കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി എന്ന പ്രാചീന നഗരം കൊട്ടാരങ്ങളുടേയും ക്ഷേത്രങ്ങളുടേയും ശ്മശാനഭൂമിയാണ്. ഇതായിരുന്നു ചരിത്രപ്രസിദ്ധമായ വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനം. ദില്ലിസുല്‍ത്താന്മാരുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഡെക്കാണ്‍പീഠഭൂമിയിലെ യാദവരാജ്യത്തിന്റെ ചാരത്തില്‍ അണയാതെ കിടന്ന രണ്ടു തീക്കനലുകളായിരുന്നു ഈ പുതിയ സാമ്രാജ്യത്തിന്റെ സ്ഥാപകര്‍ – ഹരിഹരനും ബുക്കനും. അവര്‍ക്ക് വേദപണ്ഡിതനും ദീര്‍ഘദര്‍ശിയുമായിരുന്ന ശ്രീമദ് വിദ്യാരണ്യസ്വാമികളുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു. എ.ഡി 1336ല്‍ ഇവര്‍ തുംഗഭദ്രനദിയുടെ വടക്കെക്കരയില്‍ ആനെഗുണ്ടി എന്ന സ്ഥലത്താണ് കോട്ട സ്ഥാപിക്കുന്നത്. ഇവിടെനിന്നും വിളിപ്പാടകലെയാണ് രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്ന കിഷ്‌കിന്ധ. മറുകരയിലെ ഹംപിയിലേക്ക് മാറുവാന്‍ ഉപദേശിച്ചത് വിദ്യാരണ്യ സ്വാമികള്‍തന്നെയായിരുന്നു. വാസ്തുശാസ്ത്രപരമായും ഈ സ്ഥലമാണ് കൂടുതല്‍ അനുയോജ്യം. ഹംപിയിലെ മാതംഗ, ഹേമകൂട മലനിരകളില്‍നിന്നും ശത്രുസൈന്യങ്ങളുടെ നീക്കങ്ങളെ നിരീക്ഷിച്ച് പ്രതിരോധനടപടികളെടുക്കാമെന്നൊരു കാരണം കൂടിയുണ്ടായിരുന്നു.
1565 ജനുവരിയില്‍ തല്ലിക്കോട്ടെ എന്നസ്ഥലത്തുവെച്ച് പരാജയപ്പെടുന്നതുവരെ ഈ സാമ്രാജ്യം നിലനിന്നു. ഇവര്‍ക്ക് തുടക്കം മുതല്‍ നാലു ഭാമിനിസുല്‍ത്താന്മാരുടെ ശത്രുത നേരിടേണ്ടിയിരുന്നു. ഈ വംശാവലിയില്‍ പ്രഗത്ഭരായ രാജാക്കന്മാര്‍ അവരെ നേരിട്ടിരുന്നു. ഏറ്റവും കരുത്തുറ്റ ചക്രവര്‍ത്തി കൃഷ്ണദേവരായരായിരുന്നു.(1509 മുതല്‍ 1529 വരെ) ഇദ്ദേഹത്തിനുശേഷം അച്യുതരായരും, അവസാനം രാമറായും ഭരണം കയ്യാളി. രാമറായ,് ചക്രവര്‍ത്തിക്ക് പ്രായപൂര്‍ത്തിയാകാത്തതുകാരണം റീജന്റ്പദവിയാണ് വഹിച്ചിരുന്നത്. പ്രായമേറെ ചെന്നിട്ടും ആ നിര്‍ണ്ണായകയുദ്ധത്തില്‍ അദ്ദേഹം പടക്കളത്തില്‍ സൈന്യത്തെ നേരിട്ടു നയിച്ചിരുന്നു. നാലു മുസ്ലീംരാജ്യങ്ങള്‍ ഒന്നിച്ചെതിര്‍ത്തിട്ടും വിജയനഗരം വിജയിച്ചു. ജനുവരി 23-നായിരുന്നു നിര്‍ണ്ണായകയുദ്ധം. ഇവര്‍ വിജയം ആഘോഷിക്കുമ്പോള്‍, ഇവരുടെ മുസ്ലീംവിഭാഗം കൂറുമാറി ഭാമിനീ സുല്‍ത്താന്മാരോടു ചേര്‍ന്നു. ആ ചതിയില്‍ വിജയനഗരം ദയനീയമായി പരാജയപ്പെട്ടു. രാമറായെ തടവുകാരനായി പിടിക്കുകയും കുന്തംകൊണ്ടു ശിരസ്സുപിളര്‍ത്തി വധിക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ സൈന്യാധിപന്‍ തിരുമലനായ്ക്കര്‍ ഹംപിയില്‍ തിരിച്ചെത്തി, രാജകുടുംബങ്ങളേയും കൂട്ടി, ഭണ്ഡാരവും വിലപിടിപ്പുള്ള വസ്തുക്കളുമായി 1550 ആനകളുടെ പുറത്ത് ചന്ദ്രഗിരിയിലേക്ക് പിന്മാറി. രണ്ടു ദിവസത്തിനുശേഷം മുസ്ലീം സൈന്യം പിക്ആക്‌സുകളും കമ്പിപ്പാരകളുമായി കോട്ടയില്‍ പ്രവേശിച്ചു. ഭണ്ഡാരം കിട്ടാത്തതിന്റെ അരിശം അവര്‍ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, നിര്‍ദ്ദോഷികളായ പൊതുജനങ്ങളുടെ വീടുകളും തകര്‍ത്തുകൊണ്ടു തീര്‍ത്തു.
ഭാമിനിസുല്‍ത്താന്മാരുടെ വിധ്വംസകപ്രവൃത്തിയെ അതിജീവിച്ച് ഒന്നുരണ്ടു പ്രാസാദങ്ങള്‍ (ക്ഷേത്രങ്ങള്‍) തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ദക്ഷിണഭാരതത്തിലെ വിമാന ഗോപുരവും രാജഗോപുരവും ഇവിടെ കാണാം. പക്ഷേ ബൃഹദ്ദേശ്വരക്ഷേത്രത്തിലേതുപോലെ ഏകശിലയല്ല. കരിങ്കല്ലുചെത്തി കരവിരുതു തെളിയിക്കുന്ന ചുമരുകള്‍ക്കുമേല്‍ കരിങ്കല്‍പ്പാളികള്‍ വിരിച്ച മേല്‍ക്കൂരയും ഗര്‍ഭഗൃഹത്തിന്റെ മുകളില്‍ ഉയരം കൂടുന്തോറും വിസ്തീര്‍ണ്ണം കുറഞ്ഞുവരുന്ന വിമാനഗോപുരവുമാണ് ദക്ഷിണഭാരതത്തിലെ അഥവാ ദ്രാവീഡിയന്‍ രീതി. ഗര്‍ഭഗൃഹത്തിനുമുകളില്‍ ആമലികിയും അതിനും മുകളില്‍ കലശവും കാണാം. ആമലികി നാഗരരീതിയിലുള്ള നിര്‍മ്മിതികളിലും ഉണ്ടായിരിക്കും. പക്ഷേ ഇവിടെ അത് തൊപ്പി കമഴ്ത്തിയതുപോലെയാണ്. ബൃഹദ്ദേശ്വരക്ഷേത്രത്തില്‍ ഇത് ഏകശിലയാണ്. ഇവിടെ അങ്ങിനെയല്ല. അത്ര ഉയരവുമില്ല. മറ്റൊരു പ്രത്യേകത, രാജഗോപുരം (പ്രധാന കവാടം) ഗര്‍ഭഗൃഹത്തിന്റെ വിമാന ഗോപുരത്തിനേക്കാളും ഉയര്‍ന്നിട്ടാണ്. തഞ്ചാവൂരിലും തൃശ്ശിനാപ്പള്ളിയിലും ഗര്‍ഭഗൃഹത്തിന്റെ ഗോപുരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉയരം. പ്രാസാദത്തിന്റെ തറയുടെ ഉയരം ഏകദേശം നാല് അടിയോളം അഞ്ചു പടലങ്ങളായാണ് പണിതിരിക്കുന്നത്. ഓരോ പടലത്തിന്റേയും കൊത്തുപണികളും രൂപങ്ങളും വ്യത്യസ്തമാണ്. ഏറ്റവും മുകളിലെ പടലം ദൂരത്തുനിന്നു നോക്കിയാല്‍ കൈവളകള്‍ അടുക്കിവച്ചതുപോലെയാണ്. കാരണം ഓരോ വളയും പ്രത്യേകം പ്രത്യേകം കൊത്തിയെടുത്തിരിക്കുന്നു. കാഴ്ചപ്പുറത്ത് ദ്വാരമിട്ടതുകൊണ്ട് ശരിക്കും വളകള്‍പോലെ കാണപ്പെടുന്നു. ദക്ഷിണഭാരതത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ കാണാത്തതാണ് ഈ രൂപം.
വിദ്യാനഗരത്തിലെ (ഇന്നത്തെ ഹംപി) എല്ലാ തിരുശേഷിപ്പുകളും വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മിതികളല്ല. എ.ഡി.ഏഴാം നൂറ്റാണ്ടുവരെ ചാലൂക്യന്മാരുടെ ഭരണത്തിലായിരുന്നു. വിരൂപാക്ഷക്ഷേത്രം അവര്‍ നിര്‍മ്മിച്ചതാണ്. പിന്നീട് ഹരിഹര്‍റായും തുടര്‍ന്നുവന്ന സംഗമ, തുളുവ രാജാക്കന്മാരും പല ഉപദേവതകളുടെ ശ്രീകോവിലുകളും ക്ഷേത്രാങ്കണത്തില്‍ നിര്‍മ്മിച്ചു. രണ്ടാമത്തെ പ്രാകാരം വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മിതിയാണ്. കൃഷ്ണദേവരായരാണ് അതിസുന്ദരമായ രംഗമണ്ഡപം പണികഴിപ്പിച്ചത്. ആദ്യത്തെ പ്രാകാരത്തിലേക്കു കടക്കുവാനുള്ള ഗോപുരം ബിസ്ത്തപ്പാ ഗോപുരമെന്നാണ് അറിയപ്പെടുന്നത്. പതിനൊന്നു നിലകളുള്ള ഈ ഗോപുരം ക്രമേണ വിസ്തീര്‍ണ്ണം കുറഞ്ഞ് ദ്രാവിഡന്‍ മാതൃകയിലെ രാജഗോപുരമാവുന്നു. ഇതിന്റെ ഉയരം 165 അടി. മുറ്റംമുഴുവന്‍ കരിങ്കല്‍പാളികള്‍ വിരിച്ചിരിക്കുന്നു. അടിയില്‍കൂടി തുംഗഭദ്രയില്‍നിന്നും ജലം കരിങ്കല്‍ചാലിലൂടെ ഒഴുകുന്നുണ്ട്. ഗോപുരത്തിന്റെ ചുമരുകള്‍ ശില്പകലാചാതുര്യത്തിന്റെ മകുടോദാഹരണമാണ്. ഈ പ്രാകാരത്തില്‍നിന്നും റായഗോപുരവും കടന്നാല്‍ രണ്ടാമത്തെ പ്രാകാരത്തില്‍ പ്രവേശിക്കുന്നു. കല്ലില്‍ കൊത്തിയ ധ്വജസ്തംഭവും ദീപസ്തംഭവും ഇവിടുത്തെ സവിശേഷതയാണ്. പ്രധാനപ്രതിഷ്ഠ വിരൂപാക്ഷ അഥവാ ശിവന്‍. കരിങ്കല്‍ പാളികള്‍കൊണ്ട് നിര്‍മ്മിച്ച ഇതിന്റെ തട്ടിലും നിരവധി ശിലാരൂപങ്ങള്‍ കാണാം. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ചാലൂക്യര്‍ക്കുശേഷം ഭരണം കയ്യാളിയ ഹോയ്‌സാലാ രാജാക്കന്മാരാണ്. ഹൈന്ദവരാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ ക്ഷേത്രങ്ങള്‍ പോലുള്ള പൊതുസ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നില്ല എന്നതിന്റെ തെളിവാണിത്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കനകഗിരിഗോപുരം കടന്നാല്‍ പ്രധാന പ്രതിഷ്ഠയുടെ ആറാട്ടിനുള്ള വലിയ ഒരു കുളം കാണാം. അടുത്തുതന്നെ ഉപദേവതമാരുടെ ശ്രീകോവിലുകളും. തൊട്ടടുത്ത് ഒരു മുറിയുണ്ട്; അതിനു ചുമരില്‍ ദ്വാരവും. ഇതിലൂടെ സൂര്യപ്രകാശം എതിര്‍വശത്തെ ചുമരില്‍ പതിക്കുന്നു. ചുമരില്‍ ബിസ്ത്തപ്പഗോപുരത്തിന്റെ തലകീഴായുള്ള പ്രതിഫലനം കാണാം. ശില്പകലാചാതുര്യം മാത്രമല്ല വാസ്തുവിദ്യയും ഇവരുടെ മുതല്‍ക്കൂട്ടായിരുന്നു എന്നതിന്റെ തെളിവാണിത്. പുറത്തുകടന്നാല്‍ മാതംഗമലയ്ക്കുതാഴെ നിരവധി കമ്പത്തൂണുകളില്‍ കെട്ടിപ്പൊക്കിയ മണ്ഡപങ്ങള്‍ കാണാം. ഇതായിരുന്നു സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലത്ത് രത്‌നങ്ങളും ആഭരണങ്ങളും വിറ്റിരുന്ന അങ്ങാടി. ഇറ്റാലിയന്‍ നിക്കോളസ് കോണ്‍ടിയും പോര്‍ത്തുഗാലി പയസും ഈ അങ്ങാടിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഈ നിര്‍മ്മിതിയും ചാലൂക്യകാലഘട്ടത്തിലാണ്.
തകര്‍ക്കപ്പെട്ട കൊട്ടാരസമുച്ചയത്തില്‍ വലിയ കേടുപാടുകള്‍ കൂടാതെ ആനക്കൊട്ടിലുകള്‍ ഇന്നും നില്‍ക്കുന്നുണ്ട്. ഒരു ആനക്ക് അനായാസം കടക്കാവുന്ന ആര്‍ച്ചാണ് ഓരോ കൊട്ടിലിനും. ആനക്കൊട്ടിലിനു മുകളില്‍ പാപ്പാന്മാര്‍ക്ക് പാര്‍ക്കുവാനുള്ള മുറികള്‍ ഉണ്ടായിരുന്നിരിക്കണം. തകര്‍ക്കപ്പെട്ടനിലയില്‍ കാണുന്ന ചുമരിന്റെ അവശിഷ്ടങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സ്വല്പം കേടുപാടോടെ രാജ്ഞിയുടെ കുളവും അതിനുചുറ്റുമുള്ള വരാന്തക്കെട്ടുകളും കാണാം. നദിയില്‍നിന്നു വെള്ളം സംഭരിക്കാനും ഉപയോഗിച്ച മലിനജലം ചോര്‍ത്തിക്കളയാനുമുള്ള സൗകര്യവും ഉണ്ട്.
തകര്‍ക്കപ്പെട്ട നിര്‍മ്മിതികളില്‍ ഒന്ന്, മഹാനവമിദിബ്ബ(മണ്ഡപം)യാണ്. അവിടെത്തന്നെ അടിത്തട്ടുവരെ ഇറങ്ങാവുന്ന പടവുകളുള്ള ഒരു മനോഹരമായ കുളവും കാണാം. തൊട്ടടുത്തുതന്നെ രഹസ്യയോഗങ്ങള്‍ക്കുള്ള ഒരു ഭൂഗര്‍ഭഅറയും കാണാം. ഇതിന്റെ മേല്‍ക്കൂര നഷ്ടപ്പെട്ടിരിക്കുന്നു. കുളത്തിലേക്ക് (കല്ല്യാണിപുഷ്‌കരണി) തുംഗഭദ്രയില്‍ നിന്നാണ് കരിങ്കല്‍പാത്തികളിലൂടെ വെള്ളം കൊണ്ടുവന്നിരുന്നത്. മണ്ഡപത്തിലേക്ക് കയറുന്ന പടവുകള്‍ക്ക് ഇരുവശവുമായി അരയ്ക്കുമേല്‍ തകര്‍ക്കപ്പെട്ട ദ്വാരപാലകരുടെ രൂപങ്ങള്‍ 1565ല്‍ അവിടെനടന്ന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൊതുജനങ്ങളെ വിശേഷദിവസങ്ങളില്‍ ഊട്ടുവാന്‍ ചെത്തിമിനുക്കിയ, മിനുസപ്പെടുത്തിയ 2ത2 ശിലാതളികകള്‍ കാണാം. 250ല്‍ അധികം ശിലാതളികകള്‍ അവിടെനിന്നു കിട്ടിയിട്ടുണ്ട് എന്നാണ് പറയുന്നത്. തളികയില്‍, വിരലുകൊണ്ട് താളംപിടിച്ചാല്‍ ഓട്ടുരുളിയില്‍ തൊടുമ്പോഴുള്ള ധ്വനി കേള്‍ക്കാം. ഈപ്രദേശത്ത് ഇരുമ്പയിരിന്റെ നിക്ഷേപമുണ്ടല്ലോ. അതുകൊണ്ട് ഇരുമ്പയിരു കലര്‍ന്ന ശിലകള്‍ കണ്ടുപിടിച്ച് ഇതിനുവേണ്ടി ഉപയോഗിച്ചു കാണും. കരിങ്കല്ലിന്റെ വാതില്‍പാളികളുടെ അടിവശം തിരുകുറ്റിയിലേക്ക് ഇറക്കുവാനെന്നവണ്ണം ചെത്തിമിനുക്കി കുറ്റികണക്ക് രൂപപ്പെടുത്തിയിരിക്കുന്നു.
വിജയവിഠലക്ഷേത്രവും ക്ഷേത്രാങ്കണത്തിലെ ശിലാരഥവും നമ്മളെ അത്ഭുതപ്പെടുത്തുന്നു. കൃഷ്ണദേവരായര്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ തറയിലും ചുമരുകളിലും അതിസുന്ദരമായ കൊത്തുപണികള്‍ കാണാം. ക്ഷേത്രം പൂര്‍ണ്ണമായും ദ്രാവിഡശൈലിയിലാണ്. ഏറ്റവും പുറത്ത് അലങ്കരിച്ച തൂണുകളില്‍ നില്‍ക്കുന്ന വരാന്തയും, അടുത്തതായി സഭാമണ്ഡപവും, അന്തരാലയവും, ഏറ്റവും ഉള്ളിലായി ഗര്‍ഭഗൃഹവുമാണ് നിര്‍മ്മിതി. കരിങ്കല്‍പാളികളുടെ മേല്‍ക്കൂര, ഭിത്തിയില്‍നിന്നും ഏകദേശം മൂന്നടിനീളത്തില്‍ ചെരിഞ്ഞ് പുറത്തേക്കു തള്ളിനില്‍ക്കുന്നു. ഭിത്തിക്കുമുകളില്‍ ശിലാരൂപങ്ങള്‍ – രണ്ടടിയോളം ഉയരത്തില്‍ – നിരത്തി അരമതില്‍ തീര്‍ത്തിരിക്കുന്നു. ചെരിഞ്ഞ് പുറത്തേക്കു തള്ളിനില്‍ക്കുന്ന ഇറയം, കരിങ്കല്‍പാളികള്‍ ചെത്തിമിനുക്കി, മരക്കഴുക്കോലുകളുടെ പുറത്ത് മാവടയും പട്ടികയും അടിച്ച് ഓടുമേഞ്ഞതുപോലെ കാണപ്പെടുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്തുള്ള രംഗമണ്ഡപം കല്ലില്‍ കൊത്തിയെടുത്ത കവിതയാണ്. ഏകശിലയിലുള്ള തൂണുകള്‍ക്ക് ഇരട്ട കഴകളുണ്ട്. ഇവയില്‍ താളംപിടിച്ചാല്‍ വിവിധ സംഗീതോപകരണങ്ങളുടെ ധ്വനികള്‍ കേള്‍ക്കാമത്രെ. ശുചീന്ദ്രത്തും പത്മനാഭസ്വാമിക്ഷേത്രത്തിലുമെന്നപോലെ ഇത് സപ്തസ്വരമണ്ഡപം തന്നെ. അടുത്തുള്ള അരശരെ തുലാഭാരം (രാജാവിന്റെ തുലാഭാരം) ഒരു വലിയ വാതിലിന്റെ പ്രതീതിയാണ് നല്‍കുന്നത്. രംഗമണ്ഡപം കലാപരിപാടികള്‍ക്കുള്ളതായിരുന്നു. ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പത്‌നി ഒരു നല്ല നര്‍ത്തകിയായിരുന്നു. അവരാണ് നൃത്തം ചവിട്ടുന്നതെങ്കില്‍ മണ്ഡപം തുണികെട്ടിമറയ്ക്കുവാന്‍ പാകത്തില്‍ തറയിലും (കൈവളകളുടെ രൂപം) തട്ടിലും പഴുതുകളുണ്ട്. ഏകദേശം നാല് അടിയോളം ഉയരം വരുന്ന തറയുടെ അഞ്ചുപടലങ്ങളില്‍ ഏറ്റവും മുകളില്‍ കൈവളകളുടെ രൂപമാണ്.
തുംഗഭദ്രയുടെ കരയോടടുത്ത മണല്‍ത്തിട്ടയില്‍ പുരന്ധരദാസസ്വാമികളുടെ മഠം വലിയ കേടുപാടുകള്‍കൂടാതെ നില്‍ക്കുന്നു. എല്ലാവര്‍ഷക്കാലത്തും താഴത്തെനിലയില്‍ വെള്ളം കേറും. സ്വാമികള്‍ മുകളിലത്തെ നിലയില്‍തന്നെ കഴിയും. കാരണം സ്വാമികള്‍ തന്റെ വിഠളയുടെ സന്നിധിയില്‍നിന്നും വിട്ടുനില്‍ക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
നമ്മെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാഴ്ചയുണ്ട്. ആനെഗുംണ്ടിയിലേക്ക് കടക്കുവാന്‍ പണ്ട് ഉപയോഗിച്ചിരുന്ന പാലത്തിന്റെ തൂണുകള്‍ നിരനിരയായി, ചെരിയാതെ നില്‍ക്കുന്നുണ്ട്. പാലത്തിന്റെ പാളികള്‍ (നടപ്പാത) നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടുമലകളെ തട്ടി, ചുഴിയായി രൂപപ്പെട്ട് (ചക്രതീര്‍ത്ഥം) ശക്തമായി ഒഴുകുന്ന ഈ നദിയില്‍ തൂണുകള്‍ ഏകദേശം 800 വര്‍ഷങ്ങളായി നില്‍ക്കുന്നതുതന്നെ അതിശയമാണ്. കാരണം തൂണുകള്‍ പരസ്പരം ബന്ധിപ്പിക്കാതെ, ആനുപാതികമായി മുകളില്‍ ഭാരം ഇല്ലാതെ, ഇളകാതെ നില്‍ക്കുകയില്ല; പ്രത്യേകിച്ച് ഇത്രയും കുത്തൊഴുക്കുള്ള നദിയില്‍. ഇത് ആ കാലത്തെ വാസ്തുവിദ്യയുടെ മികവിന്റെ തെളിവാണ്. അവര്‍ തറയില്‍ കല്ലുകള്‍ ഇന്റര്‍ലോക്കിങ്ങ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിന് രണ്ടു രീതികളുണ്ടായിരുന്നു. കല്ലുകള്‍ തുളച്ച് ഇരുമ്പുകമ്പികൊണ്ട് ബന്ധിപ്പിക്കുക. അല്ലെങ്കില്‍ ബന്ധിപ്പിക്കേണ്ട കല്ലുകളുടെ പ്രതലം ഒരേ അളവിലും വ്യാപ്തത്തിലും കുഴിച്ച് വായുസമ്മര്‍ദ്ദം കൊണ്ട് ഉറപ്പിക്കുക. ഈ രണ്ടു വിദ്യകളും ഇവര്‍ പ്രയോഗിച്ചിരുന്നു.
ഇവകൂടാതെ ഹത്തുകൈയ്യമ്മ (പത്തുകയ്യുള്ള ദേവി), ഉഗ്രനരസിംഹ എന്നീ വലിയ ഏകശിലാവിഗ്രഹങ്ങളും അതിശയകരം തന്നെയാണ്. ഉഗ്രനരസിംഹം 22 അടി ഉയരമുള്ള വിഗ്രഹമാണ്. മുകളില്‍ കല്ലുകൊത്തിയുണ്ടാക്കിയ, വ്യാളിമുഖപ്പോടുകൂടിയ മേലാപ്പുമുണ്ട്. ഈ വിഗ്രഹം ലക്ഷ്മീനരസിംഹമായിരുന്നു. മടിയില്‍ താങ്ങിയിരുത്തിയ ലക്ഷ്മിയും വിഗ്രഹത്തിന്റെ ഇടത്തെകയ്യും അക്രമികള്‍ തകര്‍ത്തിരിക്കുന്നു.
നിര്‍മ്മിതികളും അവയുടെ കാലപ്പഴക്കവും കണക്കിലെടുക്കുമ്പോള്‍, ഹംപിയിലെ പൗരാവലി ചാലൂക്യാ-ഹോയ്‌സാല ഭരണകാലത്ത് ശിവഭക്തരായിരുന്നു. പംപാസരോവര്‍ (തുംഗഭദ്ര) സമീപത്തായിരുന്നതുകൊണ്ട് ശിവനെ പംപാപതി എന്നാണ് വിശേഷിപ്പിച്ചിരു ന്നത്. പംപാദേവി എന്ന തപസ്വിനിക്ക് ശിവന്‍, ശിവലിംഗരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നു എന്നാണ് ഐതിഹ്യം. വിജയനഗരസാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ മാധവാചാര്യരുടേയും പുരന്ധരദാസരുടേയും ഭക്തരായിരുന്നു. അതുകൊണ്ട് അവരുടെ നിര്‍മ്മിതികള്‍ വിഠള(കൃഷ്ണന്‍), രാമക്ഷേത്രങ്ങളാണ്. പക്ഷെ ഒന്ന് നശിപ്പിച്ച് മറ്റൊന്നു പണിതിട്ടില്ല. രണ്ടും തൊട്ടുരുമ്മി നില്‍ക്കുന്നതാണ് പ്രധാനക്ഷേത്രങ്ങളിലെ പ്രാസാദങ്ങള്‍. ഇരുണ്ട മദ്ധ്യകാലഘട്ടത്തില്‍, യൂറോപ്പിലോ മറ്റുരാഷ്ട്രങ്ങളിലോ മതേതരത്വം എന്തെന്നറിയാത്ത കാലത്ത് ഭാരതത്തിലെ രാജാക്കന്മാര്‍ മതപരമായി തീര്‍ത്തും സഹിഷ്ണുത പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവാണിത്. ഒരു ഉദാഹരണംകൂടി പറയാം. രണ്ടാമത്തെ ചക്രവര്‍ത്തി ബുക്കാറായുടെ സമയത്ത് ജൈനര്‍ക്കും ബ്രാഹ്മണര്‍ക്കും തമ്മില്‍ തര്‍ക്കമുണ്ടായി. ജൈനര്‍ സഹായത്തിന് ചക്രവര്‍ത്തിയോട് അപേക്ഷിച്ചു. ചക്രവര്‍ത്തി പൗരാവലിയുടെ സഭ വിളിച്ചുകൂട്ടി പറഞ്ഞു: “ന്യൂനപക്ഷത്തിന്റെ സുരക്ഷ ഭൂരിപക്ഷത്തിന്റെ കടമയാണ്.” ഭാരതീയമായ ഈ കാഴ്ചപ്പാട് ചരിത്രാതീതകാലം മുതല്‍ ഇവിടെ നിലനിന്നിരുന്നു. ബുക്കാറായ് ഭരണം കയ്യാളിയിരുന്നത് പതിനാലാംശതകത്തിലാണ്. രണ്ടുനൂറ്റാണ്ടുകള്‍ക്കുശേഷം മഗ്‌നാകാര്‍ട്ടയിലൂടെ ഇംഗ്ലീഷുകാരന്‍ ജനാധിപത്യം ഏര്‍പ്പെടുത്തുമ്പോഴും, ഭരണകൂടം മതേതരമായിരുന്നില്ല. ഇന്നും ബ്രിട്ടീഷ് ചക്രവര്‍ത്തിനി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ തലവിയും സാമ്രാജ്യത്തിന്റെ വിശ്വാസം ആ സഭയുടേതും.
ക്ഷേത്രങ്ങള്‍ തകര്‍ത്തും ആചാരങ്ങള്‍ തടസ്സപ്പെടുത്തിയും മറ്റുവിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയും ഹൈന്ദവേതര ഭരണാധികാരികള്‍ മദ്ധ്യകാലഘട്ടത്തില്‍ ഹൈന്ദവ ജനതയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും, ഹൈന്ദവവിശ്വാസം ചാരംമൂടിയ “കനല്‍കണക്ക്” ജ്വലിച്ചുതന്നെ നിന്നു. കാരണം, ഹൈന്ദവവിശ്വാസം ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതീതമായ ആത്മീയതയാണ്. ഈ യാഥാര്‍ത്ഥ്യം നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും.
(തുടരും)