1992 ഏപ്രില്‍ 1ന് രാവിലെ അഞ്ചുമണിയോടെ കേരളത്തിലെ ആറു ജില്ലകളില്‍ അസാധാരണമായ ഒരു സംഭവം ഉണ്ടായി. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലേക്കു ഇറങ്ങി അതില്‍നിന്നും ഒരു മുദ്രാവാക്യം ഉയര്‍ന്നു. ‘ബാബ്‌റി മസ്ജിദ് ബോംബുവച്ചു തകര്‍ത്തു. പ്രതികരിക്കുക, പ്രതിഷേധിക്കുക” എന്നതായിരുന്നു മുദ്രാവാക്യം. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതല്‍ എറണാകുളം ജില്ലയിലെ തുരുത്തുവരെ ഈ മുദ്രാവാക്യം മുഴങ്ങി. അതിനു പിന്നാലെ ചാക്കുകളില്‍ പാറക്കല്ലുകളും വഹിച്ചുകൊണ്ടുള്ള പ്രകടനം, ഹിന്ദുഭവനങ്ങള്‍, ക്ഷേത്രങ്ങള്‍, ശ്രീനാരായണ മന്ദിരങ്ങള്‍ എന്നിവ ലക്ഷ്യമാക്കി കല്ലേറ് എന്നിവയായിരുന്നു പരിപാടി. ആലുവായിലെ തുരുത്തിലും മട്ടാഞ്ചേരിയിലും രണ്ടു കൊലപാതകങ്ങള്‍ നടന്നു. പിന്നെ കൊല്ലം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ അക്രമം നടന്നത്. ഓര്‍ക്കാപ്പുറത്തു നടന്ന ഈ അക്രമത്തെ നേരിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പോലീസ് സംഭവം അറിഞ്ഞ് ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ അപ്രത്യക്ഷമായിരുന്നു. കരുനാഗപ്പള്ളിയില്‍ മാത്രം പോലീസ് സക്രിയമായി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. ആജാനുബാഹുവായ ഒരു മൗലവിയും അനുയായികളും വന്ന് പിടിക്കപ്പെട്ടവരെ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയും ചെയ്തു. ആ വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. സംഘടനയുടെ പേര് ഐ.എസ്. എസ് എ ന്നും. അതുവരെ അറിയപ്പെടാതിരുന്ന മദനിയും ഐ.എസ്. എസ്സും രംഗപ്രവേശനം ചെയ്തത് അന്നാണ്.
ശ്രദ്ധിക്കുക: ബാബ്‌റി മസ്ജിദില്‍ എന്ന് മാധ്യമങ്ങളും ചിലരാഷ്ട്രീയക്കാരും പറഞ്ഞു പ്രചരിപ്പിച്ചിട്ടുള്ള വിവാദമന്ദിരം തകര്‍ന്നത് 1992 ഡിസംബര്‍ 6നാണ്. അതിനും ഏഴുമാസം മുമ്പായിരുന്നു മേല്‍പ്പറഞ്ഞ സംഭവം നടന്നത്. ഈ അക്രമപരമ്പരകള്‍ സംബന്ധിച്ച് കേരളസര്‍ക്കാര്‍ അന്വേഷണം നടത്തുകയോ ഒരാളെങ്കിലും ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. ഏതാനും കേസുകള്‍ എടുത്തത് കൊല്ലം ജില്ലയില്‍ മാത്രമാണ്. അവിടത്തെ പോലീസ് സൂപ്രണ്ട് രാജേഷ് ദിവാന് ഉടനെ ശിക്ഷ കിട്ടി. സ്ഥലംമാറ്റം. അന്ന് കേരള മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു. ഇസ്ലാം മതത്തിന്റെ ആധികാരിക ഗ്രന്ഥം ഖുറാനാണ്. പ്രവാചകനായ മുഹമ്മദ് നബിക്ക് ദൈവം നേരിട്ട് ഇറക്കിക്കൊടുത്ത ആശയങ്ങളാണ് ഖുറാന്‍ എന്നാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. സത്യത്തിന്റെ പ്രാധാന്യവും അത് ലംഘിച്ചാലുള്ള ദോഷങ്ങളും ഖുറാനില്‍ പലയിടത്തും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ ഖുറാന്‍ പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥനായ അബ്ദുള്‍ നാസര്‍ മൗലവി തന്റെ അനുയായികളെക്കൊണ്ട് പരസ്യമായി കള്ളം പറയിപ്പിക്കുകയും നിരപരാധികളായ ഹിന്ദുക്കളെയും അവരുടെ ഹിന്ദുഭവനങ്ങളെയും ആക്രമിക്കുകയും ചെയ്തതിനെപ്പറ്റി ഒരിക്കലും ഖേദം പ്രകടിപ്പിച്ചതായി രേഖകളില്ല. പ്രസ്താവനാബുദ്ധിജീവികളും ഒരക്ഷരം പറഞ്ഞില്ല. ബി.ജെ.പി. സംസ്ഥാന ഘടകം മാത്രമാണ് പ്രതികരിച്ചത്. ബി.ജെ,പി. ഒരു അന്വേഷണ കമ്മറ്റിയെ നിയമിച്ചു. അഡ്വ.കെ.അയ്യപ്പന്‍പിള്ള, ഡോ. റേയ്ച്ചല്‍ മത്തായി എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി ആറുജില്ലകളിലെയും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. മുസ്ലീം ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നടത്തിയ ആക്രമണം ഒരു പരീക്ഷണം ആയിരുന്നു എന്നും മുന്‍കൂട്ടി ആസൂത്രണം നടത്തിയിരുന്നു എന്നും കമ്മറ്റി കണ്ടെത്തി. ഒരു ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നടത്തിയ കെ. രാമന്‍പിള്ള, കെ.ജി.മാരാര്‍, കെ. അയ്യപ്പന്‍പിള്ള എന്നിവരോട് അദ്ദേഹം പറഞ്ഞത് കര്‍ശന നടപടി എടുക്കും എന്നുമാത്രമാണ്. 10.5.92ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അഖിലകക്ഷി യോഗത്തിലും അദ്ദേഹം പറഞ്ഞത് കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി എടുക്കുമെന്നും നിരപരാധികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്നുമായിരുന്നു. എന്നാല്‍ അദ്ദേഹം വാക്കുപാലിച്ചില്ല. ഒരുതരത്തിലുള്ള അന്വേഷണവും നടത്തിയില്ല. കുറ്റവാളികളെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തില്ല.
ഒരു പച്ചനുണയുടെ മറവിലാണ് ആറുജില്ലകളിലെ നിരപരാധികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ നിസ്സഹായത അക്രമികള്‍ക്ക് കരുത്തേകി. അബ്ദുള്‍ നാസര്‍ മദനിയും അദ്ദേഹത്തിന്റെ ഐ.എസ്.എസ്സും അജയ്യ ശക്തിയായി വളര്‍ന്നു. അവരുടെ കരങ്ങള്‍ മറ്റുജില്ലകളിലേക്കും വ്യാപിച്ചു. മലപ്പുറം ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലായി പന്ത്രണ്ട് സിനിമാ തിയേറ്ററുകള്‍ സിഗററ്റ് ബോംബുപയോഗിച്ച് കത്തിച്ചു. ഒരു കേസിലും പ്രതികളെ കണ്ടെത്തിയില്ല. പല പാലങ്ങള്‍ക്കടിയിലും ഒളിപ്പിച്ചുവച്ച നിലയില്‍ പൈപ്പു ബോംബുകളുടെ ശേഖരം കണ്ടെത്തിയെങ്കിലും അതു കൊണ്ടുവച്ച ഒരാളെപ്പോലും പിടികൂടിയില്ല. പാലക്കാടു ജില്ലയിലും കാസര്‍കോഡ് ജില്ലയിലും അല്‍ ഉമയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന കൊലപാതക പരമ്പരകളും അന്വേഷിക്കപ്പെടാതെ പോയി.
1992 ഡിസംബര്‍ 6ന് അയോദ്ധ്യയിലെ ശ്രീരാമ ജന്മസ്ഥാനത്തുള്ള വിവാദ മന്ദിരം കര്‍സേവകര്‍ തകര്‍ത്തു എന്നതിന്റെ പേരിലുള്ള കലാപം കേരളത്തിലും അരങ്ങേറി. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ഏഴുമാസംമുമ്പ് അക്രമം നടത്തിയ പ്രദേശങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കലാപം ഉണ്ടാക്കിയത്. മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തവണ നിരപരാധികള്‍ കൊല്ലപ്പെട്ടത്.പല ക്ഷേത്രങ്ങളുംഅടിച്ചു തകര്‍ത്തു. ഇതു സംബന്ധിച്ചും ബി.ജെ.പി. കമ്മറ്റികളെ നിയോഗിച്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ ആറിന്റെപേരില്‍ നടത്തിയ അക്രമങ്ങളും ഒരു പച്ചക്കള്ളത്തിന്റെ മറവിലാണ് ഉണ്ടായിട്ടുള്ളത്. വിവാദമന്ദിരം തകര്‍ത്തത് ശരിയാണ്. എന്നാല്‍ അതൊരു പള്ളിയല്ല എന്നതാണ് വസ്തുത. അയോദ്ധ്യയിലും അതുള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലും നൂറുകണക്കിന് പള്ളികളുണ്ട്. അതില്‍ ഒന്നുപോലും ആരും തകര്‍ത്തിട്ടില്ല. തകര്‍ന്നത് ബാബറിന്റെ കീഴ് ഉദ്യോഗസ്ഥനായ മീര്‍ബക്ഷി ഉണ്ടാക്കിയ ഒരു കെട്ടിടമാണ്. അയാളാണ് ശ്രീരാമജന്മസ്ഥാനം തകര്‍ത്തത്. ബാബര്‍ അവിടെ വരുകയോ പള്ളി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. അവര്‍ക്ക് വിശ്രമിക്കാനും നമാസ് ചെയ്യാനും ഒരു കെട്ടിടം മാത്രമാണ് ഉണ്ടാക്കിയത്.
ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം ദിവസവും അഞ്ചുനേരം മക്കയിലെ കാബ എന്ന ദേവാലയം ഇരിക്കുന്ന ദിക്കുനോക്കി നമസ്‌കരിക്കേണ്ടത് അയാളുടെ മതപരമായ കര്‍ത്തവ്യമാണ്. ഈ കര്‍മ്മം നടത്തുന്നത് പള്ളിയില്‍ ആയിരിക്കണം എന്നു നിര്‍ബന്ധമില്ല. നിശ്ചിതസമയം അയാള്‍ എവിടെയാണോ അവിടെ നമാസ് ചെയ്യാം. അങ്ങിനെ വിവാദമന്ദിരത്തിലും നമാസ് ചെയ്തിരിക്കാം. അക്കാരണത്താല്‍ അത് പള്ളി ആകുന്നില്ല. മാത്രമല്ല പലപ്പോഴും ഹിന്ദുക്കള്‍ കെട്ടിടം തിരിച്ചുപിടിച്ച് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹം വച്ച് പൂജ നടത്തിയിട്ടുണ്ട്. 1934ലെ ഫൈസാബാദ് കോടതി വിധിപ്രകാരം അവിടെ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. 1948ല്‍ ആരുടേയോ പ്രേരണയില്‍ പ്രസ്തുത വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദ്ദേശിച്ചിരുന്നു, അന്നവിടെ കളക്ടര്‍ ആയിരുന്ന കെ.സി.എസ്. നായര്‍ ഐ.സി.എസ്. അതിനെതിരെ പ്രതികരിക്കുകയും ജോലി രാജിവച്ച് ക്ഷേത്രസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
യു.പി. ഗവണ്‍മെന്റ് വിഗ്രഹം ഇരിക്കുന്ന മുറി ഗ്രില്ലിട്ടു പൂട്ടി. എന്നാല്‍ തീര്‍ത്ഥാടകര്‍ വരികയും കാണിക്ക അര്‍പ്പിക്കുകയും ചെയ്തിരുന്നു. 1986 മുതല്‍ കോടതിവിധി അനുസരിച്ച് ഗ്രില്ല് എടുത്തു മാറ്റുകയും നിത്യപൂജ നടത്തുകയും ചെയ്തുപോന്നു. ഇതിനൊരു പൂജാരിയെ നിയമിച്ച് ശമ്പളം നല്‍കിയിരുന്നത് യു.പി. ഗവണ്‍മെന്റാണ്. ഈ ക്ഷേത്രമാണ് ഡിസംബര്‍ 6ന് കര്‍സേവകര്‍ പൊളിച്ചത്. ഇതില്‍ പ്രതിഷേധിക്കാനുള്ള അവകാശം ക്ഷേത്രാരാധകരായ ഹിന്ദുക്കള്‍ക്കാണ്. ഒരു ക്ഷേത്രം പൊളിക്കേണ്ടി വന്നാല്‍ അവിടുത്തെ ചൈതന്യം ആവാഹിച്ച് മറ്റൊരിടത്ത് ബാലാലയ പ്രതിഷ്ഠ നടത്തിയിരിക്കണം. അതു ചെയ്യാതെ ക്ഷേത്രം ഇരിക്കുന്ന കെട്ടിടം പൊളിച്ച കര്‍സേവകര്‍ക്കതിരെ പ്രതികരിക്കേണ്ടത് ഹിന്ദുക്കളാണ്. ഇതില്‍ മുസ്ലീങ്ങള്‍ക്ക് ഒരു കാര്യവുമില്ല (മുസ്ലീങ്ങള്‍ കൊടുത്ത കൈവശാവകാശ കേസാണ് സുപ്രീംകോടതി ഇപ്പോള്‍ തീര്‍പ്പാക്കിയത്.)
അയോദ്ധ്യയില്‍ നിരവധി പള്ളികള്‍ ഉണ്ട്. അതെല്ലാം കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു. അതേസമയം ശ്രീരാമജന്മസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ബാബ്‌റി മസ്ജിദിന്റെ പേരില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ ആവേശം കൊള്ളുകയും അത് ആരോ തകര്‍ത്തു എന്ന് കേട്ടമാത്രയില്‍ കേരളത്തില്‍ അക്രമമഴിച്ചുവിട്ട് നിരപരാധികളായ ചിലരെ വധിക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഡിസംബറില്‍ കേരളത്തില്‍ അഴിഞ്ഞാടിയ മതാന്ധതീവ്രവാദികളില്‍ ഒരാളെപ്പോലും പിടിക്കുകയോ ശിക്ഷിക്കുകയെ ചെയ്തില്ല. അന്നും കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി.
നുണയുടെ സഞ്ചാപഥം അവിടെ അവസാനിച്ചിട്ടില്ല. വിവിധ മുസ്ലീം സംഘടനകള്‍ തങ്ങളോടുള്ള അനീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ വിമാനത്താവളങ്ങള്‍ ഉപരോധിക്കുകയുണ്ടായി. അതില്‍ കൊച്ചി നേവല്‍ വിമാനത്താവളവും ഉള്‍പ്പെടും. വ്യക്തമായ രാജ്യദ്രോഹക്കുറ്റമായിരുന്നിട്ടും അതിനെതിരെയും നടപടികള്‍ ഉണ്ടായില്ല. അടുത്ത ദിവസം പൂന്തുറയില്‍ 120 ഹിന്ദുഭവനങ്ങള്‍ കത്തിച്ചു. പകല്‍സമയത്ത് പെട്രോള്‍ ബോംബെറിഞ്ഞാണ് കത്തിച്ചത്. ഈ കുറ്റകൃത്യം ചെയ്തവരും ശിക്ഷിക്കപ്പെട്ടില്ല, സംഭവം അന്വേഷിക്കാന്‍ അരവിന്ദാക്ഷമേനോന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ഒരു ചോദ്യം ഇപ്പോഴും അപ്പോഴും പ്രസക്തമാണ്. മണിക്കൂറുകള്‍ നീണ്ട ഈ അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ പൂന്തുറയില്‍ നിന്ന് നാലുകിലോമീറ്റര്‍ മാത്രം അകലെയുള്ള കേരള സര്‍ക്കാരിന്റെ ഭരണസിരാകേന്ദ്രം ഉറങ്ങുകയായിരുന്നോ എന്നായിരുന്നു ആ ചോദ്യം. അന്നും മുഖ്യമന്ത്രി കെ. കരുണാകരന്‍ തന്നെയായിരുന്നു.
നുണയുടെ സഞ്ചാരപഥം അവസാനിച്ചില്ല എന്നു മാത്രമല്ല അതു ശക്തിയായും വ്യാപകമായും തുടരുന്നു എന്നതിന് തെളിവാണ് അടുത്ത ദിവസങ്ങള്‍ വരെ നടന്നുകൊണ്ടിരിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം. മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനും അവരെ നാടുകടത്താനും വേണ്ടിയുള്ള നിയമമാണ് ഇത് എന്നുപറഞ്ഞാണ് സമരം. അതു പച്ചക്കള്ളമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും പിന്നെയും തുടരുകയാണ് സമരം. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് കൊറോണ പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ നുണവ്യാപാരം രാജ്യത്തെ നശിപ്പിക്കും എന്നുള്ളതില്‍ സംശയമില്ല. സത്യത്തിന്റെ മഹത്വം ഉദ്‌ഘോഷണം ചെയ്യുന്ന ഖുറാനെ മാറ്റിവച്ച് അസത്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന മതാന്ധ തീവ്രവാദികളെ ആരു നിയന്ത്രിക്കും എന്ന കാര്യമാണ് ഇനി ചിന്തിക്കേണ്ടത്.