ ആങ്ങള വെട്ടിമരിക്കയാണെങ്കില്‍ എനിക്കു കാണാന്‍ വിധിയുണ്ടാവില്ല. ഇപ്പോള്‍ എന്റെ കയ്യില്‍ പൊന്നോ പണമോ ഇല്ല. ഞാന്‍ പുത്തൂരം വീട്ടില്‍ ജനിച്ചോളാണെങ്കില്‍, ഇതിനുള്ള ഉചിതം ഞാന്‍ ചോദിക്കുന്നുണ്ട്”
(തുടരും)